ജൂണ്‍ 8 ശ്ലീഹാക്കാലം ഒന്നാം ഞായര്‍
പുറ 19:1-9 ശ്ലീഹ 2:1-13
1 കോറി 12:1-11 യോഹ 16:5-15
പന്തക്കുസ്താത്തിരുനാള്‍ ആചരിച്ചുകൊണ്ട് തിരുസ്സഭ ഇന്ന് ആരാധനക്രമപരമായി ശ്ലീഹാക്കാലം ആരംഭിക്കുകയാണ്. ഈശോ വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധിയുടെ റൂഹായെ സ്വീകരിച്ച ശ്ലീഹന്മാര്‍ മിശിഹായിലൂടെ പൂര്‍ണമായി വെളിവാക്കപ്പെട്ട ദൈവികരഹസ്യം ഗ്രഹിച്ച് മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്നതാണ് ശ്ലീഹാക്കാലത്തിന്റെ പ്രധാന വിചിന്തനവിഷയം. (പരിശുദ്ധാത്മാവ്, പരിശുദ്ധാരൂപി, പരിശുദ്ധ റൂഹ എന്നെല്ലാം പരിശുദ്ധത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെങ്കിലും മൂലഭാഷയുടെ കൂടുതല്‍ കൃത്യതയുള്ള വിവര്‍ത്തനം പരിശുദ്ധിയുടെ അരൂപി അഥവാ പരിശുദ്ധിയുടെ ചൈതന്യം എന്നതായിരിക്കണം). പന്തക്കുസ്താത്തിരുനാള്‍മുതല്‍ ഏഴ് ആഴ്ചത്തേക്കാണ് ശ്ലീഹാക്കാലം ആചരിക്കുന്നത്. പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേകമായി പ്രാധാന്യം നല്കുന്ന ആരാധനക്രമകാലമാണിത്.
ഇസ്രയേല്‍ ജനതയിലൂടെയുള്ള രക്ഷാകരചരിത്രവുമായി വളരെ ബന്ധപ്പെട്ട തിരുനാളായിരുന്നു പന്തക്കുസ്ത. ഇസ്രായേല്യരുടെയിടയില്‍ ആഘോഷിച്ചിരുന്ന കാര്‍ഷികഫലങ്ങളുടെ സമര്‍പ്പണത്തിരുന്നാള്‍ ആയിരുന്നു ആഴ്ചകളുടെ തിരുനാള്‍ എന്നറിയപ്പെട്ടിരുന്ന പന്തക്കുസ്താത്തിരുനാള്‍. വിളവെടുപ്പു തുടങ്ങി ഏഴ് ആഴ്ചകള്‍ കഴിഞ്ഞ് ആചരിച്ചിരുന്ന ആഘോഷമായിരുന്നതുകൊണ്ടാണ് ആഴ്ചകളുടെ തിരുനാള്‍ എന്നറിയപ്പെട്ടിരുന്നത്. ആദ്യഫലങ്ങള്‍ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലേമിലേക്കു ജനം വന്നിരുന്ന തിരുനാള്‍ ആയിരുന്നതിനാല്‍ ആദ്യഫലങ്ങളുടെ തിരുനാള്‍ എന്നും വിളിക്കപ്പെട്ടിരുന്നു. ഏഴ് ആഴ്ചകള്‍ കഴിഞ്ഞുവരുന്നത് അമ്പതാം ദിവസമായിരുന്നതിനാല്‍ പഴയനിയമത്തിന്റെ അവസാനനൂറ്റാണ്ടുകളില്‍ ഇസ്രയേല്‍ക്കാരുടെ ഇടയില്‍ ഗ്രീക്കുഭാഷയുടെ സ്വാധീനം ആരംഭിച്ചപ്പോള്‍ അമ്പതാംദിവസത്തെ തിരുനാള്‍ എന്നയര്‍ഥത്തില്‍ പന്തക്കുസ്താത്തിരുനാള്‍ എന്നും വിളിക്കപ്പെടുവാന്‍ തുടങ്ങി.
കാര്‍ഷികഫലങ്ങളുടെ സമര്‍പ്പണത്തോടനുബന്ധിച്ച് ഈ തിരുനാള്‍ ആചരിച്ചുപോന്നിരുന്നുവെങ്കിലും പില്ക്കാലത്ത് ഇസ്രയേല്യര്‍ തോറാ (നിയമം) ലഭിച്ചതിനെ അനുസ്മരിക്കുന്ന തിരുനാള്‍ എന്ന വിധത്തിലും ഇത് ആഘോഷിച്ചിരുന്നു. ഇസ്രയേല്‍ ഒരു ഉടമ്പടിജനമായി രൂപപ്പെട്ടതിനുശേഷം അവര്‍ക്ക് ഉടമ്പടിയുടെ ഫലകം (തോറ) ലഭിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് ഇത് ആഘോഷിച്ചിരുന്നത്. തോറ ആയിരുന്നല്ലോ അവരുടെ യാത്രയിലെ മാര്‍ഗദര്‍ശി.
പുതിയനിയമത്തില്‍ ഈശോയുടെ പീഡാസഹന കുരിശുമരണ ഉത്ഥാനത്തിലൂടെ പുതിയ ഉടമ്പടി സ്ഥാപിച്ചതിന് അമ്പതാംനാള്‍ പരിശുദ്ധറൂഹായുടെ അഭിഷേകത്താല്‍ ശ്ലീഹന്മാര്‍ മിശിഹായ്ക്കു സാക്ഷ്യം നല്കി; സഭ സ്ഥാപിക്കപ്പെട്ടു. പരിശുദ്ധ റൂഹായാണ് സഭയുടെ മാര്‍ഗദര്‍ശി. പരിശുദ്ധ റൂഹായുടെ ശക്തിയാല്‍ ശ്ലീഹന്മാര്‍ മിശിഹായ്ക്കു സാക്ഷ്യം നല്കി സുവിശേഷം പ്രഘോഷിക്കുന്നതിനെ അനുസ്മരിക്കുന്ന ആരാധനക്രമകാലമാണ് ശ്ലീഹാക്കാലം. പരിശുദ്ധ റൂഹായുടെ പ്രവര്‍ത്തനം, ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണം, ആദിമസഭയുടെ ചൈതന്യവും കൂട്ടായ്മയും, സഭയുടെ പ്രേഷിതസ്വഭാവം, ദൗത്യം എന്നിവയാണ് ഈ കാലത്തിന്റെ പ്രധാന ധ്യാനവിഷയങ്ങള്‍.
ഇന്ന് വിശുദ്ധ കുര്‍ബാനമധ്യേ പ്രഘോഷിക്കപ്പെടുന്ന തിരുവചനഭാഗങ്ങളെല്ലാം സഭാസമൂഹത്തിന്റെ സ്ഥാപനത്തെക്കുറിച്ചും പരിശുദ്ധറൂഹായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിചിന്തനം ചെയ്യുന്നതിനു സഹായിക്കുന്നതാണ്. പുറപ്പാടു പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ ഇസ്രയേല്‍ ദൈവത്തിന്റെ സ്വന്തം ജനതയായി തിരഞ്ഞെടുക്കപ്പെടുന്നതിനെക്കുറിച്ചാണു പ്രതിപാദിക്കുന്നത്. ദൈവത്തിന്റെ പുരോഹിതരാജ്യവും വിശുദ്ധ ജനവുമായിരിക്കുവാന്‍ വേണ്ടിയാണ് (പുറ. 19:6-7) ഇസ്രയേല്‍ ദൈവത്തിന്റെ ജനമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഈ ദൗത്യം ഏല്പിക്കുന്നതിനു ദൈവം ഇസ്രയേല്‍ജനത്തിനു പ്രത്യക്ഷപ്പെടുന്നതും അവരുമായി ഉടമ്പടി സ്ഥാപിക്കുന്നതും അവര്‍ക്കു തോറാ (നിയമം) നല്കുന്നതുമാണ് പുറപ്പാടുപുസ്തകം പത്തൊമ്പതുമുതലുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നത്. അതിന്റെ ആദ്യവചനങ്ങളാണ് ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ശ്രവിക്കുന്നത്. കര്‍ത്താവിന്റെ സ്വരം ശ്രവിക്കുകയും അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്ത് അവിടുത്തെ ജനമായി വര്‍ത്തിക്കാനും ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ നാമം വഹിക്കുവാനുമായി ഇസ്രയേല്‍ജനം തിരഞ്ഞെടുക്കപ്പെടുന്നു. അവര്‍ക്കുള്ള മാര്‍ഗദര്‍ശിയായിരുന്നു കര്‍ത്താവ് സീനായ്മലയില്‍ അവര്‍ക്കു നല്കിയ തോറാ. ദൈവത്തിന്റെ സ്വന്തം ജനതയായിരിക്കുവാന്‍ വിളിക്കപ്പെട്ട ഇസ്രായേല്‍ ജനത്തിനു തോറ ലഭിച്ചതിന്റെ അനുസ്മരണംകൂടിയായിരുന്നു അവര്‍ ആഘോഷിച്ചിരുന്ന പന്തക്കുസ്താത്തിരുനാള്‍.
യഹൂദരുടെ പന്തക്കുസ്താത്തിരുനാളിലാണ് ജറുസലേമില്‍ പ്രാര്‍ഥനയില്‍ ഒന്നിച്ചുകൂടിയിരുന്ന ശ്ലീഹന്മാരുടെമേല്‍ പരിശുദ്ധ റൂഹായുടെ അഭിഷേകം ഉണ്ടാകുന്നത്. പരിശുദ്ധ റൂഹായുടെ ആവാസത്താല്‍ മിശിഹായ്ക്കു സാക്ഷ്യം നല്കിക്കൊണ്ട് പത്രോസ്ശ്ലീഹാ സുവിശേഷം പ്രഘോഷിക്കുകയും ആദ്യക്രൈസ്തവസമൂഹം രൂപംകൊള്ളുകയും ചെയ്തു. അങ്ങനെ സഭയുടെ ജന്മദിനംകൂടിയാണ് ഇന്ന്. മിശിഹായാല്‍ സ്ഥാപിതമായ സഭയുടെ മാര്‍ഗദര്‍ശിയായി പരിശുദ്ധ റൂഹായെ നല്കിയതിന്റെ ഓര്‍മയാണ് പുതിയനിയമത്തിലെ പന്തക്കുസ്ത. മിശിഹായില്‍ വിശ്വസിക്കുന്നവരുടെ സമൂഹമായ സഭ പരിശുദ്ധാരൂപിയുടെ ആവാസത്താല്‍ സ്ഥാപിതമാകുന്നതിനെക്കുറിച്ചാണ് ശ്ലീഹന്മാരുടെ നടപടിയില്‍ നാം കാണുന്നത്.
പഴയനിയമം പുതിയനിയമത്തിനു വഴിയൊരുക്കുന്നതുപോലെ പന്തക്കുസ്തായിലൂടെ തിരുസ്സഭയ്ക്കു വഴിതെളിയുന്നു. പരിശുദ്ധാരൂപിയുടെ അഭിഷേകത്താല്‍ ശക്തിപ്രാപിക്കുന്ന ശ്ലീഹന്മാര്‍ തീക്ഷ്ണതയോടെ സുവിശേഷപ്രഘോഷണത്തിനായി ഇറങ്ങിപ്പുറപ്പെട്ടതിന്റെ ഫലമാണ് തിരുസ്സഭ. പരിശുദ്ധറൂഹായുടെ ഈ അഭിഷേകമാണ് പന്തക്കുസ്താസുദിനത്തില്‍ നാം ഏറ്റുവാങ്ങേണ്ടത്. ശ്ലീഹന്മാരുടെ തീക്ഷ്ണതയാണ് നാം ജീവിക്കേണ്ടത്. ഈശോയുടെ കല്പനയനുസരിച്ച് (ലൂക്കാ: 24:49) പ്രത്യാശാപൂര്‍വം പ്രാര്‍ഥനയിലായിരിക്കുന്ന വിശ്വാസിസമൂഹത്തിനാണ് പരിശുദ്ധറൂഹായുടെ ആഗമനത്തിന്റെ അനുഭവമുണ്ടാകുന്നത്. പഴയനിയമത്തില്‍ കര്‍ത്താവ് തിരഞ്ഞെടുത്ത ജനതയ്ക്കു തോറാ മാര്‍ഗദര്‍ശിയായിരുന്നതുപോലെ മിശിഹായാല്‍ സ്ഥാപിതമായ സഭയ്ക്ക് മാര്‍ഗദര്‍ശിയായി (സഹായകനായി) പരിശുദ്ധ റൂഹാ നല്കപ്പെടുന്നു. പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനമാണ് ഇന്നും സഭയില്‍ നടക്കുന്നത്.
സഭ സ്ഥാപിതമായിരിക്കുന്നത് പരിശുദ്ധാരൂപിയാലാണ്. സഭയില്‍ സന്നിഹിതമായിരുന്നുകൊണ്ട് സഭയ്ക്കു നവജീവന്‍ നല്കുന്നതും വിശുദ്ധീകരിക്കുന്നതും നയിക്കുന്നതും പരിശുദ്ധാരൂപിയാണ്. പരിശുദ്ധറൂഹാ ഇന്നു സഭയില്‍ പ്രവര്‍ത്തനനിരതമാകുന്നത് കൂദാശകളിലൂടെയാണ്. മാമ്മോദീസായിലൂടെയും, തൈലാഭിഷേകത്തിലൂടെയുമെല്ലാം അരൂപിയില്‍ ജനിക്കുവാന്‍ കൃപ ലഭിച്ച നമുക്ക് ആ കൃപയില്‍ നിരന്തരം വസിക്കുവാന്‍ ഇടനല്കുന്നത് പരിശുദ്ധകുര്‍ബാനയാണ്. ബലഹീനമായ മനുഷ്യസ്വഭാവം പാപത്തില്‍ വീണുപോയാല്‍ പരിശുദ്ധാരൂപിയുടെ കൃപയാല്‍ വിശുദ്ധീകരിക്കപ്പെട്ട് വീണ്ടും ജനിക്കാന്‍ വിശുദ്ധ കുമ്പസാരം സഹായിക്കുന്നു. കൗദാശികമായി സന്നിഹിതമായിരിക്കുന്ന പരിശുദ്ധ റൂഹായുടെ ആലയമായി വര്‍ത്തിച്ച് മിശിഹായ്ക്കു സാക്ഷ്യം വഹിക്കാന്‍ കൂദാശാ ജീവിതം നമ്മെ പ്രാപ്തമാക്കുന്നു. കുടുംബജീവിതത്തിലൂടെ, സമര്‍പ്പിതജീവിതത്തിലൂടെ ഈ സാക്ഷ്യം നല്കലാണ് യാഥാര്‍ഥ്യമാകുന്നത്. ദൈവൈക്യത്തിലായിരുന്നുകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട് സ്വര്‍ഗപ്രാപ്തിനേടുവാന്‍ രോഗീലേപനം വിശ്വാസിയെ യോഗ്യമാക്കുന്നു. സഭയെ പരിശുദ്ധമായി കാത്തുസൂക്ഷിക്കുന്നത്, നയിക്കുന്നത്, വിശുദ്ധീകരിക്കുന്നത് പരിശുദ്ധിയുടെ ചൈതന്യമാണ്. നമ്മില്‍ വസിക്കുന്ന പരിശുദ്ധാരൂപിയുടെ സ്വരം ശ്രവിച്ച് വിശുദ്ധരുടെ കൂട്ടായ്മയായി വര്‍ത്തിക്കാന്‍ പന്തക്കുസ്താദിനം നമ്മെ ക്ഷണിക്കുന്നു.
മിശിഹാ ശ്ലീഹന്മാര്‍ക്കു സഹായകനായി പരിശുദ്ധറൂഹായെ വാഗ്ദാനം ചെയ്യുന്നതും റൂഹായുടെ പ്രവൃത്തികള്‍ എന്തായിരിക്കുമെന്നുമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പറയുന്നത്. അവിടുന്ന് അയയ്ക്കുന്ന പരിശുദ്ധ റൂഹാ അവരെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും. പരിശുദ്ധ റൂഹായാണ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തുന്നത്. പരിശുദ്ധാരൂപിയെ സ്വീകരിച്ചു ലോകത്തില്‍ പാപബോധവും നീതിബോധവും ന്യായവിധിയെക്കുറിച്ചുള്ള അറിവും നല്കുക എന്നത് മിശിഹായുടെ അനുയായികളുടെ ദൗത്യമാണെന്നും തിരുവചനം ഓര്‍മപ്പെടുത്തുന്നു. പരിശുദ്ധാരൂപിയുടെ സഹായത്താല്‍ ലോകത്തെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കുകയാണ് സഭയുടെ കര്‍ത്തവ്യം.
അത് എപ്രകാരം നിര്‍വഹിക്കപ്പെടുന്നുവെന്നാണ് പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പ്രബോധിപ്പിക്കുന്നത്. ദാനങ്ങളില്‍ വ്യത്യാസമുണ്ട്; എങ്കിലും എല്ലാവരിലും പ്രവര്‍ത്തിക്കുന്ന അരൂപി ഒന്നുതന്നെയാണ്. ശുശ്രൂഷകളില്‍ വൈവിധ്യമുണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാവരിലും എല്ലാറ്റിനും പ്രചോദനം നല്കുന്ന കര്‍ത്താവ് ഒന്നുതന്നെ. വിവേകത്തിന്റെയും ജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും രോഗശാന്തിയുടെയും പ്രവചനത്തിന്റെയും ഭാഷാവരത്തിന്റെയും വ്യാഖ്യാനത്തിന്റേതുമായി വ്യത്യസ്തമായ ദാനങ്ങള്‍ നല്കിക്കൊണ്ട് പരിശുദ്ധറൂഹാ ഇന്നു സഭയില്‍ പ്രവര്‍ത്തിക്കുന്നു. വിശ്വാസികള്‍ പരിശുദ്ധറൂഹായുടെ ദാനങ്ങള്‍ സ്വീകരിച്ചു ഫലങ്ങള്‍ പുറപ്പെടുവിക്കുമ്പോഴാണ് മിശിഹാ സ്ഥാപിച്ച സഭ അതിന്റെ ലക്ഷ്യത്തിലെത്തുന്നത്. സഭയുടെ ഈ പ്രേഷിതദൗത്യത്തെക്കുറിച്ചു കൂടുതല്‍ പരിചിന്തനം ചെയ്യുകയും പ്രവൃത്തിതലത്തില്‍ കൊണ്ടുവരികയും ചെയ്യേണ്ട അവസരമാണ് ശ്ലീഹാക്കാലം. അതിനുള്ള പ്രത്യേക കൃപാവരം പ്രാര്‍ഥിക്കേണ്ട ദിവസമാണ് പന്തക്കുസ്തത്തിരുനാള്‍.
വിശുദ്ധ ആഗസ്തീനോസിനോടൊപ്പം നമുക്കും പ്രാര്‍ഥിക്കാം: പരിശുദ്ധിയുടെ റൂഹായേ, എന്നിലെ ശ്വാസമായാലും! അങ്ങനെ എന്നിലെ ചിന്ത വിശുദ്ധീകരിക്കപ്പെടട്ടെ. പരിശുദ്ധിയുടെ റൂഹായേ, എന്നില്‍ ജ്വലനമുളവാക്കിയാലും! അങ്ങനെ എന്റെ പ്രവൃത്തികള്‍ വിശുദ്ധീകരിക്കപ്പെടട്ടെ. എന്റെ ഹൃദയത്തെ അങ്ങയിലേക്കടുപ്പിച്ചാലും! ഞാന്‍ വിശുദ്ധമായവയെ സ്‌നേഹിക്കട്ടെ. എന്നെ പരീക്ഷിച്ചാലും! ഞാന്‍ എപ്പോഴും നിര്‍മലമായിരിക്കട്ടെ, ആമ്മേന്‍.