•  12 Jun 2025
  •  ദീപം 58
  •  നാളം 14
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

  വണ്ടന്‍മേട്ടില്‍നിന്ന്  കൊച്ചുപ്പാപ്പന്‍ മടങ്ങിയെത്തിയിട്ട് ലിസിയും വീട്ടുകാരും മാത്രമറിഞ്ഞില്ല.  ലിസി നെരിപ്പോടില്‍ വീണ് അന്നു പൊള്ളിമരിക്കേണ്ടതായിരുന്നു. ആ രാത്രിയില്‍  കൊച്ചുപ്പാപ്പന്‍ ആ തറവാട്ടില്‍, മറിയക്കുട്ടിക്കൊച്ചമ്മയോടൊപ്പം കിടന്ന്, പോത്തുപോലെ ഉറങ്ങുന്നുണ്ടായിരുന്നുവത്രേ. 
കൊച്ചുപ്പാപ്പന്‍ കൊണ്ടുവന്ന ഓറഞ്ചിന്റെയും നെല്ലിക്കയുടെയും കാപ്പിക്കുരുവിന്റെയും വീതം പറ്റിയ ചെല്ലമ്മയും സരസമ്മയുമൊക്കെ മൂക്കത്തു വിരല്‍വച്ചു. 
ചെല്ലമ്മ തീരെ കുഞ്ഞായിരിക്കുമ്പോള്‍ ചെല്ലമ്മയുടെ അമ്മ മരിച്ചുപോയതാണ്. അമ്പലത്തിലെ വെളിച്ചപ്പാടായ അച്ഛന്‍, തങ്കപ്പച്ചാര് മറ്റൊരു കൊച്ചുപെണ്ണിനെയും കെട്ടി ജീവിച്ചു. ചെല്ലമ്മയും അനിയന്മാരും ആശ്രയമറ്റവരായി ഒത്തിരി കഷ്ടപ്പെട്ടു. 
അച്ഛന്‍ രണ്ടാംകെട്ടിലുണ്ടായ മക്കളെയും സംരക്ഷിച്ചില്ല. ആ ബന്ധത്തിലെ ഒന്നും രണ്ടും പേരല്ല, ഒമ്പതു കുഞ്ഞുങ്ങള്‍ മരണത്തിനധീനരായി. 
അച്ഛന്റെ കുടുംബസ്വത്തില്‍നിന്ന് രണ്ടാം ഭാര്യയ്ക്കും മകനും യാതൊന്നും നല്കിയതുമില്ല.
കുടുംബസ്വത്ത് ചെല്ലമ്മയുടെ പേര്‍ക്ക് എഴുതിവച്ചു. വീടും വീടിനോടു ചേര്‍ന്ന അരയേക്കറും ചെല്ലമ്മ എടുത്തു. ബാക്കി അനിയന്മാരുടെ പേരിലാക്കി. അനിയന്മാര്‍ അവകാശം പറഞ്ഞു വരാത്തതിനാല്‍ ചെല്ലമ്മയാണ് മൊത്തം മേലാദായവും എടുത്ത് കൈകാര്യം ചെയ്യുന്നത്. അനിയന്മാരില്‍ ഒരാള്‍ ഗുജറാത്തിലും ഒരാള്‍ മഹാരാഷ്ട്രയിലുമാണ്. അവര്‍ അവധിക്കു വരുമ്പോള്‍ താമസിക്കുന്നത് ചെല്ലമ്മയോടൊപ്പമാണ്. അമ്മയ്ക്കു തുല്യമായി ആ സഹോദരന്മാര്‍ ചെല്ലമ്മയെ കാണുന്നു. 
ലിസിയുടെ തറവാടിനോട് അടുപ്പമുണ്ടെന്നതൊഴിച്ചാല്‍ ചെല്ലമ്മയ്ക്ക് ഈ അനീതികളൊന്നും തീരെ പിടിച്ചില്ല. ചെല്ലമ്മയുടെ ഭര്‍ത്താവ് പട്ടാളത്തില്‍ കുശിനിക്കാരനാണ്. അയാള്‍ അയച്ചുകൊടുക്കുന്ന പണം കിറുകൃത്യമായി ഉപയോഗിച്ച്,  അല്പം മിച്ചിച്ചെടുത്തിട്ടാണ് അവരുടെ  പെണ്‍മക്കള്‍ക്ക് പൊന്നും പണ്ടവും ഉണ്ടാക്കുന്നത്. ലിസിയുടെ തറവാട്ടുകാരറിയാതെ ചെല്ലമ്മയ്ക്കു ലഭിച്ച ഓറഞ്ചും നെല്ലിക്കയും കാപ്പിക്കുരുവുമൊക്കെ ലിസിയുടെ വീട്ടിലവര്‍ നല്കി. 
''വളരുന്ന പ്രായത്തില്‍, പെങ്കുഞ്ഞുങ്ങളുടെ വയറു വിശക്കാന്‍ പാടില്ല. നാണം നിമിത്തം അവര് ആരോടും പറയാതെ അവരുടെ മനംവിങ്ങിപ്പൊട്ടും. എന്റെ കുഞ്ഞന്നാമ്മേ, എന്റെ കുഞ്ഞുപ്രായത്തില്‍ ഇത്തിരിപ്പോന്ന രണ്ടനിയന്മാരേംകൊണ്ട് ഞാനൊത്തിരി കരഞ്ഞതാണേ, പെങ്കുഞ്ഞുങ്ങടെ വിശപ്പിന്റെയാഴം എനിക്കറിയാണ്ടിരിക്ക്വോ.''
''അതു ചെല്ലമ്മേ ഇപ്പം പിള്ളേര്‍ക്ക് വല്യ അല്ലലൊന്നുമില്ല. ആട്ടിന്‍പാലും പശുവിന്‍പാലും കോഴിമൊട്ടേമൊക്കെ കണക്കിനു തിന്നുന്നുണ്ട്, പിന്നെ മെലിഞ്ഞുതൊലിഞ്ഞിരിക്കുന്നതവരുടെ പാരമ്പര്യമാ. റോയിച്ചന്‍ ഇച്ചിരെ കാശയക്കുന്നുണ്ട്, മേഴ്‌സിക്കും അത്യാവശ്യത്തിനിച്ചിരെ കിട്ടുന്നൊണ്ട്, പിന്നെ  ലിസിമോടെ കൈയിലിച്ചിരി കൂടുതലു കിട്ടുന്നൊണ്ട്, പിള്ളേര്‍ക്ക് അല്ലലില്ലാതെ പഠിക്കാനും ഒരുങ്ങിനടക്കാനും അത്രയൊക്കെ മതിയിപ്പം. ചെല്ലമ്മയ്ക്ക് തന്നതല്ലേ, അതെടുത്തോളൂ. തറവാട്ടുപറമ്പില്‍ എന്തുമാത്രം കാപ്പിച്ചെടികളുണ്ട്, നിറയെ കായ്ക്കുന്നത്. നീറുകടികൊണ്ട്, പറിച്ചുകൊടുക്കാന്‍ എന്റെ ജാക്‌സനും സുമയുമൊക്കെ വേണം. എന്നാലൊന്നനത്തിക്കുടിക്കാന്‍ രണ്ടുകുരു തരില്ല. പണ്ടൊക്കെ എന്നെ വിളിക്കും, ഉരലിലിട്ട് അവച്ചുകൊടുക്കാനും വറക്കാനും. എന്നിട്ടാ തൊലി തന്നുവിടും, കാപ്പിയനത്താന്‍ നല്ലതാന്നു പറഞ്ഞ്. എന്റെ ഗതികേടിന് ഉലുവയും ജീരകവും ഒക്കെയിട്ട് വറുത്ത് ഞാന്‍ കാപ്പിയനത്തിയിട്ടുണ്ട്. പിന്നെ ബേബിച്ചന്‍ വഴക്കുണ്ടാക്കി അനത്തിയ കാപ്പി തട്ടിമറിച്ചുകളഞ്ഞ്,  ഞാനാ പരിപാടിയങ്ങുപേക്ഷിച്ചു.''
''നിങ്ങളോടെന്തിനാ ഇത്രയും പോര് എടുക്കുന്നതെന്നാ ആര്‍ക്കും മനസ്സിലാകാത്തേ.''
''കരോട്ടുചെന്നു പറയുവേലേല്‍ ഞാമ്പറയാം, കൂട്ടിച്ചോദ്യോം വഴക്കുമൊന്നും മേലാ.''
''കുഞ്ഞന്നാമ്മ ധൈര്യായിട്ട് പറ ഞാനങ്ങോട്ടു പറയാനൊന്നും പോകില്ല. പാലും ചാണകോം,നടീലിനുള്ള വിത്തുകളും ചേനയുമൊക്കെ കാശെണ്ണിക്കൊടുത്തു വാങ്ങും അത്രതന്നേ, പിന്നെ മറിയക്കുട്ടിക്ക് പെണ്മക്കളില്ലാത്തതിനാല്‍ എന്റെ പുഷ്‌പേം ഗിരിജേം വന്ന് കുറേ കളിപ്പിക്കും. കളിപ്പിച്ചുകളിപ്പിച്ച് മക്കള്‍ പൊങ്ങാണ്ടായെന്നാ, കുട്ട്യോളുടച്ഛന്‍ പറയുന്നത്.'' 
''വണ്ടന്മേട്ടിലെ സ്ഥലത്തീന്ന് ഒന്നരയേക്കര്‍ തരാമെന്നും  അങ്ങോട്ടുപോയി താമസിക്കണമെന്നും. പകരം ഈ വീടും സ്ഥലവും കുഞ്ഞവറാച്ചന് എഴുതിക്കൊടുക്കണമെന്ന്.''
''ശ്ശെടാ, അത്യാഗ്രഹം കൊള്ളാല്ലോ അല്ലേ?'' 
''അത്ര മണ്ടന്മാരാണോ ചെല്ലമ്മേ, നമ്മള്‍. ഞാമ്പറഞ്ഞു; വണ്ടമ്മേട്ടിലെ ഏഴേക്കര്‍ മുഴുവന്‍ തന്നാലും ഈ വീടുവിട്ടിറങ്ങില്ലെന്ന്. കാരണം, ഇവിടെ മുട്ടില്ലാതെ വെള്ളം, കരണ്ട്, പിന്നെ റോഡ്,  പള്ളി, പള്ളിക്കൂടങ്ങള്‍, ആശുപത്രി എല്ലാ സൗകര്യോമില്ലേ, ഇച്ചാച്ചനാണേല്‍ തണുപ്പൊട്ടും മേലാ, പണ്ടവിടെപ്പോയി പണിത് വലിവുരോഗിയായിട്ടാ  മടങ്ങിവന്നത്..''
 ''ആ... അതിന്റെ ഏനക്കേടാ ഈ പോരു മുഴുവന്‍. ഇപ്പക്കാര്യം പിടികിട്ടി. ചെല്ലട്ടേ, നാളെമുതല്‍ രണ്ടുനേരോം എനിക്കു പാലുവേണം.''
''അതെന്നാ കരോട്ടെ പാല് വേണ്ടെന്നുവച്ചോ?''
''ഇവിടത്തെ പശുക്കളെ കുളിപ്പിക്കുന്നപോലെ തേച്ചുകുളിപ്പീരൊന്നുമില്ല,  അവരവിടെ. ഞാന്‍ കാണാറൊള്ളതല്ലേ, ആ വേലക്കാരന്‍ മണിയഞ്ചെറുക്കന്‍ ചുമ്മാ പശൂന്റെമേത്ത് കൊറേ വെള്ളംകോരിയൊഴിക്കും, അത്രതന്നേ. പിള്ളേര്‍ക്ക് പാലിന്റെ മണമൊട്ടു പിടിക്കുന്നുമില്ല. കുട്ടഞ്ചെറുക്കന്‍ പറഞ്ഞു;  ബേബിമാപ്പിളേം കുഞ്ഞന്നാമ്മേമൊക്കെ തൊണ്ടും കയറുമൊക്കെ വച്ച് എന്നും പശുക്കളെ തേച്ചുകുളിപ്പിക്കുമെന്ന്.'' 
ചെല്ലമ്മച്ചേച്ചിക്ക് പാലു കിട്ടാനുള്ള ഈ സുഖിപ്പീര് അമ്മയ്ക്കങ്ങിഷ്ടമായി. ചെല്ലമ്മ പോയിക്കഴിഞ്ഞ് അമ്മ പറഞ്ഞു: ''ചെല്ലമ്മ ഡീസന്റാണ്, എല്ലാമാസോം അഞ്ചാന്തീക്കകം കൃത്യമായി പൈസാ കിട്ടിക്കോളും, എല്ലാം കൂടെ കൂട്ടിവച്ച് സുമയ്‌ക്കൊരു ഞാത്തുകമ്മലു പണീച്ചുകൊടുക്കണം.''
ഒരുദിവസം പാറേലമ്മ വീട്ടില്‍ വന്നു, ഒരു കല്യാണാലോചനയുമായി. ആ അമ്മ മുഖവുരയൊന്നുമില്ലാതെ പറഞ്ഞു; എന്റെ അനിയത്തി പെണ്ണമ്മേടെ മോന്‍ ഷിപ്പേലാ ജോലി. എന്‍ജിനീറാ. ഇച്ചിരി കറുത്തിട്ടാണേലും അവനെക്കാണാന്‍ നല്ലയഴകാ. അപ്പന്‍ കുഞ്ഞിലേ മരിച്ചുപോയി. അമ്മയുടെ ഏകമകനാണ്. അഞ്ചേക്കര്‍ സ്ഥലവും സുന്ദരമായ ഒരു വീടുമൊണ്ട്. അവര്‍ക്ക് പൊന്നും പണവും പഠിപ്പിന്റെ പത്രാസുമുള്ള പെണ്ണിനെ വേണ്ടാ. വല്യപ്പന്റെ കൈയില്‍ കൊച്ചുമോനുവേണ്ടി ഇനീം ഇട്ടുമൂടാനുള്ള സ്വത്തുണ്ട്. പെണ്ണ് സ്വഭാവത്തിലും പെരുമാറ്റത്തിലും നല്ലതായിരിക്കണം, കാണാനും നല്ല അഴകായിരിക്കണം, കൂടെക്കൊണ്ടു നടക്കുമ്പം ആരും കുറ്റം പറയല്ല്. പെണ്ണമ്മേടെ കാലശേഷം എല്ലാം നോക്കിനടത്താന്‍ നല്ല ഒരു പെങ്കൊച്ചിനെ മതി. ഇന്നാള് ലിസിക്കുട്ടിയറിയാതെ, പെണ്ണമ്മേം തമ്പാച്ചനേം ലിസിമോളെ ഞാന്‍ കാണിച്ചുകൊടുത്തു, കണ്ടിട്ടവര്‍ക്കിഷ്ടായി.''
അമ്മയുടെ മുഖം മങ്ങി.
''അയ്യോ മേഴ്‌സിമോളു നിയ്‌ക്കേ ലിസിമോളേ കെട്ടിക്ക്വോ, ഇല്ല. മേഴ്‌സിക്ക് ആലോചിക്കാം.'' 
''വേണ്ടാ മേഴ്‌സിമോക്കു നമ്മക്കു വേറേ ആലോചിക്കാം. മേഴ്‌സി നല്ല വെളളയല്ലേ,  ഇവനിച്ചിരി കറുത്തിട്ടാ, ഇരുനിറം അതായത് ഇവിടത്തെ ബേബിച്ചന്റെ നിറം.''
മേഴ്സി മറഞ്ഞുനിന്ന് എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. മേഴ്‌സിയുടെ മുഖം വിവര്‍ണമായി.  
അമ്മ വിവരം അപ്പനെ അറിയിച്ചു.
''അതെങ്ങനെയാ മൂത്തതു നിയ്‌ക്കെ, ഇളേതിനേ, അവര്‍ക്കത്ര വെളിവില്ലേ?''
''അയ്യോ അങ്ങനെയൊന്നും പറയല്ലേ,  നമ്മുടെ നന്മയ്ക്കു വേണ്ടിയല്ലേ അവരു പറഞ്ഞത്.''
''കൈയിലാണേല്‍ വെഷം തിന്നാന്‍ കാശില്ല, അതിനിടയിലാ മൂത്തതിനെ നിര്‍ത്തിക്കോണ്ട്, പോ വേറെ വല്ല പണീംനോക്ക്.''
അമ്മ അഭിപ്രായപ്പെട്ടു: ''ഒരു കാര്യം ചെയ്യാം നല്ലതാണേല്‍ നമുക്കിതങ്ങ് വാക്കു പറഞ്ഞുറപ്പിച്ചിടാം. ലിസിമോക്കു ഭാഗ്യമുണ്ടെങ്കില്‍ നടക്കട്ടേ,'' ദിവസങ്ങള്‍ ആരുടെയും ചൊല്പടിക്കു കാത്തുനില്ക്കാതെ ഓടിയകന്നുകൊണ്ടിരുന്നു.
ലിസി നാലു കിലോമീറ്റര്‍ അകലെയുള്ള സാരംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റ്റിയൂട്ടറായി ജോലി നോക്കിക്കൊണ്ടിരുന്നപ്പോള്‍ ത്തന്നെ അവള്‍ക്കു കൂടുതല്‍ ശമ്പളത്തില്‍ അയലത്തുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെച്ചപ്പെട്ട ശമ്പളത്തിന് പഠിപ്പിക്കാന്‍ കിട്ടി. അവളാണവിടുത്തെ പ്രിന്‍സിപ്പല്‍. ജോബ് വര്‍ക്കിന്റെ പകുതിയും നല്ല സാലറിയും കിട്ടിത്തുടങ്ങി.  
പള്ളിസമാജത്തിലെ സെക്രട്ടറിസ്ഥാനം അവള്‍ മേഴ്‌സിക്കു വിട്ടുകൊടുത്തു.
ഒപ്പം, നാട്ടാരുടെ കൂട്ടായ്മയാല്‍ ഉണ്ടാക്കിയ നവോദയാ വനിതാസമാജത്തിലെ ജോയിന്റ്  സെക്രട്ടറിസ്ഥാനവും വിവിധ സംഘടനകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട, നാഷണല്‍ അഡല്‍ട്ട് എജ്യൂക്കേഷന്റെയും കാന്‍ഫെഡിന്റെയും സാക്ഷരതാറ്റീച്ചര്‍ സ്ഥാനവും അവളുപേക്ഷിച്ചു. ഇത്രകാലവും   സര്‍ക്കാരില്‍നിന്നോ, സംഘടനകളില്‍നിന്നോ അഞ്ചിന്റെ തുട്ടുപോലും കൈപ്പറ്റാതെ അവള്‍ പ്രായഭേദമെന്യേ ധാരാളംപേരെ എഴുതാനും വായിക്കാനും ഒപ്പിടാനും പഠിപ്പിച്ചു. വൃദ്ധര്‍ക്കൊപ്പം പഠിപ്പു മുടങ്ങിയ ചെറുപ്പക്കാരും വന്നു. പഠിക്കാന്‍ ആള്‍ക്കാരെ സംഘടിപ്പിച്ചത് അവരുടെ ഓരോരുത്തരുടെയും ഭവനസന്ദര്‍ശനം നടത്തിയാണ്. സമാജ സെക്രട്ടറി മേരിക്കുട്ടിറ്റീച്ചറും അവള്‍ക്കൊപ്പം കുറെ വെയിലുംമഴയും കൊണ്ടിട്ടുണ്ട്. 
ഇപ്പോള്‍ ജീവിതത്തില്‍ ഒരു നിലയും വിലയും കൈവന്നിട്ടുണ്ട്. കഷ്ടപ്പാടിന്റെ ദിനങ്ങള്‍ സ്മരണയില്‍ ജ്വലിച്ചുനിന്നു. 
മേഴ്‌സിയും ലിസിയും അയലത്തെ വത്സമ്മയും സരസക്കുട്ടിയുമൊക്കെ വീടുതോറും നടന്ന് വനിതാസമാജത്തിലേക്ക് ആളെക്കൂട്ടി. ഓരോ വീട്ടിലും ചെല്ലുമ്പോള്‍ സരസക്കുട്ടി ആമുഖമായി പറയും: ''നമ്മുടെ നാട്ടില്‍ ഒരു വനിതാസമാജം വന്നാല്‍, നല്ല രീതിയില്‍ അതു  മുന്നോട്ടുപോയാല്‍ നിങ്ങളുടെ മക്കള്‍ക്ക് പാലും ഉപ്പുമാവും ഒക്കെ കിട്ടും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരങ്ങളും വിറ്റമിന്‍ഗുളികളും കിട്ടും,  ബാലവാടി വരും, അതില്‍ കുട്ടികളെ ഫീസില്ലാതെ പഠിപ്പിക്കാം,'' ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് തുച്ഛമായ ഫീസില്‍ തയ്യലു പഠിക്കാം. അങ്ങനെ നാട്ടുകാരെ ബോധവത്കരണം നടത്താന്‍ അലഞ്ഞതിന് ഒരു കണക്കുമില്ല. 
നാട്ടുകാരോടു പിരിവെടുത്ത്, സ്ഥലംവാങ്ങി, ശ്രമദാനം നടത്തി, ഒരുപാട് മണ്ണുചുമ്മി സാമൂഹികക്ഷേമവകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണ് ആ  വനിതാസമാജം. ആ സമാജത്തിനു പേരിട്ടത് സരസക്കുട്ടിയാണ്. 
അവര്‍ നല്കിയ പേര് ബാക്കിയെല്ലാവരും അംഗീകരിച്ചു. 
ആദ്യം ബാലവാടിയായിരുന്നു. പിന്നീട് അംഗനവാടിയായി. ഇന്നത് അങ്കണവാടി അതായത് മുറ്റത്തെ പൂന്തോട്ടമായി പരിലസിക്കുന്നു. 
വിവാഹപ്രായമെത്തിയ തൊഴില്‍രഹിതരായ  പെണ്‍കുട്ടികള്‍ ചെന്ന് പണംപിരിച്ചാല്‍ പോക്കണംകേടായതിനാലും പേരുദോഷം വരുമെന്നും ഭയപ്പെട്ട്  അവര്‍ സ്ഥലത്തെ പ്രധാനികളായ ഡോക്ടറുടെയും ഹെഡ്മാസ്റ്ററുടെയും ഭാര്യമാരെയൊക്കെ ഒപ്പംകൂട്ടി, അവര്‍ക്കു സ്ഥാനമാനങ്ങള്‍ കല്പിച്ചുനല്കി. ഭര്‍ത്താക്കന്മാര്‍ ജോലിക്കു പോയിക്കഴിഞ്ഞ് നേരംപോക്കാന്‍ മാര്‍ഗമില്ലാതിരുന്ന ഗ്രേസിറ്റീച്ചറിനും സാവിത്രിയമ്മയ്ക്കുമൊക്കെ ഇത് ഏറെ സന്തോഷമായി. അവര്‍ ആ ജോലി ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്തു, ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു. ലിസിയും മേഴ്‌സിയും വത്സമ്മയും സരസക്കുട്ടിയും സമാജം കെട്ടിപ്പൊക്കാന്‍ നാടുനീളെ എത്രയധികം അലഞ്ഞിട്ടുണ്ട്! കവയിത്രിയും ചിത്രകാരിയുമായ സരസക്കുട്ടി സമാജത്തിന്റെ ചുവരുകളില്‍ ജീവസ്സുറ്റ ചിത്രങ്ങള്‍ വരച്ചിട്ടു. കവിതകള്‍ എഴുതി സമാജത്തിന്റെ പൊതുയോഗങ്ങളില്‍ പാടി അവതരിപ്പിച്ചു. ലിസി സാക്ഷരത ലക്ഷ്യമാക്കി നവസാക്ഷരര്‍ക്കുവേണ്ടി കഥാപ്രസംഗങ്ങളും കവിതകളും രചിച്ചു. അമ്മ മേഴ്‌സിക്ക് സെറ്റുമുണ്ട് വാങ്ങിക്കൊടുത്തു, വത്സമ്മയ്ക്കും സരസമ്മയ്ക്കുമൊപ്പം തിരുവാതിരകളിയില്‍ പങ്കെടുക്കാന്‍. നാട്ടിലെ കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകസമൃദ്ധമായ ഉപ്പുമാവുണ്ടാക്കിക്കൊടുക്കാന്‍ നാടുനീളെ മുരിങ്ങയില പറിച്ചുനടന്നു ആ പെണ്‍കുട്ടികള്‍.
നാടിന് എന്നും നന്മയുള്ള കാര്യങ്ങള്‍ ആ സമാജംമുഖേന നാട്ടാര്‍ക്കു കിട്ടിത്തുടങ്ങി. സമാജം ഇന്ന് നല്ലൊരു  അങ്കണവാടിയാണ്. രാഷ്ട്രീയക്കാരുടെ കടന്നുകയറ്റം നിമിത്തം ആ വനിതാ സമാജത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ചവരില്‍ പലരും ക്രമേണ അതില്‍നിന്നു പിന്‍വാങ്ങുകയും  നിഷ്പ്രഭരാവുകയും ചെയ്തു. 
കാലങ്ങള്‍ മുന്നോട്ടുപോകവേ സരസക്കുട്ടി മലബാറില്‍ റ്റീച്ചറായി ജോലിയില്‍ പ്രവേശിച്ചു. സരസക്കുട്ടിയുടെ അമ്മയുടെ അപ്രതീക്ഷിതമായ ആത്മഹത്യ അവരെ തളര്‍ത്തി. അമ്മയുടെ ദേഹവിയോഗം സരസക്കുട്ടിയെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്;  അവര്‍ പിന്നെ പൊതുസമൂഹത്തില്‍ ഒരുപരിപാടിക്കും വന്നില്ല. സമാജത്തിനുവേണ്ടി ഏറെ നിന്ദകളും ചീത്തപ്പേരുമേറ്റുവാങ്ങിയ വത്സമ്മ ദൂരെയുള്ള മറ്റൊരു അങ്കണവാടിയില്‍ ആദ്യം ഹെല്‍പ്പറും പിന്നീട് റ്റീച്ചറുമായി. മേഴ്‌സിയും ലിസിയും പഠനത്തിരക്കിലും ജോലിത്തിരക്കിലുമകപ്പെട്ട് സമാജത്തില്‍നിന്ന്  വിട്ടുപോയി. സമാജത്തിനുവേണ്ടി കഷ്ടപ്പെട്ടവരെ പുതിയ ഭാരവാഹികള്‍ പാടേ മറന്നു, പുതിയസാരഥികള്‍  സാമൂഹികക്ഷേമവകുപ്പില്‍നിന്ന് ആദരങ്ങളേറ്റുവാങ്ങി.


(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)