ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍ അന്തരിച്ചിട്ട് മേയ് 23 ന് തൊണ്ണൂറുവര്‍ഷം
ഈ നൂറ്റാണ്ടില്‍ കാരുണ്യത്തിന്റെ ശബ്ദമായി ലോകജനതയെ മുഴുവന്‍ ആകര്‍ഷിച്ച് കരുണയ്ക്കു പുതിയ ഭാഷ്യം രചിച്ച ഫ്രാന്‍സിസ്പാപ്പായുടെ ദര്‍ശനങ്ങളും പ്രബോധനങ്ങളും ഒരു നൂറ്റാണ്ടിനുമുമ്പേതന്നെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ കരുണാര്‍ദ്രസ്‌നേഹത്തിന്റെ പ്രവാചകനാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍. പ്രവാചകന്‍ മുമ്പേ പോകുന്നവനും എല്ലാം മുന്‍കൂട്ടി കാണുന്നവനുമാണ്. കര്‍ത്താവിന്റെ സ്‌നേഹവും കരുണയും പ്രഘോഷിക്കുകയും അതു ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുക പ്രവാചകന്റെ ദൗത്യമാണ്. ഈ പ്രവാചകദൗത്യം സ്വജീവിതത്തില്‍ സാക്ഷാത്കരിച്ച ധന്യന്‍മത്തായിയച്ചന്‍ കാരുണ്യത്തിന്റെ സുവിശേഷമായി ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.
സുവിശേഷമൂല്യങ്ങള്‍ വീരോചിതമായി അഭ്യസിച്ച കദളിക്കാട്ടില്‍ മത്തായിയച്ചന്റെ 34 വര്‍ഷത്തെ തീക്ഷണവും ത്യാഗനിര്‍ഭരവും പരസ്‌നേഹപൂരിതവുമായ അജപാലനശുശ്രൂഷയിലൂടെ ഈശോയുടെ കരുണാര്‍ദ്രസ്‌നേഹം ചാലുവറ്റാതെ എല്ലാവരിലേക്കും വിശിഷ്യാ നിരാലംബരായ കുഞ്ഞുങ്ങള്‍, അശരണരായ വൃദ്ധജനങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹരിജനങ്ങള്‍, പാപത്തിന്റെ കുരുക്കുവീണവര്‍, അഗതികള്‍, നിര്‍ധനര്‍ എന്നിവരിലേക്ക് ഒഴുകിയിറങ്ങി. സുവിശേഷം നിഷ്‌കര്‍ഷിക്കുന്ന കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ സംസ്‌കാരം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ച അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവകരുണയുടെ ഒരിക്കലും മായാത്ത ചിത്രങ്ങളായി ചരിത്രത്തില്‍ ഇടംനേടി. ജീവിതത്തിന്റെ സമസ്തമേഖലകളിലും കാരുണ്യത്തിന്റെ കൈയൊപ്പു ചാര്‍ത്തിയ ധന്യന്‍ മത്തായിയച്ചന്‍ അന്ത്യവിധിയുടെ മാനദണ്ഡമായ കാരുണ്യപ്രവൃത്തികളെല്ലാം തന്റെ കര്‍മ്മമണ്ഡലങ്ങളില്‍ നിറവേറ്റി ഈശോയുടെ കരുണാര്‍ദ്രസ്‌നേഹത്തിന്റെ വക്താവായി പ്രശോഭിച്ചു. അനുകമ്പ അഥവാ കാരുണ്യം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഒരിക്കലും നിഷ്‌ക്രിയരാവുകയില്ല. ഹൃദയത്തില്‍ കരുണനിറഞ്ഞ വ്യക്തിക്ക് മറ്റുള്ളവരുടെ വേദന അനുഭവിക്കാന്‍ കഴിയും. ധന്യന്‍ മത്തായിയച്ചന്റെ ജീവിതം പഠിക്കുമ്പോള്‍ ഈ സത്യം ബോധ്യപ്പെടും. പാവപ്പെട്ട മനുഷ്യരുടെ ഹൃദയനൊമ്പരങ്ങളും കഷ്ടപ്പാടുമെല്ലാം കൂടെനടന്ന് അനുഭവിച്ച് അവര്‍ക്കു സാന്ത്വനമേകിയ ആര്‍ദ്രഹൃദയനാണ് അദ്ദേഹം. ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതുപോലെ ആടുകളുടെ മണമറിഞ്ഞ യഥാര്‍ത്ഥ ഇടയന്‍.
സത്യത്തിന്റെയും നീതിയുടെയും കരുണയുടെയും വഴികളില്‍ വിവേകത്തോടും വിശുദ്ധിയോടുംകൂടി ജീവിച്ച മത്തായിയച്ചന്‍ സുവിശേഷം നിഷ്‌കര്‍ഷിക്കുന്ന സ്‌നേഹസംസ്‌കാരത്താല്‍ ജീവിതത്തെ സമലംകൃതമാക്കി. ദൈവികജ്ഞാനത്താല്‍ പൂരിതനായി എല്ലാവരെയും സ്‌നേഹത്തിന്റെ നീരുറവയിലേക്ക് ആനയിക്കുവാന്‍ നിതാന്തജാഗ്രത പുലര്‍ത്തിയ ആര്‍ദ്രഹൃദയനായിരുന്നു അദ്ദേഹം. ജാതിയും മതവും വര്‍ഗവും വര്‍ണവുവമെല്ലാം മനുഷ്യനെ ഒറ്റപ്പെടുത്തുന്ന ദുരവസ്ഥ തനിക്കുചുറ്റും നിലനിന്നപ്പോള്‍ സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരുടെ ഇടയിലേക്ക് തിരുഹൃദയത്തിന്റെ കരുണാര്‍ദ്രസ്‌നേഹമായി കദളിക്കാട്ടിലച്ചന്‍ കടന്നുചെന്നു. ദൈവസ്‌നേഹവും പരസ്‌നേഹവും ഒരുപോലെ ജീവിതത്തില്‍ സമന്വയിപ്പിച്ച ആ ദൈവികമനുഷ്യന്‍ താന്‍ കണ്ടുമുട്ടിയ ഹൃദയങ്ങളെ കാരുണ്യംകൊണ്ടു വായിക്കുകയും അവരുടെ ഏറ്റവും ആഴത്തിലുള്ള ആവശ്യങ്ങളോട് അതേ കാരുണ്യംകൊണ്ട് പ്രത്യുത്തരിക്കുകയും ചെയ്തുകൊണ്ട് ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊണ്ടു. ഈശോയുടെ മാറില്‍ ചാഞ്ഞിരുന്ന് അവിടുത്തെ ഹൃദയരഹസ്യങ്ങള്‍ സ്വന്തമാക്കി സ്‌നേഹത്തിന്റെ ശിഷ്യനായി രൂപാന്തരപ്പെട്ട യോഹന്നാന്‍ ശ്ലീഹായെപ്പോലെ മത്തായിയച്ചനും തിരുഹൃദയത്തോടു സദാ ചേര്‍ന്നിരുന്ന് ആ ഹൃദയസ്പന്ദനങ്ങള്‍ സ്വഹൃദയത്തിലേറ്റുവാങ്ങി.
ദൈവകരുണയുടെ സന്ദേശം പ്രഘോഷിക്കാന്‍ പോളണ്ടില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട വി. ഫൗസ്റ്റീന ജീവിച്ച (1905-1938) അതേ കാലഘട്ടത്തില്‍ത്തന്നെ പാലായുടെ മണ്ണില്‍നിന്നു കരുണാര്‍ദ്രസ്‌നേഹത്തിന്റെ പ്രവാചകനായി മത്തായിയച്ചനെ ദൈവം തിരഞ്ഞെടുത്തുയര്‍ത്തി(1872-1935). ഈശോയുടെ തിരുഹൃദയത്തില്‍നിന്നു പ്രവഹിച്ച കരുണയുടെ കൃപകള്‍ 'ശരണം' എന്ന ഒരേയൊരു പാത്രം ഉപയോഗിച്ചു കോരിയെടുത്തു ലോകത്തിനു പകര്‍ന്നുകൊടുത്ത കാരുണ്യദൂതനാണ് ധന്യന്‍ മത്തായിയച്ചന്‍. കരയുന്നവരോടുകൂടി കരയുവാനും സന്തോഷിക്കുന്നവരോടു കൂടി സന്തോഷിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. ജീവിതത്തിന്റെ നാല്ക്കവലകളില്‍ ദിശയറിയാതെ പകച്ചുനില്‍ക്കുന്നവര്‍ക്ക് ചൂണ്ടുപലകയായി മാറിയ ആ ധന്യാത്മാവ് നമ്മുടെ മുമ്പില്‍ തെളിച്ചിട്ട കാരുണ്യത്തിന്റെ വഴിത്താരയിലൂടെ സഞ്ചരിച്ച് നമുക്കും കരുണാര്‍ദ്രസ്‌നേഹത്തിന്റെ പ്രേഷിതരാകാം.