ഡിസംബര്‍ 21 മംഗളവാര്‍ത്തക്കാലം നാലാം ഞായര്‍
പുറ 34:1-9 സഖ 2:7-13 വെളി 21:1-7 മത്താ 1:18-25
ഈശോയുടെ പിറവിത്തിരുനാള്‍ ആചരിക്കുന്നതിന് ഏറ്റവും അടുത്ത ദിവസത്തില്‍ നാം എത്തിയിരിക്കുകയാണ്. ദൈവപുത്രന്റെ മനുഷ്യാവതാരത്തിനായി മനുഷ്യകുലത്തെ ഒരുക്കിക്കൊണ്ടുവരുന്ന സംഭവങ്ങളാണ് ഈ ആഴ്ചകളിലെ വചനഭാഗങ്ങളിലെല്ലാം നാം ധ്യാനിച്ചിരുന്നത്. ഇന്ന്, വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ യൗസേപ്പിതാവിനു ലഭിക്കുന്ന ദര്‍ശനമാണ് നാം ശ്രവിച്ചത്. ഈശോയെ സ്വീകരിക്കുന്നതിനായി വിശുദ്ധ യൗസേപ്പിനെ ഒരുക്കുന്നതാണ് നാം ഇവിടെ കാണുന്നത്.
വിശുദ്ധഗ്രന്ഥത്തില്‍, ദൈവത്തിന്റെ പ്രത്യേകമായ കൃപയാല്‍ ജനിക്കുന്ന പലരുടെയും ജനനത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്; ഇസഹാക്കും സാമുവേലും സ്നാപകയോഹന്നാനുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഈശോയുടെ ജനനം അതില്‍നിന്നെല്ലാം വ്യത്യസ്തമാണെന്നും അത് എന്തുകൊണ്ടാണെന്നും വിശുദ്ധ യൗസേപ്പിന് മാലാഖ നല്കുന്ന സന്ദേശത്തിലൂടെ സുവിശേഷകന് നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം 18 മുതല്‍ 24 വരെയുമുള്ള വചനങ്ങളാണ് ഇന്നത്തെ സുവിശേഷപ്രഘോഷണം. ഇതിനുമുമ്പുള്ള വചനങ്ങളുമായി (മത്തായി 1:1-17) ബന്ധപ്പെടുത്തിവേണം ഈ വചനഭാഗം വ്യാഖ്യാനിക്കാന്‍. ഈശോമിശിഹായുടെ വംശാവലിയാണ് അവിടെ വിവരിക്കുന്നത്. ബൈബിളിന്റെ മലയാളവിവര്ത്തനങ്ങളില് ഈശോയുടെ വംശാവലി കാണുന്നത്, 'അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെയും യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു...' എന്ന വിധത്തിലാണ്. എന്നാല്‍, സുവിശേഷം എഴുതപ്പെട്ട ഗ്രീക്കുഭാഷയുടെ കൃത്യമായ വിവര്‍ത്തനം നടത്തുകയാണെങ്കില്‍ അബ്രാഹം ഇസഹാക്കിനെ ജനിപ്പിച്ചു, ഇസഹാക്ക് യാക്കോബിനെ ജനിപ്പിച്ചു, യാക്കോബ് യൂദായെയും സഹോദരന്മാരെയും ജനിപ്പിച്ചു... എന്നാണു വരേണ്ടത്. അങ്ങനെ, വംശാവലിവിവരണത്തില് മുഴുവന്‍, പിതാക്കന്മാര് മക്കളെ ജനിപ്പിച്ചു എന്നു വിവരിച്ചുവന്നതിനുശേഷം ഈശോയുടെ കാര്യം പറയുമ്പോള്‍ അവന് ജനിച്ചു എന്നാണ് ഗ്രന്ഥകര്‍ത്താവ് എഴുതിയിരിക്കുന്നത്. ബാക്കിയെല്ലാവരെയും പിതാക്കന്മാര് ജനിപ്പിച്ചു എന്ന് എഴുതിയതിനുശേഷം ഈശോയുടെ കാര്യം മാത്രം ജനിച്ചു എന്ന് എഴുതിക്കൊണ്ട് ഈശോയുടെ ജനനത്തിലുള്ള അസാധാരണത്വം ഗ്രന്ഥകര്‍ത്താവ് എടുത്തുകാണിക്കുന്നു. തുടര്‍ന്ന്, യൗസേപ്പിനുണ്ടായ ദര്‍ശനം വിവരിച്ചുകൊണ്ട് ഈ അസാധാരണത്വം എങ്ങനെ സംഭവിച്ചു എന്നു വ്യക്തമാക്കുന്നു. അതിലൂടെ മിശിഹായുടെ ദൗത്യവും വ്യക്തിത്വവും എന്താണെന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. യൗസേപ്പിനെപ്പോലെ മറിയത്തെയും ഉണ്ണിയെയും സ്വീകരിക്കാന്‍ നമ്മെ ഒരുക്കുകയുമാണ് സുവിശേഷകന് ഇന്നത്തെ വചനഭാഗത്തിലൂടെ ചെയ്യുന്നത്. മിശിഹാ ആരാണെന്നും അവന്റെ ദൗത്യം എന്താണെന്നുമാണ് അവനായി നിര്‍ദേശിക്കപ്പെടുന്ന പേരുകളിലൂടെ ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നത്.
വി. യൗസേപ്പിനോട് മാലാഖ പറയുന്നത് മറിയത്തിനു ജനിക്കുന്ന കുഞ്ഞിന് ഈശോ (രക്ഷകന്) എന്നു പേരു നല്‍കാനാണ്. കാരണം, അവള് ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാരൂപിയാലാണ്. സുറിയാനി അഥവാ അറമായഭാഷയിലാണ് ഈശോ എന്ന പേര് ഉപയോഗിക്കുന്നത്. സുവിശേഷമെഴുതപ്പെട്ട ഗ്രീക്കുഭാഷയില്‍ യേസൂസ് എന്നാണ് ഈ പേര്. യെഷുവാ എന്നാണ് ഹീബ്രുഭാഷയില്‍ ഈ പേര്. യെഷുവാ എന്ന ഹീബ്രുപേരിനു സമാനമായി പഴയനിയമത്തില്‍ ഉപയോഗിച്ചിരുന്നത് യഹോഷ്വാ എന്നായിരുന്നു. മോശയുടെ പിന്‍ഗാമിയായി ഇസ്രയേല്‍ജനത്തെ വാഗ്ദത്തനാട്ടിലേക്കു നയിച്ചത് യഹോഷ്വാ ആയിരുന്നു. അതാണ് ജോഷ്വാ എന്ന് മലയാളവിവര്ത്തനങ്ങളില് കാണുന്നത്. ജോഷ്വാ (യഹോഷ്വാ) എന്ന പേരിന്റെ അര്‍ഥം കര്‍ത്താവ് രക്ഷിക്കുന്നു എന്നാണ്. ആ പേര് മറിയത്തിന്റെ മകനു നല്കുമ്പോള് അത് യെഷുവാ എന്നായി മാറി. യെഷുവാ എന്ന ഹീബ്രുപേരിന്റെ അര്‍ഥം അവന് രക്ഷിക്കും എന്നാണ്. യഹോഷ്വാ, യെഷുവാ ആയി മാറുന്നതിലൂടെ വെളിപ്പെടുത്തുന്നത് പഴയനിയമത്തില്‍ രക്ഷ നല്‍കിയിരുന്ന യാഹ്വേയുടെ ദൗത്യം തന്നെയാണ് മറിയത്തില്‍നിന്നു പിറക്കുന്ന ശിശുവിനും ചെയ്യാനുള്ളത് എന്നാണ്. പിറക്കാനിരിക്കുന്ന ശിശുവിന്റെ ദൗത്യമാണ് ഈശോ എന്ന പേരിലൂടെ വെളിപ്പെടുത്തപ്പെട്ടത്. അവന് തന്റെ ജനത്തെ പാപത്തിന്റെ അടിമത്തത്തില്‍നിന്നു രക്ഷിക്കും.
അതേസമയം അവന് അറിയപ്പെടുന്നത് ഇമ്മാനുവേല്‍ (ദൈവം നമ്മോടുകൂടെ) എന്നാണ്. ഈശോ എന്ന പേര് ശിശുവിന്റെ ദൗത്യം വെളിപ്പെടുത്തുമ്പോള്‍ ഇമ്മാനുവേല്‍ എന്നത് അവന് ആരാണ് എന്നു വെളിപ്പെടുത്തുന്നതാണ്. അവന് ദൈവമാണ്; ദൈവികദൗത്യം നിര്‍വഹിക്കാന്‍ ഒരു മനുഷ്യവ്യക്തിയായി അവതരിച്ചപ്പോള്‍ അവന് ഈശോ എന്ന് പേരു നല്കി. മനുഷ്യനായി അവതരിച്ചവന് ദൈവമായിരുന്നതുകൊണ്ട് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെട്ടു. അങ്ങനെ മറിയത്തിനു പിറക്കാനിരിക്കുന്നവന്‍ ദൈവവും മനുഷ്യനുമാണെന്നു തിരുവചനം വെളിപ്പെടുത്തുന്നു. ദൈവമായവന് മനുഷ്യനായി അവതരിക്കുന്നത് പുരുഷേച്ഛയില്നിന്നല്ല; മറിച്ച്, സകലവും സൃഷ്ടിച്ച വചനംതന്നെ മറിയത്തില്‍ ഉരുവായിരിക്കുന്നു എന്ന് മാലാഖ വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് തിരുവചനത്തില്‍, വംശാവലിവിവരണത്തില് മറ്റെല്ലാ വ്യക്തികളും മനുഷ്യരായ പിതാക്കന്മാരാല് ജനിപ്പിക്കപ്പെട്ടു എന്നു പറയുമ്പോള്‍ ഈശോ ജനിച്ചു എന്നു പറയുന്നത്.
ഇന്നത്തെ പഴയനിയമപ്രഘോഷണങ്ങളും കൂടെയായിരിക്കുന്ന; രക്ഷിക്കുന്ന ദൈവത്തെക്കുറിച്ചാണ്; ഇമ്മാനുവേല്‍ ആയ ദൈവത്തെക്കുറിച്ചാണ് പറയുന്നത്. പുറപ്പാടുപുസ്തകം 34:1-9 ല്‍ കാണുന്നത്, സീനായ് മലയില്‍ ദൈവം ഇറങ്ങിവന്ന് അവരുടെ അടുക്കല്‍ ആയിരിക്കുന്നതും, കര്‍ത്താവ് എന്ന തന്റെ നാമം പ്രഖ്യാപിക്കുന്നതും. ഇസ്രയേലിന്റെ ദൈവം എപ്രകാരമുള്ള ഒരു ദൈവമാണ് എന്നു വെളിപ്പെടുത്തുന്നതുമാണ്. അവിടുന്ന് കാരുണ്യവാനും നീതിമാനുമാണ്. അവിടുത്തെ നീതി കാരുണ്യത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്.
സഖറിയായുടെ പുസ്തകത്തില്‍നിന്നുള്ള പ്രഘോഷണത്തിലും (2:7-13) ബാബിലോണ്‍ അടിമത്തത്തിലായിരിക്കുന്ന യഹൂദജനത്തെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള കര്‍ത്താവിന്റെ ഇടപെടലും അവിടുന്നു നല്കുന്ന രക്ഷയെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ഇസ്രയേലിന്റെ ശിക്ഷയുടെ നാളുകള്‍ അവസാനിച്ചെന്നും രക്ഷയുടെ കിരണം വീശിത്തുടങ്ങിയെന്നും സൂചിപ്പിക്കുന്ന ഏഴു ദര്‍ശനങ്ങളുടെ വിവരണമാണ് സഖറിയായുടെ പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളില്‍ ഉള്ളത്. അതില്‍ ഒരു ദര്‍ശനമാണ് സഖറിയായുടെ പുസ്തകത്തില്‍നിന്നു വായിക്കുന്നത്. പുറപ്പാടുപുസ്തകത്തില്നിന്നുമുള്ള വായനയില്‍ കൂടെയായിരിക്കുന്ന (ഇമ്മാനുവേല്‍) ദൈവത്തെയും സഖറിയായുടെ പുസ്തകത്തില്‍നിന്ന് രക്ഷകനായ (ഈശോ) ദൈവത്തെയും കാണാം. രക്ഷകനായ ദൈവം മനുഷ്യരുടെയിടയില്‍ വസിച്ചതാണ് ക്രിസ്മസ്.
വെളിപാടുപുസ്തകത്തില്‍ നിന്നുമുള്ള പ്രഘോഷണത്തില്‍ (21:1-7) കാണുന്നതും ദൈവത്തോടുകൂടെയായിരിക്കുന്നതിനെക്കുറിച്ചുള്ള സന്ദേശം തന്നെയാണ്. മിശിഹായുടെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യംതന്നെ അവിടെ വ്യക്തമാക്കുന്നു; പുതിയ ആകാശവും പുതിയ ഭൂമിയും. മിശിഹായാല്‍ രക്ഷിക്കപ്പെടുന്ന മനുഷ്യകുലം ദൈവമക്കളെന്ന നിലയില്‍ നിത്യവും അവിടുത്തോടുകൂടെയായിരിക്കും. ആ പ്രത്യാശയാണ് ലേഖനഭാഗം നമുക്കു നല്‍കുന്നത്.
ദൈവത്തിന്റെ മനുഷ്യാവതാരത്തോടു സഹകരിക്കാന്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളായിരുന്നു യൗസേപ്പും മറിയവും സ്നാപകയോഹന്നാനുമെല്ലാം. അവരുടെ സമ്മതത്തോടും സഹകരണത്തോടുംകൂടെയാണ് ദൈവം മനുഷ്യനായി പിറക്കുന്നത്. അങ്ങനെ രക്ഷാകരപദ്ധതിയില്‍ മറിയത്തിനും യൗസേപ്പിനും, യോഹന്നാനുമൊക്കെ പ്രത്യേക സ്ഥാനവും ഉത്തരവാദിത്വവുമുണ്ടായി. മിശിഹായുടെ രക്ഷാകരപദ്ധതിയുടെ തുടര്‍ച്ച ഇന്ന് സഭയിലൂടെ നടക്കുന്നു. സഭയിലൂടെ മിശിഹാ ഇന്നും സന്നിഹിതനാകുന്നു. അതിനുവേണ്ടി അവിടുന്ന് അപ്പമായി മാറുകയും ഇന്നും അള്‍ത്താരകളില്‍ അര്‍പ്പിക്കുന്ന അപ്പത്തില്‍ അവതരിക്കുകയും ചെയ്യുന്നു. അപ്പമായി അവതരിക്കുന്ന മിശിഹാ ഇന്നും അവിടുത്തേക്കായി പ്രവര്‍ത്തിക്കാന്‍ ജോസഫുമാരെയും മേരിമാരെയും യോഹന്നാന്മാരെയും അന്വേഷിക്കുന്നുണ്ട്, സമ്മതം ചോദിക്കുന്നുണ്ട്. മറിയം ഈശോയെ സ്വീകരിച്ചതുപോലെ, യൗസേപ്പ് മറിയത്തിനെയും ശിശുവിനെയും സ്വീകരിച്ചതുപോലെ വിശുദ്ധ കുര്‍ബാനയില്‍ അവതരിക്കുന്ന മിശിഹായെ സ്വീകരിക്കാന്‍ നമുക്കു സാധിക്കണം. അപ്പോള്‍ മിശിഹാ നമ്മില്‍ രൂപമെടുക്കുകയും, മിശിഹാ നമ്മിലൂടെ ലോകത്തില്‍ ജനിക്കുകയും ചെയ്യും. അതാണ് ക്രിസ്മസ്കാലം പങ്കുവയ്ക്കുന്ന മംഗളവാര്‍ത്ത!
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
