•  5 Jun 2025
  •  ദീപം 58
  •  നാളം 13
നേര്‍മൊഴി

സ്വീകാര്യതയില്‍ പ്രധാനമന്ത്രി മോദി ഒന്നാമത്

     ജനപിന്തുണയിലും സ്വീകാര്യതയിലും പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റെല്ലാ നേതാക്കന്മാരുടെയും മുമ്പിലാണ്. 2025 ജനുവരി ആരംഭത്തിലാണ് ലോകത്തില്‍ ഏറ്റവും ജനപ്രിയരായ നേതാക്കന്മാരെ കണ്ടെത്താനുള്ള പരിശോധന നടന്നത്. പത്തു നേതാക്കന്മാരുടെ പട്ടികയാണ് തയ്യാറാക്കിയത്. അടുത്തകാലത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരും ഈ പട്ടികയിലുണ്ട്. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. അദ്ദേഹത്തിന്റെ ജനസ്വീകാര്യത 52 ശതമാനവും പ്രത്യേക അഭിപ്രായമൊന്നുമില്ലാത്തവര്‍ 10 ശതമാനവുമാണ്.
     ഒന്നാം സ്ഥാനത്തുള്ള പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നവര്‍ 75 ശതമാനമാണ്. താത്പര്യക്കുറവ് അറിയിച്ചവര്‍ 19 ശതമാനവും ഒന്നും പറയാനില്ലാത്തവര്‍ 6 ശതമാനവുമത്രേ. പ്രധാനമന്ത്രി മോദിക്ക്  ലോകമെമ്പാടും ഇത്ര വലിയ സ്വീകാര്യത ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്ന്: ശക്തമായ നേതൃത്വവും രാജ്യസുരക്ഷയിലെ കടുത്ത നിലപാടുകളും. രാജ്യത്തിനകത്തോ പാര്‍ട്ടിക്കുള്ളിലോ പ്രധാനമന്ത്രിയോളം കരുത്തനായ മറ്റൊരു നേതാവില്ല എന്നാണ് വിലയിരുത്തല്‍. അതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത് അധികാരകേന്ദ്രങ്ങളിലെ അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്തും ആധിപത്യവുമാണ്. മൂന്നുവട്ടം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തുടര്‍ന്ന് മൂന്നാംവട്ടമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയില്‍ അനിഷേധ്യനായ നേതാവായി വിരാജിക്കുന്നത്. രാജ്യസുരക്ഷ കരുത്തനായ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഭദ്രമാണെന്ന വിശ്വാസവും ജനങ്ങള്‍ക്കുണ്ട്. അതിന്റെ തെളിവും പ്രഖ്യാപനവുമായിട്ടുവേണം ഓപ്പറേഷന്‍ സിന്ദൂറിനെ കാണാന്‍.
    രണ്ട്: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും വികസനവും മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച നേതൃപരമായ പങ്കിന്റെ അടിസ്ഥാനത്തിലാണ് ഇത്ര വലിയ സ്വീകാര്യത. ജി.ഡി.പി. വളര്‍ച്ച 8.4 ശതമാനമായി ഉയര്‍ന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിപ്രകാരമാണ് ഇതു രണ്ടും സാധ്യമായിത്തീര്‍ന്നത്. ആയിരക്കണക്കായ സ്റ്റാര്‍ട്ടപ്പുകള്‍ വികസനത്തിനും തൊഴില്‍വിപണിക്കും തുണയായി. വികസനത്തിന്റെ വെളിച്ചംകാണാതെ ഗ്രാമങ്ങളായി ചിതറിക്കിടന്നിരുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളെ  റോഡുകളെയും റെയില്‍വേയുടെയും വിപ്ലവകരമായ നവീകരണത്തിലൂടെ പട്ടണസമാനമായ വികസനസംസ്‌കാരത്തിലേക്കു വളര്‍ത്തുന്നതിന് അതിശക്തമായ രാഷ്ട്രീയതീരുമാനംതന്നെവേണം. ചിന്തയിലും ആസൂത്രണത്തിലും നിര്‍വഹണത്തിലും മികവ് തെളിയിച്ചിട്ടുള്ള ഭരണാധികാരിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി.
മൂന്ന്: ശക്തമായ ആശയവിനിമയവും അന്താരാഷ്ട്ര ഇടപെടലുകളും. പ്രധാനമന്ത്രി അതിപ്രഗല്ഭനായ പ്രഭാഷകനാണ്. പാര്‍ട്ടിയുടെ നയപരിപാടികളും ഭരണകൂടത്തിന്റെ തീരുമാനങ്ങളും ജനഹൃദയങ്ങളിലെത്തിക്കാന്‍ പ്രധാനമന്ത്രിക്ക് അസാധാരണമായ സിദ്ധിയുണ്ട്. വികസനവും സാമൂഹികക്ഷേമവും ഉറപ്പാക്കിയാല്‍ മാത്രം പോരാ, അതു സാധാരണക്കാരില്‍ എത്തിക്കുകയും വേണം. അതിനു സഹായിക്കുന്ന പ്രധാനമന്ത്രിയുടെ പ്രതിമാസപരിപാടിയാണ് മന്‍കി ബാത്ത്. ജനങ്ങളുമായി ബന്ധപ്പെടുന്നതിന് അനുയോജ്യമായ രീതിയിലാണ് ആ പ്രഭാഷണപരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പൗരന്മാരെ വികസനകാര്യങ്ങളും നയപരിപാടികളും അറിയിക്കുന്നതിനുമാത്രമല്ല, അവരുടെ പിന്തുണ ആര്‍ജിക്കുന്നതിനും മന്‍കി ബാത്ത് പ്രയോജനപ്പെടുത്തുന്നു.
    പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനങ്ങളും വിളിച്ചുകൂട്ടുന്ന പ്രതിനിധിസമ്മേളനങ്ങളും ലോകനേതാക്കളുമായുള്ള സമ്പര്‍ക്കത്തിനും വളരുന്ന ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡു ചെയ്യുന്നതിനും കുറച്ചൊന്നുമല്ല സഹായിക്കുന്നത്. 140 കോടിയിലധികം ജനസംഖ്യയുള്ള ഒരു രാഷ്ട്രത്തിന്റെ നേതാവെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒരു ലോകനേതാവിനും അവഗണിക്കാനാവുകയില്ല. ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ സമീപകാലത്തു മാറിയിട്ടുണ്ട്.
നാല്: പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും വികസനത്തിനുവേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ രാജ്യത്തിന്റെ ഘടനയെയും ദുര്‍ബലവിഭാഗങ്ങളുടെ സാമൂഹികാവസ്ഥയെയും മാറ്റിമറിച്ചു. 'പ്രധാനമന്ത്രി ജന്‍ധന്‍ യോജന' 'സ്വച്ഛഭാരത് അഭിയാന്‍' തുടങ്ങിയ പദ്ധതികള്‍ സാധാരണക്കാരുടെ ക്ഷേമത്തിനും അഭ്യുന്നതിക്കും നിമിത്തമായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ച പ്രധാനമന്ത്രി വികസനനായകരുടെ പട്ടികയില്‍ പേരുവരാനും വീരനായകപദവിപട്ടത്തിന് അര്‍ഹനാകാനും ഇടയായത് സ്വാഭാവികംമാത്രം.
അഞ്ച്: വിദേശനയവും ആഗോളതലത്തിലെ അംഗീകാരവും. സര്‍ക്കാരുകള്‍ മാറി വരുമ്പോഴും ഇന്ത്യയുടെ വിദേശനയത്തില്‍ കാതലായ മാറ്റം സംഭവിക്കുന്നില്ല. ലോകസമാധാനത്തിനും പരസ്പരസഹകരണത്തിനും സാമൂഹികക്ഷേമത്തിനും ഉതകുന്നതും  ഭീകരത ഏതു രൂപത്തിലുള്ളതായാലും അതിനെതിരേ ശക്തമായ നിലപാടു സ്വീകരിക്കുന്നതുമായ നയമാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. ഇന്ത്യയുടെ നിലപാട് എപ്പോഴും ക്രിയാത്മകവും പ്രചോദനാത്മകവുമാണ്. അഹിംസയിലൂന്നിയ ആര്‍ഷസംസ്‌കാരത്തിന്റെ  വ്യാപനത്തിനു സഹായകമായ നയതന്ത്രമാണ് രാജ്യത്തിന്റേത്. സാമ്പത്തികമായും ശാസ്ത്രസാങ്കേതികതലത്തിലും ശക്തിപ്രാപിക്കുന്ന രാജ്യത്തിന്റെ തലവന് അര്‍ഹതപ്പെട്ടതുതന്നെയാണ് ഇത്രയും വലിയ സ്വീകാര്യത.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)