•  2 May 2024
  •  ദീപം 57
  •  നാളം 8
സാഹിത്യവിചാരം

മിസ്റ്റിക്കല്‍ റിയലിസ്റ്റിനു സാഹിത്യനൊബേല്‍

1959 ല്‍ നോര്‍വെയിലെ വെസ്റ്റ്‌കോസ്റ്റില്‍ ജനിച്ച യോന്‍ ഫോസെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായി ലോകമെങ്ങും കണക്കാക്കപ്പെടുന്നു. അദ്ദേഹം നിരവധി നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍, ബാലസാഹിത്യകൃതികള്‍ എന്നിവ എഴുതിയിട്ടുണ്ട്. 2023 ഫോസെയെ സംബന്ധിച്ചിടത്തോളം സാഹിത്യജീവിതത്തിലെ ഒരു   നാഴികക്കല്ലാണ്.  അദ്ദേഹം റൗട്ട്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) എന്ന നോവലിലൂടെ സാഹിത്യത്തില്‍  അരങ്ങേറ്റം കുറിച്ചിട്ട് 40 വര്‍ഷം തികയുന്ന വര്‍ഷം. അതേവര്‍ഷംതന്നെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ അമ്പതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, അദ്ദേഹമെഴുതിയ നാടകങ്ങള്‍ ലോകമെമ്പാടുമുള്ള വേദികളിലായി ആയിരത്തിലധികം തവണ അരങ്ങേറിയിട്ടുമുണ്ട്.
നോര്‍വേയിലെ ഹാര്‍ഡാന്‍ജര്‍ മേഖലയിലെ സ്ട്രാന്‍ഡ്ബാമിലെ ഒരു ചെറിയ ഫാമിലാണ് ഫോസ് വളര്‍ന്നത്. ഓസ്റ്റീസിലെ ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ച അദ്ദേഹം ബെര്‍ഗന്‍ സര്‍വകലാശാലയില്‍നിന്നു സാഹിത്യത്തില്‍ ബിരുദം നേടി. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മുഴുവന്‍സമയ എഴുത്തുകാരനായ അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഹോര്‍ഡലാന്‍ഡിലെ അക്കാദമി ഓഫ് റൈറ്റിങ്ങില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയുമുണ്ടായി. അവിടെ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ഇന്ന് പ്രശസ്തനായ നോര്‍വീജിയന്‍ നോവലിസ്റ്റ് കാള്‍ ഓവ് ക്‌നൗസ്ഗാര്‍ഡ്. ഫോസെ ഒരു സാഹിത്യോപദേഷ്ടാവുകൂടിയാണ്. നോര്‍വീജിയന്‍ ഭാഷയിലേക്കു ബൈബിളിന്റെ പുനര്‍വിവര്‍ത്തനത്തിന് അദ്ദേഹം മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ട്.   ഫോസെയുടെ ആദ്യനോവല്‍, ഞമൗറ,േ ്െമൃ േ(ചുവപ്പ്, കറുപ്പ്) 1983 ലാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ 1981 ല്‍ വിദ്യാര്‍ഥികളുടെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ഹാന്‍ (അവന്‍) എന്ന ചെറുകഥയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യരചന. 
ഫോസെയുടെ എഴുത്തിനു നിരവധി സവിശേഷതകളുണ്ട്. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും അത്ര ലളിതമല്ല.  ഏകാന്തമായ ആന്തരിക സ്വഗതാഖ്യാനം അദ്ദേഹത്തിനിഷ്ടപ്പെട്ട സങ്കേതമാണ്. ഒരു എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹത്തിനു നോര്‍വെയില്‍ അംഗീകാരം ലഭിക്കുന്നത് 1989 ല്‍ എഴുതിയ   നൗസ്റ്റെറ്റ് (ബോട്ട്ഹൗസ്) എന്ന നോവലിലൂടെയാണ്. മിക്ക സാഹിത്യമേഖലകളിലും മൗലികമായ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു നാടകകൃത്തുകൂടിയാണ്. 1992 ല്‍ ആദ്യനാടകം എഴുതി, പിന്നീട് അത് തന്റെ എഴുത്തുജീവിതത്തിലെ വഴിത്തിരിവായി അദ്ദേഹം വിലയിരുത്തി. 'ആരോ വരാന്‍ പോകുന്നു' എന്നാണ് ഫോസെ എഴുതിയ ആദ്യനാടകത്തിന്റെ പേര്. ഇന്ന് യോന്‍ ഫോസെയുടെ നാടകങ്ങള്‍ ലോകമെമ്പാടും അവതരിപ്പിക്കപ്പെടുന്നു. നാമം, വിന്റര്‍ (ശീതകാലം), ശരത്കാലത്തിന്റെ സ്വപ്നം, ഉറക്കം, എന്നിവയുള്‍പ്പെടെ മുപ്പതിലധികം നാടകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഫോസെയുടെ  നാടകങ്ങളെ വേദിയിലെ കവിതകള്‍ എന്നു വിശേഷിപ്പിക്കുന്നു. നാടകത്തിന്റെ യഥാര്‍ഥസത്തയെക്കുറിച്ച് എന്നോട് ഇത്ര നേരിട്ടു സംസാരിക്കുകയും അത്തരം കേന്ദ്രവിഷയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന മറ്റൊരു ജീവിച്ചിരിക്കുന്ന നാടകകൃത്തിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല എന്ന് ഘലശള  ദലൃി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ നാടകങ്ങളും സത്യത്തിന്റെ മുദ്ര വഹിക്കുന്നു. ഒരു നാടകകൃത്ത് എന്ന നിലയിലാണ് അന്തര്‍ദേശീയമായി അറിയപ്പെടുന്നെങ്കിലും, ഫോസെ അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ പകരുന്ന നോവലുകളും എഴുതിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ നോര്‍വീജിയന്‍ ചിത്രകാരനായ ലാര്‍സ് ഹെര്‍ട്ടെര്‍വിഗിനെക്കുറിച്ചുള്ള മെലങ്കളി ക, മെലങ്കളി കക എന്നിവ അദ്ദേഹത്തിന്റെ നോവലുകളാണ്. 'മിസ്റ്റിക്കല്‍ റിയലിസം' ഫോസെയുടെ നോവലുകള്‍ക്ക് ഇണങ്ങുന്ന സങ്കേതമാണ്. ദൈനംദിനജീവിതത്തിന്റെ 'മിസ്റ്റിസിസം' ആണ് ഫോസെയുടെ നോവലുകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. അവിടെ യാഥാര്‍ഥ്യം പ്രതീകാത്മകതയുമായി യോജിച്ചുപോകും. ക്രിസ്മസിനു മുമ്പായി തുടര്‍ച്ചയായി ഏഴു ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഴു നോവല്‍ഭാഗങ്ങളാണ് സെപ്‌റ്റോളജി. ഫിറ്റ്സ്‌കാരാല്‍ഡോ ഒരു പുസ്തകത്തില്‍ ഒന്നിച്ചു കൊണ്ടുവരുന്നതിനുമുമ്പ്, ഇത് യഥാര്‍ഥത്തില്‍ മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത് : ദി അദര്‍ നെയിം (നോവലുകള്‍ 1,2), ഐ ഈസ് അദര്‍ (3,4,5), എ ന്യൂ നെയിം (6,7).  നോര്‍വേയിലെ ഒരു തീരദേശഗ്രാമത്തിനു പുറത്തു താമസിക്കുന്ന വിഭാര്യനായ ചിത്രകാരന്‍ അസ്ലെയാണ് 'സെപ്‌റ്റോളജി'യിലെ ആഖ്യാതാവ്. അസ്ലെ എന്നു പേരുള്ള മറ്റൊരു ചിത്രകാരന്‍ അടുത്തുള്ള പട്ടണത്തിലേക്കു ഡ്രൈവ് ചെയ്യുന്നു. അയാള്‍ മറ്റൊരാളായി അയാളോടുതന്നെ സംസാരിക്കുന്ന രൂപത്തില്‍ ഏകാന്തമായ ഒരു ആന്തരികഭാഷണമാണത്. ഒരാള്‍ നാട്ടിന്‍പുറത്തുകാരന്‍. അപരന്‍ നഗരവാസി. അസ്ലെ അടുത്തുള്ള ഒരു നഗരത്തിലെത്തി അവിടത്തെ ഒരു ഗാലറിയില്‍ അവന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നു.  യാത്രാമധ്യേ, കുട്ടിക്കാലംമുതലുള്ള തന്റെ ജീവിതത്തിലെ ഓര്‍മകളുണര്‍ത്തുന്ന സ്ഥലങ്ങളിലൂടെ അവന്‍ കടന്നുപോകുന്നു. വിദ്യാലയം, അലസിനെ കണ്ടുമുട്ടിയത്, അവരുടെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും സന്തോഷം നിറഞ്ഞ കാലം, മറ്റേ അസ്ലെയുടെ ദയനീയമായ ദാമ്പത്യത്തില്‍നിന്നു വ്യത്യസ്തമായി ഈ അസ്ലെയുടെ ജീവിതത്തെ സജ്ജീകരിച്ചിരിക്കുന്നു. അയാളുടെ വേര്‍പാടിനെ ഭയന്ന് ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചു.  ചില സമയങ്ങളില്‍ രണ്ട് അസ്ലെകളും ലയിക്കുന്നു. അവര്‍ വ്യത്യസ്തമാകുമ്പോള്‍പോലും ഒരു സ്ലൈഡിങ് ഡോര്‍സ് ഇഫക്റ്റ് ഉണ്ട്, ഓരോരുത്തര്‍ക്കും മറ്റൊരാള്‍ക്ക് ഉണ്ടായേക്കാവുന്ന ജീവിതമാണെങ്കിലും, വഴിയില്‍ ക്രമരഹിതമായ സംഭവങ്ങള്‍ അതിനെ തടയുന്നു. ഫോസെയുടെ നാളിതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കൃതിയാണ് സെപ്‌റ്റോളജി. അദ്ദേഹം 2013 ല്‍ കത്തോലിക്കാമതത്തിലേക്കു പരിവര്‍ത്തിതനായി. അതിനുശേഷമാണ് സെപ്‌റ്റോളജി എഴുതിയത്. സെപ്‌റ്റോളജി എഴുതുന്ന രീതിയെ ഫോസെ 'സ്ലോ ഗദ്യം' എന്നു വിളിക്കുന്നു. ഫോസെ പൂര്‍ണവാക്യങ്ങള്‍ ഉപയോഗിക്കുന്നില്ല. വാക്യം അവസാനിപ്പിക്കാതിരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. സെപ്‌റ്റോളജി മരണവുമായി ബന്ധപ്പെട്ട ഒരു നോവലാണ്.  അവിടെ ഖണ്ഡികകളോ പൂര്‍ണവിരാമങ്ങളോ ഇല്ല. കലയുടെയും ദൈവത്തിന്റെയും പ്രകൃതിയുടെയും സ്വഭാവത്തെക്കുറിച്ചും മദ്യപാനം, സൗഹൃദം, സ്‌നേഹം, കാലം എന്നിവയെക്കുറിച്ചുമുള്ള ഗംഭീരമായ ഒരു  ആഖ്യാനമാണിത്. സെപ്‌റ്റോളജി ഇരുപതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും ലോകമെമ്പാടും നിരൂപകപ്രശംസ നേടുകയും ചെയ്തു.
നാടകരചനയ്ക്ക്  ഫോസെ നല്‍കിയ  ഇടവേള അവസാനിച്ചപ്പോള്‍ അദ്ദേഹം വീണ്ടും തിയേറ്ററിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവിതവും മരണവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പര്യവേക്ഷണം ചെയ്യുന്ന കൃതികള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഫോസെയുടെ ഭാഷ 'മിനിമലിസം' എന്നറിയപ്പെടുന്നു. ഫോസെയുടെ   അപൂര്‍വവും ചുരുക്കിയതുമായ നാടകസംഭാഷണത്തിന് അതിന്റേതായ ചരിത്രാതീതകാലം ഉണ്ടായിരുന്നെങ്കിലും, അത് സാമുവല്‍ ബെക്കറ്റിന്റെ നിശ്ശബ്ദതകളില്‍നിന്നും ഹരോള്‍ഡ് പിന്ററിന്റെ ഇടവേളകളില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഫിക്ഷന്റെ അതിരുകള്‍ ഭേദിക്കുന്നതിനു പേരുകേട്ടവനാണ് യോന്‍ ഫോസെ. അദ്ദേഹത്തിന്റെ സെപ്‌റ്റോളജി മറ്റു കൃതികളെ അപേക്ഷിച്ച് സവിശേഷമാണ്, മുഴുവന്‍ ശ്രേണിയും ഒരു നീണ്ട, വരച്ച വാക്യമായി നിലനില്‍ക്കുന്നു. പാഠത്തിനുള്ളില്‍ ഒരു കാലഘട്ടംപോലും കണ്ടെത്താന്‍ കഴിയില്ല, ആഖ്യാനം മതപരമായ വിഷയങ്ങളെ ഉയര്‍ത്തുന്ന ഒരു അനുഭൂതി നല്‍കുന്നു. സെപ്‌റ്റോളജിയില്‍ അസ്ലേ ചോദിക്കുന്നുണ്ട്, 'എപ്പോഴാണ്  വെളിച്ചം കാണാന്‍ കഴിയുക, ഇരുട്ടു പ്രകാശിക്കുമ്പോള്‍, അതേ, എന്റെ ജീവിതത്തില്‍ ഇത് എല്ലായ്‌പ്പോഴും അങ്ങനെയാണ്.' ഇരുട്ടായിരിക്കുമ്പോള്‍, വെളിച്ചം പ്രത്യക്ഷപ്പെടാന്‍ എല്ലാവരും ആഗ്രഹിക്കും. ഇരുട്ട് ആരംഭിക്കുമ്പോള്‍ തിളങ്ങാന്‍. 'ഒരുപക്ഷേ, ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങളിലും ഇത് അങ്ങനെതന്നെയായിരിക്കാം, എന്തായാലും, അങ്ങനെയായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.' കലയും പ്രാര്‍ഥനയും ഒന്നുതന്നെയാണെന്ന് അസ്ലെ വിശ്വസിക്കുന്നു. ദൈവത്തെ പ്രാര്‍ഥിച്ചും ധ്യാനിച്ചും ചെലവഴിക്കുന്ന ഒരു ഭക്തനായ കത്തോലിക്കനാണ് അസ്ലെ. വ്യക്തിത്വം, പ്രണയം, കല, മതം എന്നീ ഘടകങ്ങളെല്ലാം കൂടിച്ചേര്‍ന്നതല്ലാതെ മറ്റൊന്നുമല്ല ജീവിതം. ''മനുഷ്യന്‍ നിരന്തരമായ പ്രാര്‍ഥനയാണ്,'' അസ്ലെ പറയുന്നു. എഴുത്തില്‍ എപ്പോഴും വ്യത്യസ്തത പാലിക്കാന്‍ ശ്രമിക്കുന്ന യോന്‍ ഫോസെയുടെ കൃതികള്‍ വാസ്തവത്തില്‍ ഇരുട്ടില്‍ കൊളുത്തിവച്ച വിളക്കാണ്.

 

Login log record inserted successfully!