•  9 May 2024
  •  ദീപം 57
  •  നാളം 9
ബാലനോവല്‍

സ്വര്‍ണക്കുരിശ്

ച്ചന്‍ പറഞ്ഞതു വളരെ ശരിയാണെന്ന് മിഖായേലിനും ജോസഫിനും ശേഖരന്‍തമ്പിക്കും തോന്നി. 
''എന്താ നിങ്ങളുടെ അഭിപ്രായം?'' ശേഖരന്‍തമ്പി ജോസഫിനോടു ചോദിച്ചു.
''ഓര്‍ഫനേജിലാക്കണമെങ്കില്‍ എനിക്കു പരിചയമുള്ള നല്ല ഓര്‍ഫനേജുണ്ട്... പക്ഷേ, മറ്റു മാര്‍ഗമൊന്നുമില്ലെങ്കില്‍ മാത്രം അനാഥാലയത്തെക്കുറിച്ചാലോചിച്ചാല്‍ മതി...'' ഫാദര്‍ ജെറോം പൂപ്പറമ്പില്‍ പറഞ്ഞു.
''ജോസഫ് എന്തു പറയുന്നു?'' അച്ചന്‍ കുഞ്ഞിന്റെ പിതാവിന്റെ അഭിപ്രായമാരാഞ്ഞു.
''കുഞ്ഞുമോളെ അനാഥാലയത്തിലാക്കുന്ന കാര്യത്തില്‍ എനിക്കു താത്പര്യമില്ലച്ചോ...'' ജോസഫ് ദുഃഖിതനായിട്ടാണു പറഞ്ഞത്.
''ആ പൊന്നിന്‍കുടത്തിനെ ഞങ്ങള്‍ വളര്‍ത്തിക്കോളാമച്ചോ...''
''മിഖായേലിന്റെ നല്ല മനസ്സ് അങ്ങനെ തീരുമാനിച്ചതില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. എന്താ ജോസഫ് ഒന്നും പറഞ്ഞില്ലല്ലോ.''
''അമ്മാച്ചന്‍ തീരുമാനിക്കുന്നതെന്തും എനിക്കു സമ്മതമാണച്ചോ.''
''അതാണു ശരി ജോസഫേ.'' ശേഖരന്‍തമ്പിക്കും മിഖായേലിന്റെ തീരുമാനം ഇഷ്ടമായി. 
''അങ്ങനെ നമ്മുടെ കുഞ്ഞുമോളുടെ കാര്യത്തിനൊരു തീരുമാനമായി. ഗ്രേസിയുടെ ആത്മാവു സ്വര്‍ഗത്തിരുന്നു സന്തോഷിച്ചുകൊള്ളും...''അച്ചന്‍ പറഞ്ഞു. ജോസഫ് ദുഃഖത്തോടെ പുഞ്ചിരിച്ചു.
''ശരി, എന്നാലിനി ഞങ്ങളിറങ്ങട്ടെ അച്ചോ.'' മിഖായേല്‍ചേട്ടന്‍ യാത്ര ചോദിച്ചു.
''വാ ജോസഫേ,'' ശേഖരന്‍തമ്പി ജോസഫിന്റെ കൈപിടിച്ച് കാറിനടുത്തേക്കു കൊണ്ടുപോയി. അച്ചനോടെന്തോ സംസാരിച്ചിട്ട് മിഖായേല്‍ പിറകേയെത്തി.
ശേഖരന്‍തമ്പിയുടെ കാറ് ജോസഫിന്റെ വീട്ടുപടിക്കലെത്തി. റാണി കുഞ്ഞിനെയുമെടുത്ത് വരാന്തയില്‍ത്തന്നെയുണ്ടായിരുന്നു. ആ കാഴ്ച അവരെയെല്ലാം സന്തോഷിപ്പിച്ചു.
''അച്ചനെന്നാ പറഞ്ഞു ജോസഫേ.'' ഏലിയാമ്മ ചോദിച്ചു.
''അച്ചന്‍ അച്ചന്റെ അഭിപ്രായങ്ങളു പറഞ്ഞു. ഈ പ്രശ്‌നത്തിനു തീരുമാനമെടുക്കേണ്ടതു നമ്മളാ അമ്മായീ.''
''മോനേ ജോസഫേ തീരുമാനമൊക്കെ ഞങ്ങളിവിടെ എടുത്തു കഴിഞ്ഞു. നിന്റെ കുഞ്ഞിനെ നിന്റെയും മകന്റെയും അടുത്തെന്ന് എങ്ങോട്ടും വിടുന്നില്ല...''
''അമ്മായീ അപ്പോള്‍...?''
''മോനേ നിന്റെ കുഞ്ഞിനെ അല്ല നമ്മുടെ പൊന്നുമോളെ എന്റെ മകള്‍ റാണി വളര്‍ത്തിക്കൊള്ളും.'' 
''അതേ ചേട്ടാ, അതാണെന്റെ തീരുമാനം. ഞാന്‍ കര്‍ത്താവിന്റെ മണവാട്ടിയാകേണ്ടവളാണ്. ഇനിയിപ്പോള്‍ അതില്ല. ജീവിതകാലമത്രയും ഇവിടെ താമസിച്ചുകൊണ്ട് ഞാനീ കുഞ്ഞിന്റെയും ഷിബിന്റെയും അമ്മയായിക്കൊള്ളാം. പിന്നൊരു കാര്യം. എന്നോടു കല്യാണം കഴിക്കാനൊന്നും പറയരുത്. ഞാനിവരുടെയമ്മ. ജോസഫേട്ടന്റെ സഹോദരി...'' 
''മോളേ റാണീ, നിന്റെ നല്ല മനസ്സിന് ഞാനും എന്റെ മോനും എങ്ങനെ നന്ദി പറയും... എനിക്കതിനു വാക്കുകളില്ല. ഞാനിതാ ഈ നിമിഷം എന്റെ കുരുന്നിനെ നിന്റെ കൈകളിലേല്പിക്കുന്നു... ഇനി നീയാണിവളുടെയമ്മ. സ്വര്‍ഗത്തിലിരുന്ന് എന്റെ ഗ്രേസി ഇതെല്ലാം കാണുമെങ്കില്‍ ഗ്രേസീ നീ എനിക്കു സമ്മതം താ... നിനക്കു സമ്മതമാവുമെന്നെനിക്കറിയാം. നമ്മുടെ റാണി നമ്മുടെ കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കൊള്ളും.'' ജോസഫ് ഗദ്ഗദകണ്ഠനായി... റാണിയുടെ രണ്ടുകൈയും കൂട്ടിപ്പിടിച്ച് അയാള്‍ കരഞ്ഞു:
''പൊന്നുമോളേ, നിന്റെ കാരുണ്യം എന്റെ കുഞ്ഞിനു തുണയായി... ഈ നിമിഷം ഞാനൊരിക്കലും മറക്കില്ല...'' ജോസഫ് പൊട്ടിക്കരഞ്ഞുപോയി.
''ജോസഫേ, മോന്‍ കരയാതെടാ. എല്ലാ കാര്യത്തിനും പരിഹാരമായല്ലോ. പിന്നെന്തിനാ വെറുതെ സങ്കടപ്പെടുന്നത്.'' മിഖായേല്‍ പറഞ്ഞു.
''ജോസഫേ കണ്ണുതുടയ്ക്കൂ. ഇനി നീ സങ്കടപ്പെടണ്ട. എല്ലാം റാണി നോക്കിക്കോളും.''
''എല്ലാം ഞാനേറ്റു ചേട്ടാ. ചേട്ടനിനി കരയാന്‍ ഞാന്‍ സമ്മതിക്കില്ല.''
റാണി ജോസഫേട്ടന്റെ കണ്ണീരു തുടച്ചു. അപ്പോഴേക്കും ഏലിയാമ്മ എല്ലാവര്‍ക്കും ചായയുമായെത്തി.
''ഇതാ ശേഖരന്‍കുട്ടീ.'' ഒരു ഗ്ലാസ് ചായയെടുത്ത് ഏലിയാമ്മ ശേഖരന്‍മ്പിക്കാദ്യം കൊടുത്തു.
''നന്ദി ഏലിയാമ്മച്ചേടത്തീ.'' ശേഖരന്‍ തമ്പി ചായ വാങ്ങിക്കുടിച്ചു.
''ഇനി ഞാനിറങ്ങട്ടെ മിഖായേല്‍ ചേട്ടാ.''
''ശി മോനേ.''
ജോസഫിനോടു യാത്ര പറഞ്ഞിട്ട് കുഞ്ഞുമോളുടെ കവിളിലൊന്നു സ്‌നേഹപൂര്‍വം തട്ടിയിട്ട് ശേഖരന്‍ തമ്പി കാറില്‍ക്കയറി. കാറു മുന്നോട്ടു പോകുന്നതു നോക്കി അവരെല്ലാം നിന്നു.
''എത്ര നല്ല മനുഷ്യനാല്ലേ ജോസഫേ അദ്ദേഹം.''
''അതേ അമ്മാച്ചാ. ശേഖരന്‍ചേട്ടന്‍ എനിക്കൊരു നല്ല സഹായിയാണ്.''

(തുടരും)

 

Login log record inserted successfully!