•  12 Jun 2025
  •  ദീപം 58
  •  നാളം 14
കടലറിവുകള്‍

വാള്‍റസ്

   നീര്‍നായകള്‍ അഥവാ സീലുകള്‍ അനേകം സ്പീഷിസുകള്‍ ചേര്‍ന്നതാണ്. ഇവയും നരി, പുലി, നായ്, കുറുക്കന്‍ തുടങ്ങിയ കരജന്തുക്കളും ഒരേ പൂര്‍വികരില്‍നിന്നു പരിണമിച്ചുണ്ടായതെന്നാണു നിഗമനം. ജലജീവിതം സീലുകളിലും മറ്റും ചില ഘടനാവ്യതിയാനങ്ങള്‍ക്കു കാരണമായിട്ടുണ്ടാവണം. ശോഷിച്ച കൈകാലുകളുടെ വിരലുകള്‍ക്കിടയില്‍ കാണപ്പെടുന്ന, നീന്താനുതകുന്ന പടലം ഇതിനു തെളിവാണ്. നീന്തുമ്പോള്‍ പിന്‍കാലുകള്‍ പിറകോട്ടായാണു പിടിക്കുക. തുഴയാനല്ലാതെ നിവര്‍ന്നുനടക്കാന്‍ കൈകാലുകള്‍ ഉപകരിക്കുന്നില്ല. പേരിനുമാത്രം ഒരു വാലുമുണ്ട്. ഇവയുടെ പല്ലുകള്‍ ബലിഷ്ഠംതന്നെ.
   സീലുകളിലെ മറ്റൊരു പ്രധാനവിഭാഗമാണ് വാള്‍റസുകള്‍. ഇവയ്ക്കു നീര്‍ക്കുതിരയെന്നും കടലാനയെന്നും വിളിപ്പേരുണ്ട്. ഇവയുടെ ഏറ്റവും വലിയ ്രപത്യേകത മൂന്നടിയോളം നീണ്ടുവളരുന്ന തേറ്റപ്പല്ലുകളാണ്. ഉത്തരഅറ്റ്‌ലാന്റിക്‌സമുദ്രത്തിലും പസഫിക്‌സമുദ്രതീരങ്ങളിലുമാണ് വാള്‍റസുകളെ കൂടുതലായി കാണുക. ഇതിനു പന്ത്രണ്ടടിയിലധികം നീളമുണ്ട്. തേറ്റപ്പല്ലുകള്‍ അഥവാ ഇരട്ടക്കൊമ്പുകളൊഴിച്ചാല്‍ മറ്റെല്ലാറ്റിലും  ഇവയ്ക്ക് ഇതര സീലുകളുമായി ഏറെ സാമ്യം കാണാം. 
രണ്ടു തുഴപോലെയുള്ള കൈകളുപയോഗിച്ചാണ് വെള്ളത്തിലെ സഞ്ചാരം. സാധാരണ സീലുകളുടെ ശരീരം മിനുസമെങ്കില്‍ വാള്‍റസുകളുടേത് ചുക്കിച്ചുളിഞ്ഞതാണ്.  കൊമ്പുകള്‍ വെറും അലങ്കാരത്തിനാണെന്നു കരുതരുത്. കടലിന്റെ അടിത്തട്ടില്‍ ഭക്ഷണം തേടി മണ്ണിലും ചെളിയിലും പുതഞ്ഞുകിടക്കുന്ന ചില ഇഷ്ടവിഭവങ്ങളെ തോണ്ടിയെടുക്കാന്‍ ഇവ ഉപകരിക്കുന്നു. മീനുകള്‍, ഞണ്ടുകള്‍, ഷെല്‍ജീവികള്‍ എന്നിങ്ങനെയാണ് വാള്‍റസിന്റെ മെനു.
വാള്‍റസുകള്‍ക്കു മുഖത്ത് കുറിയ രോമങ്ങളുണ്ട്. ചെറുതെങ്കിലും ഇതിന്റെ പ്രയോജനം വലുതുതന്നെ. പരിസരത്തെവിടെയെങ്കിലും മീനോ മറ്റോ ഉണ്ടെങ്കില്‍ ഈ കൊച്ചുമീശരോമങ്ങള്‍ അതുടനെ മണത്തറിയും.
ആര്‍ട്ടിക്പ്രദേശങ്ങളിലെ വാള്‍റസുകള്‍ മഞ്ഞില്‍ തങ്ങളുടെ തേറ്റകള്‍ കുത്തിയിറക്കി സാവകാശമാണ് സഞ്ചരിക്കുക. അടിയന്തരഘട്ടങ്ങളില്‍ എതിരാളിയെ നേരിടാനും ഈ ബലിഷ്ഠമായ കൊമ്പുകളുപയോഗിക്കുന്നു. പ്രജനനകാലത്ത് ആണ്‍വാള്‍റസുകള്‍ തമ്മില്‍ മല്ലയുദ്ധം നടത്താറുണ്ട്. കട്ടികൂടിയ തൊലിയും കടുപ്പമാര്‍ന്ന തലയോട്ടിയുമുള്ളതിനാല്‍ തേറ്റകള്‍കൊണ്ടുള്ള മല്ലയുദ്ധം മാരകമാകാറില്ല.
വാള്‍റസുകള്‍ പ്രധാനമായി രണ്ടു തരമുണ്ട്: അറ്റ്‌ലാന്റിക് വാള്‍റസും, പസഫിക് വാള്‍റസും. പസഫിക്‌സമുദ്രത്തിലെ വാള്‍റസിനാണു വലുപ്പത്തില്‍ മേല്‍ക്കൈ. ചിലതിന് ഒന്നോ ഒന്നരയോ ടണ്‍ വരെ ഭാരം വരും. വാള്‍റസ് കരയിലെത്തുമ്പോള്‍ പിങ്കുനിറമാകുന്നു. വെയില്‍ കായുമ്പോള്‍ ഉണ്ടാവുന്ന മാറ്റമാണിത്.
വാള്‍റസുകള്‍ കൂട്ടമായാണു സഞ്ചാരം. കൂട്ടംകൂടി ഇരതേടാനും കളിക്കാനും വെയില്‍കായാനും ഇഷ്ടപ്പെടുന്ന ഇക്കൂട്ടരുടെയിടയില്‍ വഴക്കും പോരാട്ടവുമൊക്കെ പതിവുകാഴ്ചയാണ്. നല്ല തൊലിക്കട്ടിയുള്ളതിനാല്‍ കാര്യമായ പരുക്കൊന്നും ഉണ്ടാവില്ലെന്നു മാത്രം. പസഫിക്കിന്റെയും അറ്റ്‌ലാന്റിക്കിന്റെയും കടലോരങ്ങളില്‍ വാള്‍റസുകള്‍ കൂട്ടംകൂട്ടമായി വെയില്‍കായുന്ന കാഴ്ച മനോഹരമാണ്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)