ജൂലൈ 27 കൈത്താക്കാലം ഒന്നാം ഞായര്‍
1 രാജാ. 18:30-39 ശ്ലീഹ. 5:12-20
1 കോറി. 1:9-16 ലൂക്കാ. 14:7-14
പരിശുദ്ധാരൂപിയുടെ ആഗമനത്താലുള്ള സഭയുടെ ആരംഭവും ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണവും അനുസ്മരിച്ച ശ്ലീഹാക്കാലത്തിനുശേഷം സഭയുടെ വളര്‍ച്ചയെയും ഫലംനല്കലിനെയും അനുസ്മരിക്കുന്ന കൈത്താക്കാലത്തേക്ക് ആരാധനാസമൂഹം പ്രവേശിക്കുകയാണ്. 'കൈത്താ' എന്ന സുറിയാനിവാക്കിനര്‍ഥം വേനല്‍ എന്നാണ്. സാധാരണമായി വേനല്‍ക്കാലത്താണല്ലോ വൃക്ഷങ്ങള്‍ ധാരാളമായി ഫലം ചൂടുന്നത്. ശ്ലീഹന്മാരുടെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുപന്തലിച്ച സഭ വിശുദ്ധിയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും ഫലം നല്കിയതിനെ അനുസ്മരിക്കുന്നതാണ് കൈത്താക്കാലം.
മിശിഹായുടെ പന്ത്രണ്ടു ശ്ലീഹന്മാരുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചുകൊണ്ടാണ് കൈത്താക്കാലം ആരംഭിക്കുന്നത്. നൂസര്‍ ദ് ഏല്‍ - ദൈവത്തിന്റെ തിരുനാള്‍ എന്നും ഇതിനു പേരുണ്ട്. ശ്ലീഹന്മാരുടെയും പ്രേഷിതരുടെയും പ്രവര്‍ത്തനഫലമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഭാസമൂഹങ്ങള്‍ വളര്‍ന്നുവന്നതിനെയും രക്തസാക്ഷിത്വത്തിന്റെയും വിശുദ്ധിയുടെയും ഫലം ചൂടുന്നതിനെയുമാണ് ഈ കാലം ഓര്‍മിപ്പിക്കുന്നത്. ധീരരായ രക്തസാക്ഷികളെയും വിശുദ്ധരെയും ഈ ആരാധനക്രമകാലത്തെ വെള്ളിയാഴ്ച കളില്‍ പ്രത്യേകം അനുസ്മരിക്കുന്നു. നമ്മുടെ വിശ്വാസജീവിതത്തിന്റെ വളര്‍ച്ചയെയും ഫലങ്ങളെയുംകുറിച്ചു ധ്യാനിക്കാനുള്ള അവസരമാണിത്. ഓരോ വിശ്വാസിയും തനിക്കു ലഭിച്ച വിശ്വാസം ജീവിക്കുന്നതും അതു തലമുറകളിലേക്കു കൈമാറിക്കൊടുക്കുന്നതും സഭയുടെ വളര്‍ച്ചയുടെ അടയാളവും വിശ്വാസജിവിതത്തിന്റെ ഫലവുമാണ്.
സാധാരണമായി കുര്‍ബാനയിലെ ഒന്നാമത്തെ പ്രഘോഷണം തോറായില്‍നിന്നുമുള്ളതാണ്. എന്നാല്‍, ഇന്ന് ഒന്നാമത്തെ പ്രഘോഷണം രാജാക്കന്മാരുടെ പുസ്തകത്തില്‍നിന്നുമുള്ളതാണ്. വിശുദ്ധ ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങളായ പഞ്ചഗ്രന്ഥത്തിന്റെ (തോറാ/നിയമഗ്രന്ഥം) പ്രധാന ഉള്ളടക്കം ഇസ്രയേല്‍ജനത ദൈവത്തിന്റെ ഹിതമനുസരിച്ച് എപ്രകാരം ജീവിക്കണം എന്നതാണ്. തുടര്‍ന്നുവരുന്ന ജോഷ്വാ മുതല്‍ മക്കബായര്‍ വരെയുള്ള പുസ്തകങ്ങളില്‍ തോറായനുസരിച്ച് (ദൈവത്തിന്റെ ഹിതമനുസരിച്ച്) ജനം എപ്രകാരം ജീവിച്ചു അല്ലെങ്കില്‍ എപ്രകാരമാണ് അവര്‍ തോറായില്‍നിന്ന് അകന്നുപോയത് എന്നതിന്റെ വിവരണമാണ്. ജനം തോറായില്‍നിന്നകന്നുപോകുമ്പോള്‍ തോറാ വ്യാഖ്യാനിച്ചു നല്കുന്നതിനും തോറായനുസരിച്ചുള്ള ജീവിതത്തിലേക്കു ജനത്തെ തിരിച്ചുകൊണ്ടുവരുന്നതിനും ദൈവത്താല്‍ വിളിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍.
രാജാക്കന്മാരുടെ പുസ്തകത്തില്‍നിന്നുള്ള വായനയില്‍ വിശ്വാസതീക്ഷ്ണതയില്‍ ജ്വലിക്കുന്ന ഏലിയാപ്രവാചകനെയാണു കാണുന്നത്. സത്യദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി അധ്വാനിക്കുന്ന ഏലിയാപ്രവാചകന്റെ ബലിയര്‍പ്പണത്തിലൂടെ വിഗ്രഹാരാധനയിലേക്കു വീണുപോയിരുന്ന ഇസ്രയേല്‍ജനത്തെ വിശ്വാസത്തിലേക്കു കൂട്ടിക്കൊണ്ടുവരുകയാണ് (1 രാജാ. 18:37). പ്രവാചകന്‍ പ്രാര്‍ഥിക്കുന്നത് അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമേ (18:36) എന്നുവിളിച്ചാണ്. അതായത്, തോറായിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തെ (പുറ 3:15) വിളിച്ചപേക്ഷിക്കുന്നു. പ്രവാചകന്‍ ബലിപീഠം പണിതത് ഇസ്രയേല്‍ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ട് കല്ലുകള്‍കൊണ്ടാണ്. പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനഫലമായി വളര്‍ന്ന സഭയുടെ ഫലാഗമനകാലമായ കൈത്താക്കാലവും ആരംഭിക്കുന്നത് പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ തിരുനാള്‍ ആചരിച്ചുകൊണ്ടാണ്.
ഏലിയാപ്രവാചകന്റെ വിശ്വാസതീക്ഷ്ണതയ്ക്ക് ഉന്നതങ്ങളില്‍നിന്നുള്ള ഉത്തരമെന്നവിധം ആകാശത്തുനിന്ന് അഗ്നിയിറങ്ങി ബലിവസ്തു സ്വീകരിച്ചതുപോലെ ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും സാക്ഷ്യം നല്കപ്പെടുന്നതും മിശിഹായില്‍ വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതുമാണ് ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്നുമുള്ള വായനയില്‍ ശ്രവിക്കുന്നത്. അപ്പസ്‌തോലന്മാര്‍ പ്രസംഗിച്ചിരുന്ന നവജീവന്റെ വചനം (5:20) സ്വീകരിക്കുന്നവര്‍ ഏകമനസ്സോടെ ദൈവാലയത്തില്‍ ഒന്നിച്ചുകൂടിയിരുന്നു (5:12).
സഭയ്ക്കുണ്ടായിരിക്കേണ്ട പ്രധാനഫലമായി പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയെ ഓര്‍മിപ്പിക്കുന്നത് 'മനസ്സിലും ചിന്തയിലും ഐക്യമുള്ളവരായിരിക്കുക' എന്നതാണ് (1 കോറി 1:10). കോറിന്തോസിലെ സഭയില്‍ കലഹങ്ങളും ഭിന്നതകളും നിലനിന്നിരുന്നപ്പോള്‍ കര്‍ത്താവിന്റെ നാമത്തില്‍ പൗലോസ്ശ്ലീഹായുടെ അപേക്ഷ അവയെല്ലാം ഉപേക്ഷിച്ച് ഐക്യമുള്ളവരായി മാറുവാനാണ്. പലവിധകാരണങ്ങള്‍ പറഞ്ഞ് കലഹങ്ങളും ഭിന്നതകളും സൃഷ്ടിക്കുന്ന ഓരോ സഭാസമൂഹങ്ങളോടും കര്‍ത്താവിന്റെ നാമത്തില്‍ ശ്ലീഹാ ആവര്‍ത്തിക്കുന്നു: ഐക്യമുള്ളവരായിരിക്കുവിന്‍; മിശിഹാ വിഭജിക്കപ്പെടാതിരിക്കട്ടെ.
ഇന്നത്തെ സുവിശേഷം പറഞ്ഞുതരുന്നത് സഭാസമൂഹം കൂട്ടായ്മയില്‍ വളരുന്നതിന് അത്യാവശ്യമായ രണ്ടു കാര്യങ്ങളാണ്: ഒരു സാബത്തുവിരുന്നിന്റെ പശ്ചാത്തലത്തിലാണ് ഈശോ ഇതു പഠിപ്പിക്കുന്നത്. ആദ്യം ഈശോ പറയുന്നത് എളിമയുള്ളവരായിരിക്കുക എന്നതാണ്. ഓരോരുത്തനും അപരനെ തങ്ങളെക്കാള്‍ ബഹുമാന്യരായി കരുതുക. മറ്റുള്ളവരോടുള്ള ഈ കരുതല്‍ സമൂഹത്തെ കൂട്ടായ്മയില്‍ നിലനിര്‍ത്തും. രണ്ടാമതായി ഈശോ പഠിപ്പിക്കുന്നത് പ്രതിഫലം പ്രതീക്ഷിക്കാതെ നന്മ ചെയ്യുക എന്നതാണ്. നിനക്കൊന്നും തിരിച്ചുനല്കാന്‍പറ്റാത്തവരെ നിന്റെ മനസ്സില്‍ ഒന്നാമത് നിര്‍ത്തണം എന്ന പാഠം എത്രയോ മനോഹരം. വിരുന്നുവീട്ടിലെ തിരക്കിനിടയിലും അവിടുത്തെ മനസ്സ് ആദ്യം പതിച്ചത് കൈ ശോഷിച്ചവനിലാണ് (14:1). ഈ വചനങ്ങള്‍ ധ്യാനിക്കുമ്പോള്‍ നമുക്കു ബോധ്യമാകുന്നു-നമ്മളാകുന്ന സഭ ഇനിയും വളരേണ്ടിയിരിക്കുന്നു, ഫലം നല്‌കേണ്ടിയിരിക്കുന്നു. നാം ആയിരിക്കുന്ന സഭാസമൂഹം കൂട്ടായ്മയും ഐക്യവും എളിമയും കരുതലും കരുണയും നിറഞ്ഞ ഒന്നാകുവാന്‍ നമുക്കു പ്രാര്‍ഥിക്കാം; പ്രവര്‍ത്തിക്കാം.