•  25 Apr 2024
  •  ദീപം 57
  •  നാളം 7
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ഒറ്റവിരല്‍ത്തുമ്പില്‍ വിരിയുന്ന വിസ്മയലോകം

''എന്നെ ചേര്‍ത്തുപിടിക്കാന്‍ ഒരു പുരുഷനെയോ സ്വന്തമായി ഒരു കുഞ്ഞിനെയോ എനിക്കു ലഭിച്ചേക്കില്ല. പരമ്പരാഗതമായ ഒരു ജീവിതസാഹചര്യത്തിലേക്ക് ഒരിക്കലും ഞാന്‍ പ്രവേശിച്ചേക്കില്ല. എങ്കിലും ഈ പോരാട്ടം തുടരേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആളുകള്‍ എന്നെ ഒഴിവാക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടുതന്നെ.''                                        - മാലിനി ചിബ്
സെറിബ്രല്‍ പള്‍സി എന്ന മാരകരോഗാവസ്ഥയെ തരണം ചെയ്ത് ജീവിതം കൈവരിച്ച ഒരു അസാധാരണവനിതയുടെ ആത്മകഥയാണിത്. പ്രതിസന്ധികളില്‍ തളരാതെ ഉന്നതവിദ്യാഭ്യാസം നേടി സാമൂഹികസേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന, മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കു പ്രചോദനമേകുന്ന മാലിനി ചിബിന്റെ ജീവിതകഥ. മാലിനി തന്റെ ശരീരത്തില്‍ അവളുടെ നിയന്ത്രണത്തിനു വഴങ്ങുന്ന ഏക അവയവമായ ഒറ്റവിരലിന്റെ കഠിനപ്രയത്നത്തിലൂടെ രണ്ടു വര്‍ഷമെടുത്തു തയ്യാറാക്കിയ ആത്മകഥയാണ് വണ്‍ ലിറ്റില്‍ ഫിംഗര്‍ അഥവാ ഒരു വിരല്‍ത്തുമ്പ്.
സെറിബ്രല്‍ പള്‍സിയെക്കുറിച്ച് വേണ്ടത്ര പഠനങ്ങളോ ബോധ്യങ്ങളോ ഇല്ലാത്ത കാലഘട്ടത്തില്‍ രഞ്ജിത് ചിബിന്റെയും മിതു അലുറിന്റെയും മകളായി 1966 ല്‍ കല്‍ക്കത്തയിലാണ് മാലിനി ചിബിന്റെ ജനനം. ചലനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ശരീരവും ശബ്ദം നിഷേധിക്കപ്പെട്ട നാവും വഴങ്ങാത്ത കൈവിരലുകളുമായുള്ള അവളുടെ ജനനത്തില്‍ ആദ്യമൊന്നു പകച്ചുവെങ്കിലും ആ മാതാപിതാക്കള്‍ മാലിനിയുടെ ജീവിതവഴികളിലെ മുള്ളുകള്‍ ഓരോന്നായി എടുത്തുമാറ്റി. ഇടയ്ക്കുവച്ച് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞുവെങ്കിലും അവളുടെ മാതാവ് മിതു അലുര്‍ കണ്ണീരിനുപകരം പുഞ്ചിരിച്ചുകൊണ്ടു മുന്നേറാന്‍ അവള്‍ക്ക് നനുത്ത പാതകള്‍ ഒരുക്കി.
സെറിബ്രല്‍ പള്‍സി അല്ലെങ്കില്‍ മറ്റ് ശാരീരികമാനസിക അസുഖങ്ങള്‍ ബാധിച്ച,  യാതന നേരിടുന്ന നിരവധി കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്.  അവര്‍ക്കു താങ്ങും തണലും പ്രചോദനവുമാകേണ്ട മാതാപിതാക്കള്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചയ്ക്കിടയിലാണ് മിതു അലുര്‍ എന്ന അമ്മ മാലിനിയെ മറ്റു മക്കളോടൊപ്പം യാതൊരു വിവേചനവുമില്ലാതെ വളര്‍ത്തി ഉയരങ്ങളില്‍ എത്തിച്ചത്. അതുകൊണ്ടുതന്നെ മാലിനി ചിബിന്റെ ജീവിതം നമുക്കു പറഞ്ഞു തരുന്നത് അതിജീവനത്തിന്റെ പാഠങ്ങള്‍ മാത്രമല്ല, ആത്മവിശ്വാസത്തിന്റെ പ്രചോദനപാഠങ്ങളും അവളുടെ അമ്മയുടെ സ്വാര്‍ത്ഥരഹിതമായ സഹനപാഠങ്ങളും കൂടിയാണ്. അവരുടെ കഠിനപ്രയത്‌നങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ സ്പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിലേക്ക് അവരെ എത്തിക്കുകയും ചെയ്തു.
മാലിനിയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം സാധാരണജീവിതത്തിലേക്ക് എത്തുകയെന്നത് അതികഠിനമായിരുന്നു. തീവ്രമായൊരു ഒറ്റപ്പെടലായിരുന്നു അവര്‍ അനുഭവിക്കേണ്ടിയിരുന്നത്. എങ്കിലും  ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി മാലിനി തന്റെ പഠനങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടു ബിരുദാനന്തരബിരുദങ്ങള്‍ കരസ്ഥമാക്കി. 2011 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഈ മാതൃകാജീവിതത്തെ ആദരിക്കുകയുണ്ടായി. മാലിനി ചിബ് ഇന്ന് സെറിബ്രല്‍ പള്‍സികൊണ്ടും മറ്റു ശാരീരികാവശതകള്‍കൊണ്ടും  ദുരിതമനുഭവിക്കുന്നവര്‍ക്കു  പ്രചോദനമായി നിലകൊള്ളുന്ന സാമൂഹികപ്രവര്‍ത്തകയാണ്.
അംഗവൈകല്യം ഒരു ശാപമല്ല; രോഗവുമല്ല. മറിച്ച് അപകടമോ രോഗമോവഴി ആര്‍ക്കും വരാവുന്ന ഒരവസ്ഥ മാത്രമാണെന്നും  അംഗപരിമിതര്‍ക്കാവശ്യം സഹതാപമല്ല; മറിച്ച്, സ്‌നേഹവും സാന്ത്വനവും പിന്തുണയുമാണെന്നും  അവര്‍ 'കഴിവില്ലാത്തവര'ല്ല; മറിച്ച് 'വ്യത്യസ്തമായ കഴിവുള്ളവരാ'ണെന്നും മാലിനി ചിബിന്റെ ജീവിതകഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
അന്ധയും ബധിരയും മൂകയുമായ ഹെലന്‍ കെല്ലര്‍ സാമൂഹികപ്രവര്‍ത്തനത്തിലും, ബധിരനായ ബിഥോവന്‍ സംഗീതത്തിലും, മാനസികവൈകല്യമുണ്ടായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് ചിത്രകലയിലും, പഠനവൈകല്യമുണ്ടായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്രമേഖലയിലും ലോകപ്രശസ്തരാകാന്‍ കാരണവും മറ്റൊന്നല്ല - അവര്‍ക്കു വേണ്ട പിന്തുണ കുടുംബവും സമൂഹവും നല്കിയെന്നതുതന്നെയാണ്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവരും  അംഗപരിമിതരും  പ്രത്യേക പരിഗണന ആവശ്യമുള്ളവരും വ്യത്യസ്തമായി കഴിവുള്ളവരും നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ മാലിനി ചിബിന്റെ ഈ ജീവിതകഥ ഏവര്‍ക്കും ഒരു പ്രചോദനമാവട്ടെ.

 

Login log record inserted successfully!