•  12 Jun 2025
  •  ദീപം 58
  •  നാളം 14
ലേഖനം

സിനിമയെ വയലന്‍സിന്റെ നരകമാക്കുന്നവര്‍

    സിനിമകളില്‍ അക്രമങ്ങളെ മഹത്ത്വവത്കരിക്കുന്നത് സമൂഹത്തെ തെറ്റായിസ്വാധീനിക്കുന്നുണ്ടെന്നും അക്രമവാസനകളെ ഇതു പ്രോത്സാഹിപ്പിക്കുകയാണെന്നും കേരളഹൈക്കോടതി അഭിപ്രായപ്പെട്ടു. സിനിമയിലെ അക്രമരംഗങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സിനിമാനയത്തില്‍ വ്യവസ്ഥകളുണ്ടാകണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാനവനിതാക്കമ്മീഷന്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
    2013 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചലച്ചിത്രമാണ് ദൃശ്യം.  ഒരു കൊലപാതകത്തിന്റെയും പ്രത്യേകരീതിയിലുള്ള തെളിവുനശിപ്പിക്കലിന്റെയും കഥ പറയുന്ന ചിത്രം റിലീസ് ആയതിനുശേഷം മാധ്യമങ്ങള്‍ ''ദൃശ്യം മോഡല്‍'' എന്ന വിശേഷണം നല്‍കിയ കൊലപാതകങ്ങള്‍ നിരവധിയാണു നടന്നത്.
   ഏറ്റവുമൊടുവില്‍ ഇറങ്ങിയ 'തുടരും' എന്ന മോഹന്‍ലാല്‍ചിത്രവും കൊലയുടെ, ക്രൂരതയുടെ, പ്രതികാരത്തിന്റെ കഥയാണ്. ദി പ്രിന്‍സ്, ചെങ്കോല്‍, ഭ്രമരം തുടങ്ങിയ മോഹന്‍ലാല്‍ചിത്രങ്ങളും കൊല, ക്രൂരത, പ്രതികാരം എന്നീ ഘടകങ്ങള്‍ നിറഞ്ഞതാണ്. കൊലയും, ക്രൂരതയും, പ്രതികാരവും നിറഞ്ഞ സിനിമകള്‍ പ്രേക്ഷകമനസ്സില്‍ വലിയ സ്വാധീനമാണു സൃഷ്ടിക്കുന്നത്. ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും അക്രമങ്ങളിലേക്കും കാഴ്ചക്കാരെയും വായനക്കാരെയും നയിച്ചിട്ടുള്ള സിനിമകള്‍ക്കും രചനകള്‍ക്കും ലോകവ്യാപകമായി നിരവധി ഉദാഹരണങ്ങളുണ്ട്. 
കഴിഞ്ഞദിവസം കേരളനിയമസഭയില്‍ അക്രമസിനിമകള്‍ വിമര്‍ശനവിധേയമായപ്പോള്‍ 'ആവേശം' എന്ന സിനിമയെക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചു; 
'എടാ മോനേ' എന്ന വിളി കേട്ട് ഗുണ്ടകളുടെ ആരാധകരായി ചില കുട്ടികള്‍ മാറിയതിനെപ്പറ്റിയുള്ള പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഹൈദരാബാദില്‍നിന്നുള്ള സ്‌കൂളധ്യാപിക അവിടത്തെ വിദ്യാഭ്യാസകമ്മീഷനു മുന്നില്‍ സംസാരിക്കവേ നടത്തിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. 'പുഷ്പ' എന്ന തെലുങ്കുസിനിമ തന്റെ സ്‌കൂളിലെ പകുതികുട്ടികളെയെങ്കിലും വളരെ മോശമായി സ്വാധീനിച്ചു എന്നാണവര്‍ പറഞ്ഞത്. തോന്നിയപോലെ നടക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവരായി വിദ്യാര്‍ഥികള്‍ മാറി. 
'മലയാളത്തിലെ ഏറ്റവും വയലന്‍സുള്ള ചിത്രം' എന്ന അവകാശവാദവുമായി എത്തിയ 'മാര്‍ക്കോ' തിയേറ്ററുകളില്‍ വലിയ പ്രദര്‍ശനവിജയം നേടിയിരുന്നു. ആഴ്ചകളോളം ഹൗസ്ഫുള്ളായി പ്രദര്‍ശിപ്പിച്ച, നിഷ്ഠുരമായ കൊലപാതകപരമ്പരകള്‍ കൊണ്ടു നിറഞ്ഞ ഈ ചലച്ചിത്രത്തിന്റെ കാണികളില്‍ ഏറിയ പങ്കും പ്ലസ് ടു, കോളജ് വിദ്യാര്‍ഥികളും യുവജനങ്ങളുമായിരുന്നു. 'വയലന്‍സിന്റെ നരകത്തിലേക്കു സ്വാഗതം' എന്ന രീതിയിലാണ് ചില സിനിമകള്‍ അവതരിപ്പിക്കപ്പെടുന്നത്.
'കയറുന്നത് തിയേറ്ററിലേക്കാണെങ്കിലും ഇറങ്ങുന്നത് ഇറച്ചിക്കടയില്‍  നിന്നാണെന്ന പ്രതീതി സിനിമകള്‍  പ്രേക്ഷകരില്‍ സൃഷ്ടിക്കരുത്' എന്നു പറഞ്ഞത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാനടനുമായ പ്രേംകുമാര്‍ ആണ്.
സ്ഥിരമായി ലഹരിയുപയോഗിക്കുന്ന, പെരുമാറ്റ-മാനസികപ്രശ്‌നങ്ങളുള്ള, ചെറുപ്പത്തില്‍ ക്രൂരതകള്‍ നേരിടേണ്ടിവന്നിട്ടുള്ള ആളുകളെ സംബന്ധിച്ചു വയലന്‍സ് സിനിമകള്‍ അവരുടെ ഉള്ളിലുള്ള ദൗര്‍ബല്യത്തെയോ പേടിയെയോ ട്രിഗര്‍ ചെയ്യും. അസ്വസ്ഥതയും വിഭ്രാന്തിയും അവരില്‍ ജനിപ്പിക്കും. അത് കുറ്റകൃത്യങ്ങള്‍ക്കു കാരണമായേക്കാം.
സിനിമകളിലെ വയലന്‍സ് തുടര്‍ച്ചയായി കാണുന്നത് അതിനോടുള്ള അറപ്പ് ഇല്ലാതാക്കുകയും അതു സാധാരണവത്കരിക്കപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. നിരന്തരം വയലന്‍സുകളുടെയും ദുരന്തങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കുന്നവരിലും കാണുന്നവരിലും പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (ജഠടഉ) കൂടുന്നു എന്നും പഠനങ്ങളുണ്ട്.
മനസ്സിനെ രമിപ്പിക്കുന്നതാണ് കല. അക്രമചിത്രങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിനെ രമിപ്പിക്കുകയല്ല, വിഭ്രാന്തമാക്കുകയാണ് ചെയ്യുന്നത്. അപക്വമനസ്സുകളെ അതു തീര്‍ച്ചയായും സ്വാധീനിക്കും. അക്രമം സ്വാഭാവികമാണെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകാം. മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ തെറ്റില്ലെന്നൊരു മനോഭാവത്തിലേക്ക് അത് അവരെ നയിക്കുന്നു.
വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കി എസ്. ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ചുരുളി. ഈ സിനിമയിലെ ഭാഷ ഭീകരംമാത്രമല്ല, കേട്ടാല്‍ അറയ്ക്കുന്ന പ്രയോഗങ്ങള്‍ നിറഞ്ഞതുമാണ്. സിനിമയുടെ നിര്‍മിതിയില്‍ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്‌കൃതവസ്തുവാണ് തെറിഭാഷ. സിനിമ കല എന്നതിനോടൊപ്പം ഒരു സാംസ്‌കാരികോത്പന്നംകൂടിയാണ്. 'സംസ്‌കാരം എന്ന വാക്കിനര്‍ഥം അപരനെക്കുറിച്ചുള്ള കരുതല്‍' എന്നാണ്. ഈ കരുതലില്ലായ്മ ഇന്നത്തെ സിനിമകളില്‍ വ്യാപകമായിക്കാണാം. സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത 'ഇടുക്കി ഗോള്‍ഡ്' കഞ്ചാവിനെ മഹത്ത്വവത്കരിക്കുകയായിരുന്നു.
'സൂക്ഷ്മദര്‍ശിനി' എന്ന ഹിറ്റ് ചിത്രം നോക്കൂ: കുടുംബത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍വേണ്ടി മകളെ കൊല്ലാന്‍ മകനോടാവശ്യപ്പെടുകയും മൃതദേഹം കഷണങ്ങളായി മുറിച്ച് രാസലായനിയില്‍ ലയിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രം. ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുന്നവിധത്തില്‍ കുടുംബചിത്രങ്ങള്‍പോലും മാറിയിരിക്കുന്നു. 
'പണി' എന്ന സിനിമ കോഴിയെ കൊല്ലുന്ന ലാഘവത്തോടെ ക്വൊട്ടേഷന്‍ കൊലകള്‍ നടത്തുന്ന രണ്ടു യുവാക്കളുടെ കഥയാണ്. രജനീകാന്തിന്റെ ജയിലര്‍ സിനിമയിലും ക്രൂരതയുടെ നവീനാവിഷ്‌കാരം കാണാം.
'വെര്‍തര്‍ എഫക്റ്റ്' എന്നൊരു സംഗതിയെപ്പറ്റി കേട്ടിട്ടുണ്ട്. 1774 ല്‍ പുറത്തിറങ്ങിയ 'ദി സോറോസ് ഓഫ് യങ് വെര്‍തര്‍' എന്ന നോവലില്‍നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. നോവലില്‍ വെര്‍തര്‍ എന്ന യുവാവിന് ഒരു സ്ത്രീയോടു പ്രണയം തോന്നുന്നു. പക്ഷേ, പല കാരണംകൊണ്ടും അയാള്‍ക്ക് അവരെ കല്യാണം കഴിക്കാന്‍ പറ്റാതെവരികയും അതിന്റെ വിഷമത്തില്‍ വെര്‍തര്‍ സ്വയം ജീവനൊടുക്കുകയും ചെയ്യുന്നു. യൂറോപ്പില്‍ ഈ നോവല്‍ ഇറങ്ങിയശേഷം ആത്മഹത്യകളുടെ ഒരു പരമ്പരതന്നെ ഉണ്ടായി. ചിലര്‍ മരിക്കുമ്പോള്‍ വെര്‍ തറിനു സമാനമായ രീതിയില്‍ വസ്ത്രം ധരിച്ചിരുന്നു. ചിലര്‍ വെര്‍തര്‍ ചെയ്തതു പോലെ സ്വന്തം ജീവന്‍ എടുക്കാന്‍ പിസ്റ്റള്‍ ഉപയോഗിച്ചു. ചിലര്‍ മരണസമയത്ത് പുസ്തകത്തിന്റെ ഒരു കോപ്പി കൈയില്‍ കരുതി. അങ്ങനെ നിരവധി പേരുടെ ആത്മഹത്യയ്ക്ക് ഈ പുസ്തകം കാരണമായി എന്നതിനു തെളിവുകളുണ്ട്. ഒടുവില്‍, യൂറോപ്പില്‍ ഈ പുസ്തകം നിരോധിക്കേണ്ടിവന്നു. ഒരു നോവലിനും അതിലെ കഥാപാത്രത്തിനും ഇത്രയധികം സ്വാധീക്കാന്‍ കഴിയുമെങ്കില്‍ സിനിമപോലുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക്, അവയില്‍ ദൃശ്യവത്കരിക്കുന്ന, അക്രമങ്ങള്‍ക്ക് എത്ര മടങ്ങ് സ്വാധീനശക്തിയുണ്ടാകും!
പഞ്ചാബില്‍ സിനിമകളെക്കാള്‍ ആല്‍ബം സോങ്ങുകളാണ് യുവജനങ്ങളില്‍സ്വാധീനം ചെലുത്തിയിരുന്നത്. പാട്ടുകള്‍ പലതും ലഹരിയുപയോഗത്തെ വാഴ്ത്തി പ്പാടുന്നതായിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ അധ്യക്ഷത വഹിച്ച ഒരു സെമിനാറില്‍ അവിടത്തെ ഒട്ടേറെ ഗായകര്‍ പങ്കെടുത്തു. തങ്ങളുടെ പാട്ടുകളിലെ ലഹരിയെക്കുറിച്ചു പരാമര്‍ശിക്കുന്ന വരികള്‍ ഒഴിവാക്കുമെന്ന് അവര്‍ അന്ന് പ്രതിജ്ഞയെടുത്തു. പാട്ടുകളില്‍ ലഹരിയെയും അക്രമവാസനയെയും പ്രോത്സാഹിപ്പിക്കുന്ന വരികള്‍ ഒഴിവാക്കണമെന്ന് ചണ്ഡിഗഡ് ബാലവകാശക്കമ്മീഷനും ഉത്തരവിറക്കി. ഇതിന്റെ ഫലമായി പ്രമുഖ പഞ്ചാബി ഗായകനായ ദില്‍ജിത്ത് ദൊസാഞ്ഞ് ചണ്ഡിഗഡിലും തെലങ്കാനയിലും നടത്തിയ പരിപാടികളില്‍ അത്തരം വരികള്‍ മാറ്റേണ്ടിവന്നു.
മൊബൈല്‍ഫോണ്‍ അഡിക്ഷന്‍, അവയില്‍ വരുന്ന സെന്‍സര്‍ ചെയ്യപ്പെടാത്ത കണ്ടന്റുകള്‍, വാര്‍ത്തകളിലും സിനിമകളിലും നിറയുന്ന വയലന്‍സ്, ഇവയില്‍നിന്ന് ശരിയും തെറ്റും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥ, ഇതിലൊന്നും കാര്യമായ നിയന്ത്രണമില്ലാത്ത മാതാപിതാക്കള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ വയലന്‍സിന്റെ പിന്നിലുണ്ട്. കൊവിഡ്കാലം ഒരുതരം തടവിലൂടെ കടന്നുപോയവരാണ് നമ്മുടെ കുട്ടികള്‍. സാമൂഹികജീവിതം നിഷേധിക്കപ്പെട്ട്, ഒറ്റപ്പെട്ട് ഫോണിനടിമയായ ഈ കാലത്തെ അരക്ഷിതാവസ്ഥ കുട്ടികളുടെ തലച്ചോറിനെ ബാധിച്ചിട്ടുണ്ടാകും.
വികലമായ മനസ്സിന്റെ ഉടമകള്‍ ഒരു ചെറിയ ശതമാനം എന്നും സമൂഹത്തിലുണ്ട്. ഇവര്‍ നിയമവിരുദ്ധരും സഹാനുഭൂതിയോ മൂല്യബോധമോ ഇല്ലാത്തവരുമായിരിക്കും. മറ്റുള്ളവരെ വേദനിപ്പിച്ച് അതില്‍ ആഹ്ലാദവും സംതൃപ്തിയും, ഒരുതരം ലഹരിയും കണ്ടെത്തുന്നവര്‍. മനഃശാസ്ത്രത്തില്‍ 'സാഡിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോഡര്‍' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മറ്റു ചിലര്‍ 'സാമൂഹികവിരുദ്ധമനോവൈകല്യം' ഉള്ളവരാണ്. ഇക്കൂട്ടര്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല. പ്രവൃത്തികളില്‍ അല്പംപോലും കുറ്റബോധവും ഇക്കൂട്ടര്‍ പ്രകടിപ്പിക്കില്ല. ഇത്തരം മാനസികാവസ്ഥയുടെകൂടെ, മദ്യം, മയക്കുമരുന്ന്, വയലന്‍സുള്ള സിനിമകള്‍ എന്നിവ ചേരുമ്പോള്‍ വിനാശകരമായ പ്രവര്‍ത്തനങ്ങളുടെ ഇന്ധനമായി അതു പ്രവര്‍ത്തിക്കും.
പല ഘടകങ്ങളുടെ സ്വാധീനത്താല്‍  മനക്കരുത്തും വൈകാരികോജസ്സും വലിയ തോതില്‍ കൈമോശം വന്ന ഇളംതലമുറയാണ് ഇവിടെയുള്ളത്. അവരുടെ മുന്നിലേക്ക് പരിധിയില്ലാത്ത അക്രമത്തിന്റെ കാഴ്ചകള്‍ കടത്തിവിടുന്നതിനെപ്പറ്റി സിനിമാസമൂഹം ആത്മപരിശോധന നടത്തുന്നതു നന്നായിരിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)