കുഞ്ഞിരാമന്റെ ചേട്ടന്‍ ശിവനും അപ്പനുംകൂടി അവരുടെ യൗവനാരംഭത്തില്‍ ഉഗ്രനൊരിടിയുണ്ടാക്കിയിട്ടുണ്ട്.
വല്യപ്പച്ചന്‍ ബിസിനസ്സ് നടത്തി ധാരാളം പണം സമ്പാദിച്ചതിനാല്‍ അല്ലലറിയാതെയാണ് അപ്പന്‍ വളര്‍ന്നത്. വല്യപ്പച്ചന്‍ വീടുകള്‍ പണിത് വാടകയ്ക്കു കൊടുത്തു. സ്ഥലങ്ങള്‍വാങ്ങി നല്ല പണിക്കാരെ വച്ച് വിവിധങ്ങളായ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും കൃഷികള്‍ നടത്തിയും ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. ശിവങ്കുട്ടിക്കൊക്കെ കുറേയധികം സ്ഥലമുണ്ടായിരുന്നു. ആകെയുള്ളത് കുറെ തെങ്ങുകളും മാവുകളും മാത്രം. പറമ്പു നിറയെ കൂവയും പുല്ലും വളര്‍ന്ന് കാടുകയറിക്കിടക്കുന്നു.
തറവാട്ടിലെ പശു കെട്ടഴിഞ്ഞോടി അവരുടെ പറമ്പില്‍ കുറേനാശങ്ങള്‍ വരുത്തി. തെങ്ങിന്‍തൈകള്‍ ഉള്‍പ്പടെ കുറെയൊക്കെ തിന്നുനശിപ്പിച്ചു. അപ്പന്‍ പശുവിനെ അന്വേഷിച്ചു ചെല്ലുമ്പോള്‍ ശിവങ്കുട്ടി കല്ലുകളും കൊഴിയുംവച്ച് പശുവിനെ എറിയുന്ന കാഴ്ച അപ്പനു സഹിക്കാനായില്ല. രണ്ടുപേരും വായില്‍ വന്നതൊക്കെ വിളിച്ചു പറഞ്ഞു, പരസ്പരം കൈയേറ്റം നടത്തി. പിന്നീടൊരിക്കലും ആ സുഹൃത്തുക്കള്‍ തമ്മില്‍ മിണ്ടിയിട്ടേയില്ല.
ദുരഭിമാനിയായ അപ്പന്‍ സമ്മതിച്ചില്ലേലും അമ്മ അവളെ പഠിപ്പിക്കാന്‍ വിടും. അതാണവളുടെ ആകെയുള്ള പ്രത്യാശ.
മേഴ്‌സി ഒരു ചെറിയ ശ്രമവുംകൂടി നടത്തി.
''അമ്മേ, ലിസിയെ ഇപ്പം പഠിപ്പിക്കണ്ടാ, എനിക്കു ജോലി കിട്ടുമ്പം ഞാന്‍ പഠിപ്പിക്കാം.''
അമ്മയ്ക്കും ലിസിക്കും മേഴ്‌സിയുടെ മനസ്സിലിരിപ്പ് പിടികിട്ടി. ഒന്നാമതായി വീട്ടിലെ ജോലികളുടെ നല്ലൊരു പങ്ക് മേഴ്‌സിയുടെയും തലയില്‍ വന്നു പതിക്കുമെന്ന ഭയമാണ്. ലിസി പഠിക്കാന്‍ പോയാല്‍പ്പിന്നെ മേഴ്‌സിയെ അതു ബാധിക്കും.
അമ്മയെ പാട്ടിലാക്കി ടൈപ്പ്‌റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍ഡും ഇംഗ്ലീഷും മലയാളവും പഠിക്കുന്നുണ്ട്. എളുപ്പം പരീക്ഷയെഴുതാനായി ടൈപ്പ്‌റൈറ്റിങ്ങൊക്കെ ഡബിള്‍ടൈം എടുത്താണ് പഠിക്കുന്നത്. കീറിയതു തുന്നാനും പുതിയതു തയ്‌ച്ചെടുക്കാനുമൊക്കെ തയ്യല്‍പഠനം അത്യാവശ്യമെന്ന് അമ്മയെ ബോധ്യപ്പെടുത്തിയിട്ടാണ് മേഴ്‌സി തയ്യല്‍ പഠിക്കുന്നത്. പശുക്കിടാവിനെ വിറ്റ് ഒരു തയ്യല്‍മെഷീന്‍ വാങ്ങിത്തരാം എന്ന് അമ്മയുടെ വാക്കും വാങ്ങിയിട്ടുണ്ട്.
മക്കളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടുംബത്തിന്റെ അലുക്കിട്ട കുടക്കീഴില്‍നിന്നു മാറി, അമ്മ എല്ലാ ദുരഭിമാനവും വെടിഞ്ഞു. അമ്മയ്‌ക്കൊരൊറ്റ ലക്ഷ്യം മാത്രം, മക്കള്‍ എല്ലാരുമൊന്നു പഠിച്ചു മിടുക്കരായാല്‍ മാത്രം മതി.
എന്തായാലും വടക്കേടത്തെ വല്യമ്മയുടെയും അംബുജാമ്മയുടെയും ശിപാര്‍ശ ഫലപ്രാപ്തിയിലെത്തി. കുഞ്ഞിരാമന്‍ എന്ന രാമന്‍നായരുസാര്‍ ഉദാരമനസ്ഥിതി പ്രകടമാക്കി. രണ്ടുപേരില്‍ ഒരാളിപ്പോള്‍ പഠിക്കുന്നതുേപാലെ മുഴുവന്‍ ഫീസും നല്കി പഠിക്കുക. പുതുതായി ചേരുന്നയാള്‍ യാതൊരു ഫീസും നല്‌കേണ്ടതില്ല.
അമ്മ പശുവിന്‍നെയ്യ് ഉരുക്കിയെടുത്തു മാറ്റിവച്ചു, ലിസിമോളെക്കൊണ്ട് പള്ളിവിളക്കിലൊഴിച്ചു കത്തിച്ച്, ദൈവത്തെ സ്തുതിക്കാന്‍.
ചാക്കോച്ചന്‍ പറഞ്ഞതുപോലെ, ടൈപ്പ്‌റൈറ്റിങ് ഡബിള്‍ ടൈം എടുത്തു, ഇംഗ്ലീഷ് ഷോര്‍ട്ടുഹാന്‍ഡും പഠിക്കാന്‍ തുടങ്ങി. ടൈപ്പുചെയ്യാന്‍ ഒരു പേപ്പറു മേടിക്കാന്‍പോലും മാര്‍ഗമില്ല. അതിനുള്ള വഴികൂടെ ഇനി കണ്ടെത്തണം. കേള്‍ക്കുന്നവര്‍ക്കു നിസ്സാരമാണ്, അനുഭവിക്കുന്നവര്‍ക്കേ അതിന്റെയാഴം മനസ്സിലാവൂ.
ചിരട്ടപ്പാല്‍, മണ്‍പാല്‍, തേങ്ങാ, കുരുമുളക്, അടയ്ക്കാ തുടങ്ങിയതിന്റെയൊക്കെ ചെറിയചെറിയ തോട്ടങ്ങള്‍ അപ്പന്‍ കച്ചോടം ചെയ്യുന്നുണ്ട്. ഒറ്റയ്ക്കു ജോലിചെയ്യാന്‍ അപ്പന് ആരോഗ്യമില്ല, ശ്വാസംമുട്ടലുണ്ട്. അതുകൊണ്ട് കൂട്ടിന്, കൂലിക്ക് ആളെകൊണ്ടുപോകും. ചില വിരുതന്മാര്‍ പങ്കിനേ വരൂ. അപ്പോള്‍ വരുമാനം നന്നേ കുറയും.
എങ്കിലും കിട്ടുന്നകാശില്‍ മുക്കാല്‍ ഭാഗവും വീട്ടാവശ്യങ്ങള്‍ നടത്താനായി അമ്മയെ ഏല്പിക്കും.
അമ്മയറിയാതെ ലിസി അപ്പന്റെ പിന്നാലെ ചെന്ന് രഹസ്യത്തില്‍ ചോദിക്കും: ''ഇച്ചാച്ചാ എനിക്കു കടലാസും ബുക്കും ഒക്കെ വേണം. ഇച്ചിരെ പൈസാ തരാവോ.''
ശബ്ദം താഴ്ത്തി അപ്പന്‍ പറയും: ''കിട്ടിയത് ഞാന്‍ അമ്മേ ഏല്പിച്ചിട്ടുണ്ട്, പോയി അമ്മയോടു ചോദിച്ചുവാങ്ങ്.''
''ഇല്ലിച്ചാച്ചാ, അമ്മ തരില്ലെന്നു പ്രത്യേകം പറഞ്ഞിട്ടാ എന്നെ പഠിപ്പിക്കാന്‍ വിട്ടത്.''
അപ്പന്‍ മുണ്ടിന്റെ കോന്തലയില്‍ എളിയില്‍ തിരുകിയ പണത്തില്‍നിന്ന് ഒരു രൂപാകൊടുത്തു. ലിസിക്ക് നിധികിട്ടിയ സന്തോഷമായി.
ഏറെനാള്‍ ആ സന്തോഷം തുടരാന്‍ പ്രിന്‍സിപ്പല്‍ ജേക്കബ്‌സാര്‍ സമ്മതിച്ചില്ല. അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ പേരുചേര്‍ത്ത് പരീക്ഷയ്ക്കിരുത്തണമെങ്കില്‍ ഫീസ് കൂടിയേതീരു എന്നയാള്‍ ശാഠ്യം പിടിച്ചു. മേഴ്‌സിക്കതു ഗുണകരമായി. രണ്ടുപേര്‍ക്കും ഇംഗ്ലീഷ്‌വിഷയങ്ങള്‍ക്കു മാത്രം പകുതി ഫീസ് എന്നായി പുതിയ രീതി. 'പാപി ചെല്ലുന്നിടം പാതാളം' എന്നല്ലേ?
ലിസിക്ക് ഇപ്പോള്‍ തോട്ടിലെ തുറന്ന കുളി നാണമായിത്തുടങ്ങി. അവള്‍ കുറെ കപ്പത്തണ്ടുനാട്ടി അമ്മ മെടഞ്ഞുവച്ച കുറെയോലകള്‍ ഉപയോഗിച്ച് ഒരു കുളിപ്പുര കെട്ടി, അതില്‍ കുളിച്ചു. വീട്ടില്‍ എല്ലാവര്‍ക്കും അത് കൗതുകമായി. സുമയും സാജനുമൊക്കെ, എന്തിനേറെ വാകത്താനത്തെ വല്യമ്മച്ചി വന്നപ്പോള്‍, വല്യമ്മച്ചിപോലും ആ കുളിപ്പുര ഉപയോഗിച്ചു.
അപ്പന്‍ മുരിക്കിന്റെ കാലുകള്‍ അലവാങ്കുപയോഗിച്ചു തൂണുകളായി നാട്ടി, തെങ്ങോല വച്ചുപാകിക്കെട്ടി ആ സ്‌നാനസൗധത്തിന് മോടിയും ഉറപ്പും കൂട്ടി.
മേഴ്‌സിയും അമ്മയും പതിവുപോലെ തോട്ടില്‍പ്പോയി കുളിച്ചു. മേഴ്‌സി ലോകകാര്യങ്ങളൊക്കെ പൊടിപ്പും തൊങ്ങലുംചേര്‍ത്ത് അമ്മയെ കേള്‍പ്പിക്കും. ആ സംസാരത്തില്‍ ലയിച്ച് മേഴ്‌സിയുടെ വസ്ത്രങ്ങള്‍കൂടി അമ്മ അലക്കിക്കൊടുക്കും. ഈ സമയം മേഴ്‌സിക്കും അമ്മയ്ക്കുമുള്ള താളി ഒടിച്ച് അലക്കുകല്ലില്‍ ഉരച്ച് മേഴ്‌സിയെടുക്കും. കുളി കഴിഞ്ഞു വരുന്ന അമ്മയുടെയും മേഴ്‌സിയുടെയും നിറവും സൗന്ദര്യവും ഒന്നു കാണേണ്ടതുതന്നെയാണ്. എന്താ സൗന്ദര്യം! ആരുമൊന്ന് നോക്കിനിന്നുപോകും!
കൂടുതല്‍ സുന്ദരി അമ്മയാണ്. റോസ് കലര്‍ന്ന വെളുത്തനിറമാണ് അമ്മയ്ക്ക്. നല്ല ഗോതമ്പു മണിയുടെ നിറം. അമ്മയുടെ മുടി തുമ്പുകെട്ടി അഴിച്ചിടുന്നത് കാണാന്‍ നല്ല ചേലാണ്. ചുരുണ്ട ഈറന്‍മുടി അലയലകളായി കിടക്കും. അമ്മയുടെ നുണക്കുഴിക്കവിളില്‍ സദാ ഒരു പുഞ്ചിരി ഒളിഞ്ഞിരിക്കും. മൂക്കിന്‍തുമ്പത്തും കവിളത്തുമുള്ള മറുകുകള്‍ മുന്‍ശുണ്ഠിയുടേതാണെന്ന് അപ്പന്‍ പറഞ്ഞ് കളിയാക്കും.
മേഴ്‌സിക്ക് മഞ്ഞകലര്‍ന്ന വെളുപ്പുനിറമാണ്. മേഴ്‌സിയോടു പിണങ്ങുമ്പോള്‍ സഹോദരങ്ങള്‍ വിളിക്കുന്നത് മംഗോളിയത്തി എന്നാണ്.
പാലു വാങ്ങാന്‍ വരുന്നവര്‍ ഒന്നാംതീയതി കൊടുക്കുന്ന പണം കണക്കു നോക്കി വാങ്ങുന്നതു മേഴ്‌സിയാണ്. സൂത്രത്തില്‍ അമ്മയെക്കൊണ്ട് അവള്‍ക്കു വേണ്ടതൊക്കെ വാങ്ങിച്ചെടുക്കും.
വീട്ടില്‍ പണത്തിന് അത്യാവശ്യം വന്നാല്‍ അമ്മയുടെ സ്വര്‍ണ്ണം പണയംവയ്ക്കുന്നത് മേഴ്‌സിയാണ്. അപ്പോള്‍ ഇത്തിരി കൈക്കൂലി അമ്മ കൊടുക്കും പണയമെടുക്കുമ്പോളും ശകലം അടിച്ചുമാറ്റും. അപ്പനോട് അത്ര വിശ്വാസം പോരാത്തതിനാല്‍ അമ്മ പറയും: ''ലിസിമോളു... കൊണ്ടെ അമ്മേടെ ഒരു വള ബാങ്കില്‍ വച്ചിട്ടു വാ, ഞാന്‍ മോക്കു കുറച്ചു പൈസാ തരാം.''
ലിസിക്ക് ബാങ്കിങ് ഇടപാടുകളൊന്നും ഇഷ്ടമല്ല.
മേഴ്‌സിയാണെങ്കില്‍ ഞാന്‍ ചെയ്യാം എന്നുപറഞ്ഞ് ചാടിച്ചാടി നില്ക്കുകയും ചെയ്യും.
അമ്മയുടെ പ്രൈവറ്റ് സെക്രട്ടറി എന്നു പേരു വീണിട്ടുണ്ട് മേഴ്‌സിക്ക്. എന്തു കേട്ടാലും കുലുക്കമില്ല, 'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല' എന്ന മട്ടാണ്. കൂസലില്ലാത്ത പ്രകൃതം, അതാണവളുടെ മുഖമുദ്രയും.
വീടിന്റെ പിന്‍മുറ്റത്ത് ചാണകം ഉണക്കാനിട്ടിരിക്കുന്നു, അതിന്റെ മണം കുമുകുമാന്ന് മൂക്കിലേക്കടിച്ചു കയറുന്നു. പടിഞ്ഞാറേ ഇത്തിരിമുറ്റത്ത്, അപ്പന്‍ ചിരട്ടപ്പാല്‍ ഉണക്കാന്‍ ചിക്കുപായയില്‍ വിരിച്ചിട്ടിരിക്കുന്നു. ചിരട്ടപ്പാലിന്റെ നാറ്റം അസഹനീയമാണ്. നടവാതില്‍മുറ്റത്ത് മെടയാനുള്ള ഓലക്കെട്ടുകള്‍ ഇട്ടിട്ടുണ്ട്, അതിനൊരു പുളിമണം. കിഴക്കുവശത്ത് മുറ്റമില്ല, ഒരു ഓടയും ഓടയോടു ചേര്‍ന്നൊരു മതിലും കെട്ടിയിരിക്കുന്നു. നടവാതില്‍മുറ്റത്ത് കിഴക്കരുകിലായിട്ടാണ് കിണറ്. വേനല്‍ക്കാലമായാല്‍ റോഡിലൂടെ പോകുന്ന നിരവധിയാളുകള്‍ വന്ന് വെള്ളം കോരി കുടിക്കും. തൊട്ടിയില്‍നിന്ന് മൊത്തിക്കുടിക്കാതിരിക്കാന്‍ ഒരു സ്റ്റീല്‍ മഗ്ഗ് വണ്ണം കുറഞ്ഞ കയറില്‍ കിണറിന്റെ തൂണില്‍ നീളത്തില്‍ കെട്ടി പാതകത്തില്‍ കമിഴ്ത്തിവച്ചിട്ടുണ്ട്. തൊട്ടി കിണറ്റുപാതകത്തില്‍ കമിഴ്ത്തി വയ്ക്കുകയോ കപ്പിയോടൊപ്പമുള്ള പ്ലാസ്റ്റിക് കൊളുത്തില്‍ തൂക്കിയിടുകയോ ചെയ്യും.
വഴിയാത്രക്കാരില്‍ പലരും കാലും മുഖവും കഴുകി വെള്ളവും കുടിച്ചു പോകുമ്പോള്‍ മുറ്റം വൃത്തികേടാകാതെ ഓടയിലൂടെ വെള്ളം ഒലിച്ചുപോകും. കിണറും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ അമ്മ വളരെ ശ്രദ്ധാലുവാണ്. ഓട വൃത്തിയാക്കല്‍ നിത്യവും സുമയുടെ ജോലിയാണ്. ജോലികള്‍ അമ്മ മക്കള്‍ക്കു പകുത്തു കൊടുത്തിരിക്കുന്നു. ഓടയില്‍ മാലിന്യങ്ങളില്ലാത്തതിനാല്‍ വെറുതെയൊന്ന് ചൂലെടുത്ത് അടിച്ചു വിട്ടാല്‍മതി, കൂട്ടത്തില്‍ കിണറ്റിന്‍പാതകം പായല്‍ പിടിക്കാതിരിക്കാന്‍ കുമ്മായമിട്ട് അടിച്ചുകഴുകണം. സുമയ്ക്ക് വേറെ ജോലികളൊന്നുമില്ല.
കൊഞ്ചല്‍ കൂടുതലുള്ള സുമ അപ്പനോടു പരാതി പറഞ്ഞു: ''എന്തൊരു നാത്തമാ ഈ വീട്ടില്, ചിരട്ടപ്പാലും ചാണകോം ഓലപ്പുളിനാത്തോം.''
''ഇതൊക്കെ വിറ്റുകിട്ടുന്ന കാശുകൊണ്ടു വാങ്ങിക്കഴിക്കുന്ന ചോറിനും പലഹാരങ്ങള്‍ക്കും വല്ല നാത്തോമൊണ്ടോ.''
''നാറ്റംന്ന് പറ പെണ്ണേ, നിന്നെ ദേ ഇച്ചാച്ചന്‍ കളിയാക്കിയതാ'' ലിസി പറഞ്ഞു.
ആ സംഭവം അടിയില്‍ കലാശിച്ചു. നിര്‍ത്താതെ കരഞ്ഞ സുമയെ സന്തോഷിപ്പിക്കാന്‍ എറമ്പില്‍ വച്ചിരുന്ന പുളിവാറെടുത്ത് ലിസ്സിയുടെ നേരേ അപ്പന്‍ വീശി, ഉഗ്രനൊരടി കൊള്ളുന്നതായി ലിസിയും അഭിനയിച്ചു. എങ്കിലും വടിയുടെ തുമ്പുകൊണ്ട് അവള്‍ക്കു വേദനിച്ചു.
ബാവാക്കക്ഷി മെത്രാന്‍മാര്‍ കക്ഷിവഴക്ക് രൂക്ഷമായ സാഹചര്യത്തില്‍ എതിര്‍കക്ഷിയില്‍പ്പെട്ട ജേക്കബ്‌സാറിന്, പ്രവേശനഫീസുപോലും കൊടുക്കാത്ത ലിസ്സിയെ കാണുന്നതുതന്നെ പരമപുച്ഛമാണ്. എന്നാല്‍ മേഴ്‌സിയോട് ഒരു പ്രശ്‌നവുമില്ല. കാരണം, മേഴ്‌സിയുടെ ഉറ്റസ്‌നേഹിതയും അതിസുന്ദരിയുമായ അന്നക്കുട്ടിയുടെ പിറകേ പ്രണയാഭ്യര്‍ത്ഥനയുമായി അയാള്‍ പലപ്പോഴും ചെല്ലുന്നതായി മേഴ്‌സിക്കറിയാം. മേഴ്‌സി പറഞ്ഞ്, ആ വിവരങ്ങള്‍, പാട്ടാകാതിരിക്കാന്‍ അയാള്‍ മേഴ്‌സിക്ക് പഴയ ചോദ്യക്കടലാസ്സുകളും, വീട്ടില്‍ക്കൊണ്ടുപോയി പഠിക്കാന്‍ നെഹ്‌റു സ്പീച്ചസ് ഉള്‍പ്പെട്ട പ്രോഗ്രസ്സീവ് മാസികകളും കൊടുത്തു.
പകുതി ഫീസായതിനാല്‍ അവള്‍ക്കു ടൈപ്പിങ്ങിനും ഷോര്‍ട്ടുഹാന്‍ഡിനുമായി ജേക്കബ് സാര്‍ രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടു സമയമാണ് കനിഞ്ഞനുവദിച്ചത്. വെയിലത്തുള്ള നടപ്പ് കഠിനമായതിനാല്‍ അവള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലിരുന്നു ധാരാളം പത്രമാസികകള്‍ വായിച്ചു. ഉര്‍വ്വശീശാപം ഉപകാരമായി.
എന്നാല്‍, നഷ്ടം അനുഭവിച്ചത് അമ്മയാണ്. ലിസിയുടെ ജോലികള്‍കൂടെ പാവം അമ്മ ചെയ്യേണ്ടിവന്നു. വല്യപ്പച്ചനു പത്രം വായിച്ചുകൊടുക്കാന്‍ രാവിലെയും വൈകിട്ടും സമയം മാറ്റിവച്ചു.
മാസങ്ങള്‍ അതിവേഗം കടന്നുപോയി. പരീക്ഷാഫീസടച്ചാല്‍ അവള്‍ക്കു പരീക്ഷയെഴുതാം.
അപ്പന്‍ പറഞ്ഞു: ''നീ അനുഗ്രഹിക്കപ്പെട്ടവളാണ്, ദൈവം നിനക്കെല്ലാം മുന്നവേ ഒരുക്കി വച്ചിരിക്കുകയല്ലേ? നിന്റെ മോറീസുവാഴക്കുല അക്കരെ വാടകയ്ക്കു താമസിക്കുന്ന അസീസ് സാറിന് കൊടുക്കാം. അയാള്‍ ഒരു വാഴക്കുല ചോദിച്ചിട്ടുണ്ട്.''
അസീസ് പത്തമ്പലത്തു പുതുതായി വന്ന പി. ഡബ്ലിയു. ഡി. എന്‍ജീനീയറാണ്.
ജാക്‌സന്‍ പറഞ്ഞു: ''ആ കൊലേടെ യഥാര്‍ത്ഥ അവകാശി ഞാനാ, വാഴവിത്തു കൊണ്ടോന്നത് ഞാനാ.''
''ആ പിന്നേ, അതങ്ങു പള്ളീപ്പറഞ്ഞാ മതി. കൊള്ളില്ലാന്നു പറഞ്ഞ് നീ ചാണകക്കുഴീലെറിഞ്ഞതല്ലേ, അതവിടെക്കെടന്നു കിളുത്തപ്പം, ഞാനതെടുത്ത് വൃത്തിക്കു നട്ട്, ചാണകോം ചാരോം പുളിപ്പിച്ച വെള്ളോം ഒക്കെ കൊടുത്ത് കൊലപ്പിച്ചതാ.'' ലിസി വിട്ടുകൊടുത്തില്ല.
''മിണ്ടായിരിക്ക് പിള്ളേരെ. ആരേലും പോയി ഒരു വെട്ടരുവാ കൊണ്ടുവാ. വാഴക്കുല വെട്ടിക്കൊടുക്കാം. അവളു പോയി പരീക്ഷയെഴുതട്ടേ.'' അപ്പന്‍ വെട്ടുകത്തിയുമായി പോയി.
(തുടരും)