•  5 Jun 2025
  •  ദീപം 58
  •  നാളം 13
സാഹിത്യവിചാരം

മലയാളി മറന്നുപോയ മഹാമനീഷി

   ''ഞാന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തു ഭാഷാസാഹിത്യത്തിലുള്ള അഭിരുചി എന്നില്‍ വളര്‍ത്തുകയും പ്രകൃതഗ്രന്ഥത്തിന്റെ പ്രണയനത്തില്‍ ഉപദേശംകൊണ്ടും പ്രോത്സാഹനംകൊണ്ടും എന്നെ പ്രവൃദ്ധോന്മേഷനാക്കുകയും പ്രൗഢമായ ഒരു അവതാരികയാല്‍ ഈ കൃതിയുടെ ന്യൂനതകള്‍ മിക്കവാറും പരിഹരിക്കുകയും ചെയ്ത എന്റെ വന്ദ്യഗുരുഭൂതന്‍ ശ്രീമാന്‍ എടമരത്തു വി. സിബാസ്റ്റ്യന്‍ അവര്‍കളെ ഭക്ത്യാദരപൂര്‍വ്വം സ്മരിച്ചുകൊള്ളുന്നു.'' എം പി പോള്‍ നോവല്‍സാഹിത്യത്തിന് എഴുതിയ മുഖവുര അവസാനിപ്പിക്കുന്നതിങ്ങനെയാണ്. 
   കുമാരനാശാന്റെ  നളിനിക്ക് എ. ആര്‍. രാജരാജവര്‍മ്മ എഴുതിയ അവതാരികയും ബഷീറിന്റെ ബാല്യകാലസഖിക്ക് എം. പി. പോള്‍ എഴുതിയ അവതാരികയും ഏറെ പ്രസിദ്ധമാണ്. ഒരുപക്ഷേ, അവയ്‌ക്കൊപ്പം പരിഗണിക്കാവുന്ന ഒരു അവതാരികയാണ് എടമരത്ത് വി. സിബാസ്റ്റ്യന്റേതും. ഒരു ലക്ഷണഗ്രന്ഥത്തിന്റെ ഉള്ളിലേക്കു പ്രവേശിക്കുവാന്‍ വേണ്ടുന്നതൊക്കെ അതിലദ്ദേഹം ഗംഭീരമായി ഒരുക്കി. നോവല്‍ എന്ന പുതുശാഖയുടെ സ്വരൂപസവിശേഷതകളിലേക്കുള്ള ഒരു പ്രകാശാരോഹണമായിരുന്നു പോളിന്റെ നോവല്‍സാഹിത്യം. അത് അദ്ദേഹത്തിന്റെ ആദ്യകൃതിയുമായിരുന്നു. അങ്ങനെയുള്ള നോവല്‍സാഹിത്യത്തിന് അവതാരിക എഴുതുവാന്‍ എം.പി. പോള്‍ സമീപിച്ച എടമരത്ത് വി. സിബാസ്റ്റ്യന്‍ ആരായിരുന്നു? മലയാളി മറന്നുപോയ ആ മഹാമനീഷിയെക്കുറിച്ച് ഒരു അന്വേഷണം കാലം ആവശ്യപ്പെടുന്നുണ്ട്. 
അവതാരികയില്‍ അദ്ദേഹം സാഹിത്യശാഖകളിലെ സുരഭിലകുസുമങ്ങളെ മനസ്സിരുത്തി വീക്ഷിച്ച് അതിന്റെ സൗന്ദര്യപ്രഭവം ജനങ്ങള്‍ക്കു സാകല്യേന വിദിതമാക്കാന്‍ ഒരുമ്പെടുന്നവരുടെ സംഖ്യ ശൂന്യമാണ് എന്ന് സൂചിപ്പിക്കുന്നു. ആട്ടക്കഥയ്ക്കു സംഭവിച്ച ദുരന്തം എന്ത് എന്നു വിശദീകരിച്ചശേഷം സാഹിത്യപ്രണയം വര്‍ദ്ധിച്ചുവരുന്നതുമൂലം അരയും തലയും മുറുക്കി ദുര്‍വിദഗ്ധന്മാര്‍ കേരളത്തെ കഥയും കവിതയും കൊണ്ടു മൂടാന്‍ ഇറങ്ങുന്നതിന്റെ ദുരന്തത്തെ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്നു  നോവല്‍പ്രസ്ഥാനത്തിന്റെയും ആ പ്രസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കൃതികളുടെയും നിരൂപണമാണ് നോവല്‍സാഹിത്യത്തിന്റെ വിഷയം എന്നു വ്യക്തമാക്കുന്നു. നോവലുകള്‍ മലയാളത്തില്‍ എതിരറ്റു തഴച്ചുവളരുന്ന സാഹിത്യപ്രകാണ്ഡം ആകുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അവയെ വിലയിരുത്താന്‍ പഴയ പ്രമാണങ്ങള്‍ പോരെന്നും പുതിയ പ്രമാണങ്ങള്‍ നിരൂപകന്മാര്‍ കണ്ടെത്തണമെന്നും നിര്‍ദേശിക്കുന്നു. 
   കൈരളി അപൂര്‍വലബ്ധമായി വക്ഷസ്സില്‍ അണിയാന്‍ ആരംഭിക്കുന്ന ഈ വിമര്‍ശനഹാരത്തിലെ മണികള്‍ക്കുള്ള വിലപ്പിടിപ്പു സ്ഥാലീപുലാകന്യായേന അല്പമെങ്കിലും വിശദമാക്കേണ്ടത് പ്രകൃതത്തില്‍ തന്റെ കര്‍ത്തവ്യമാണല്ലോ എന്ന് അദ്ദേഹം ഓര്‍ക്കുന്നു. ആ കര്‍ത്തവ്യം അദ്ദേഹം ഭംഗിയായി അവതാരികയില്‍ നിര്‍വഹിക്കുന്നു; പ്രതിപാദനത്തിന്റെ വൈശിഷ്ട്യം ചൂണ്ടിക്കാണിക്കുന്നു. ശാലീനമായ രീതിയില്‍ സംഗതികള്‍ അക്ലിഷ്ടമായി വിവരിച്ച് ഉദാഹരണപരമ്പരകൊണ്ടും തോലനകൊണ്ടും പ്രസ്പഷ്ടമാക്കി ഇടയ്ക്കിടെ പ്രൗഢഫലിതങ്ങളോടുകൂടിയുള്ള ഈ വിമര്‍ശനത്തിന്റെ ഗതി അച്ഛസ്ഫടികസരില്‍പ്രവാഹംപോലെ പ്രസന്നഗംഭീരമായിട്ടാണ് തനിക്കു തോന്നുന്നത് എന്നും പറഞ്ഞുവയ്ക്കുന്നു.
1930 ലാണ് ഈ അവതാരിക അദ്ദേഹം എഴുതുന്നത്. മലയാള-സംസ്‌കൃത ഭാഷകളിലും ദൃഢവൈദുഷ്യം ഉപാര്‍ജ്ജിപ്പാന്‍ വേണ്ടി സദാ ഉത്സാഹിച്ചുകൊണ്ടിരിക്കുന്ന   പോള്‍ സഹൃദയാഭിനന്ദനങ്ങള്‍ സിദ്ധിക്കുന്ന പക്ഷം ഇനിയും പല സാഹിത്യമൗക്തികങ്ങള്‍   മജ്ജനം ചെയ്‌തെടുക്കാന്‍ പ്രാപ്തനായ ആളാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആ നിരീക്ഷണം ശരിയായിരുന്നുവെന്ന് എം.പി.പോള്‍ പിന്നീട് തെളിയിച്ചു. എന്നാല്‍,  എടമരത്ത് വി. സിബാസ്റ്റ്യന്‍ എന്ന  പ്രതിഭ വിസ്മൃതിയിലാണ്ടുപോയി. അദ്ദേഹത്തെ ഓര്‍മ്മിക്കേണ്ടവര്‍പോലും മറന്നു എന്നു പറയുന്നതാവും ശരി.
   ജോസഫ് മുണ്ടശ്ശേരിക്കൊപ്പം തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലെ ഭാഷാധ്യാപകനായിരുന്നു എടമരത്ത്  വി. സിബാസ്റ്റ്യന്‍.  ഗുരുനാഥന്‍ എന്ന ഒരേയൊരു പരിഗണനകൊണ്ടുമാത്രമല്ല എം.പി.പോള്‍ നോവല്‍സാഹിത്യത്തിന് അവതാരിക എഴുതാന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. മലയാളത്തിലെ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവായിരുന്നു എടമരത്ത് വി. സിബാസ്റ്റ്യന്‍. 1922 ലാണ് അദ്ദേഹത്തിന്റെ 'ഭാഷാശാസ്ത്രം' എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഉള്ളൂരായിരുന്നു ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത്. ലീലാതിലകം, കേരളപാണിനീയം എന്നിവയൊഴിച്ചാല്‍ ഈ വിഷയത്തെ സ്പര്‍ശിക്കുകമാത്രമെങ്കിലും ചെയ്യുന്ന ഗ്രന്ഥങ്ങള്‍ അന്നില്ലായിരുന്നു. അതുകൊണ്ട്' മലയാളത്തെ സംബന്ധിച്ചിടത്തോളം പൂര്‍വസൂരികളാല്‍ കേവലം അക്ഷുണ്ണമെന്നുതന്നെ പറയാവുന്ന ഒരു മാര്‍ഗത്തെയാണ് 'സിബാസ്റ്റ്യന്‍ വെട്ടിത്തുറന്നു സഞ്ചാര യോഗ്യമാക്കിത്തീര്‍ക്കുവാന്‍ ഉദ്യമിക്കുന്നതെന്നു ഉള്ളൂര്‍ രേഖപ്പെടുത്തി. എന്നാല്‍, ആ വഴി സഞ്ചരിച്ചവര്‍ അദ്ദേഹത്തെ മറന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മനുഷ്യവര്‍ഗം സാംസ്‌കാരികമായി പരിണമിച്ചപ്പോഴാണ് മനുഷ്യഭാഷയുടെ സ്വഭാവത്തിലുള്ള താത്പര്യം ഉടലെടുത്തത്. ഈ സവിശേഷമായ മാനുഷികസ്വഭാവത്തെക്കുറിച്ച് ദാര്‍ശനികമോ പ്രായോഗികമോ ആയ ആശങ്കകള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ അവശേഷിപ്പിക്കാത്ത ഒരു സംസ്‌കാരവുമില്ല. ഭാഷയുടെ കാര്യത്തില്‍ വ്യത്യസ്ത ചരിത്രകാലഘട്ടങ്ങള്‍ വ്യത്യസ്ത ഊന്നലുകളും വ്യത്യസ്ത ലക്ഷ്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ ശസ്ത്രക്രിയാവിദഗ്ധര്‍ ചികിത്സാപരമായ ചോദ്യങ്ങളാല്‍ ആശങ്കാകുലരായിരുന്നു. ഏകദേശം ബി സി 1700 ലെ ഒരു ഈജിപ്ഷ്യന്‍ പാപ്പിറസ്,  മസ്തിഷ്‌കക്ഷതത്തെത്തുടര്‍ന്നുള്ള ഭാഷാവൈകല്യങ്ങളുടെ വിവരണങ്ങള്‍ ഉള്‍പ്പെടുന്നതാണ്. പുരാതന ഗ്രീസിലെ തത്ത്വചിന്തകര്‍ ഭാഷയുടെ ഉത്ഭവവും സ്വഭാവവും സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. 
പ്ലേറ്റോയ്ക്കും അരിസ്റ്റോട്ടിലിനും ഭാഷയില്‍ ശ്രദ്ധയുണ്ടായിരുന്നു. ഗ്രീക്കുകാരും റോമാക്കാരും വ്യാകരണങ്ങള്‍ എഴുതി. ഭാഷയുടെ ശബ്ദങ്ങളെയും വാക്കുകളുടെയും വാക്യങ്ങളുടെയും ഘടനയെയുംകുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. ഈ താത്പര്യം മധ്യകാലഘട്ടത്തിലും നവോത്ഥാനകാലഘട്ടത്തിലും അഭേദ്യമായ ഒരു തന്തുവില്‍ ഇന്നും തുടരുന്നു. എന്നാല്‍, ഭാഷാപരമായ അന്വേഷണം യൂറോപ്പില്‍മാത്രമായി ഒതുങ്ങിയിരുന്നില്ല. ഇന്ത്യയില്‍ ബിസി പന്ത്രണ്ടാം നൂറ്റാണ്ടില്‍ത്തന്നെ സംസ്‌കൃത ഭാഷ വിശദമായ വിശകലനത്തിനു വിധേയമായിരുന്നു. പാണിനിയുടെ സംസ്‌കൃതവ്യാകരണം ഇപ്പോഴും ഏറ്റവും വലിയ ഭാഷാനേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ചൈനീസ്, അറബിക് പണ്ഡിതന്മാരെല്ലാം മനുഷ്യഭാഷയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിനു ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ജീവിവര്‍ഗത്തിന്റെ അതുല്യസവിശേഷതയായ മനുഷ്യഭാഷ ചരിത്രത്തിലുടനീളം താത്പര്യമുള്ള വിഷയമാണ്. മനുഷ്യഭാഷയെക്കുറിച്ചുള്ള ശാസ്ത്രീയപഠനത്തെ ഭാഷാശാസ്ത്രം എന്നു വിളിക്കുന്നു. മനുഷ്യഭാഷയെ അതിന്റെ ഘടന, ഉപയോഗം, ചരിത്രം, സമൂഹത്തില്‍ അതിന്റെ സ്ഥാനം എന്നിങ്ങനെ എല്ലാ തലങ്ങളിലും അന്വേഷിക്കുന്ന ഒരു ശാസ്ത്രജ്ഞനാണ് ഭാഷാശാസ്ത്രജ്ഞന്‍. എടമരത്ത് വി. സിബാസ്റ്റ്യന്‍ ആ അര്‍ത്ഥത്തില്‍ ഒരു ഉത്തമഭാഷാശാസ്ത്രജ്ഞനാണ്. യൂറോപ്യന്‍ ഭാഷകളില്‍ ഉപപാദിച്ചിട്ടുള്ള ഭാഷാശാസ്ത്രതത്ത്വഗ്രന്ഥങ്ങള്‍ പരിശോധിച്ചാണ് എടമരത്ത് വി. സിബാസ്റ്റ്യന്‍ ഭാഷാശാസ്ത്രം എഴുതിയത്. അതിനദ്ദേഹത്തിന് ഉപദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയത് പി. ശങ്കരന്‍നമ്പ്യാരായിരുന്നു.   
രണ്ടുഭാഗങ്ങളായി തിരിച്ചാണ് ഭാഷാശാസ്ത്രം എന്ന ഗ്രന്ഥം സിബാസ്റ്റ്യന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒന്നാം ഭാഗം ഭാഷാശാസ്ത്രതത്ത്വങ്ങളുടെ സാമാന്യവിവരണമാണ്. ഉച്ചാരണവും ലിപികളും, വര്‍ണോത്പത്തി, ഭാഷണവും ലേഖനവും, ഭാഷാവിഭജനം എന്നിവ ഒന്നാം ഭാഗത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. രണ്ടാം ഭാഗം ഭാഷാശാസ്ത്രങ്ങളുടെ വിശേഷവിവരണമാണ്. പ്രാകൃതകക്ഷ്യ, സംശ്ലിഷ്ടകക്ഷ്യ, വൈകൃതകക്ഷ്യ എന്നിവയെക്കുറിച്ചും ജാതിയും ഭാഷയും, തുറേനിയന്‍ വംശവും അതിന്റെ ഏതദ്ദേശ്യവിഭാഗങ്ങളും, ശബ്ദം, വിചാരം, സംസാരഭാഷ, സര്‍വ്വഭാഷാ സാധാരണങ്ങളായ ഭണിതിനീതികള്‍, ശബ്ദാര്‍ഥപരിവര്‍ത്തനം, ഭാഷയുടെ വളര്‍ച്ച എന്നിവയും ഈ ഭാഗത്തു വിവരിക്കുന്നു.
പാശ്ചാത്യഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലൊന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്താതെ അതിലെ ആശയങ്ങള്‍ സ്വീകരിച്ചും ചിലത് സംഗ്രഹിച്ചും ഉദാഹരണങ്ങള്‍ മലയാളത്തില്‍നിന്നു ഉദ്ധരിച്ചുമാണ് സിബാസ്റ്റ്യന്‍ ഭാഷാശാസ്ത്രം എന്ന ഗ്രന്ഥമെഴുതിയത്. ലേഖനകലയുടെ അഭിവൃദ്ധിചരിത്രം അദ്ദേഹം പരിശോധിക്കുന്നുണ്ട്. പാശ്ചാത്യലിപികള്‍ക്കും പൗരസ്ത്യലിപികള്‍ക്കും തമ്മിലുള്ള വ്യത്യാസങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ചുരുക്കെഴുത്തിന്ന് നൂതനലിപികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു നിരീക്ഷിക്കുകയും ചെയ്യുന്നു. ഭാഷകളെ പ്രക്രിയാരഹിതമെന്നും പ്രക്രിയാസഹിതമെന്നും രണ്ടു മഹാഭാഗങ്ങളായി വിവേചിക്കാമെന്നു വ്യക്തമാക്കുന്നു. പ്രക്രിയാസഹിതമായ ഭാഷാവിഭാഗത്തിന് അംഗലീനകം, അംഗനിലീനകം, അംഗവിലീനകം എന്നിങ്ങനെ മൂന്നുപവിഭാഗങ്ങള്‍കൂടി ആവശ്യമാണ് എന്നു നിര്‍ദേശിക്കുകയും ചെയ്യുന്നു. ദ്രാവിഡരുടെ തമ്മൊഴി ദുഷിച്ചുണ്ടായ പദമാണ്  തമിഴ് എന്നും തെന്‍തമിഴാണ് ചെന്തമിഴായി പരിണമിച്ചതെന്നും അഭിപ്രായപ്പെടുന്നു. എടമരത്ത് വി. സിബാസ്റ്റ്യനു ഭാഷയോടും ഭാഷാശാസ്ത്രത്തോടുമുള്ള അഭിനിവേശവും ആഭിമുഖ്യവും ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഈ പണ്ഡിതന്‍ വിസ്മരിക്കപ്പെട്ടു? അതിനുത്തരം തരേണ്ടത് ഭാഷാശാസ്ത്രജ്ഞരാണ്.

(പാലാ സെന്റ് തോമസ് കോളജ് മലയാളവിഭാഗത്തില്‍ പ്രൊഫസറാണ് ലേഖകന്‍.)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)