•  12 Jun 2025
  •  ദീപം 58
  •  നാളം 14
ലേഖനം

മദറിന്റെ മരണത്തില്‍ മറഞ്ഞിരിക്കുന്നത്

ഫ്രഞ്ചുവിപ്ലവകാലത്തു രക്തസാക്ഷിത്വം വരിച്ച പതിനാറു കന്യാസ്ത്രീകളെ, പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ 2024 ഡിസംബര്‍ 18-ാം തീയതി വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ലേഖനം

മദറും ബ്ലാന്‍ഷും
രോഗിയായിക്കിടക്കുന്ന മദറിന്റെ കട്ടിലിനരികില്‍ ബ്ലാന്‍ഷ് വന്ന് മുട്ടുകുത്തിനിന്നു. മദര്‍ പറഞ്ഞു:
''മോളേ, എണീക്ക്, നിന്നോടു ദീര്‍ഘമായി സംസാരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഞാനതിന് അശക്തയാണ്.''
ബ്ലാന്‍ഷ് എണീറ്റ് മദറിനെ ദുഃഖത്തോടെ നോക്കിനിന്നു.
''എന്തിനാണ് ഈവിധം എന്നെ ഉറ്റുനോക്കുന്നത്? കാര്‍മലില്‍ മരണം ഒരു സാധാരണ കാര്യമാണ്. ഒരു മരണം മഠത്തിലെ പ്രാര്‍ഥനയുടെയും ജോലിയുടെയും സമയക്രമത്തില്‍ വളരെ ചെറിയ മാറ്റങ്ങളേ വരുത്തുന്നുള്ളൂ!'' മദര്‍ പറഞ്ഞു.
'എന്റെ മദറേ, എന്നെ വിട്ടുപോകരുതേ' എന്നാണ് ബ്ലാന്‍ഷ് അതിനു പ്രതികരിച്ചത്.
'നീയാണ് ഏറ്റവും ഇളയവള്‍. എനിക്കു നിന്നോടു വാത്സല്യമുണ്ട്. എന്നാലും നിനക്കു വരാന്‍പോകുന്ന ദുരിതങ്ങള്‍ നേരിടാന്‍ നിനക്ക് എന്റെ പാവപ്പെട്ട മരണംമാത്രമേ എനിക്കു തരാനുള്ളൂ' എന്ന് മദര്‍ പറയുമ്പോള്‍ ബ്ലാന്‍ഷ് വീണ്ടും മുട്ടിന്മേല്‍നിന്നു.
'ദൈവം, ധീരരുടെ എന്നപോലെ പാവങ്ങളുടെയും മരണത്താല്‍ മഹത്ത്വീകൃതനാകുന്നുണ്ട്' എന്നു മദര്‍ പറഞ്ഞപ്പോള്‍ പാവപ്പെട്ടവരില്‍ ഒരുവളായിരിക്കാന്‍ താന്‍  തയ്യാറാണെന്ന് ബ്ലാന്‍ഷ് പ്രത്യുത്തരിച്ചു. കുറെനേരം മൗനമായിരുന്ന ശേഷം മദര്‍ തുടര്‍ന്നു: ''മകളേ, എന്തുതന്നെ സംഭവിച്ചാലും ഒരിക്കലും ലാളിത്യം വെടിയരുത്.''
'കര്‍ത്താവിന്റെ മാര്‍ദവമുള്ള കരങ്ങള്‍ നിന്നെ തലോടട്ടെ. വേദനകളിലും പ്രലോഭനങ്ങളിലും തമ്പുരാനോട് എതിര്‍പ്പു തോന്നരുത്. എതിര്‍പ്പെപ്പോഴും പിശാചില്‍നിന്നാണ്. ഒരിക്കലും സ്വയനിന്ദ ഉണ്ടാകരുത്. നിനക്കു നിന്നോടുതന്നെ വെറുപ്പുതോന്നിയാല്‍ നിന്നിലെ ദൈവത്തെയാണു നീ നിന്ദിക്കുന്നത്. വിശുദ്ധര്‍ ഒരിക്കലും അയവില്ലാത്തതും കല്ലിച്ചതുമായ മനസ്സിനുടമകളായിരുന്നില്ല. ഒരുവന്‍ തന്നെത്തന്നെ നിന്ദിച്ചാല്‍ അത് അവനെ നിരാശയിലെത്തിക്കും. മറക്കാതിരിക്കുക, നിന്റെ തന്‍മതിപ്പിന്റെ സൂക്ഷിപ്പുകാരന്‍ നല്ല തമ്പുരാനാണ്. എന്റെ കുഞ്ഞേ, എണീക്ക്; ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ. മകളേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ' എന്നു പറഞ്ഞുകൊണ്ട് മദര്‍ ബ്ലാന്‍ഷിനെ ആശീര്‍വദിച്ചു.
ബ്ലാന്‍ഷും കൊണ്‍സ്താന്‍സും
തിരക്കഥാകൃത്തായ ജോര്‍ജ് ബര്‍ണനോസ് തുടര്‍ന്ന് ബ്‌ളാന്‍ഷും കൊണ്‍സ്താന്‍സ് എന്ന യുവസന്ന്യാസിനിയുമായുള്ള സംഭാഷണത്തിലൂടെ 'ഒരാള്‍ മറ്റൊരാളുടെ മരണം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള' ചര്‍ച്ചകള്‍ അവതരിപ്പിക്കുന്നുണ്ട്. കൊണ്‍സ്താന്‍സിന് ജീവിതം രസകരമായ കാര്യമാണ്. മഠത്തിലെ അനുസരണവും പ്രാര്‍ഥനയും കഠിനാധ്വാനവും ഒന്നും അവളെ തളര്‍ത്തുന്നില്ല. മരണവും ജീവിതംപോലെ രസകരമായിരിക്കുമെന്നും വാര്‍ധക്യത്തിലെത്തുംമുമ്പേ മരിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍സ്താന്‍സ് പറഞ്ഞു. ദൈവസേവനം  തനിക്കു സന്തോഷപ്രദമാണെങ്കില്‍ അതിനു തന്നെ കുറ്റപ്പെടുത്തണമോ എന്നതാണ് കോണ്‍സ്താന്‍സിന് കാര്യഗൗരവം പോരെന്ന പരാതിക്ക് അവളുടെ മറുപടി. ഇതെല്ലാം ശ്രവിച്ച ബ്ലാന്‍ഷ് ചോദിച്ചു: ''കൊണ്‍സ്താന്‍സേ, നിങ്ങള്‍ക്ക് ഒരിക്കലും മരണഭയം തോന്നിയിട്ടില്ലേ?''
ഒരിക്കലും ഉണ്ടായിട്ടില്ല എന്ന മറുപടിയാണ് കൊണ്‍സ്താന്‍സ് നല്കിയത്. 
ബ്ലാന്‍ഷിനെ അമ്പരപ്പിച്ച ഒരു നിര്‍ദേശവും കൊണ്‍സ്താന്‍സ് മുന്നോട്ടുവച്ചു. ''മദര്‍ ഉടനെ മരിക്കാതിരിക്കാനായി നമ്മുടെ രണ്ടുപേരുടെയും ചെറുജീവിതങ്ങള്‍ പകരം നല്കാം. യൗവനത്തില്‍ത്തന്നെ നമ്മള്‍ രണ്ടുപേരും മരിക്കുമെന്നും അത് ഒന്നിച്ചായിരിക്കുമെന്നും ഒരു മുന്നറിയിപ്പ് ദൈവം തരുന്നതായി എനിക്കു തോന്നുന്നു.''
ഇപ്പറയുന്നതു വിവരക്കേടും വിഡ്ഢിത്തവുമാണെന്നും ഒരാള്‍ക്കുപകരം മരിക്കാമെന്നു പറയുന്നത് അഹങ്കാരമാണെന്നും ബ്ലാന്‍ഷ് പ്രതികരിച്ചു. കൊണ്‍സ്താന്‍സ്, തന്റെ ഉള്‍പ്രേരണ പങ്കുവച്ചുവെന്നേയുള്ളൂ എന്നും സഹോദരിയെ വിഷമിപ്പിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും പറഞ്ഞ് ബ്ലാന്‍ഷിനോടു ക്ഷമ ചോദിച്ചു.
മദറിന്റെ മരണം
ബ്ലാന്‍ഷ് പോയിക്കഴിഞ്ഞപ്പോള്‍ അസിസ്റ്റന്റ്മദറും ഒരു ഭിഷഗ്വരനുംകൂടി രോഗിയെ സമീപിച്ചു. മരുന്നുകള്‍ ഒന്നും ഇനി ഫലിക്കില്ലെന്നും ശാന്തമായി യാത്രയ്ക്കു തയ്യാറാകാനും ഇരുവരും ചേര്‍ന്ന് മദറിനോടു പറഞ്ഞു. അങ്ങനെയുള്ള മരണമാണ് മഠങ്ങളില്‍ സാധാരണ സംഭവിക്കുന്നത്. എന്നാലുടനെ മദര്‍  ഈ ഭവനത്തിനു വരാന്‍പോകുന്ന ദുരന്തങ്ങള്‍ പ്രവചിക്കുകയും ബ്ലാന്‍ഷിനെ വീണ്ടും തന്റെയടുത്തേക്കു വിളിപ്പിക്കുകയും മാതൃകാപരമല്ലാത്ത തന്റെ മരണത്തിന് മുഴുവന്‍ സിസ്റ്റേഴ്‌സിനോടും ക്ഷമ ചോദിക്കുകയും ചെയ്തു. മദര്‍ പിച്ചുംപേയും പറയുകയാണ്, നിശ്ശബ്ദമായി പ്രാര്‍ഥിക്കുകയാണു വേണ്ടതെന്ന് അസിസ്റ്റന്റ് മദര്‍  ഉപദേശിച്ചു. മദറിന്റെ മരണവെപ്രാളം മറ്റു സിസ്റ്റേഴ്‌സിന് ഇടര്‍ച്ചയ്ക്കു കാരണമാകുമെന്ന് അസിസ്റ്റന്റ് മദര്‍ ഭയപ്പെട്ടു. തന്റേതല്ലാത്ത ഒരിറുകിയ ഓവര്‍കോട്ട് ഇടാന്‍ പണിപ്പെടുന്നതുപോലെ  മദര്‍ മറ്റാരുടെയോ മരണമാണ് ഏറ്റെടുത്തിരിക്കുന്നത് എന്നാണ് കഥാകൃത്ത് ഇവിടെ വിവക്ഷിക്കുന്നത്. അതു ഭീരുവായ ബ്ലാന്‍ഷിന്റെ മരണമാണെന്ന ധ്വനിയുമുണ്ട്. വരാന്‍പോകുന്ന വിപ്ലവകാലത്തെക്കുറിച്ചും സൂചനകളുണ്ട്.
ബ്ലാന്‍ഷിനോട് എന്തൊക്കെയോ പറയാന്‍ ശ്രമിച്ചുകൊണ്ട് മദര്‍ അന്ത്യശ്വാസം വലിച്ചു.
മഠം ചാപ്പലില്‍ മദറിന്റെ മൃതദേഹം കിടത്തിയിരിക്കുകയാണ്. രാത്രിയാണ്. ശവമഞ്ചത്തിനുചുറ്റും ആറു തിരിക്കാലുകളില്‍നിന്നുള്ള വെളിച്ചം പരേതയുടെ മുഖം പ്രകാശിപ്പിക്കുന്നുണ്ട്. ബ്ലാന്‍ഷും കൊണ്‍സ്താന്‍സും സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ചാപ്പലിലുണ്ട്. കോണ്‍സ്താന്‍സ് ഇവര്‍ക്കു പകരംവരേണ്ടവരെ അന്വേഷിച്ചു ചാപ്പലിനു പുറത്തേക്കു പോയപ്പോള്‍ തനിച്ചായ ബ്ലാന്‍ഷ് പേടിപൂണ്ട് ചാപ്പലില്‍നിന്നിറങ്ങി. അസിസ്റ്റന്റ്മദര്‍ ചാപ്പലിന്റെ വാതില്‍ക്കല്‍ നിന്ന ബ്ലാന്‍ഷിനെ അവളുടെ മുറിയില്‍ കൊണ്ടുപോയാക്കി. 'ഇതോര്‍ത്തു മനപ്രയാസപ്പെടാതെ കിടന്നുറങ്ങാനും രാവിലെ ശാന്തമാകുമ്പോള്‍ ഈ പിഴവിന് ദൈവത്തോടു ക്ഷമ ചോദിക്കാനു' മാണ് അസിസ്റ്റന്റ് മദര്‍ നിര്‍ദേശിച്ചത്.
പുതിയ മദര്‍ സുപ്പീരിയര്‍
മൃതസംസ്‌കാരശുശ്രൂഷകള്‍ക്കുശേഷം പുതിയ മഠാധിപയെ തിരഞ്ഞെടുക്കാനായി നിത്യവ്രതം ചെയ്ത സന്ന്യാസിനികള്‍ ഒന്നിച്ചുകൂടി. കൊണ്‍സ്താന്‍സും ബ്ലാന്‍ഷും ചേര്‍ന്ന് പഴയ മദറിന്റെ കല്ലറയില്‍ വയ്ക്കാന്‍ കുരിശാകൃതിയില്‍ ഒരു പൂച്ചെണ്ട് തയ്യാറാക്കി. മിച്ചം വന്ന പൂക്കള്‍ കൊണ്ടു പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മദറിന് അനുമോദനം നേര്‍ന്നുകൊണ്ട് നല്കാനായി ഒരു ചെണ്ടും തയ്യാറാക്കി. ഈ ജോലികള്‍ക്കിടയില്‍ അടുത്ത മദര്‍, അസിസ്റ്റന്റ്മദര്‍തന്നെ ആയിരിക്കുമെന്നു രണ്ടുപേരും അഭിപ്രായപ്പെട്ടു. മദറിന്റെ മരണം ആരുടെയോ മരണം ഏറ്റെടുത്തതാണെന്ന് കൊണ്‍സ്താന്‍സ് അഭിപ്രായപ്പെട്ടു. വിശദീകരണം ചോദിച്ച ബ്ലാന്‍ഷിനോട് കൊണ്‍സ്താന്‍സ് പറഞ്ഞു: 'ഒരിക്കല്‍ ആ ആള്‍ മരിക്കുമ്പോള്‍ അവര്‍ക്ക് ആ മരണം വളരെ സുഗമമായിരിക്കും' എന്നു പ്രസ്താവിച്ചു.
രാജ്യത്തെ ഇന്നത്തെ കലാപസാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വി. ആഗസ്തീനോസിന്റെ സിസ്റ്റര്‍ മേരി മഠാധിപയാകുന്നതാണ് മെച്ചമെന്ന അഭിപ്രായം ഉണ്ടെന്നും സി. കൊണ്‍സ്താന്‍സ് പറയുന്നുണ്ട്.
വി. ആഗസ്തീനോസിന്റെ സിസ്റ്റര്‍ മേരിയാണ് മഠാധിപയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു കുരിശുരൂപത്തിനു താഴെ ഇട്ടിരുന്ന കസേരയില്‍ ഇരുന്നുകൊണ്ട് മദര്‍ സുപ്പീരിയര്‍ ഓരോരുത്തരുടെയും വിധേയത്വപ്രകാശനം ഏറ്റുവാങ്ങി.
പുതിയ അധികാരിയുടെ പ്രസംഗം
''എന്റെ പ്രിയ മക്കളേ,
നമുക്ക് മദറിനെ ഏറ്റവും ആവശ്യമായിരുന്ന സമയത്താണ് അവരുടെ വിയോഗം. അസമാധാനത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്. എന്തു ക്ലേശങ്ങള്‍ വന്നാലും നമ്മള്‍ ദൈവതൃക്കരങ്ങളിലാണ്. ലോകം പരിഹാസത്തോടെ കാണുന്ന മൂല്യങ്ങളാണ് നമ്മള്‍ ജീവിക്കാന്‍ ശ്രമിക്കുന്നത്. ദൈവത്തോടു നിരന്തരം പ്രാര്‍ഥിക്കാനായി ഒന്നിച്ചുവന്നിരിക്കുന്ന പാവം സ്ത്രീകളാണ് നമ്മള്‍. പ്രാര്‍ഥനയില്‍നിന്നു നമ്മെ പിന്തിരിപ്പിക്കുന്ന ഒന്നിനെയും വിശ്വാസത്തിലെടുക്കരുത്. പ്രാര്‍ഥന കര്‍ത്തവ്യമാണ്. രക്തസാക്ഷിത്വം പ്രതിഫലവും.''

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)