മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു പണ്ടേ ആരോ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, ചിലപ്പോഴെങ്കിലും മരണവീട്ടിലും അത്തരം കോമാളിത്തരങ്ങള്‍ അരങ്ങേറാറുണ്ട്. മരിച്ചുകിടക്കുന്ന ആളോട് യാതൊരുവിധത്തിലുള്ള ആദരവോ സ്നേഹമോ അവരുടെ ബന്ധുക്കളോടു പരിഗണനയോ ഇല്ലാെത പെരുമാറുന്നവര്‍ നാളെ തങ്ങള്‍ക്കും മരണമുണ്ടെന്നോ സമാനമായ അനുഭവത്തിലൂടെ തങ്ങളും കടന്നുപോകുമെന്നോ വിചാരിക്കാറേയില്ല. ഒരിടത്തു കല്യാണം; വേറൊരിടത്തു പാലുകാച്ചല്‍ എന്നു പണ്ടത്തെ ശ്രീനിവാസന്‍ഡയലോഗ് പോലെയാണ് മരണവീട്ടിലും തൊട്ടടുത്ത വീട്ടിലും നടക്കുന്ന കാര്യങ്ങള്‍.
മരണവീട്ടില്‍ നടക്കുന്ന സംഭവങ്ങളും തൊട്ടടുത്തവീട്ടിലെ സംഭവങ്ങളും പരസ്പരം കോര്‍ത്തിണക്കിക്കൊണ്ടുള്ള കഥാപരിസരമാണ് എസ് വിപിന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത 'വ്യസനസമേതം ബന്ധുമിത്രാദികളി'ലുള്ളത്. ഇങ്ങനെ പറയുമ്പോള്‍ പലരുടെയും ഓര്‍മയിലേക്കു കടന്നുവരുന്നത് ചിദംബരം സംവിധാനം ചെയ്ത ബേസില്‍ജോസഫ് ചിത്രമായ ജാന്‍എമന്‍ ആയിരിക്കും. തീര്‍ച്ചയായും വ്യസനസമേതം ജാന്‍എമന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു മരണത്തെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് രണ്ടുചിത്രങ്ങളിലുമുള്ളത്. എന്നാല്‍, ജാന്‍എമന്‍ പൊട്ടിച്ചിരികള്‍ക്കിടയിലും കണ്ണീരിന്റെ നനവ് സൃഷ്ടിക്കുന്നതും കഥാപാത്രങ്ങളുടെ വ്യക്തിത്വം ആഴത്തില്‍ അപഗ്രഥിക്കുന്നതുമായിരുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയും സനേഹവും വ്യാമോഹങ്ങളും ഏകാന്തതയും നഷ്ടപ്രണയവുമെല്ലാം അത് കൃത്യമായ രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍, അത്തരത്തിലുള്ള് നീക്കങ്ങളൊന്നും വ്യസനസമേതത്തില്‍ കാണാന്‍ കഴിയുന്നില്ല. ഈ രണ്ടു സിനിമകളോടു ചേര്‍ത്തുപറയേണ്ട മറ്റൊരുസിനിമകൂടിയുണ്ട്. അതത്രേ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈമയൗ' മൂന്നുസിനിമകളുടെയും കേന്ദ്രബിന്ദു മരണവും മൃതദേഹസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്. ജീവിച്ചിരിക്കുന്നവരെക്കാള്‍ കൂടുതലായി മൃതദേഹം ഒരു പ്രശ്നവും ബാധ്യതയുമായി മാറുന്നു. എത്രയധികം സ്‌നേഹിച്ചവരാണെങ്കിലും എത്രമേല്‍ പ്രിയപ്പെട്ടവരാണെങ്കിലും ജീവന്‍ പോയിക്കഴിയുമ്പോള്‍ ആ ശരീരം ഒരു ബാധ്യതയാണ്. എത്രയും പെട്ടെന്ന് മറവു ചെയ്യുകമാത്രമേ മുമ്പില്‍ പോംവഴിയായിട്ടുള്ളൂ. കാരണം, ശവം എന്നും അപകടകാരിയാണ്. അത് അഴുകും, നാറും, വികൃതമാകും എന്നതുകൊണ്ടാണത്.
(ഇതെഴുതിയപ്പോഴാണ് ചന്ദാമാമ എന്ന മറ്റൊരു മലയാളസിനിമ ഓര്‍മയിലേക്കു വന്നത്. 1999 ല്‍ ഇറങ്ങിയ ഈ അറുബോറന്‍ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഇതിവൃത്തം എന്നുപറയുന്നത് ഒരു മൃതദേഹവുമായി ബന്ധപ്പെട്ടാണ്. തങ്ങളുടെ ബോസിന്റെ മൃതദേഹം മറവുചെയ്യാന്‍ രണ്ടോ മൂന്നോ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതും മൃതദേഹത്തെ ജീവനുള്ളതുപോലെ കൊണ്ടുനടക്കുന്നതുമായിരുന്നു ആ സിനിമ .weekend at bernies എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കിങ് ആയിരുന്നു ചന്ദാമാമ. ചിത്രത്തിലെ കോമഡി പ്രേക്ഷകന് ട്രാജഡിയായിരുന്നു. അതുകൊണ്ട് അന്നു ഹിന്ദിസിനിമയില്‍ മിന്നിത്തിളങ്ങിനിന്നിരുന്ന മമത കുല്‍ക്കര്‍ണിയെ ഒരു ഡാന്‍സ്‌രംഗത്ത് അവതരിപ്പിച്ചിട്ടുപോലും ചിത്രം എട്ടുനിലയില്‍ പൊട്ടി)
സ്വാഭാവികമായി നടക്കേണ്ട മൃതദേഹസംസ്‌കാരം എപ്പോഴെങ്കിലും സങ്കീര്‍ണമാകുകയോ പ്രശ്നസങ്കുലമാകുകയോ ചെയ്യുന്നത് അതുമായി ബന്ധപ്പെട്ടവര്‍ എടുക്കുന്ന ചില സമീപനങ്ങളും മതം, രാഷ്ട്രീയം, അധികാരം, രക്തബന്ധങ്ങള്‍ തുടങ്ങിയ വ്യവസ്ഥകളുടെ ആധിപത്യങ്ങളും അനാരോഗ്യകരമായ ഇടപെടലുകളുംകൊണ്ടാണ.് 'ഈമയൗ'വിലും 'വ്യസനസമേത'ത്തിലും ഇതേറെ പ്രകടമാണ്. ആരെയും പിണക്കാതെയും ബന്ധങ്ങള്‍ക്ക് ഉരസലുണ്ടാക്കാതെയും കേന്ദ്രകഥാപാത്രം കടിച്ചമര്‍ത്തുന്ന സംഘര്‍ഷങ്ങള്‍ ഏറ്റവുമൊടുവില്‍ പൊട്ടിത്തെറിയിലെത്തിനില്ക്കുമ്പോഴാണ് ഇവയ്ക്കെല്ലാം പരിസമാപ്തി കുറിക്കപ്പെടുന്നത്.
പുതിയ കഥയോ മേക്കിങ്ങോ ഒന്നും പുതിയ കാലത്തെ സിനിമയ്ക്ക് ആവശ്യമില്ലെന്നാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍' പറയുന്നത്. മലയാളസിനിമകളില്‍ ഒരുകാലത്തുണ്ടായിരുന്ന നാട്ടിന്‍പുറവും ഗ്രാമക്കാഴ്ചകളും വീണ്ടും പ്രസ്തുത സിനിമയിലേക്കു കൊണ്ടുവരാനും സംവിധായകനു സാധിച്ചിട്ടുണ്ട്. ഒരുകാലത്ത് ഗ്രാമീണകാഴ്ചകള്‍ മാത്രം അഭ്രപാളികളില്‍ പകര്‍ത്താറുണ്ടായിരുന്ന സത്യന്‍ അന്തിക്കാടുപോലും ഇപ്പോള്‍ അത്തരം ശീലങ്ങളൊക്കെ ഉപേക്ഷിച്ച മട്ടാണ്. മലയാളസിനിമയില്‍ അധികമൊന്നും പശ്ചാത്തലമായി വരാത്ത തിരുവനന്തപുരം-കൊല്ലം പ്രദേശത്ത് നടക്കുന്നതായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ സംസാരരീതിയും ആചാരങ്ങളും പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള അനുഭവമാണു നല്കുന്നത്. രണ്ടുമണിക്കൂര്‍ കഷ്ടിച്ചുമാത്രം വരുന്ന സമയത്തിനുള്ളില്‍ സാധാരണപ്രേക്ഷകര്‍ക്ക് ആസ്വദിക്കാനും ഇടയ്ക്കെങ്കിലും റിലേറ്റ് ചെയ്യാനും കഴിയുന്ന പല കോപ്പുകളും വ്യസനസമേതത്തിലുണ്ട്.
മുകളില്‍ പരാമര്‍ശിച്ച പല സിനിമകളിലും കഥാപാത്രങ്ങളിലും കഥാസന്ദര്‍ഭങ്ങളിലുംനിന്നു 'വ്യസനസമേതം' വ്യത്യസ്തമാകുന്നത് ആ സിനിമ പുലര്‍ത്തുന്ന ചില രാഷ്ട്രീയനിലപാടുകളും ആക്ഷേപഹാസ്യവും വഴിയാണ്. കരയോഗം പ്രസിഡന്റ്, സഖാവിന്റെ ഖ അല്ല സംഘിയുടെ ഘ യാണെന്നു പറയുന്ന രാഷ്ട്രീയം, ലിംഗസമത്വം, സ്ത്രീവിവേചനം, ടോക്സിക് ബന്ധങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ അബദ്ധങ്ങള്‍, വൈറലായ റീല്‍സിനെ ഓര്‍മിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഇങ്ങനെ പലതും ഇതില്‍ കടന്നുവരുന്നുണ്ട്. മുത്തശ്ശി മരിച്ചുകിടക്കുമ്പോഴും മൊബൈല്‍ ഗെയിമിന് അടിമയായ കൊച്ചുമകനും, സംസ്‌കാരംകഴിഞ്ഞാല്‍ വയറുനിറയെ വല്ലതും കഴിക്കാമായിരുന്നുവെന്നു പരാതിപറയുന്ന കൊച്ചുമകളും, അമ്മ മരിച്ചുകിടന്നാലും വിശന്നാല്‍ ഞാന്‍ കഴിക്കും എന്നു പറയുന്ന മകളും, അച്ഛനു കിട്ടിയ അടി രണ്ടു കുപ്പി ബിയറില്‍ പരിഹരിച്ചുകൊണ്ട് അല്ലേലും അച്ഛന് അടീടെ കുറവുണ്ടായിരുന്നുവെന്നു പറയുന്ന മകനും പുതിയകാലത്തിന്റെ മുഖങ്ങളാണ്. ബന്ധങ്ങളോടും ആചാരങ്ങളോടും അവര്‍ പുലര്‍ത്തുന്ന നിസ്സംഗത അത്രത്തോളം വാസ്തവത്തോടെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ കൂടുതല്‍ കഥാപാത്രങ്ങളും പുതുമുഖങ്ങളാണെങ്കിലും എല്ലാവരും അതിശയിപ്പിക്കുന്ന വിധത്തിലുള്ള അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നതും. അസീസ് നെടുമങ്ങാടിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ വച്ചേറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ മുരളി. ഗംഭീരസിനിമയല്ലെങ്കിലും വ്യസനസമേതമല്ലാതെ കുടുംബസമേതം കാണാന്‍ കഴിയുന്ന ഒരു കൊച്ചുസിനിമയാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍.' ഇത് ചിലതൊക്കെ നമ്മെ ഓര്‍മിപ്പിക്കുകയും ചിലതൊക്കെ നമ്മെ ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.