ഡോള്‍ഫിനുകളെപ്പോലെതന്നെ സീലുകളും പരിശീലനം ലഭിച്ചാല്‍ ഏതഭ്യാസവും കാണിക്കും. മനുഷ്യനുമായി വളരെപ്പെട്ടെന്ന് ഇണങ്ങുന്നവയാണ് മിക്ക സീലുകളും. കടല്‍സിംഹങ്ങളെ ഉപയോഗിച്ച് പല രാജ്യങ്ങളിലും പല സര്‍ക്കസ് അഭ്യാസങ്ങളും ചെയ്യിക്കുന്ന കാഴ്ച കാണാം. നീണ്ട മൂക്കിന്റെ അഗ്രത്തില്‍ പന്തു ബാലന്‍സ് ചെയ്തു നിര്‍ത്താനും ഉയര്‍ത്തിപ്പിടിച്ച വളയത്തിലൂടെ ചാടാനും വൈദഗ്ധ്യമുള്ളവരാണ് സീലുകള്‍.
കടല്‍സസ്തനികളില്‍ എണ്ണംകൊണ്ടും രൂപവൈവിധ്യംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്നവരത്രേ സീലുകള്‍. ഇവയ്ക്കു കടല്‍പ്പശു, കടല്‍നായ്, നീര്‍നായ്, കടല്‍പ്പന്നി, നീര്‍ക്കുതിര എന്നൊക്കെ പേരുകള്‍ വിളിക്കാറുണ്ട്. നീന്താനാവശ്യമായ തുഴപോലെയുള്ളതാണ് കൈകാലുകള്‍. നനുത്ത രോമങ്ങളുള്ള സീലുകള്‍ മിക്കവാറും തീരപ്രദേശങ്ങളിലെ തണുത്ത, സമശീതോഷ്ണമായ വെള്ളത്തിലാണു കൂടുതല്‍ നേരവും കഴിഞ്ഞുകൂടുക. ചിലപ്പോള്‍ വിശ്രമത്തിനു കരയില്‍ കയറും. കരയിലാണെങ്കില്‍ തുഴക്കൈകള്‍ ഇഴഞ്ഞുനീന്താനുപയോഗിക്കുന്നു. കാഴ്ചയില്‍ വലിയ മത്സ്യത്തെപ്പോലെ തോന്നിക്കുമെങ്കിലും വെള്ളത്തില്‍ സീലുകള്‍ ചെറിയ അന്തര്‍വാഹിനികളെപ്പോലെയായിരിക്കും കാണപ്പെടുക. കരയിലെ ജന്തുക്കളെപ്പോലെ സീലുകളും ചൂടുരക്തജീവികളാണ്.
സീലുകളുടെ ത്വക്കിനിടയില്‍ കൊഴുപ്പിന്റെ ഒരു ആവരണമുണ്ട്. കട്ടിയേറിയ ഈ കൊഴുപ്പിന്റെ കുപ്പായം അവയെ കടുത്ത തണുപ്പില്‍നിന്നും രക്ഷിക്കുന്നു. മാത്രമല്ല, വിശപ്പില്‍നിന്നും ഒരു പരിധിയോളം സംരക്ഷിക്കുന്നുണ്ട്.
കടലില്‍ ഏറ്റവും കൂടുതലുള്ള സാധാരണ സീലുകള്‍ കാഴ്ചയ്ക്കു നായെപ്പോലിരിക്കും. മാംസളമായ ഉരുണ്ടുനീണ്ട ശരീരം. വലിയ കണ്ണുകള്‍ക്കു നല്ല കാഴ്ചശക്തിയാണുള്ളത്. നീന്താന്‍ ശരീരത്തിന്റെ പിന്നിലെ തുഴകളും കരയില്‍ നിരങ്ങിനീങ്ങാന്‍ മുന്നില്‍ ഇരുഭാഗത്തുമുള്ള തുഴകളുമാണാശ്രയം. മണല്‍ത്തിട്ടകളിലും ഉയര്‍ന്ന പാറക്കെട്ടുകളിലുംവരെ കയറാന്‍ ഈ തുഴകള്‍ മതിയാവും. മുഖത്തു കാണുന്ന നീണ്ട മീശരോമങ്ങള്‍ വെള്ളത്തിലെ ഏതു ചലനവും പിടിച്ചെടുക്കുന്ന ആന്റിനകളായി പ്രവര്‍ത്തിക്കുന്നു. ചെറുമീനുകളെ തിന്നുജീവിക്കുന്ന സീലുകള്‍ക്ക് ഈ മീശ പോയെന്നു വിചാരിക്കുക. അതിന്റെ ജീവിതം ദുഷ്‌കരമാകും.