ഓഗസ്റ്റ് 24 കൈത്താക്കാലം അഞ്ചാം ഞായര്‍
ലേവ്യ 23:33-44 ഏശ 28:14-22
2 കോറി 12:14-21 ലൂക്കാ 16:19-31
ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോശയുടെ നേതൃത്വത്തില്‍ വിമോചിപ്പിക്കപ്പെട്ട ഇസ്രയേല്‍ജനം അവിടെനിന്നു സീനായ് മരുഭൂമിയിലേക്കുവന്ന് സീനായ്മലയുടെ താഴ്‌വാരത്താണ് ആദ്യം താവളമടിക്കുന്നത്. അവിടെ ജനം ദൈവത്തെ ആരാധിക്കുകയും ദൈവം ഇസ്രയേലുമായി ഉടമ്പടി ചെയ്യുകയും ഇസ്രയേല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാവുകയും ചെയ്തു. ആ ജനത്തിന്റെകൂടെ വസിക്കാന്‍ ദൈവം ആഗ്രഹിക്കുകയും തന്റെ സാന്നിധ്യം അവരുടെയിടയില്‍ ഉണ്ടായിരിക്കുന്നതിന് സാക്ഷ്യപേടകം നിര്‍മിക്കാനാവശ്യപ്പെടുകയും അവിടെ തന്റെ അദ്യശ്യമായ സാന്നിധ്യം ദൃശ്യമായ അടയാളങ്ങളിലൂടെ നല്കുകയും ചെയ്യുന്നതായി വിശുദ്ധ ബൈബിളിലെ പുറപ്പാടുപുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്.
പുറപ്പാടുപുസ്തകത്തിനുശേഷം എഴുതപ്പെട്ട പുസ്തകമാണ് ലേവ്യരുടെ പുസ്തകം. ഇതിന്റെ പ്രധാന ഉള്ളടക്കം ദൈവത്തിന്റെ ജനമായിത്തീര്‍ന്ന ഇസ്രയേല്‍ജനം എപ്രകാരമാണ് ദൈവത്തോടുള്ള കടമകള്‍ നിവര്‍ത്തിക്കേണ്ടത് എന്ന കാര്യമാണ്. എങ്ങനെയാണ് ദൈവത്തിന് ആരാധനയും ബലിയര്‍പ്പണങ്ങളും നടത്തേണ്ടത് എന്നും പരിശുദ്ധനായ ദൈവത്തിന്റെ മുമ്പില്‍ എപ്രകാരമാണ് പരിശുദ്ധിയോടെ ജീവിക്കേണ്ടതെന്നും, ദൈവവും സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ പരിശുദ്ധിയോടെ എപ്രകാരം ജീവിക്കണമെന്നുമെല്ലാം ലേവ്യരുടെ പുസ്തകം വിവരിക്കുന്നു. നിശ്ചിതസമയങ്ങളില്‍ തിരുനാളുകള്‍ നടത്തുകയും ദൈവം ചെയ്തിട്ടുള്ള അനുഗ്രഹങ്ങളെ അനുസ്മരിക്കുകയും ദൈവത്തിനു നന്ദി പറയുകയും സഹോദരങ്ങളുമായി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യണമെന്ന് ഈ ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു.
ലേവ്യരുടെ പുസ്തകത്തില്‍നിന്ന് ഇന്നു ശ്രവിക്കുന്ന വചനഭാഗത്ത് ഇസ്രയേല്‍ജനം കൂടാരത്തിരുനാള്‍ ആചരിക്കേണ്ടത് എപ്രകാരമാണെന്ന വിവരണമാണ് ഉള്‍ചേര്‍ത്തിരിക്കുന്നത്. ഇസ്രയേല്‍ജനം ഈജിപ്തില്‍നിന്നു പോന്ന് മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നയവസരത്തില്‍ കൂടാരങ്ങളില്‍ താമസിച്ചിരുന്നതിനെ അനുസ്മരിച്ചുകൊണ്ടാണ് കൂടാരത്തിരുനാള്‍ ആചരിച്ചിരുന്നത്. തിരുനാളാചരണത്തിന്റെ പ്രധാനഘടകം വിശുദ്ധസമ്മേളനങ്ങളും ബലിയര്‍പ്പണങ്ങളുമായിരുന്നു. തിരുനാള്‍ദിവസങ്ങള്‍ സന്തോഷിച്ചാനന്ദിക്കുന്നതിനുള്ള അവസരംകൂടിയായിരുന്നു. വിളവെടുപ്പുകാലം കഴിഞ്ഞ് ഏഴുദിവസങ്ങളിലേക്ക് ആചരിച്ചിരുന്ന തിരുനാളാണ് കൂടാരത്തിരുനാള്‍. കൃഷിയുടെ വിളവെടുപ്പുകഴിയുമ്പോള്‍ ദൈവത്തിനു നന്ദിപറയുന്നതിനും സഹോദരങ്ങളുമായി വിളവു പങ്കുവച്ച് സന്തോഷിക്കുന്നതിനുമുള്ള അവസരമായിരുന്നു ഈ തിരുനാളവസരം.
ദൈവവുമായി ഉടമ്പടിയുണ്ടായിരുന്ന ജനം ആ ഉടമ്പടി മറന്ന് തിന്മയുമായി ഉടമ്പടി ചെയ്ത് ദൈവത്തില്‍നിന്നകന്നുപോകുന്നതിനെതിരേ, അവരെ നയിക്കുന്നവര്‍ക്കെതിരേ, ശക്തമായ താക്കീതു നല്കുന്ന പ്രവാചകശബ്ദമാണ് ഏശയ്യാപ്രവാചകന്റെ ഗ്രന്ഥത്തില്‍നിന്നു വായിക്കുന്നത്. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ യഥാര്‍ഥമായ വിശ്വാസമുള്ളവന്‍ ചഞ്ചലചിത്തനാവുകയില്ല എന്നും പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു. ആത്മാര്‍ഥത നഷ്ടപ്പെട്ട ജനനേതാക്കളെ, മരണവുമായി ഉടമ്പടിയിലേര്‍പ്പെട്ടവരെ, ഏശയ്യായുടെ പുസ്തകത്തില്‍ കാണുമ്പോള്‍ യഥാര്‍ഥ ശുശ്രൂഷകന്റെ മനോഭാവം എന്തായിരിക്കണമെന്ന് പൗലോസ്ശ്ലീഹാ തന്റെതന്നെ ജീവിതത്തിന്റെ ആധികാരികതയില്‍ അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്നതാണ് ലേഖനഭാഗത്തു വായിക്കുന്നത്. വസ്തുക്കളെക്കാളധികമായി വ്യക്തികള്‍ക്കു പ്രാധാന്യം നല്കുന്ന സുവിശേഷമാണ് ശ്ലീഹാ പ്രാവര്‍ത്തികമാക്കുന്നത്. സമസ്തവും മിശിഹായില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു.
വ്യക്തിക്കു പ്രാധാന്യം നല്കാതെ വസ്തുക്കളില്‍ ഭ്രമിച്ചുകഴിഞ്ഞിരുന്ന ഒരു ധനികന്റെയും അവന്റെ വീട്ടുവാതില്‍ക്കല്‍ കിടന്നിരുന്ന ഒരു ദരിദ്രന്റെയും അവസ്ഥ ഒരു ഉപമയിലൂടെ ഈശോ പറഞ്ഞുതരുന്ന വിവരണമാണ് വിശുദ്ധ സുവിശേഷത്തില്‍ വായിക്കുന്നത്. ഈ ഉപമയില്‍നിന്നു പഠിക്കാവുന്ന ചില പാഠങ്ങള്‍: ഇഹലോകജീവിതത്തിനുശേഷം മരണം എല്ലാവര്‍ക്കും ബാധകമായ ഒരു യാഥാര്‍ഥ്യമാണ്. മരണശേഷവും ആത്മാവ് ജീവിക്കുന്നു. ഇഹലോകജീവിതത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വരുവാനുള്ള ജീവിതവും. ഇഹലോകജീവിതത്തില്‍ മനുഷ്യജീവിതത്തിനുള്ള മാര്‍ഗദര്‍ശികളാണ് മോശയും പ്രവാചകന്മാരും; അതായത്, വിശുദ്ധ വചനം. ദൈവവചനത്തിനുവിധേയപ്പെട്ടുള്ള ജീവിതമാണ് ദൈവം ഒരുവനില്‍നിന്ന് ആഗ്രഹിക്കുന്നത്. എലെയാസര്‍ എന്ന ഹീബ്രുപേരാണ് ലാസര്‍ എന്ന് ഗ്രീക്കുഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത്. എലെയാസര്‍ എന്ന വാക്കിന് ദൈവം സഹായിക്കുന്നു എന്നാണ്. ആരും സഹായിക്കുവാനില്ലാത്തവനും ദൈവം തുണയായിരിക്കുന്നു എന്ന ചിന്തയും തിരുവചനം പങ്കുവയ്ക്കുന്നു.