•  12 Jun 2025
  •  ദീപം 58
  •  നാളം 14
ബുക്ക് ഷെല്‍ഫ്‌

മൗനസംഗീതം പൊഴിക്കുന്ന അക്ഷരവൃക്ഷങ്ങള്‍

True literature is more than just a story someone has told. It must provide the reader with the essence of the world on a moral, philosophical and emotional level.                         Orhan Pamuk

    അസ്തിത്വത്തിന്റെ അപൂര്‍വനിമിഷം  എന്ന പ്രയോഗം വെര്‍ജീനിയ വൂള്‍ഫിന്റേതാണ്. അത്തരം അപൂര്‍വനിമിഷങ്ങളിലാണ് ഒരെഴുത്തുകാരന് അയാള്‍ ആഗ്രഹിച്ചതിലും ഭംഗിയായി എഴുതാനാവുക. അങ്ങനെ അതിമനോഹരമായി എഴുതപ്പെട്ട ചെറുതും വലുതുമായ നിരവധി ആശയങ്ങളും ഉള്‍ക്കാഴ്ചകളും ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കി ഓര്‍ഹന്‍ പാമുക് എഴുതിയ പുസ്തകമാണ് നിറഭേദങ്ങള്‍ (Other Colours)  താന്‍ ജീവിച്ച ജീവിതം (എഴുത്തുജീവിതവും സ്വകാര്യജീവിതവും), ആസ്വദിച്ച കലകള്‍,  ഹൃദയംതൊട്ട പുസ്തകങ്ങള്‍, യാത്ര ചെയ്ത നഗരങ്ങള്‍ എല്ലാം ഇവിടെ കൂടിച്ചേരുന്നു. ഇസ്താംബൂളിന്റെ ചരിത്രവും സംസ്‌കാരവുംമുതല്‍ തന്റെ എഴുത്തുവഴികളെ പ്രചോദിപ്പിച്ച ദസ്തയേവ്‌സ്‌കിയുടെയും വിക്ടര്‍ ഹ്യൂഗോയുടെയും ആല്‍ബര്‍ട്ട് കാമ്യൂവിന്റെയുമൊക്കെ അനശ്വരരചനകളെക്കുറിച്ചുള്ള അനന്യമായ നിരീക്ഷണങ്ങള്‍വരെ ഈ പുസ്തകത്തില്‍ വായിക്കാം.

   സന്തോഷവാനായിരിക്കാന്‍ തനിക്ക് ഓരോ ദിവസവും നിശ്ചിത അളവ് സാഹിത്യകൃതികള്‍ ലഭിച്ചിരിക്കണം എന്നെഴുതുന്നുണ്ട് പാമുക്: ''എനിക്കു  സാഹിത്യരചനകള്‍ ദിവ്യൗഷധമാണ്. മറ്റുള്ളവര്‍ സ്പൂണ്‍ ഉപയോഗിച്ചും കുത്തിവയ്പിലൂടെയും സ്വീകരിക്കുന്ന ഔഷധംപോലെ, ദിവസേനയുള്ള നിശ്ചിത അളവ് സാഹിത്യരചന എന്റെ അനുദിന ഔഷധമത്രേ. പക്ഷേ, അതിന് തീരെ കുറയാത്ത ഒരു  നിലവാരവും ഉണ്ടായിരിക്കണം.'' ഈ നിശ്ചിത അളവ് നിലവാരത്തില്‍ കര്‍ശനനിഷ്ഠ പുലര്‍ത്തുന്നതുകൊണ്ടാണ് പാമുക്കിന്റെ രചനകള്‍ക്കു ലോകമെങ്ങും വായനക്കാരുള്ളത്.
പുസ്തകങ്ങളുടെ വലുപ്പമല്ല, ആശയങ്ങളുടെ ഉള്‍ക്കനമാണ് അദ്ദേഹത്തിന്റെ രചനാലോകത്തിന്റെ സവിശേഷത. ഒരു കുമ്പിള്‍ വെള്ളത്തില്‍ ഒരു കടലിരമ്പം കേള്‍പ്പിക്കുന്ന ഇന്ദ്രജാലം പാമുക്കിനറിയാം. ചുവപ്പാണെന്റെ പേരും മഞ്ഞും കറുത്ത പുസ്തകവും പുതുജീവിതവും നിഷ്‌കളങ്കതയുടെ ചിത്രശാലയും  ഒക്കെ വായിച്ച് ആ ഇന്ദ്രജാലത്തില്‍ മതിമറന്ന എത്രയെത്ര ആളുകള്‍!
പ്രതിഭയാല്‍മാത്രമല്ല, കഠിനാധ്വാനംകൊണ്ടു കൂടിയാണ് ലോകം അറിയുന്ന ഓര്‍ഹന്‍ പാമുകിന്റെ പിറവി. ഇസ്താംബൂളിലെ പത്തു മില്യണ്‍ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിനുമുമ്പേ അയാള്‍ ഉണരും. പിന്നെ പാതിരാവിന്റെ നിശ്ശബ്ദതയില്‍ മേശപ്പുറത്തിരിക്കുന്ന ഇനിയും പൂര്‍ത്തിയാക്കാത്ത നോവലിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കും. ഓരോ ദിവസവും ഇങ്ങനെ ഏതാണ്ട് പത്തു മണിക്കൂറിലേറെ തന്റെ എഴുത്തുമേശയ്ക്കു മുന്നില്‍ ചെലവഴിക്കാറുണ്ടെന്നു പറയുന്നു പാമുക്. ഈ പത്തു മണിക്കൂര്‍ കൊണ്ട് ചിലപ്പോള്‍ എഴുതാന്‍ കഴിയുന്നത് ഒരു പേജോ അതില്‍ താഴെയോ  ആവും. അത്യന്തം ക്ഷമയോടെയുള്ള ഈ ആത്മാര്‍പ്പണമാണ്, കാമ്പുള്ളതേ എഴുതൂ എന്ന നിശ്ചയദാര്‍ഢ്യമാണ് നോബല്‍ പുരസ്‌കാ രം അടക്കമുള്ള അത്യുന്നതപുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ രചനകളെ തേടിയെത്തിയതിനുള്ള കാരണം.
'ഒരു ദിവസം ഞാന്‍ ഒരു പുസ്തകം വായിച്ചു. അതോടെ എന്റെ ജീവിതം ആകെ മാറി'  എന്ന വാക്യത്തോടെയാണ് പാമുകിന്റെ പുതുജീവിതം എന്ന നോവല്‍ ആരംഭിക്കുന്നത്. പാമുകിനെ വായിക്കുന്ന വായനക്കാരന്റെ ജീവിതവും പിന്നെ പഴയതുപോലെയാവില്ല. മറ്റൊരാളും സഞ്ചരിക്കാത്ത ഭാവനയുടെ അനന്തവിശാലമായ ഒരു ലോകത്തേക്കാണ് അയാള്‍ വായനക്കാരെ കൊണ്ടുപോവുക. 'അത്യാര്‍ത്തിപൂണ്ട, ഒരിക്കലും തൃപ്തിയടയാത്ത എഴുത്തുകാരന്‍' എന്ന ആത്മകഥാപരമായ പ്രസ്താവന പൂര്‍ണമായും ആത്മാര്‍ഥതയോടുകൂടിയതാണെന്നു പാമുകിനെ വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.
     ''ഭാവനാസമ്പന്നനായ ഒരു നോവലിസ്റ്റിന്റെ ഏറ്റവും നല്ല യോഗ്യത ഒരു കുട്ടി ഈ ലോകത്തെ പൂര്‍ണമായും വിസ്മരിക്കുന്നതുപോലെ ഈ ലോകത്തെ വിസ്മരിക്കുകയാണ്' എന്ന് എഴുതുന്നുണ്ട് പാമുക്. ഒരു നോവല്‍ എന്താണ്? പാമുക് നല്‍കുന്ന ഉത്തരം ഇങ്ങനെ; 'കഥയുടെ പായകളില്‍ കാറ്റുപിടിക്കുമ്പോള്‍ പ്രയാണം ആരംഭിക്കുകയും അജ്ഞാതമായ ഉറവിടങ്ങളില്‍നിന്നു വീശിയെത്തുന്ന പ്രചോദനങ്ങളും ആത്മജ്ഞാനവും അടിത്തറയാക്കി തല ഉയര്‍ത്തുകയും നമ്മുടെ ലീലാവിനോദങ്ങള്‍ക്കുവേണ്ടി നമ്മള്‍ സൃഷ്ടിച്ച പകല്‍ക്കിനാവുകളെ കീഴടക്കുകയും അവയെ അര്‍ഥവത്തായ ഒരു സമ്പൂര്‍ണതയിലേക്കു നയിക്കുകയും ചെയ്യുന്ന ഒരു കഥനം. എന്നെന്നും ജീവിക്കുന്ന, എന്നെന്നും സ്വീകാര്യമായ ഒരു സ്വപ്നലോകം ഉള്ളില്‍ വഹിക്കുന്ന ഒരു നൗകയാണ് നോവല്‍.''
ഇതിനപ്പുറം നോവല്‍ എന്ന സാഹിത്യരൂപത്തെക്കുറിച്ച്, അതിന്റെ അനന്തസാധ്യതയെക്കുറിച്ച് എന്തു പറയാന്‍!
'സ്‌നേഹം ഒരു വിശുദ്ധ നിശ്ശബ്ദതയാണ്' എന്ന് എഴുതിയിട്ടുണ്ട് പാമുക്. പാമുകിന്റെ എഴുത്തില്‍ ശബ്ദത്തേക്കാള്‍ അധികം ഉള്ളത് മൗനത്തിന്റെ സംഗീതമാണെന്നു കാണാം.
   പാമുക്കിന്റെ കഥാപാത്രങ്ങള്‍ നിശ്ശബ്ദരാകുമ്പോള്‍ വായനക്കാരന്റെ ഉള്ളകവും നിശ്ശബ്ദമാകും. എന്താണു  മനുഷ്യജീവിതത്തിന്റെ സാരസത്തയെന്ന ഇതുവരേക്കും സമ്പൂര്‍ണമായ ഒരു ഉത്തരം കിട്ടാത്ത സങ്കീര്‍ണമായ ചോദ്യത്തിന് ചിലപ്പോള്‍ ഈ മൗനവും ഉത്തരമാകുന്നു.
ഒരു കൃതി എഴുതിപ്പൂര്‍ത്തിയാക്കുന്നത് ഒരു വൃക്ഷം പൂര്‍ണവളര്‍ച്ചയെത്തുന്നതുപോലെയാണ് എന്നു നിരീക്ഷിക്കുന്നുണ്ട് പാമുക്. പാമുകിന്റെ ഹൃദയഭൂമിയില്‍ വിരിഞ്ഞു വളര്‍ന്നുവലുതായ ഓരോ അക്ഷരവൃക്ഷങ്ങളും അതിന്റെ അനന്യതയും ആഴവുംകൊണ്ട് കാലത്തെ അതിജീവിക്കുകതന്നെ ചെയ്യും. ഈ കൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ജോളി വര്‍ഗീസ് ആണ്. ഡി സി ബുക്‌സാണ് പ്രസാധനം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)