•  5 Jun 2025
  •  ദീപം 58
  •  നാളം 13
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

   എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ഫീസ് കൊടുത്തിരിക്കണം. ഫൈനോടുകൂടെ പത്താംതീയതി വരെ പഠിക്കാം. പിന്നെ ക്ലാസ്സിലിരുത്തില്ല. 
സഹോദരിമാര്‍ നാണംകെടാതിരിക്കാന്‍  റോയിച്ചായന്‍ കമ്പി മണിയോര്‍ഡറായിട്ടാണ് കാശയയ്ക്കുന്നത്. 
രാമന്‍നായരുസാറിന്റെ ജ്യേഷ്ഠന്‍ ശിവങ്കുട്ടിയുടെ മൂത്തമകള്‍ രേണുവാണ്  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടം വഹിക്കുന്നത്. രേണു, ലിസിയുടെ അടുത്തുവന്നു സ്വകാര്യമായി പറഞ്ഞു: ''നിയമാനുസരണം, നോട്ടീസ് ബോര്‍ഡില്‍ ഫീസു നല്കാത്തവരുടെ പേരിടുന്നു എന്നേയുള്ളൂ. പിന്നെ ജേക്കബ്‌സാറിന്റെ സ്വഭാവം, ആരോടും വേറുകൃത്യം കാണിക്കാന്‍ പാടില്ലാ എന്നതാണ്.  അതുകൊണ്ട് മറ്റുള്ളവരെ വിളിച്ച് ഫീസ് ചോദിക്കുമ്പോള്‍ നിങ്ങളോടും  ചോദിക്കുന്നതാണ്. അതു മൈന്‍ഡു ചെയ്യണ്ടാ. നിങ്ങള്‍ ചേച്ചിയും അനുജത്തിയും വന്നു പഠിച്ചോളൂ. ഫീസു കൊടുത്തില്ലെന്നു കരുതി ക്ലാസ്സില്‍ കയറാതിരുന്നാല്‍ ആര്‍ക്കാ നഷ്ടം? എല്ലാ മാസോം നാലഞ്ചു ദിവസത്തെ ക്ലാസ്സ് നഷ്ടമാകുന്നില്ലേ? കിട്ടിയ സൗകര്യം മുതലാക്കി പഠിക്കുന്നതാ മിടുക്ക്.''
രേണുറ്റീച്ചറും റോയിച്ചായനും  സ്‌കൂള്‍തലങ്ങളില്‍ ഒന്നിച്ചു പഠിച്ചവരാണ്. 
ഒരു ട്യൂഷന്‍ കിട്ടിയാല്‍ രക്ഷപ്പെടാം. ചെറിയ ക്ലാസ്സുകാരെയൊക്കെ ട്യൂഷന്‍ പഠിപ്പിക്കാനുള്ള ചങ്കൂറ്റം ലിസിക്കുണ്ട്. ദാഹിച്ചു മോഹിച്ചു കിട്ടിയ ഒരു ട്യൂഷന്‍ അവള്‍  മേഴ്‌സിക്കു കൊടുത്തു. അയല്‍പക്കക്കാരനായ തോമസ്‌സാറിന്റെ മക്കളെ പഠിപ്പിക്കണം. ആ സാറിന് കളക്ട്രേറ്റില്‍ ജോലിയാണ്.  ലിസിയെയാണ് വന്നുവിളിച്ചത്. അഞ്ചാംക്ലാസ്സിലും മൂന്നാംക്ലാസ്സിലും പഠിക്കുന്ന കുട്ടികളാണ്. 
വീട്ടില്‍പ്പോയി പഠിപ്പിക്കാന്‍ ലിസിക്ക് ഇഷ്ടം തോന്നിയില്ല. കാരണം, കുട്ടികളുടെ അമ്മ വലിയ മേക്കപ്പുകാരിയും നിഗളിയുമാണ്.  എപ്പോഴും അവരുടെ വിവാഹജീവിതത്തെക്കുറിച്ചും പ്രണയകാലത്തെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. കൂട്ടത്തില്‍ സെക്‌സുകാര്യങ്ങളും ഏറെ പറയും.  അമ്മ പലപ്പോഴും അവരെ താക്കീതു ചെയ്തിട്ടുണ്ട്, കുട്ടികള്‍ കേള്‍ക്കേ, ഇത്തരം വേണ്ടാതീനങ്ങള്‍ ഈ വീട്ടില്‍ വന്നിരുന്നു  സംസാരിക്കരുതെന്ന്. അവരുടെ ഈ സംസാരം ഒരു  രോഗമാണെന്നാണ് അമ്മ പറയുന്നത്.  രോഗമാണേലും അല്ലെങ്കിലും ലിസിക്കവരുടെ സംസാരം തീരെപിടിക്കില്ല. 
എല്ലാവരുംകൂടെ നിര്‍ബന്ധിച്ച്, മേഴ്‌സിയെ പറഞ്ഞുവിട്ടു. 
മേഴ്‌സി ലിസിയോടു പറഞ്ഞു: ''ആ വീട്ടില്‍ ധാരാളം പത്രമാസികകള്‍ വരുത്തുന്നുണ്ട്.  അവിടെയിരുന്നിഷ്ടംപോലെ നിനക്കു  വായിക്കാമാരുന്നു, ഇങ്ങോട്ടൊട്ട് തന്നുവിടത്തുമില്ല.''
''സാരമില്ല, ചേച്ചി വായിച്ചിട്ട്, ഉള്ളടക്കം എന്നോടു പറഞ്ഞാല്‍ മതി.'' 
''ആ ഇളയകൊച്ചിനെ നീ  പഠിപ്പിച്ചോളൂ,  നിനക്കവിടെയിരുന്നിഷ്ടംപോലെ വായിക്കാം.''
''വേണ്ട ചേച്ചീ, എനിക്കാ പുള്ളിക്കാരീടെ വര്‍ത്താനമൊട്ടും ഇഷ്ടമല്ല.''
''നിനക്കിഷ്ടമില്ലാത്തത് തലയില്‍ എടുക്കാതിരുന്നാല്‍ മതി. അരിച്ചു കേള്‍ക്കാന്‍ പഠിക്കണം. പറയുന്നവര്‍ പറയും. നമ്മള്‍ ശ്രദ്ധിക്കാതിരുന്നാല്‍ മതി, കേള്‍ക്കുന്നതായി അഭിനയിക്കുക. അതാണെന്റെ രീതി,  കമാന്നൊരക്ഷരം ഞാമ്മിണ്ടില്ല.
''പിന്നെയുള്ള പ്രശ്‌നം ആ തള്ളേം കൂടെ ഒപ്പമിരുത്തി പഠിപ്പിക്കണം, കൂടെ വന്നങ്ങിരിക്കുവാ. എന്നാലും പൈസാ കൃത്യമായി തരുമല്ലോ.  നമ്മക്കതുപോരേ.  ലോകം മുഴുവന്‍ നന്നാക്കിയെടുക്കാന്‍ നമ്മള്  യേശുക്രിസ്തുവൊന്നും അല്ലല്ലോ.''
''ദൈവമേ ഒരു നല്ല ട്യൂഷന്‍ തരണേ.'' ലിസി മനസ്സുരുകി പ്രാര്‍ഥിച്ചു. 
മുറ്റത്തൊരു പാട്ടു കേള്‍ക്കാം, വടക്കേടത്തെ ഗൗരിവല്യമ്മയുടെ സ്വരമാണ്. ആ അമ്മ നടവാതുക്കല്‍ മുറ്റത്തു തുണിയുണക്കാന്‍ വിരിച്ചിട്ടിരിക്കുന്നതു കണ്ടിട്ട്, കളിയാക്കിയിട്ട് ഒരു പാരഡിപ്പാട്ടുപാടിക്കൊണ്ടു വരുന്നതാണ്. 
''പണ്ടൊരു നാരി വേലിമ്മേ കേറി, സാരി കീറി, ആ... ആ... സാരി കീറീ... 'കോമഡിപ്പാട്ടുപോലും ആയമ്മ പാടിയാല്‍ കച്ചേരിപ്പാട്ടുപോലെ രസകരമാണ്. 
അമ്മ എളുപ്പംചെന്ന് തുണികളെല്ലാം അയയില്‍നിന്നു പെറുക്കിയെടുത്തു. തൂത്തുമടക്കി, അലമാരിയില്‍ വയ്ക്കാന്‍ മേഴ്‌സിയും സഹായിച്ചു.
വല്യമ്മ ലിസിയെ അടുത്തു വിളിച്ചു: ''മകനൊത്തിരി കഷ്ടപ്പെടുന്നുണ്ട് അല്ലേ, ഒക്കെ രേണു വന്നുപറഞ്ഞു, ഞാന്‍ മകനിച്ചിരി പൈസാ തരാം. ഇതു കൈയില്‍ വയ്ക്കുകയോ, ചെലവാക്കുകയോ എന്തുവേണമെങ്കിലും ചെയ്‌തോളൂ, ഇനി ഒരിക്കലും മക്കക്ക് കാശിനു ദാരിദ്ര്യം വരില്ല, സത്യം.''
വല്യമ്മ തലയില്‍ വലതുകരംവച്ച് അനുഗ്രഹിച്ചു. ഒരു ഒറ്റരൂപാനോട്ട് ലിസിയുടെ വലതുകൈപ്പടത്തിനുള്ളില്‍ വച്ചുകൊടുത്തു. ലിസി രണ്ടുകൈയും നീട്ടിയതു വാങ്ങി. 
പത്തുപൈസാ പള്ളിയില്‍ സ്‌തോത്രമര്‍പ്പിക്കാനായി മാറ്റിവച്ചു. പത്തു പൈസയ്ക്ക് പത്തു നാരങ്ങാമിഠായി വാങ്ങി ഗൗരിയമ്മയുള്‍പ്പടെ വീട്ടിലെ എല്ലാപേര്‍ക്കുമവള്‍ കൊടുത്തു. ബാക്കികൊടുത്ത് തമ്പിച്ചേട്ടന്റെ കടയില്‍നിന്ന് പേപ്പര്‍ വാങ്ങി.
ലിസിയുടെ അടുത്ത  കൂട്ടുകാരികളാണ് പൊന്നമ്മയും ശോഭനയും ഗ്രേസിയുമൊക്കെ.  അവര്‍ മൂവരും വീട്ടില്‍വന്ന് അവളെയുംകൂട്ടി ഒരുമിച്ചാണ് പഠിക്കാന്‍ പോകുന്നത്. ഗ്രേസി വീടിന്റെ പടിക്കല്‍വന്ന് ബസ്സിറങ്ങും, മറ്റുള്ളവര്‍ നടന്നുവരും.  അമ്മ അവര്‍ക്ക്  പലപ്പോഴും സംഭാരം കുടിക്കാന്‍ കൊടുക്കും. ചിലപ്പോള്‍ അവര്‍ ലിസിയോടൊപ്പം ചക്കപ്പുഴുക്ക് ഒക്കെക്കഴിച്ചിട്ടുണ്ട്.
പൊന്നമ്മയുടെ  സഹോദരന്‍ ചന്തക്കവലയിലെ പേപ്പര്‍ മാര്‍ട്ടില്‍നിന്ന് പെങ്ങള്‍ക്കു കൊടുത്തതില്‍നിന്ന്  കുറേയധികം പേപ്പര്‍ പൊന്നമ്മ ലിസിക്കുകൊണ്ടെ കൊടുത്തു. ഇതുകണ്ട ശോഭന പറഞ്ഞു: എനിക്കും അച്ഛന്‍ ഇഷ്ടംപോലെ പേപ്പര്‍ കൊണ്ടെത്തന്നിട്ടുണ്ട്.  നാളെയാകട്ടേ. ഗ്രേസിയുടെ സഹോദരന്മാര്‍ െറയില്‍വേ പൊലീസിലാണ്. അവരുടെ ഏകസഹോദരിയാണ് ഗ്രേസി. ഗ്രേസി പറഞ്ഞു: എനിക്കും കെട്ടുകണക്കിനെല്ലാം വാങ്ങിത്തന്നിട്ടുണ്ട്, ഞാനും കൊണ്ടരാം. ശോഭനയും ഗ്രേസിയും  വാക്കുപാലിച്ചു.     
ഹിന്ദുസ്ഥാന്‍ പെന്‍സില്‍ കമ്പനിയില്‍ ജോലിചെയ്യുന്ന റോയിച്ചായന്‍ ബോംബെ കാണാന്‍ പോയ കൊച്ചുപ്പാപ്പന്റെ കൈവശം കൊടുത്തുവിട്ട ഷോര്‍ട്ട് ഹാന്‍ഡുപെന്‍സിലുകളില്‍ നിന്ന് അവള്‍ ആ കൂട്ടുകാര്‍ക്കും കുറേ നല്കി. 
അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പ്രഭവിതറിയ ഒരു മനോഹരമായ സായാഹ്നം! ആ സായാഹ്നം അവള്‍ മറക്കില്ലൊരിക്കലും.  അന്ന് മാലാഖയെപ്പോലെ അതിസുന്ദരിയായ ഒരമ്മ കടന്നുവന്നു, പാറേലമ്മ. പള്ളിയില്‍ ആ അമ്മയെ എന്നും കാണാറുണ്ട്, മുടക്കമില്ലാതെ പള്ളിയില്‍ പോകുന്ന പാേറലമ്മയോടൊപ്പം, ഒന്നിച്ച്, പള്ളിയില്‍നിന്നുള്ള മടക്കയാത്രയും ചെയ്തിട്ടുണ്ട്. പള്ളിയിലെ സ്ത്രീസമാജത്തിന്റെ സെക്രട്ടറിയായ ലിസിയെ ആ അമ്മയ്ക്ക് ഏറെ ഇഷ്ടമാണ്.
പാറേലമ്മ വന്നത്, അവരുടെ  മകളുടെ മകള്‍ ബിന്ദുവിനെ ലിസിയെക്കൊണ്ട് പഠിപ്പിക്കുന്ന കാര്യം പറയാനാണ്. 
പക്ഷേ,  വീട്ടില്‍ച്ചെന്നു പഠിപ്പിക്കണം, റോഡിലൂടെ ആ ഇത്തിരിക്കുഞ്ഞിനെ ഒറ്റയ്ക്കു  വിടില്ലത്രേ.
അമ്മ പറഞ്ഞു: ''തെക്കേപ്രത്തെ തോമാച്ചന്റെ മകളെ വീട്ടില്‍പ്പോയി പഠിപ്പിക്കാന്‍ പറഞ്ഞിട്ടവളു പോയില്ല, പകരം മേഴ്‌സിയാ പഠിപ്പിക്കുന്നേ.''
''അത് കുഞ്ഞന്നാമ്മേ, ഞങ്ങടെ വീട്ടില്‍ പ്രായമായ അപ്പച്ചിയും ഞാനും ബിന്ദുമോളും മാത്രേയുള്ളൂ, ഒട്ടും പേടിക്കണ്ടാ, എന്റെ കൊച്ചുമക്കളെപ്പോലെ ഞാന്‍ നോക്കിക്കോളാം, മെയിന്‍ റോഡുവരെ കൂട്ടിക്കൊണ്ടു പോകാനും കൊണ്ടാക്കാനും ഞാനോ അപ്പച്ചിയോ വരാം.''
ലിസി എതിര്‍ത്തൊന്നും ഉരിയാടിയില്ല. ആ അമ്മയോടൊപ്പം പോയി. ക്രിസ്മസ് പരീക്ഷാകാലമാണ്. താമസിച്ചാല്‍ ആ കുഞ്ഞ് ജയിക്കില്ലെന്ന്. പറ്റുമെങ്കില്‍ രണ്ടുനേരവും പഠിപ്പിക്കണം, അതിന്റെ പണവും കൂട്ടിത്തരാമെന്ന്. അഡ്വാന്‍സായി ഫീസ്, പാറേലമ്മ ലിസിയുടെ വലതു കൈയില്‍ വച്ചുകൊടുത്തു. കാപ്പിയും പലഹാരങ്ങളും  കഴിക്കാനും കൊടുത്തു. പോകാന്‍നേരം, വരിക്കച്ചക്കപ്പഴം, ചാമ്പങ്ങാ ഒക്കെ സഞ്ചിയിലാക്കി, ഏറെ നിര്‍ബന്ധിച്ചു കൊടുത്തുവിട്ടു. 
അമ്മ പറഞ്ഞു: ''രാവിലെ ഈ നടവാതുക്കമുറ്റം മാത്രം ഒന്നടിച്ചു തന്നാല്‍ മതി, പോയി ട്യൂഷന്‍ പഠിപ്പിക്ക്, വെറുതെ തറവാട്ടില്‍പ്പോയി കൂലിയില്ലാവേല ചെയ്യേണ്ടല്ലോ, നോയമ്പുകാലമാ വരുന്നേ, അപ്പച്ചന് യാമപ്രാര്‍ഥന ചൊല്ലിക്കാനെന്നു പറഞ്ഞ് മെനക്കെടുത്തി, ചേടിപ്പണി എല്ലാം ചെയ്യിക്കും, വല്ല പ്രയോജനമുണ്ടോ, അതുമില്ല.''
ഒന്നു നിര്‍ത്തിയിട്ട് അമ്മ തുടര്‍ന്നു: ''ഗൗരിയമ്മയുടെ കൈ പൊലിച്ചു, പൂജിച്ചോ, പ്രാര്‍ഥിച്ചോ വല്ലോം കൊണ്ടെത്തന്ന കാശാകും, അതു മക്കക്ക് അനുഗ്രഹമായല്ലോ.''
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ ഓടിയകന്നത്. പണ്ടത്തെപ്പോലെ ഒച്ചിഴയുന്നതുപോലെയല്ല ഇപ്പമുള്ള ദിവസവേഗം. ലിസിക്ക് ബിന്ദുമോളെ രണ്ടുനേരം പഠിപ്പിക്കണം. ഒപ്പം ക്രിസ്മസ്‌രാവില്‍ പാടാന്‍ ഒരു പാട്ടും പഠിപ്പിക്കണമെന്ന്. രാവിലെയും വൈകിട്ടും ചെറുകടിയും കാപ്പിയും തരും. 
പാറേലമ്മയുടെ അയല്‍വക്കത്തുള്ള മറ്റക്കണ്ടത്തിലെ സന്ധ്യയെക്കൂടെ ബിന്ദുവിന്റെ കൂട്ടത്തില്‍ പഠിപ്പിക്കാമോ എന്നു ചോദിച്ച് സന്ധ്യയുടെ അമ്മ മോളി വന്നു. 
''ലിസിക്കുട്ടിക്ക് രണ്ടു പൈസാകിട്ടിക്കോട്ടേ,  എന്നാല്‍, ഒപ്പമിരുത്തി വേണ്ടാ,  ബിന്ദുവിനെ പഠിപ്പിച്ചിട്ടു മതി, ഞാന്‍ ബിന്ദുമോളേ പഠിപ്പിക്കാന്‍ വിളിച്ചോണ്ടുവന്നതാ ആ കുട്ടിയെ.''
പാറേലമ്മ കട്ടായം പറഞ്ഞു: ''ബിന്ദുവിനെ ഇപ്പോള്‍ പഠിപ്പിക്കുന്നതുപോലെതന്നെ വേണം. രണ്ടുനേരവും സമയമൊട്ടും കുറയ്ക്കരുത്, ഞാന്‍ അഡ്വാന്‍സായി ഫീസ് കൊടുക്കുന്നൊണ്ട് അല്ലേ.''
മോളിച്ചേച്ചി പറഞ്ഞു: ''റ്റീച്ചറിന് പറ്റുന്നതുപോലെ പഠിപ്പിക്ക്, മോള്‍ പഠിക്കാന്‍ മിടുക്കിയാണ്, എന്തു പറഞ്ഞാലും പെട്ടെന്നു മനസ്സിലാക്കും, അനിയത്തി ഉമയാണ് പഠിപ്പിച്ചിരുന്നത്, അവളുടെ വിവാഹംവരെയും. ഞാന്‍ പഠിപ്പിച്ചാല്‍ ശരിയാകത്തില്ല, ഏതായാലും റ്റീച്ചര്‍ അത്രടംവരെ ഒന്നു വന്നിട്ടുപോകൂ, ചേട്ടന്‍ ചെലവിനയച്ചു തരുമ്പോള്‍ കണക്കൊന്നും പറയാതെ ഞാന്‍ ഫീസ് തരാം.''
പാറേലമ്മയുടെ മുഖം കടന്നല്‍കുത്തിയതുപോലെയായി. 
പണം അത്യാവശ്യമായതിനാല്‍ ആരെയും പിണക്കാതെ, ലിസി സന്ധ്യയുടെ വീട്ടിലേക്കുപോയി. സന്ധ്യയുടെ അച്ഛന്‍ ദുബായിലാണ്. മുത്തച്ഛന്റെ എണ്ണച്ചായച്ചിത്രം ചില്ലിട്ട് വരാന്തഭിത്തിയില്‍ വച്ചിരിക്കുന്നു. ലിസി അമ്പരന്നുപോയി. അവളറിയാതെ വിളിച്ചുകൂവി: ദൈവമേ! എന്റെ നാലിലെ ക്ലാസ്സ്റ്റീച്ചര്‍ കേശവപിള്ളസാര്‍, അയ്യോ സാറിന് എന്നെ എന്തിഷ്ടമായിരുന്നു!''
ഇതുകേട്ട് വരാന്തയിലിരുന്ന്, പുകയിലയ്ക്കു പകരം ഉണക്കനെല്ലിക്ക ചവച്ചുകൊണ്ടിരുന്ന മുത്തശ്ശി ഉച്ചത്തില്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു: ''വാ ചോദിക്കട്ടേ, റ്റീച്ചറിങ്ങു വാ, ബേബിച്ചന്റെ മോളല്ലേ.''
നല്ല സംസ്‌കാരമുള്ള മുത്തശ്ശിയാണവര്‍. നല്ല വായനക്കാരാണ് മുത്തശ്ശിയും മോളിച്ചേച്ചിയും.  മാതൃഭൂമി ആഴ്ചപ്പതിപ്പും ദിനപ്പത്രവും സിനിമാമാസികളുമൊക്കെ ആ  വരാന്തയിലെ വട്ടമേശയില്‍ അടുക്കിവച്ചിരിക്കുന്നു. 
ലിസിപറഞ്ഞു: ''ഞാന്‍ റ്റീച്ചറൊന്നുമല്ല, കോളജിന്റെ പടിപോലും കണ്ടിട്ടുമില്ല, എന്നെ ലിസീന്നേ വിളിക്കാവൂ, എനിക്കുതന്നേ നാണമാകുന്നു ഈ റ്റീച്ചര്‍ വിളി കേട്ടിട്ട്.''
''ആ സമ്മതിച്ചു, ബേബിച്ചന്റെ കൂടപ്പിറപ്പാണ് വിനയം, അതു മകള്‍ക്കും കിട്ടിയല്ലോ, നിന്റപ്പനാ ഇവിടത്തെ കൊടിമുളക് കച്ചോടം ചെയ്യുന്നത്. പലരും വന്നു ചോദിച്ചു, ഞാങ്കൊടുത്തില്ല. അപ്പനോടു പറ അതു വന്ന് പറിച്ചുവിറ്റിട്ട്, ന്യായമായതെനിക്കു തരാന്‍, മൊളകെല്ലാം പഴുത്തുപൊഴിയാന്‍ തുടങ്ങി, വെക്കം വേണം.''
മോളിച്ചേച്ചി വളരെപ്പെട്ടെന്ന് ദോശചുട്ട്, അവളെ നിര്‍ബന്ധിച്ചു തീറ്റി. സന്ധ്യയെ അവള്‍ക്ക് നന്നായിഷ്ടപ്പെട്ടു. മിടുമിടുക്കിയൊരു കുട്ടിയാണ്. സന്ധ്യയ്ക്കിളയ കുട്ടി സ്വപ്ന മുലകുടി പ്രായക്കാരിയാണെങ്കിലും ആ കുഞ്ഞും എന്റെ പേര് പപ്പന എന്നു പറഞ്ഞ് എല്ലാരേം കുടുകുടെ ചിരിപ്പിക്കുന്നു. സന്ധ്യമോളെ രാവിലെ പറ്റുന്നപോലെ സമയമെടുത്തും അവധിദിവസങ്ങളില്‍ കൂടുതല്‍ സമയവും പഠിപ്പിച്ചു.
വെറും പത്താം ക്ലാസ്സുകാരിയായ ലിസി വേഗം നല്ല റ്റിയൂഷന്‍ റ്റീച്ചര്‍ എന്ന ഖ്യാതി നേടി. വീട്ടില്‍ നാലുമണിക്കുശേഷം പതിനഞ്ചു കുട്ടികളുണ്ട് ട്യൂഷനായി. 
തറവാട്ടില്‍ പ്രാര്‍ഥന ചൊല്ലിക്കൊടുക്കാന്‍ പലതവണ ആളുവിട്ടിട്ടും ലിസി പോയില്ല. സമയംവേണ്ടേ? 
ട്യൂഷനുവരുന്ന ഒന്നുരണ്ടു പേരുടെ വീടുകളില്‍ മറിയക്കുട്ടിക്കൊച്ചമ്മ പോയിപ്പറഞ്ഞു. ''അവക്കു പഠിപ്പിക്കാനൊന്നും അറിയില്ല, എത്ര വട്ടമെഴുതീട്ടാണെന്നോ അവളു  പത്തിലൊന്നു ജയിച്ചത്, എന്റെ മക്കളെ ഞാന്‍ പൊടിപ്പണിക്കത്തിയുടെ മകള്‍ വത്സമ്മയെക്കൊണ്ടാ പഠിപ്പിക്കുന്നത്, അച്ഛനില്ലാത്ത ആ കൊച്ചിന് രണ്ടുകാശു കിട്ടട്ടേന്നു കരുതി.''
മറിയക്കുട്ടിക്ക് വത്സമ്മയോടു വല്യ അലിവാണെന്ന്.
''വത്സമ്മയുടെ  ചാച്ചന്‍, അവര്‍ ലക്ഷംവീട്ടില്‍ താമസിക്കുമ്പോള്‍ വസൂരിവന്ന് പണ്ടാരമടങ്ങിയതാണ്, വസൂരി പിടിപെട്ടുമരിച്ചാല്‍, മരിച്ചു, എന്നു പറയില്ല, പണ്ടാരമടങ്ങിയെന്നേ പറയൂ.''
അയല്ക്കാര്‍ മൂക്കത്തു വിരല്‍വച്ചു. പ്രസാദിന്റെയമ്മ ചെല്ലമ്മ പറഞ്ഞു: ''നസ്രാണികള്‍ക്കിടയിലിങ്ങനെയാന്നേ, പരസ്പരം ഒരു സ്നോഹോമില്ല, സഹകരണോമില്ല, സഹോദരന്മാരു തമ്മില്‍, പുറമേ നോക്കുമ്പം എല്ലാം ഭദ്രം, അകമോ, വെള്ളതേച്ച ശവക്കല്ലറ പോലെ.''
മഞ്ഞുകാലമായപ്പോള്‍, പാതിരാകഴിഞ്ഞാല്‍ അപ്പനു ശ്വാസംമുട്ടല്‍ കലശലാകുന്നു.  പകല്‍ കുരുമുളകുപറിക്കലും മെതിക്കലും, രാത്രിയില്‍ വല്യപ്പച്ചനുവേണ്ടിയുള്ള ഉറക്കമൊഴിയലും പിന്നെ കാലാവസ്ഥ  മാറിയതിന്റ പ്രയാസവും. അപ്പനെന്നും വെളുപ്പാംകാലത്ത് ചുമച്ചുചുമച്ച് ഇത്തിരി ശ്വാസത്തിനുവേണ്ടി പിടയും.
 അറിവുള്ളവര്‍ ഉപദേശിച്ചു: ''കൊടിമൊളകിന്റെ സമയം കഴിഞ്ഞിട്ടേ ബേബിച്ചനെ ഇനി ഉറക്കമൊഴിക്കാന്‍ വിടാവൂ.''
കൊച്ചുപ്പാപ്പന്‍ വണ്ടന്മേട്ടില്‍ ഓറഞ്ചിന്റെയും  നെല്ലിക്കയുടെയുമൊക്കെ വിളവെടുക്കാന്‍ പോയിരിക്കുകയാണ്. 
വല്യപ്പച്ചന് രാത്രികാലങ്ങളില്‍ ഭയങ്കര കുളിരാണ്. കട്ടിലിന്റെ അടുത്ത് നെരിപ്പോട് കത്തിച്ചുവയ്ക്കും, ചൂടു കിട്ടാന്‍. കൈയും കാലും പുറവും  കഴയ്ക്കുന്നതുകൊണ്ട് വല്യപ്പച്ചന്  ഉറങ്ങാന്‍ പറ്റുന്നില്ല. ദൃഷ്ടി കുമ്പിട്ടുപോകാതെ, താഴെ വീഴാതെ  തുണിച്ചരടില്‍ പിടിച്ചിരുത്തണം.  മൂത്രമൊഴിപ്പിക്കണം, ഫ്‌ളാസ്‌കില്‍നിന്ന് ചൂടുവെള്ളം പകര്‍ന്നാറ്റി കൊടുക്കണം. 
വല്യമ്മച്ചി ആളുവിട്ട് ലിസിയെ വിളിപ്പിച്ചു. 
അമ്മ പറഞ്ഞു: ''മോളത്തറ്റം വരെയൊന്നു പോയിട്ട് എളുപ്പമിങ്ങു പോര്, ട്യൂഷന്‍ പിള്ളേരിപ്പം വരുമെന്നു പറ. ആറേ പോണോനും നൂറു പിരാകിയാല്‍ ആറേലും ഫലിക്കുമെന്നാ. അവരു വെറുതെയിരുന്നു പിരാകും.'' 
അങ്ങനെ വല്യപ്പച്ചനുവേണ്ടി ഉറക്കമിളച്ചിരിക്കാന്‍ ലിസി നിര്‍ബന്ധിതയായി. ഭൂതപ്രേതപിശാചുക്കള്‍ കുടിയിരിക്കുന്നതുപോലെയുള്ള ആ ഭാര്‍ഗവീനിലയത്തെയും അതിലെ നിലവറയെയും കട്ടപിടിച്ച കൂരിരുട്ടിനെയും അവള്‍ക്കു ഭയമാണ്.  
എങ്കിലും വല്യപ്പച്ചനെ അവള്‍ നന്നായി ശുശ്രൂഷിച്ചു.
അവളുടെ ശുശ്രൂഷാകാലം ഒരാഴ്ച പിന്നിട്ടു. ഒരു വെളുപ്പാന്‍കാലം. വലിയ ബഹളം കേട്ട്  അവള്‍  ഞെട്ടിത്തരിച്ചുനോക്കി. വല്യമ്മച്ചിയും മറിയക്കുട്ടിക്കൊച്ചമ്മയും ഉച്ചത്തില്‍ ആക്രോശിക്കുന്നു. 
മൃതപ്രായനായ വല്യപ്പച്ചന്റെ നിലവിളിയാണത്രേ,  നെരിപ്പോടില്‍ വീണുചാകാതെ ലിസിയെ രക്ഷിച്ചതെന്ന്. 
ആ സത്യമറിഞ്ഞ് ലിസിയുടെ അപ്പന്‍ ഞെട്ടിത്തരിച്ചു. ഒപ്പം കൊച്ചുപ്പാപ്പന്റെ  മറ്റൊരു കുതന്ത്രവും അനാവൃതമായി. 

                (തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)