•  26 Jun 2025
  •  ദീപം 58
  •  നാളം 16
കടലറിവുകള്‍

സീ ഓട്ടര്‍

    ടലിലെ രോമക്കുപ്പായക്കാരാണ് കടലോട്ടറുകള്‍ അഥവാ സീ ഓട്ടറുകള്‍. അലസ്‌കായിലെ തണുത്തുറഞ്ഞ കടല്‍പ്പരപ്പില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ റഷ്യന്‍ നാവികരാണ് ആദ്യമായി ഓട്ടറുകളെ കണ്ടെത്തിയത്. 1700 ലാണിത്. കട്ടികൂടിയ രോമക്കുപ്പായമാണ് കടല്‍ ഓട്ടറുകളുടേത്. മറ്റു സീലുകളെപ്പോലെ ഇവയ്ക്കു തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ ശരീരത്തില്‍ കൊഴുപ്പുപാളികളില്ല. പകരം പ്രകൃതി നല്‍കിയ സമ്മാനമാണ് രോമക്കുപ്പായം.
    തണുപ്പില്‍നിന്നു രക്ഷ നേടാനും ശരീരത്തിലെ ചൂട് നിലനിര്‍ത്താനും നനവില്ലാത്ത ഈ രോമകവചം ധാരാളമാണ്. എന്നാല്‍, ഈ രോമക്കുപ്പായം വൃത്തിയായി സൂക്ഷിക്കാതെ അഴുക്കുകയറി ജടപിടിച്ചാല്‍ അതു നനഞ്ഞുകുതിര്‍ന്ന് തണുത്തുവിറങ്ങലിച്ചുള്ള മരണമായിരിക്കും ഫലം! അതിനാല്‍ ഈ രോമക്കുപ്പായം സംരക്ഷിക്കാനാണ് ഏറിയ നേരവും ഓട്ടര്‍ ചെലവഴിക്കുക. ചിലപ്പോഴാകട്ടെ രോമങ്ങളില്‍നിന്നു ഭക്ഷണാവശിഷ്ടങ്ങള്‍ കളയാന്‍ വെള്ളത്തില്‍ കിടന്നുരുളും. മറ്റുചിലപ്പോള്‍ മുന്‍കൈകള്‍കൊണ്ട് രോമങ്ങള്‍ വൃത്തിയാക്കുന്ന കാഴ്ച നമുക്കു കാണാം. ഇതിനായി കരയില്‍ കയറി വെയില്‍ കായാനും സമയം കണ്ടെത്തും.
     കക്കകളും പുറന്തോടുള്ള ചിലയിനും മീനുകളുമാണ് ഓട്ടറിന്റെ ഇഷ്ടഭക്ഷണം. വെള്ളത്തില്‍ മുങ്ങിനടന്ന് അവയെ പിടികൂടാന്‍ ബഹുമിടുക്കരാണിവര്‍. വെള്ളത്തിലൂടെ തുഴക്കൈകള്‍ ഉപയോഗിച്ച് എത്ര നേരം നീന്താനും മുങ്ങാംകുഴിയിടാനും വിദഗ്ധരാണിവര്‍.
ചിലപ്പോള്‍ ഓട്ടര്‍ വെള്ളത്തില്‍ മലര്‍ന്നുകിടക്കുമ്പോള്‍ വയറിന്‍മേല്‍ ഒരു ചെറുകല്ല് കാണാം. വെള്ളത്തില്‍നിന്നു തപ്പിയെടുത്ത ഈ കല്ല്, ഓട്ടറിന്റെ ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാണ്. കട്ടികൂടിയ പുറന്തോടുള്ള കക്കകളും ശംഖുകളും ഞണ്ടുകളുമൊക്കെ തല്ലിപ്പൊട്ടിക്കാനുള്ള അവയുടെ ആയുധമാണത്.  പല്ലുകള്‍കൊണ്ട് കടിച്ചുപൊടിക്കാനായില്ലെങ്കില്‍ ഇതാണു മാര്‍ഗം.
    സൂത്രശാലിയായ ഓട്ടര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദമെന്തെന്നോ?  കടല്‍സസ്യങ്ങളിലോ ചണ്ടികളിലോ പതുങ്ങിക്കിടക്കല്‍തന്നെ. ഇതുകൊണ്ട് പല ഗുണമുണ്ട്. വിശ്രമമാണു പ്രധാനം. പിന്നെ ഇരപിടിത്തം. ചിലപ്പോള്‍ ചങ്ങാടത്തിലെന്നപോലെ കടല്‍ത്തിരകളിലൂടെ സൗജന്യസഫാരി നടത്തുന്ന കാഴ്ചയും കാണാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)