കരുത്തനായ സുധാകരന്‍ ഇരുന്ന കസേരയില്‍ ശാന്തനായ സണ്ണി ജോസഫ്‌വക്കീല്‍ എത്തിയിട്ട് ഒരു മാസമാകുന്നതേയുള്ളൂ. അദ്ദേഹം കെപിസിസി അധ്യക്ഷപദവിയിലെത്തിയ വഴികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. കത്തോലിക്കാസഭയെ; പ്രത്യേകിച്ച്, സീറോമലബാര്‍ സഭയെ പ്രീതിപ്പെടുത്താനാണ് സണ്ണി വക്കീലിന്റെ നിയമനമെന്ന നിഗമനം ശക്തമാണ്. സഭാധികാരികള്‍ താക്കോല്‍സ്ഥാനം ചോദിച്ചുവാങ്ങിയതാണെന്ന വാദഗതി ഉദ്ദേശിച്ചത്ര ജനശ്രദ്ധ നേടിയില്ല. സഭയോ മറ്റു സമുദായങ്ങളോ എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അത് അതേപടി സമ്മതിച്ചുകൊടുക്കുന്ന സമ്പ്രദായം കേരളത്തിലില്ലെന്ന് അറിയാത്തവര്‍ പത്രം വായിക്കാത്തവര്‍മാത്രമാണ്. പുറത്തുനിന്നുണ്ടാകുന്ന ഏതു സമ്മര്‍ദത്തെയും അതിജീവിക്കാന്‍ കരുത്തുള്ള സംവിധാനമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. രാഷ്ട്രീയപ്പാര്‍ട്ടികളെ നിയന്ത്രിക്കുന്ന രീതി സഭയ്ക്കില്ല. സഭയുടെ ഭരണസംവിധാനത്തെ നിയന്ത്രിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ അനുവദിച്ചുകൊടുക്കുന്ന അവസ്ഥ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നു സഭയുമായി ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയനേതാക്കന്മാര്‍ക്കും അറിയാവുന്ന കാര്യമാണ്.
പാര്‍ട്ടിയുടെ തലപ്പത്ത് ആരായിരുന്നാലും സഭയ്ക്ക് അതു പ്രശ്‌നമല്ല. രണ്ടു കാര്യങ്ങളാണു സഭ ശ്രദ്ധിക്കുന്നത്. ഒന്നാമത്തേത്, ഒരു ജനാധിപത്യസംവിധാനത്തിന്റെ ഭാഗമെന്ന നിലയില്‍ ക്രൈസ്തവസമുദായത്തിനു ഭരണഘടനാപരമായ അവകാശങ്ങളും പങ്കാളിത്തവും പ്രാതിനിധ്യവും ഉണ്ടായിരിക്കണമെന്നതാണ്. രണ്ടാമത്തെ കാര്യം, പാര്‍ട്ടിയുടെ സാരഥികള്‍ ആരായിരുന്നാലും അവര്‍ മതേതരസ്വഭാവത്തില്‍ എല്ലാ മതങ്ങളോടും സമുദായങ്ങളോടും വര്‍ത്തിക്കണമെന്നതാണ്. ഈ അടിസ്ഥാനതത്ത്വങ്ങള്‍ മറന്ന് ജാതിയും മതവുംമാത്രം നോക്കി സ്ഥാനമാനങ്ങള്‍ പങ്കിടുന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ആ പാര്‍ട്ടിക്കുതന്നെയും വിനയാകും.
ആരെയും മോഹിപ്പിക്കുന്ന പദവിയാണ് കെപിസിസി അധ്യക്ഷപദവി. അതിന്റെ ഉത്തരവാദിത്വം ചെറുതല്ല. പ്രക്ഷുബ്ധമായ സമുദ്രത്തിലൂടെ കപ്പല്‍ ഓടിക്കുന്ന ഒരു നാവികന്റെ പ്രാഗല്ഭ്യം ആവശ്യമായുള്ള പദവിയാണത്.
സണ്ണിവക്കീലിന്റെ മുമ്പിലുള്ള വെല്ലുവിളികള്‍ പലതാണ്. ഏറ്റവും വലിയ വെല്ലുവിളി പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെയാണ്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളും വിഭാഗീയതയും മുഖ്യമന്ത്രിയാകാനുള്ള പിടിവലിയുമൊക്കെ പുതിയ പാര്‍ട്ടിപ്രസിഡന്റുസ്ഥാനമേറ്റതിലൂടെ ഇല്ലാതാകുന്നില്ല. പാര്‍ട്ടി ജയിച്ച് അധികാരത്തില്‍ വരാതെതന്നെ മുഖ്യമന്ത്രിയാകാമെന്ന മട്ടിലാണ് ചില നേതാക്കന്മാരുടെ പെരുമാറ്റം. ജനം ഇതുകണ്ടു ചിരിക്കുകയും കോണ്‍ഗ്രസ്പ്രസ്ഥാനം ഈ രാജ്യത്തു നിലനില്ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നു.
സണ്ണിവക്കീല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവല്ല. ഏറ്റവും കരുത്തനായ നേതാവുമല്ല. കേരളമൊട്ടാകെ എല്ലാവരും അറിയുന്ന നേതാവുമല്ല. പക്ഷേ, അദ്ദേഹം വിവാദങ്ങളില്‍പ്പെടാത്ത നേതാവാണ്. ജനങ്ങളെ സ്‌നേഹിക്കുന്നവനും ജനം ഇഷ്ടപ്പെടുന്നവനുമാണ്. കോണ്‍ഗ്രസ്‌സംസ്‌കാരം കലര്‍പ്പില്ലാതെ വാക്കിലും പ്രവൃത്തിയിലും സാക്ഷ്യപ്പെടുത്തുന്ന കോണ്‍ഗ്രസുകാരന്‍ എന്ന സല്‍പ്പേര് അദ്ദേഹത്തിനുണ്ട്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ഗ്രൂപ്പുകളിയും അവസാനിപ്പിക്കുകയാണ് പ്രസിഡന്റിന്റെ ആദ്യത്തെ ദൗത്യം. ഒരു ഗ്രൂപ്പിലും പെടാത്ത ആളെന്ന നിലയില്‍ എല്ലാ മുതിര്‍ന്ന നേതാക്കന്മാരുമായുള്ള ചര്‍ച്ചയിലൂടെ പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാമത്തെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുക എന്നതാണ്. ഒരു തിരഞ്ഞെടുപ്പു വിജയിക്കുന്നത് നേതാക്കന്മാരുടെ തലപ്പൊക്കംകൊണ്ടല്ല, സംഘടനാബലംകൊണ്ടാണ്. കോണ്‍ഗ്രസ് സംഘടനാപരമായി വളരെ പിന്നിലാണെന്നറിയാത്തവര്‍ കോണ്‍ഗ്രസ്‌നേതാക്കന്മാര്‍ മാത്രം.
നേതാക്കന്മാര്‍ ഒറ്റക്കെട്ടാകുകയും സംഘടന ബലപ്പെടുകയും ചെയ്താല്‍ ഏതു പോരാട്ടവും ജയിക്കാനുള്ള ജനപിന്തുണ ഇപ്പോഴും ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിനുണ്ട്. സണ്ണിവക്കീലിന്റെ നേതൃത്വത്തിന്റെയും തന്ത്രജ്ഞതയുടെയും മാറ്റുരയ്ക്കുന്ന ദിനങ്ങളാണ് മുന്നിലുള്ളത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കഴിയുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പും അടുത്ത വര്‍ഷാരംഭത്തില്‍ നിയമസഭാതിരഞ്ഞെടുപ്പും നേരിടണം.