ജൂണ്‍ 1 ഉയിര്‍പ്പുകാലം ഏഴാം ഞായര്‍
ഏശ 6:1-13 ശ്ലീഹ 1:15-26
ഫിലി 2:1-11 മര്‍ക്കോ 16:14-20
ഉയിര്‍പ്പുകാലത്തിലെ അവസാന ഞായറാഴ്ചയില്‍ ആരാധനാസമൂഹം എത്തിയിരിക്കുകയാണ്. ഉത്ഥിതനായ മിശിഹായുടെ സ്വര്‍ഗാരോഹണത്തിനുശേഷം ശിഷ്യന്മാര്‍ക്ക് അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാരൂപിയെ സ്വീകരിക്കുന്നതിനുവേണ്ടി പ്രാര്‍ഥിച്ചുകാത്തിരുന്ന (ശ്ലീഹ. 16:14) ദിവസങ്ങളെ അനുസ്മരിക്കുന്ന സമയമാണിത്. സ്വര്‍ഗാരോഹണത്തിനുമുമ്പ് ഉത്ഥിതനായ ഈശോ ശ്ലീഹന്മാര്‍ക്കു പ്രേഷിതദൗത്യം നല്കുന്ന വചനഭാഗമാണ് സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്. മിശിഹായില്‍നിന്നു ദൗത്യം സ്വീകരിച്ച ശിഷ്യന്മാര്‍ ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതിന് ജറുസലേമില്‍ത്തന്നെ വസിക്കുകയും (ലൂക്കാ 24:48) ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവാലയത്തില്‍ സദാ കഴിയുകയും ചെയ്തിരുന്നു എന്ന് തിരുവചനം പറയുന്നു (ലൂക്കാ 24:53). മിശിഹായുടെ ശിഷ്യന്മാരുടെ ദൗത്യവും മനോഭാവവും എന്താണെന്നു പരിചിന്തനം ചെയ്യുന്നതിനു സഹായിക്കുന്നതും ദൈവവചനത്തിന്റെ പ്രഘോഷകരാകാനുമുള്ള ആഹ്വാനം നല്കുന്നതുമായ ദൈവവചനഭാഗങ്ങളാണ് ഉയിര്‍പ്പുകാലം ഏഴാം ആഴ്ചയിലെ വിശുദ്ധഗ്രന്ഥ പ്രഘോഷണങ്ങളെല്ലാം.
ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ പ്രവാചകനെ ദൈവം വിളിച്ച് വിശുദ്ധീകരിച്ച് പ്രവാചകദൗത്യം ഏല്പിക്കുന്നതിനെക്കുറിച്ചാണു ശ്രവിക്കുന്നത്. പ്രവാചകനു സ്വര്‍ഗദര്‍ശനം ഉണ്ടാകുന്നതും ദൈവവചനമാകുന്ന തീക്കനല്‍കൊണ്ട് പ്രവാചകന്റെ അധരങ്ങളില്‍ സ്പര്‍ശിക്കുന്നതും അവനെ വിശുദ്ധീകരിച്ച് പാപങ്ങള്‍ ക്ഷമിച്ച് ദൗത്യം നല്കി അയയ്ക്കുന്നതും നാം വായിക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി സ്വീകരിച്ച് തന്റെ ദൗത്യത്തിനായി പുറപ്പെടുന്ന പ്രവാചകനെയാണ് ഇവിടെ കാണുന്നത്. പ്രവാചകന്റെ വാക്കുകളോടു ശ്രോതാക്കള്‍ കഠിനഹൃദയത്തോടെ പെരുമാറുമെന്നും അവഗണിക്കപ്പെടുമെന്ന സൂചന നല്കുന്നുണ്ട് (ഏശ. 6:9-10). എന്നാല്‍, പ്രവാചകദൗത്യം ഫലം കാണുമെന്നും വിജയിക്കുമെന്നും പ്രഖ്യാപിക്കുന്നു (ഏശ. 6:13). ഏശയ്യായെപ്പോലെ മിശിഹായുടെ ശിഷ്യരും വിളിക്കപ്പെട്ടവരും പ്രത്യേകദൗത്യം ഏല്പിക്കപ്പെട്ടവരുമാണ്. കുറവുകളുള്ളവരും ബലഹീനരുമായവരെ ഈശോ വിളിച്ച് ശക്തിപ്പെടുത്തി വിശുദ്ധീകരിച്ചു പ്രേഷിതവേലയ്ക്കയയ്ക്കുന്നു. പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുമെങ്കിലും കര്‍ത്താവിന്റെ ശക്തിയാല്‍ അവയെല്ലാം അതിജീവിച്ച് മിശിഹായ്ക്കു സാക്ഷ്യം നല്കാന്‍ സാധിക്കും. ക്രിസ്തുശിഷ്യര്‍ തങ്ങളുടെ കുറവുകളും ബലഹീനതകളും തിരിച്ചറിയുകയും കര്‍ത്താവിന്റെ കൃപയിലും കാരുണ്യത്തിലും ശരണപ്പെട്ട് പ്രേഷിതദൗത്യത്തില്‍ ഏര്‍പ്പെടുകയും വേണം.
മിശിഹായുടെ ഉത്ഥാനത്തിനു സാക്ഷിയാകാനും അതു പ്രഘോഷിക്കാനുമായി ശ്ലീഹന്മാരുടെ ഗണത്തിലേക്ക് മത്തിയാസിനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ് ശ്ലീഹന്മാരുടെ നടപടിയില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണം. തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യം ഉത്ഥിതനായ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുക എന്നതായിരുന്നു. സങ്കീര്‍ത്തനത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് യൂദാസ് സ്ഥാനം ഉപേക്ഷിച്ചതിനെയും പുതിയ ആളെ അവിടേക്ക് നിയോഗിക്കുന്നതിനെയും (109:8) തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ പത്രോസ് ശ്ലീഹാ വ്യാഖ്യാനിക്കുന്നുണ്ട് (ശ്ലീഹ നട 1:20). തിരഞ്ഞെടുപ്പിനു മാനുഷികമായ ഒരുക്കം നടത്തി ദൈവഹിതം ആരായുന്നതിന് പ്രാര്‍ഥിച്ച് അവിടുത്തെ ഹിതമനുസരിച്ചാണ് മത്തിയാസിനെ ശുശ്രൂഷയിലേക്കു നിയോഗിക്കുന്നത്.
പ്രേഷിതദൗത്യത്തിന്റെ ലക്ഷ്യം ഈശോ കര്‍ത്താവാണ് എന്ന് എല്ലാ നാവുകളും ഏറ്റു പറയണം എന്ന കാര്യമാണെന്നാണ് പൗലോസ്ശ്ലീഹ ഫിലിപ്പിയിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പ്രബോധിപ്പിക്കുന്നത്. അതിന് മിശിഹായുടെ അനുയായികള്‍ എല്ലാവരും അവിടുത്തെ മനോഭാവം സ്വീകരിക്കണം. ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച മിശിഹായുടെ മനോഭാവമാണത്. സ്വന്തം താത്പര്യംമാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യം പരിഗണിക്കുന്നതും അപരനെ തങ്ങളെക്കാള്‍ ശ്രേഷ്ഠമെന്നു കരുതുന്നതുമായ മനോഭാവം സ്വീകരിച്ച് ആത്മാവിന്റെ ഐക്യത്തിലും സ്‌നേഹത്തിലും വര്‍ത്തിച്ച് സന്തോഷത്തില്‍ ആയിരിക്കുക എന്നതായിരിക്കണം മിശിഹായുടെ അനുയായിയുടെ ജീവിതശൈലി എന്ന് ശ്ലീഹാ ഓര്‍മിപ്പിക്കുന്നു.
ഈശോ ശ്ലീഹന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ തന്നെക്കണ്ടവരെ വിശ്വസിക്കാത്തതിനെക്കുറിച്ചും അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ചും അവരെ ശാസിക്കുന്നുണ്ട്. എങ്കിലും, ഈശോ അവര്‍ക്കു പ്രേഷിതദൗത്യം ഏല്പിച്ചുകൊടുക്കുകയാണ്. ലോകമെങ്ങുംപോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കാനാണ് ഈശോ ശിഷ്യരോട് ആവശ്യപ്പെടുന്നത്. എല്ലാ സാഹചര്യങ്ങളിലും സകല സൃഷ്ടികള്‍ക്കും സുവിശേഷം നല്കുക എന്നതാണ് ശിഷ്യരുടെ ദൗത്യം. മിശിഹായെക്കണ്ടവരെ ശിഷ്യന്മാര്‍ വിശ്വസിക്കാതിരുന്നതുപോലെ, അവര്‍ സുവിശേഷം പ്രസംഗിക്കുമ്പോഴും എല്ലാവരും മിശിഹായില്‍ വിശ്വസിക്കണമെന്നില്ല. എങ്കിലും സകല സൃഷ്ടികളോടും എല്ലായിടങ്ങളിലും സുവിശേഷം പ്രഘോഷിക്കാനുള്ള ദൗത്യം അവര്‍ക്കു നല്കുന്നു. അവര്‍ പ്രഘോഷിക്കുന്നതും കര്‍ത്താവിന്റെ കൃപയില്‍ ശരണപ്പെട്ടായിരിക്കണം. അവരുടെ വചനം ശ്രവിച്ചു വിശ്വസിക്കുന്നവരുടെ കൂടെ മിശിഹാ ഉണ്ടായിരിക്കും. അടയാളങ്ങളിലൂടെ അവരുടെ സാക്ഷ്യത്തെ അവിടുന്ന് സ്ഥിരീകരിച്ചിരുന്നു. അവര്‍ പിശാചുകളെ ബഹിഷ്‌കരിക്കുകയും, പുതിയ ഭാഷകള്‍ സംസാരിക്കുകയും, സര്‍പ്പങ്ങളെ കൈയിലെടുക്കുകയും ചെയ്യും. മാരകമായതെന്തു കുടിച്ചാലും അത് അവര്‍ക്കു ഹാനിവരുത്തുകയില്ല, രോഗികളുടെമേല്‍ കൈവയ്ക്കുകയും അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും എന്നിവയായിരുന്നു അവരോടുകൂടെ ഉണ്ടായിരുന്ന അടയാളം. മിശിഹായില്‍ വിശ്വസിക്കുന്നവര്‍ അവിടുത്തെ ശക്തിയാല്‍ പിശാചിനെയും അന്ധകാര ശക്തികളെയും പരാജയപ്പെടുത്തുകയും രോഗികളുടെമേല്‍ കൈവച്ചു സുഖപ്പെടുത്തുകയും ചെയ്തിരുന്നു. പാമ്പുകളെ കൈയിലെടുക്കുക. മാരകമായ വിഷം കുടിക്കുക, എന്നത് പ്രതീകാത്മകമായാണ് സഭാപിതാക്കന്മാര്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. തെറ്റായ പ്രബോധനങ്ങളെയും വ്യാജപ്രവാചകരെയുമാണ് ഇവിടെ ഉദേശിക്കുന്നത്. മിശിഹായില്‍ ആഴമായി വിശ്വസിക്കുകയും മാമ്മോദീസായാല്‍ ആ വിശ്വാസം സ്ഥിരീകരിക്കുകയും പ്രഘോഷിക്കുകയും ചെയ്തിരുന്നവര്‍ തെറ്റായ പ്രബോധനങ്ങളില്‍ വീഴുകയോ പൈശാചികപ്രവര്‍ത്തനങ്ങള്‍ക്ക് അടിമപ്പെടുകയോ ചെയ്തിരുന്നില്ല. ഇക്കാര്യമാണ് സുവിശേഷകന്‍ പ്രഖ്യാപിക്കുന്നത്.
ആരാധനാസമൂഹം പന്തക്കുസ്താത്തിരുനാളിനൊരുങ്ങുന്ന ഈ അവസരത്തില്‍ ദൈവാരൂപിയുടെ കൃപയില്‍ ശരണപ്പെടുന്നതിനും വിശ്വാസബോധ്യങ്ങളില്‍ ആഴപ്പെടുന്നതിനും എളിമയുടെയും പരിത്യജിക്കലിന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ജീവിതശൈലിയിലൂടെ മിശിഹായുടെ മനോഭാവം സ്വീകരിച്ച് അനുദിനജീവിതത്തിലൂടെ അവിടുത്തേക്കു സാക്ഷ്യം നല്കുന്നതിനുമുള്ള ക്ഷണമാണ് ഇന്ന് തിരുവചനം നല്കുന്നത്.