•  2 May 2024
  •  ദീപം 57
  •  നാളം 8
സാഹിത്യവിചാരം

കൊളോണിയല്‍ അപചയങ്ങളുടെ സൂക്ഷ്മമാപിനി

സാഹിത്യത്തെയും സംസ്‌കാരത്തെയുംകുറിച്ചു നമ്മള്‍ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതു കൊളോണിയലിസത്തിന്റെ പൈതൃകത്തെ അടിസ്ഥാനമാക്കിയാണ്.  ആ രീതിയെ വെല്ലുവിളിക്കുന്നതിന് സമകാലിക സാംസ്‌കാരിക, വിമര്‍ശനസിദ്ധാന്തങ്ങളെ ഉപയോഗിച്ച എഴുത്തുകാരിയാണ് ഗായത്രി ചക്രവര്‍ത്തി സ്പിവാക്. സ്പിവാക്കിന്റെ വിമര്‍ശനാത്മക ഇടപെടലുകള്‍ മാര്‍ക്‌സിസം, ഫെമിനിസം, അപനിര്‍മാണം, പോസ്റ്റ് കൊളോണിയല്‍ സിദ്ധാന്തം, ആഗോളീകരണത്തെക്കുറിച്ചുള്ള അത്യാധുനികസങ്കല്പനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സൈദ്ധാന്തികതാത്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എഡ്വേര്‍ഡ് സെയ്ദ്, ഹോമി ഭാഭ തുടങ്ങിയ സമകാലിക ബുദ്ധിജീവികള്‍ക്കൊപ്പം, സാഹിത്യവിമര്‍ശനത്തിന്റെയും അക്കാദമിക്തത്ത്വചിന്തയുടെയും സാമ്പ്രദായികമേഖലകളെയും പുതിയ കുടിയേറ്റക്കാരന്‍, കീഴാളവര്‍ഗം, സ്ത്രീകള്‍, അധിനിവേശിതര്‍ തുടങ്ങിയ ന്യൂനപക്ഷ ഗ്രൂപ്പുകളുടെ ശബ്ദങ്ങളും പാഠങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സമകാലിക കാലഘട്ടത്തിലെ ചില പ്രബലമായ ആശയങ്ങളെയും സ്പിവാക്ക് വെല്ലുവിളിച്ചു. ഉദാഹരണത്തിന്, പാശ്ചാത്യലോകം പാശ്ചാത്യേതരലോകത്തെക്കാള്‍ പരിഷ്‌കൃതവും ജനാധിപത്യപരവും വികസിതവുമാണെന്ന സങ്കല്പത്തെ അവര്‍ തള്ളിക്കളയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ആദ്യകാല ചരിത്രകാലഘട്ടത്തെക്കാള്‍ ആധുനികവും പുരോഗമനപരവുമാണ് ഇപ്പോഴത്തെ, പോസ്റ്റ്-കൊളോണിയല്‍ യുഗം എന്ന നിഗമനത്തെയും അവര്‍ ചോദ്യം ചെയ്യുന്നു. കൊളോണിയല്‍ഭരണകാലത്ത് സ്ഥാപിതമായ സാമൂഹിക രാഷ്ട്രീയ-സാമ്പത്തികഘടനകള്‍ അയര്‍ലന്‍ഡ്മുതല്‍ അള്‍ജീരിയവരെയും ഇന്ത്യമുതല്‍ പാകിസ്ഥാന്‍വരെയും ജമൈക്കമുതല്‍ മെക്‌സിക്കോവരെയുമുള്ള പോസ്റ്റ്-കൊളോണിയല്‍ രാഷ്ട്രങ്ങളുടെ സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതത്തെ സ്വാധീനിച്ചുവെന്ന് അവര്‍ അംഗീകരിക്കുന്നു. സ്പിവാക്കിന്റെ ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയത്, ഇന്ത്യയില്‍നിന്ന് അവര്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന യുഎസ്എയിലേക്കുള്ള കോളനിയനന്തരകുടിയേറ്റത്തിന്റെ അനുഭവമാണ്. ദ പോസ്റ്റ്-കൊളോണിയല്‍ ക്രിട്ടിക്കില്‍ (1990), ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും കൊളോണിയല്‍ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പൈതൃകത്തിനും ഇടയില്‍ കുടുങ്ങിപ്പോയ ഒരു പോസ്റ്റ്-കൊളോണിയല്‍ ബുദ്ധിജീവിയായി സ്പിവാക് സ്വയം തിരിച്ചറിയുന്നു.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്ന് ഇന്ത്യ സ്വതന്ത്രമാകുന്നതിന് അഞ്ചുവര്‍ഷംമുമ്പ് ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക് 1942 ഫെബ്രുവരി 24 ന് കല്‍ക്കട്ടയില്‍ ജനിച്ചു. അത് വലിയ കൃത്രിമക്ഷാമത്തിന്റെ വര്‍ഷമായിരുന്നു. 1959 ല്‍ കല്‍ക്കട്ട സര്‍വകലാശാലയിലെ പ്രസിഡന്‍സി കോളജില്‍നിന്ന് സ്പിവാക് ഇംഗ്ലീഷ്, ബംഗാളിസാഹിത്യത്തിനുള്ള സ്വര്‍ണമെഡലുകളോടുകൂടി ഇംഗ്ലീഷില്‍ ഫസ്റ്റ് ക്ലാസ് ഓണേഴ്‌സ് ബിരുദം നേടി.
 കൊളോണിയല്‍ ഭരണാധികാരിയും ഇംഗ്ലീഷ് ചരിത്രകാരനുമായ തോമസ് ബാബിങ്ടണ്‍ മക്കാളെ (1800-59) പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നയങ്ങള്‍ എങ്ങനെയാണ് വിദ്യാസമ്പന്നരായ മധ്യവര്‍ഗ ഇന്ത്യന്‍പ്രജകളെ ബ്രിട്ടീഷുകാരുടെ സാംസ്‌കാരികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രോത്സാഹിപ്പിച്ചതെന്ന് എഴുതിയിരുന്നു. മെക്കാളെയ്ക്കും അക്കാലത്തെ മറ്റു ബ്രിട്ടീഷ് കൊളോണിയല്‍ ബ്യൂറോക്രാറ്റുകള്‍ക്കും, വിദ്യാഭ്യാസം ഇന്ത്യയിലെ ഉയര്‍ന്ന മധ്യവര്‍ഗത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ധാര്‍മികവും രാഷ്ട്രീയവുമായ ഉന്നതസംസ്‌കാരം പഠിപ്പിക്കാനും അതുവഴി അവരെ പ്രബുദ്ധരാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു. അത്തരം നയങ്ങളും സമ്പ്രദായങ്ങളും പ്രയോഗിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തെ കൊളോണിയല്‍ ഭരണം അവരുടെ താത്പര്യങ്ങള്‍ക്കനുസൃതമാണെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
സ്പിവാക്കിനെ സംബന്ധിച്ചിടത്തോളം, കൊളോണിയല്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നത് സാമ്രാജ്യത്വത്തിന്റെ നാഗരികദൗത്യം നടപ്പിലാക്കുന്നതിനുള്ള വഞ്ചനാപരവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗമാണ്. കൊളോണിയല്‍ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഈ പ്രത്യയശാസ്ത്രപരമായ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ സ്പിവാക്കിന്റെ സാഹിത്യവിമര്‍ശനം ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 'മൂന്നു സ്ത്രീകളുടെ ഗ്രന്ഥങ്ങളും സാമ്രാജ്യത്വത്തിന്റെ വിമര്‍ശനവും' (1985) എന്ന കൃതിയില്‍, സ്പിവാക് വാദിക്കുന്നത്, 'പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് സാഹിത്യത്തെ ഇംഗ്ലണ്ടിന്റെ സാമൂഹികദൗത്യമായി കരുതിയ സാമ്രാജ്യത്വത്തെക്കുറിച്ച് ഓര്‍ക്കാതെ വായിക്കാന്‍ കഴിയില്ല എന്നാണ്. സ്പിവാക് 1959 - ല്‍ ഇന്ത്യ വിട്ട് യു.എസ്.എയിലേക്കു പോവുകയും കോര്‍നെല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. തുടര്‍ന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ഗിര്‍ട്ടണ്‍ കോളജില്‍ ഒരു വര്‍ഷത്തെ ഫെലോഷിപ്പു നേടുകയും ചെയ്തു. എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ ഇന്ത്യയില്‍ പ്രബലമായിരുന്ന ഇടതുപക്ഷ, കൊളോണിയല്‍ വിരുദ്ധ ചിന്തയുടെ ബൗദ്ധികപാരമ്പര്യം സ്പിവാക്കിന്റെ പ്രവര്‍ത്തനങ്ങളെ നിശ്ശബ്ദമായി സ്വാധീനിച്ചു. പ്രശസ്ത പോസ്റ്റ് കൊളോണിയല്‍ നിരൂപകന്‍ റോബര്‍ട്ട് യങ് ഊന്നിപ്പറയുന്നതുപോലെ, കൊളോണിയല്‍വിരുദ്ധസമരങ്ങളുടെ പശ്ചാത്തലത്തില്‍ ക്ലാസിക് യൂറോപ്യന്‍ മാര്‍ക്‌സിസത്തിന്റെ ദൗത്യം, ഇന്ത്യന്‍സമൂഹത്തിലെ സ്ത്രീകളുടെയും അധഃസ്ഥിതരുടെയും ആദിവാസി സമൂഹങ്ങളുടെയും ഗ്രാമീണകര്‍ഷകരുടെയും ചരിത്രങ്ങളും പോരാട്ടങ്ങളും തിരിച്ചറിയുന്നതില്‍ ഇന്ത്യന്‍സോഷ്യലിസത്തിന്റെ പരാജയം എന്നിവയെക്കുറിച്ച് ഇന്ത്യയ്ക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയസംവാദങ്ങളുടെ അടിസ്ഥാനത്തില്‍ സ്പിവാക്കിന്റെ ചിന്തകള്‍ നന്നായി മനസ്സിലാക്കാം. ഇംഗ്ലണ്ടിലെ ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയശേഷം, സ്പിവാക് പിന്നീട് ലോവ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍സ്ട്രക്ടര്‍സ്ഥാനം ഏറ്റെടുക്കാന്‍ യുഎസ്എയിലേക്കു മടങ്ങി, ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ സാഹിത്യനിരൂപകന്‍ പോള്‍ ഡി മാന്റെ(1919-83) മാര്‍ഗ്ഗദര്‍ശനത്തില്‍ ഐറിഷ് കവിയായ ഡബ്ല്യു ബി യീറ്റ്‌സിന്റെ (1865-1939) കൃതിയെക്കുറിച്ചുള്ള ഒരു ഡോക്ടറല്‍പ്രബന്ധം അവര്‍ പൂര്‍ത്തിയാക്കി.
അപനിര്‍മാണത്തിന്റെ രാഷ്ട്രീയം
ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക്ക്  ദെറിദയ്ക്കൊപ്പം  സ്പിവാക്കിന്റെ പ്രൊഫസറായ പോള്‍ ഡി മാന്‍ 1960 കളിലും 1970 കളിലും വടക്കേ അമേരിക്കയിലെ അപനിര്‍മാണത്തിന്റെ ഏറ്റവും പ്രമുഖനും കര്‍ക്കശക്കാരനുമായ വക്താക്കളില്‍ ഒരാളായിരുന്നു. ഡി മാന്റെ വായനയോടുള്ള സമീപനം ഊന്നല്‍ നല്‍കിയത് ഒരു സാഹിത്യപാഠത്തിന്റെ അര്‍ഥം സുസ്ഥിരമോ സുതാര്യമോ അല്ല എന്നതിലായിരുന്നു. അര്‍ഥം സമൂലമായി അനിശ്ചിതത്വത്തിലായതിനാല്‍ പാഠം എപ്പോഴും വീണ്ടും വീണ്ടും ചോദ്യം ചെയ്യലിനു വിധേയമാകാമെന്ന് ഡി മാന്‍ പറഞ്ഞു. ഡി മാനെ സംബന്ധിച്ചിടത്തോളം, സാഹിത്യനിരൂപണത്തിന്റെ പ്രയോഗം ഒരൊറ്റകൃത്യമായ വ്യാഖ്യാനം രൂപപ്പെടുത്തുന്ന കാര്യമല്ല. പകരം, പാഠങ്ങളില്‍ അന്ധബിന്ദുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ഡി മാന്‍ വാദിക്കുന്നു, അത് എല്ലായ്പോഴും തെറ്റുകളിലേക്കും ദുര്‍വായനകളിലേക്കും വായനക്കാരെ നയിക്കുന്നു.
ബ്രിട്ടീഷ് കൊളോണിയല്‍ ആര്‍ക്കൈവുകളെക്കുറിച്ചും ഔദ്യോഗിക ഇന്ത്യന്‍ ചരിത്രരചനാവിജ്ഞാനീയത്തെക്കുറിച്ചുമുള്ള സ്പിവാക്കിന്റെ ആദ്യകാലവായനകളെ ഡി മാന്റെ അപനിര്‍മാണാത്മകവിമര്‍ശനം തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്. ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രശ്‌നം ഉയര്‍ത്താനുള്ള സ്പിവാക്കിന്റെ പ്രത്യക്ഷമായ രാഷ്ട്രീയപ്രതിബദ്ധത പരിഗണിക്കുമ്പോള്‍ ചില വായനക്കാര്‍ക്ക്, സ്പിവാക്കിന്റെ അപനിര്‍മാണത്തോടുള്ള കൂറ് ആദ്യം ആശ്ചര്യകരമായി തോന്നിയേക്കാം. എല്ലാറ്റിനുമുപരി, ഒരു പാഠത്തിന്റെ അര്‍ഥം സമൂലമായി അസ്ഥിരവും അനിശ്ചിതത്വവുമാണെന്ന അപനിര്‍മാണ അവകാശവാദം ഏതെങ്കിലും രാഷ്ട്രീയ ഇടപെടലിന്റെ ഫലപ്രാപ്തിയെ തീര്‍ച്ചയായും ദുര്‍ബലപ്പെടുത്തുമോ എന്നതൊരു ചോദ്യമാണ്. എന്നാല്‍, അപനിര്‍മ്മാണം ശക്തമായ രാഷ്ട്രീയവും സൈദ്ധാന്തികവുമായ ഉപകരണമാണെന്ന് സ്പിവാക്ക് സ്ഥിരതയോടെയും ബോധ്യത്തോടെയും തെളിയിച്ചിട്ടുണ്ട്.
കീഴാളപഠനം 
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്ന് ഇന്ത്യ ദേശീയസ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. സ്പിവാക്കിന്റെ കൃതികള്‍ ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങളിലൊന്ന്, എന്തുകൊണ്ട് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും പ്രതിനിധീകരിക്കുന്നതില്‍ ദേശീയത പരാജയപ്പെട്ടുവന്നതെന്നതാണ്. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍, ദേശീയരാഷ്ട്രീയനേതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി (1869-1948) ബ്രിട്ടീഷുകാര്‍ക്കെതിരേ അഹിംസയിലൂന്നിയ ചെറുത്തുനില്പുനയം സ്വീകരിച്ചു. ഈ നയം ഗ്രാമീണകര്‍ഷകരും സ്ത്രീകളുമുള്‍പ്പെടുന്ന കീഴാളഗ്രൂപ്പുകളുടെ രാഷ്ട്രീയപിന്തുണ സമാഹരിച്ചു. പതിനെട്ടാം നൂറ്റാണ്ടുമുതല്‍ കൊളോണിയല്‍ഭരണത്തിനും വര്‍ഗപരമായ അടിച്ചമര്‍ത്തലിനും എതിരായ കീഴാളചെറുത്തുനില്പിന്റെ മറ്റു നിരവധി ഉദാഹരണങ്ങളുണ്ട്, പക്ഷേ ഇത് ഔദ്യോഗികചരിത്രത്തിന്റെ പുറങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
സ്പിവാക് ഊന്നിപ്പറയുന്നതുപോലെ, രണ്‍ജിത് ഗുഹയെപ്പോലുള്ള സബാള്‍ട്ടേണ്‍ സ്റ്റഡീസ് ചരിത്രകാരന്മാര്‍ക്ക്, ദേശീയസ്വാതന്ത്ര്യപ്രസ്ഥാനം ആത്യന്തികമായി ഇന്ത്യയില്‍ നിലവിലുള്ള വര്‍ഗഘടനയെ സംരക്ഷിച്ചു എന്ന നിലപാടാണുള്ളത്. ഒരു ചെറിയ കൂട്ടം വിദ്യാസമ്പന്നരും മധ്യവര്‍ഗപുരുഷന്മാരും രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരം കൈവശംവച്ചിരിക്കുകയാണ്. കൂടാതെ, ദേശീയസ്വാതന്ത്ര്യത്തിന്റെ ആനുകൂല്യങ്ങളിലേക്കു കാര്യമായ പ്രവേശനം ഇല്ലാത്തവരായി  ഗ്രാമങ്ങളില്‍നിന്നുള്ള കര്‍ഷകത്തൊഴിലാളികളുള്‍പ്പടെ ഒരു വലിയ ദരിദ്രജനവിഭാഗം ഉണ്ട്. സബാള്‍ട്ടേണ്‍ സ്റ്റഡീസ് ചരിത്രകാരന്മാരുടെ ഈ ആശയങ്ങള്‍ സ്പിവാക് കൂടുതല്‍ വികസിപ്പിച്ചെടുത്തു.  'മൂന്നാം ലോകത്തിലെ' പല സ്ത്രീകളുടെയും ദൈനംദിന ജീവിതം വളരെ സങ്കീര്‍ണവും വ്യവസ്ഥാപിതമല്ലാത്തതുമാണെന്ന് സ്പിവാക് വാദിച്ചു, പാശ്ചാത്യ വിമര്‍ശനസിദ്ധാന്തത്തിന്റെ പദാവലികളാല്‍ അവരെ ഒരു നേരായ രീതിയില്‍ അറിയാനോ പ്രതിനിധീകരിക്കാനോ കഴിയില്ല.  
സ്പിവാകും ഫെമിനിസവും
 ഔദ്യോഗിക ഇന്ത്യന്‍ചരിത്രത്തില്‍നിന്ന് മാഞ്ഞും മായ്ച്ചുംപോയ കീഴാളസ്ത്രീകളുടെ അനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സബാള്‍ട്ടേണ്‍ സ്റ്റഡീസ് ചരിത്രകാരന്മാരുടെ ചരിത്രഗവേഷണം സ്പിവാക് കൂടുതല്‍ വിപുലീകരിച്ചു. 'എ ലിറ്റററി റെപ്രസന്റേഷന്‍ ഓഫ് ദി സബാള്‍ട്ടേണ്‍' (1988) എന്ന കൃതിയില്‍, ബംഗാളിഭാഷയിലെ എഴുത്തുകാരി മഹാശ്വേതാദേവി എഴുതിയ 'സ്തനദായിനി എന്ന കഥയിലെ സ്ത്രീകഥാപാത്രമായ യശോദയിലൂടെ കീഴാളസ്ത്രീകളുടെ ചരിത്രത്തെ ശക്തമായി ആവിഷ്‌കരിക്കുന്നുവെന്ന് സ്പിവാക് വാദിക്കുന്നു. ചരിത്രം എന്നു വിളിക്കുന്നത് സാഹിത്യം എന്നു വിളിക്കപ്പെടുന്നതിനെക്കാള്‍ യഥാര്‍ത്ഥമാണെന്ന് നമുക്ക് എല്ലായ്‌പോഴും തോന്നും. ആ രണ്ടു വ്യത്യസ്തപദങ്ങളുടെ ഉപയോഗംതന്നെ അത് ഉറപ്പു നല്‍കുന്നുവെന്ന് സ്തനദായിനിയുടെ പഠനത്തില്‍ സ്പിവാക് വ്യക്തമാക്കുന്നു. മഹാശ്വേതാദേവിയുടെ സ്തനദായിനി അപകോളനിവത്കരണത്തിനുശേഷമുള്ള ഇന്ത്യയുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു അന്യാപദേശമാണ്. നായിക യശോദയെപ്പോലെ, ഇന്ത്യയും ഒരു അമ്മയാണ്. എല്ലാ വിഭാഗം ആളുകളും - യുദ്ധാനന്തരസമ്പന്നര്‍, പ്രത്യയശാസ്ത്രജ്ഞര്‍, തദ്ദേശീയ ഉദ്യോഗസ്ഥര്‍, പ്രവാസികള്‍ - പുതിയ സംസ്ഥാനം സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കുന്ന ആളുകള്‍, അവളെ ദുരുപയോഗം ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. അവളെ നിലനിര്‍ത്താന്‍ ഒന്നും ചെയ്തില്ലെങ്കില്‍, അവള്‍ക്ക് ഒന്നും തിരികെനല്‍കുന്നില്ലെങ്കില്‍, ശാസ്ത്രീയസഹായം വളരെ വൈകിയാല്‍ അവള്‍ കാന്‍സര്‍ ബാധിച്ചു മരിക്കും. സ്പിവാക്കിനെ സംബന്ധിച്ചിടത്തോളം, യശോദയുടെ ക്രൂരമായ മാതൃസംഘം താഴ്ന്നവര്‍ഗ, കീഴാള സ്ത്രീകളെ മോചിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ദേശീയതയുടെ പരാജയത്തെ ശക്തമായി ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ, പാശ്ചാത്യസമൂഹത്തിലും സംസ്‌കാരത്തിലും പ്രബലമായ, സ്ത്രീകളുടെ പ്രത്യുത്പാദന അധ്വാനം അനിയന്ത്രിതവും വീട്ടുജോലിയും ആണെന്ന അനുമാനത്തെ വെല്ലുവിളിക്കുന്നു.
 പാശ്ചാത്യ ഫെമിനിസത്തിനെതിരായ വിമര്‍ശനമാണ് സ്പിവാക്ക് ഫെമിനിസ്റ്റ് ചിന്തയ്ക്കു നല്‍കിയ മറ്റൊരു നിര്‍ണായകസംഭാവന. പ്രത്യേകിച്ച് വര്‍ഗം, മതം, സംസ്‌കാരം, ഭാഷ അല്ലെങ്കില്‍ ദേശീയത എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കുംവേണ്ടി സംസാരിക്കുമെന്ന അതിന്റെ സാര്‍വത്രികാവകാശവാദം. 1960 കളുടെ അവസാനത്തില്‍ യുഎസ് അക്കാദമിയില്‍ കരിയര്‍ ആരംഭിക്കുന്ന ഒരു ഇന്ത്യന്‍ യുവതി എന്ന നിലയില്‍, 'ആക്‌സസ് ചെയ്യാവുന്ന സാഹചര്യങ്ങളുടെ ഒരു ശേഖരത്തില്‍ ഏറ്റവും മികച്ചത്' ഫെമിനിസംതന്നെ ആയിരുന്നുവെന്ന് സ്പിവാക് വിശ്വസിക്കുന്നു. എന്നിരുന്നാലും, പൊതുവെ പാശ്ചാത്യഫെമിനിസത്തിലേക്കു ചായുന്നുണ്ടെങ്കിലും, പാശ്ചാത്യഫെമിനിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും സങ്കീര്‍ണതയിലേക്കു വിരല്‍ചൂണ്ടിക്കൊണ്ട്, 'ഒന്നാംലോക' സ്ത്രീകളും 'മൂന്നാംലോക' സ്ത്രീകളും തമ്മിലുള്ള ആഗോളസാഹോദര്യത്തിന്റെ 'നുണ'യെ സ്പിവാക് ചോദ്യം ചെയ്തു.
 സ്പിവാക് അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളി, ഈ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു അക്കാദമിക് പശ്ചാത്തലത്തില്‍ സംസാരിക്കുന്നത് അവര്‍ വിവരിക്കുന്ന അധികാരമില്ലാത്ത, കീഴാള സമൂഹത്തിന്റെ ജീവിതത്തിലും അനുഭവങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്നതാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഒരു ചെയര്‍ വഹിക്കുന്ന, വിദ്യാസമ്പന്നയും മധ്യവര്‍ഗപ്രഫസറുമായ അവരുടെ സ്വന്തം സ്ഥാനത്തെ അല്ലെങ്കില്‍ പദവിയെ അവര്‍തന്നെ നിരന്തരം വിമര്‍ശിക്കുന്നു. യുഎസ് അക്കാദമിയിലെ ഒരു മധ്യവര്‍ഗ ഇന്ത്യന്‍ കുടിയേറ്റ ബുദ്ധിജീവി എന്ന നിലയില്‍ സ്പിവാക് തന്റെ സ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്ന രീതിയാണ് കൂടുതല്‍ ശ്രദ്ധേയമായത്. സമകാലികസാംസ്‌കാരികവിമര്‍ശകരായ ഐജാസ് അഹമ്മദ്, ആരിഫ് ദിര്‍ലിക്, റെയ് ചൗ എന്നിവര്‍ ഊന്നിപ്പറഞ്ഞതുപോലെ, യുഎസ് അക്കാദമിയിലെ പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളുടെ ഉയര്‍ച്ച, 'മൂന്നാം ലോകത്തിലെ' യുഎസ് വിദേശനയവും സാമ്പത്തികനിക്ഷേപവും ചേര്‍ന്നതാണ്. ഈ ബുദ്ധിമുട്ട് നേരിടാന്‍, സ്പിവാക് തന്റെ സ്വന്തം വിമര്‍ശനാത്മകചിന്തയില്‍ ഒരു വക്താവായോ തദ്ദേശീയ വിവരദാതാവായോ പ്രത്യക്ഷപ്പെടാനുള്ള പ്രലോഭനത്തെ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് സ്ഥിരമായി ഊന്നിപ്പറയുന്നു. ഒന്നാം ലോക അക്കാദമിയില്‍ 'മൂന്നാം ലോക'ത്തിനു വേണ്ടി, ജീവിക്കുകയും പ്രവര്‍ത്തിക്കുകയും, ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരു പ്രശസ്ത പോസ്റ്റ് കൊളോണിയല്‍ ബുദ്ധിജീവിയുടെ സ്ഥാനം വൈരുധ്യവും വിരോധാഭാസം നിറഞ്ഞതുമായ ഒന്നാണെന്ന് അവര്‍ സമ്മതിക്കുന്നു.

Login log record inserted successfully!