പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനികനടപടിവഴിയാണ്. പാക്കിസ്ഥാന്‍പിന്തുണയോടെയാണ് ഭീകരാക്രമണമുണ്ടായത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു നൂറിലധികം ഭീകരരെ ഇന്ത്യ വകവരുത്തിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ 40 പാക് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പിടിച്ചു നില്‍ക്കാനാവില്ലെന്നു കണ്ടപ്പോള്‍ പാക്കിസ്ഥാന്‍ വെടിനിറുത്തലിന് ഇന്ത്യയോടു യാചിച്ചു. അന്താരാഷ്ട്രമര്യാദകള്‍ പാലിക്കുന്ന ഇന്ത്യ ആക്രമണം അവസാനിപ്പിച്ചു. എങ്കിലും, ഭീകരതയ്‌ക്കെതിരേ രാജ്യം പോരാട്ടം തുടരുമെന്ന സന്ദേശം ലോകത്തെ അറിയിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏഴ് സര്‍വകക്ഷിസംഘങ്ങളെ രൂപീകരിച്ചു. സംഘത്തില്‍ 59 പ്രതിനിധികളുണ്ട്. അതില്‍ എട്ടു പേര്‍ മുന്‍ അംബാസിഡര്‍മാരാണ്. സംഘം 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കും.
സര്‍വകക്ഷിസംഘങ്ങളുടെ വിദേശയാത്ര ഉല്ലാസയാത്രയല്ല. വ്യക്തമായ ലക്ഷ്യത്തോടെയുള്ള സന്ദേശയാത്രയാണ്. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനും യശസ്സുയര്‍ത്താനും ആ യാത്ര ഉപകരിക്കൂം. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍, ഭീകരപ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും വികസനത്തെ തടയാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ആളുകളില്‍ ഭീതിയും വിശ്വാസക്കുറവും ജനിപ്പിക്കാനും ശ്രമിക്കുന്ന പ്രതിലോമശക്തികളെ അമര്‍ച്ച ചെയ്യാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നു സര്‍വകക്ഷിസംഘം ലോകത്തെ അറിയിക്കും. ഭീകരതയ്‌ക്കെതിരേ കൂടുതല്‍ രാജ്യങ്ങളെ അണിചേര്‍ക്കുകയും ഓപ്പറേഷന്‍ സിന്ദൂറിന് അന്താരാഷ്ട്രപിന്തുണനേടുകയും ചെയ്യുക എന്ന ലക്ഷ്യം ദൗത്യസംഘത്തിനുണ്ട്. രാഷ്ട്രത്തലവന്മാര്‍, നയതന്ത്രപ്രതിനിധികള്‍, സൈനികമേധാവികള്‍, രാഷ്ട്രീയനേതാക്കന്മാര്‍, മാധ്യമപ്രതിനിധികള്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച ശാന്തവും വികസിതവുമായ ഒരു രാഷ്ട്രനിര്‍മിതിക്കു സഹായകമാകും.
സര്‍വകക്ഷിസംഘത്തെ നിശ്ചയിച്ചതും നിയമിച്ചതും കേന്ദ്രസര്‍ക്കാരാണ്. ഇത്തരത്തിലുള്ള സമിതികള്‍ രാജ്യത്ത് ആദ്യത്തേതല്ല. പ്രതിനിധിസംഘം സംസാരിക്കുന്നത് രാജ്യത്തിനുവേണ്ടിയിട്ടാണ്. എങ്കിലും ഭരിക്കുന്ന സര്‍ക്കാരിന് അതിന്റെ പ്രയോജനമുണ്ടാകും. അതുകൂടി മുന്നില്‍ കണ്ടാണ് സംഘാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ആഴമായ അറിവും ആശയവിനിമയശേഷിയുമുള്ളവരാണ് ദൗത്യസംഘത്തിലുണ്ടാവുക. കേരളത്തില്‍നിന്ന് ശശി തരൂരും ജോണ്‍ ബ്രിട്ടാസും ഇ.ടി. മുഹമ്മദ് ബഷീറുമൊക്കെ ദൗത്യസംഘത്തിന്റെ ഭാഗമായത് സ്വാഭാവികം മാത്രം. അവരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് കശപിശ ചര്‍ച്ചകള്‍ നടന്നത്. പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുമുമ്പ് രാഷ്ട്രീയപാര്‍ട്ടികളോട് അഭിപ്രായം ആരായണമെന്നാണ് പല രാഷ്ട്രീയപാര്‍ട്ടികളും അഭിപ്രായപ്പെട്ടത്. ദൗത്യസംഘത്തെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനു തന്നെയാണ്. പാര്‍ട്ടിയോടു ചോദിച്ചാല്‍ അവര്‍ നിര്‍ദേശിക്കുന്ന പ്രതിനിധികള്‍ ആ ദൗത്യത്തിനു യോജിക്കുന്നവരായിക്കൊള്ളണമെന്നില്ല. പാര്‍ട്ടിനേതാക്കന്മാര്‍ക്കു പാദസേവ ചെയ്യുന്നവര്‍ക്കാണ് അവര്‍ അവസരം നല്‍കുക. അങ്ങനെയുള്ളവരെക്കൊണ്ട് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനാവില്ലെന്നറിയാവുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തുന്നത്. അതില്‍ പാര്‍ട്ടിനേതാക്കന്മാര്‍ അസഹിഷ്ണുത കാണിക്കുന്നത് അവരുടെ അല്പത്തരത്തിന്റെ സൂചനയാണ്.
രാജ്യത്തെ പ്രഗല്ഭരെല്ലാം ഭരണകക്ഷിയുടെ ഭാഗത്താണെന്ന ചിന്ത ശരിയല്ല. കരുത്തന്മാര്‍ പല പാര്‍ട്ടികളിലായി ചിതറിക്കിടക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ടു മാത്രം ഒരാള്‍ കരുത്തനാവുകയോ തോറ്റതുകൊണ്ടുമാത്രം ഒരാള്‍ ദുര്‍ബലനാവുകയോ ചെയ്യുന്നില്ല. സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്കാരുടെ ഇടപെടലുകള്‍കൊണ്ട് തോറ്റ ചരിത്രവും പലര്‍ക്കുമറിയാം.
ഡോക്ടര്‍ ശശി തരൂര്‍ ഏതു പാര്‍ട്ടിക്കാരനാണെന്നു നോക്കിയല്ല അദ്ദേഹത്തെ പ്രധാനപ്പെട്ട ദൗത്യസംഘത്തിന്റെ തലവനാക്കിയത്. ഒരുപക്ഷേ, ആ പദവിക്ക് രാജ്യത്തെ ഏറ്റവും യോഗ്യനായ വ്യക്തി അദ്ദേഹംതന്നെയാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യം ഏതെങ്കിലുമൊരു വിഷയത്തില്‍ ഒതുങ്ങുന്നതല്ല. അത്തരം വിദഗ്ധര്‍ പലരുണ്ടാകാം. എന്നാല്‍, ദേശീയ അന്തര്‍ദേശീയ വിഷയങ്ങളിലും നയതന്ത്രമേഖലയിലും ഇത്രമാത്രം ഗഹനമായ പാണ്ഡിത്യമുള്ള മറ്റൊരാളെ കണ്ടെത്തുക എളുപ്പമല്ല. അദ്ദേഹത്തിന്റെ ലോകപരിചയത്തെ ചെറുതായി കാണാനാവില്ല. യു.എന്‍. ലെ മുന്‍ ഉദ്യോഗസ്ഥനെന്ന പദവി ലോകരാജ്യങ്ങളുമായും ലോകനേതാക്കന്മാരുമായുമുള്ള അദ്ദേഹത്തിന്റെ ബന്ധം വിശാലമാക്കി. മാത്രവുമല്ല, വിദേശകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനും അദ്ദേഹമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മുഖവുര ആവശ്യമില്ലാതെ ആരുടെ മുമ്പിലും അവതരിപ്പിക്കാന്‍ കഴിയുന്ന ഒരാളാണ് ശശി തരൂര്‍. ഉള്ളടക്കത്തില്‍ മാത്രമല്ല, അവതരണത്തിലും അദ്ദേഹത്തിന്റെ മികവ് അസാധാരണമാണ്.
ഓപ്പറേഷന്‍ സിന്ദൂറിനെക്കാള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് വിവിധ വേദികളില്‍ ഈ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രഭാഷണങ്ങളാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇന്ത്യയുടെ നിലപാട് അനുകരണീയമാണെന്നു ലോകരാഷ്ട്രങ്ങളെക്കൊണ്ടു സമ്മതിപ്പിക്കാന്‍ ദൗത്യസംഘത്തിനു സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ശക്തിയും ജനാധിപത്യത്തിന്റെ കെട്ടുറപ്പൂം വ്യക്തമാക്കുന്നതിന് ദൗത്യസംഘത്തിന്റെ സന്ദേശയാത്ര പ്രയോജനപ്പെട്ടു.