•  12 Jun 2025
  •  ദീപം 58
  •  നാളം 14
ലേഖനം

ഫാത്തിമാമാതാവിന്റെ തിരുസന്നിധിയില്‍

   സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍നിന്നു പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ വിമാനമിറങ്ങുമ്പോള്‍നേരം നന്നേ വൈകിയിരുന്നു. സമയം രാത്രി 10 മണി കഴിഞ്ഞിരുന്നെങ്കിലും ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിച്ചിരുന്നില്ല.
  പോര്‍ച്ചുഗലിലെ പുരാതനനഗരികളിലൊന്നായ പോര്‍ട്ടോയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഫാത്തിമയിലേക്കു ബസിലായിരുന്നു യാത്ര. ലോകപ്രശസ്ത മരിയന്‍തീര്‍ഥാടനകേന്ദ്രമായ ഫാത്തിമയില്‍ സന്ദര്‍ശനം നടത്തണമെന്നും അവിടെയെത്തി അമലോദ്ഭവകന്യകയായ പരിശുദ്ധമറിയത്തോടു പ്രാര്‍ഥിക്കണമെന്നുമുള്ള ഏറെ നാളത്തെ ആഗ്രഹമാണ് സഫലമാകാന്‍ പോകുന്നത്.
108 വര്‍ഷംമുമ്പ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട അമലോദ്ഭവമാതാവിന്റെ തിരുനാള്‍ദിവസമായ മേയ് 13-ാം തീയതി അവിടെ എത്താന്‍ കഴിയാത്തതിന്റെ ദുഃഖം മനസ്സിലുണ്ടായിരുന്നു.
   1917 മേയ് 13-ാം തീയതിയായിരുന്നു അമ്മയുടെ ഫാത്തിമയിലെ ആദ്യപ്രത്യക്ഷീകരണം. വീട്ടില്‍നിന്ന് അധികം അകലെയല്ലാത്ത ഒരു ചെറിയ കുന്നിന്‍ചെരുവില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു സാധാരണകര്‍ഷകകുടുംബത്തിലെ പത്തു വയസ്സുകാരി ലൂസിയയ്ക്കും അവളുടെ പിതൃസഹോദരപുത്രന്‍ ഒമ്പതു വയസ്സുകാരനായ ഫ്രാന്‍സിസ്‌കോയ്ക്കും അവന്റെ സഹോദരി ഏഴു വയസ്സുള്ള ജസീന്തയ്ക്കുമാണ് അമലോദ്ഭവകന്യക പ്രത്യക്ഷപ്പെട്ടത്. ആടുകളെ മേയ്ക്കുന്നതിനിടെ കല്ലുപെറുക്കി കളിച്ചുകൊണ്ടിരുന്നപ്പോള്‍ അഭൗമികമായ ഒരു പ്രകാശം കണ്ട് ഇടിമിന്നലാണെന്നു കരുതി ഭയപ്പെട്ട് ധൃതിയില്‍ വീട്ടിലേക്കു മടങ്ങവേ താഴ്‌വരയിലെ ഒരു കുറ്റിച്ചെടിയുടെ മുകളില്‍ സൂര്യനെക്കാള്‍ പ്രഭയോടെ വെള്ളവസ്ത്രമണിഞ്ഞ ഒരു സ്ത്രീ നില്ക്കുന്നതുകണ്ട് കുട്ടികള്‍ സ്തബ്ധരായി നിന്നുപോയി. കൈകളില്‍ കരുതിയിരുന്ന വെളുത്ത ജപമാല കുട്ടികളെ കാണിച്ചുകൊണ്ട് ആ സ്ത്രീ ഇപ്രകാരം പറഞ്ഞു: ''പാപികളുടെ മാനസാന്തരത്തിനുവേണ്ടി എല്ലാ ദിവസവും നിങ്ങള്‍ ഇതു ചൊല്ലണം. എന്റെ പുത്രനായ യേശുവിന്റെ ജനനവും ജീവിതവും പീഡാസഹനവും ഉയിര്‍പ്പുമടങ്ങുന്ന 15 രഹസ്യങ്ങള്‍ ധ്യാനിക്കാനുള്ള ജപമാലയാണിത്.'' ഓരോ രഹസ്യത്തിന്റെയും അവസാനം ചൊല്ലേണ്ട ഒരു പ്രത്യേക പ്രാര്‍ഥനയും ആ സ്ത്രീ അവര്‍ക്കു പറഞ്ഞുകൊടുത്തു. ആ പ്രാര്‍ഥന ഇപ്രകാരമായിരുന്നു: ''ഓ, എന്റെ ഈശോയേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ, എല്ലാ ആത്മാക്കളെയും, വിശിഷ്യാ അങ്ങേ കാരുണ്യം ഏറ്റവും ആഗ്രഹിക്കുന്നവരെയും സ്വര്‍ഗത്തിലേക്കാനയിക്കണമേ.''
തുടര്‍ന്നുള്ള അഞ്ചു മാസങ്ങളിലെ എല്ലാ  13-ാം തിയതിയും ഇതേ സ്ഥലത്തു താന്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അവസാനപ്രത്യക്ഷീകരണത്തില്‍ അതിശയകരമായ ഒരദ്ഭുതത്തിലൂടെ താന്‍ ആരാണെന്നു വെളിപ്പെടുത്തുമെന്നും അറിയിച്ചശേഷം അമ്മ അപ്രത്യക്ഷമാവുകയും ചെയ്തു.
   അമലോദ്ഭവകന്യകയുടെ അവസാന പ്രത്യക്ഷീകരണം നടന്ന ഒക്‌ടോബര്‍ 13-ാം തീയതി 70,000 ആളുകളാണ് ഫാത്തിമയിലെ ചെറിയ മലഞ്ചെരുവില്‍ തടിച്ചുകൂടിയത്. മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മഴയെയും ശക്തമായ കാറ്റിനെയും അവഗണിച്ചു കാത്തുനിന്ന ജനക്കൂട്ടത്തിനുമുമ്പില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ''ഞാന്‍ ജപമാലരാജ്ഞിയാണ്. ഞാന്‍ നില്ക്കുന്ന ഈ സ്ഥലത്ത് എനിക്കായി ഒരു പ്രാര്‍ഥനാലയം പണിയണം''. കാര്‍മേഘങ്ങള്‍ വേര്‍പെട്ട് നീലാകാശം തെളിഞ്ഞപ്പോള്‍ സൂര്യന്‍ ഒരു തീഗോളം പോലെ ഇളകിയാടുന്നതായി ജനത്തിനു തോന്നി. എല്ലാവിധ നിറങ്ങളും പ്രസരിപ്പിച്ചുകൊണ്ട് മിന്നിത്തിളങ്ങിയ സൂര്യന്‍, നോക്കിനിന്നവരെയെല്ലാം പ്രഭാപൂരിതമാക്കി. സൂര്യന്‍ ഭൂമിയിലേക്കു വീണേക്കുമെന്നുപോലും ജനം ഭയപ്പെട്ടു. ഇതെല്ലാം മൂന്നു തവണ ആവര്‍ത്തിച്ചുവെങ്കിലും ആ 'സൂര്യാദ്ഭുതം' പത്തുമിനിറ്റുള്ളില്‍ അവസാനിച്ചു. പരിഭ്രാന്തരായ ജനം ഉച്ചത്തില്‍ കരയുകയും അലറിവിളിക്കുകയും ചെയ്തു. മഴയില്‍ കുതിര്‍ന്ന തങ്ങളുടെ വസ്ത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് ഉണങ്ങിയതായി കാണുകയും ചെയ്തു.
   1917 ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ കുട്ടികള്‍ക്കു നല്‍കിയ ദര്‍ശനങ്ങളിലാണ് മൂന്നു രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. അവയിലൊന്ന് നരകത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ഒരിക്കലും അണയാത്ത തീയില്‍ കിടന്നു വേദനയനുഭവിക്കുന്ന  പാപികളെ രക്ഷിക്കാനാണ് തന്റെ വിമലഹൃദയത്തോടുള്ള ഭക്തിയില്‍ വളരാന്‍ ദൈവം ആഗ്രഹിക്കുന്നതെന്നാണ് പരിശുദ്ധ അമ്മ കുട്ടികളോടു പറഞ്ഞത്. അധികം വൈകാതെതന്നെ രണ്ടാം ലോകയുദ്ധം ഉണ്ടാകുമെന്നും, റഷ്യ ക്രിസ്തുവിശ്വാസംവിട്ട് കമ്യൂണിസത്തിലേക്കു നിപതിക്കുമെന്നും വെളിപ്പെടുത്തിയതാണ് രണ്ടാമത്തെ രഹസ്യം. ഭാവിയില്‍ വിശ്വാസികള്‍ നേരിടാന്‍ പോകുന്ന പീഡനങ്ങളും, വെള്ളയുടുപ്പണിഞ്ഞ ഒരു മെത്രാന്റെ മരണവുമായിരുന്നു മൂന്നാമത്തെ രഹസ്യം. 1981 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വെടിയേറ്റു വീണ സംഭവവുമായി ഈ രഹസ്യത്തെ ചരിത്രകാരന്മാര്‍ ബന്ധപ്പെടുത്താറുമുണ്ട്. അക്കാലത്തു വ്യാപകമായി പടര്‍ന്നുപിടിച്ച ഫ്‌ളൂ ബാധിച്ച് 11-ാം വയസ്സിലും 10-ാം വയസ്സിലും മരണമടഞ്ഞ ഫ്രാന്‍സിസ്‌കോയെയും ജസീന്തയെയും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി  പ്രഖ്യാപിച്ച 2000 മേയ് 13 നായിരുന്നു മൂന്നാമത്തെ രഹസ്യം പുറംലോകത്തെ അറിയിച്ചത്.
ഈശോയുടെ ലൂസിയ
   മൂന്നു കുട്ടികളില്‍ പ്രധാനിയായ ലൂസിയ 1921 ജൂണ്‍ 17 ന് വിശുദ്ധ ഡൊറോത്തിയുടെ സന്ന്യാസസഭയിലും, 1948 മാര്‍ച്ച് 28-ാം തീയതി വിശുദ്ധ തെരേസയുടെ കര്‍മലസഭയിലും അംഗമായി. അമലോദ്ഭവമാതാവിന്റെ സിസ്റ്റര്‍ ലൂസിയ എന്ന പേരായിരുന്നു അവള്‍ തിരഞ്ഞെടുത്തത്. ഇതിനിടയില്‍ 1926 ഫെബ്രുവരി 15-ാം  തീയതിയും ഡിസംബര്‍ 10-ാം തീയതിയും 1929 ജൂണ്‍ 13, 14 തീയതികളിലും  അമലോദ്ഭവമാതാവ് സിസ്റ്റര്‍ ലൂസിയയ്ക്കു പ്രത്യക്ഷപ്പെട്ടു. തന്റെ ഹൃദയത്തിനെതിരേ ചെയ്യപ്പെടുന്ന നിരവധിയായ പാപങ്ങള്‍ക്കു പരിഹാരമായി തുടര്‍ച്ചയായ അഞ്ചു മാസങ്ങളിലെ  ആദ്യശനിയാഴ്ചകളില്‍ ജപമാലരഹസ്യങ്ങള്‍ ധ്യാനിക്കാനും, നല്ല കുമ്പസാരം നടത്തി വിശുദ്ധകുര്‍ബാന സ്വീകരിക്കാനും ആവശ്യപ്പെടുകയും ചെയ്തു. 2005 ഫെബ്രുവരി 13 ന് 98-ാം വയസ്സില്‍ അന്തരിച്ച സിസ്റ്റര്‍ ലൂസിയയെ  വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു മുന്നൊരുക്കമായി ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ജൂണ്‍ 22-ാം തീയതി അവളെ ധന്യയായി പ്രഖ്യാപിച്ചു. 1953 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫാത്തിമയിലെ ജപമാലരാജ്ഞിയുടെ  ബസിലിക്കയില്‍ ഫ്രാന്‍സിസ്‌കോയുടെയും ജസീന്തയുടെയും കല്ലറകള്‍ക്കു സമീപംതന്നെയാണ് സിസ്റ്റര്‍ ലൂസിയയുടെയും മൃതദേഹം അടക്കംചെയ്തത്.
ഫാത്തിമയിലെ നേര്‍ക്കാഴ്ച
    ഫാത്തിമയിലെത്തിയ ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത് മൂന്നു കുട്ടികളുടെയും വീടുകളായിരുന്നു. കരിങ്കല്‍ച്ചീളുകള്‍ അടുക്കിവച്ച് മണ്ണുതേച്ചു ബലപ്പെടുത്തിയ കുഞ്ഞുകൂരകളായിരുന്നു രണ്ടു വീടുകളും. ഒരു നൂറ്റാണ്ടിലധികം പഴക്കംതോന്നും. രണ്ടു കൊച്ചുമുറികളും ഒരു ചെറിയ അടുക്കളയുംമാത്രം. കുട്ടികള്‍ ഉപയോഗിച്ചിരുന്ന കുഞ്ഞുകട്ടിലുകളും കസേരകളും ധാന്യം സൂക്ഷിച്ചിരുന്ന പെട്ടിയും അതേപടി സംരക്ഷിച്ചിരിക്കുന്നു. വീടിനുപുറത്തുള്ള ചാര്‍ത്തില്‍ വിറകുകള്‍ അടുക്കിവച്ചിരിക്കുന്നു. മുറ്റത്തിനടുത്തുതന്നെ ആടുകള്‍ക്കുള്ള അടച്ചുറപ്പുള്ള  ഒരു ഷെഡ്ഡും  കാണാനായി. ഫാത്തിമയിലെത്തുന്ന സന്ദര്‍ശകരെല്ലാം മൂവരുടെയും ഭവനങ്ങള്‍ സന്ദര്‍ശിക്കാനും സമയം കണ്ടെത്തും. വീടുകള്‍ക്കടുത്തുവരെ വാഹനങ്ങള്‍ എത്തുമെങ്കിലും ജപമാല ചൊല്ലി പ്രാര്‍ഥിച്ചുകൊണ്ടു നടന്നാണ് ഞങ്ങളുടെ തീര്‍ഥാടകസംഘം താമസസ്ഥലത്തുനിന്നും അവിടെയെത്തിയത്. നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും വീടും പരിസരങ്ങളും നിരത്തുകളുമെല്ലാം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. വീട്ടുകാരുടെയും കരപ്രമാണികളുടെയും എതിര്‍പ്പുമൂലം  വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ വന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പ്രത്യക്ഷീകരണങ്ങള്‍ വീടിനടുത്തുതന്നെയാണു നടന്നത്. അവിടെ കന്യകാമാതാവിന്റെ ഒരു ചെറിയ കപ്പേളയും 1916 ല്‍ 'സമാധാനത്തിന്റെ മാലാഖ' കുട്ടികള്‍ക്കു ദര്‍ശനം നല്‍കിയെന്നു കരുതപ്പെടുന്ന സ്ഥലത്തെ സ്മാരകങ്ങളും വറ്റാത്ത ഒരു കിണറും ഞങ്ങള്‍ സന്ദര്‍ശിച്ചു.
    അമലോദ്ഭവമാതാവു പ്രത്യക്ഷപ്പെട്ട അതേ സ്ഥലത്ത് അമ്മയുടെ ആവശ്യപ്രകാരം 1919 ല്‍ 'പ്രത്യക്ഷീകരണചാപ്പല്‍'  നിര്‍മിച്ചു. ചാപ്പലിന്റെ മധ്യത്തില്‍ സ്ഥാപിച്ച മാര്‍ബിള്‍ശിലയില്‍ സിസ്റ്റര്‍  ലൂസിയയുടെ നിര്‍ദേശപ്രകാരം 1947 ല്‍ ആര്‍ക്കിടെക്ടായ ജോസ് തെഡിം രൂപകല്പന ചെയ്ത അമലോദ്ഭവമാതാവിന്റെ തിരുസ്വരൂപവും  പ്രതിഷ്ഠിച്ചു. ചാപ്പലിനടുത്തുതന്നെയുള്ള ചെറിയ കുന്നിന്‍ചെരുവിലാണ്  ജപമാലമാതാവിന്റെ  നാമധേയത്തിലുള്ള ബൃഹത്തായ ഒരു ബസിലിക്കയും പണിതുയര്‍ത്തിയത്. 25 വര്‍ഷങ്ങള്‍കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കിയ ബസിലക്കയില്‍ 8,633 ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ദൈവാലയത്തിന്റെ മുഖവാരത്തിന്റെ ഉയരം ആരെയും അതിശയിപ്പിക്കും (65 മീറ്റര്‍, 219 അടി).
ഫാത്തിമാസന്ദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായി കണ്ടത് എല്ലാ ദിവസവും മുടങ്ങാതെ നടത്തുന്ന ജപമാലപ്രദക്ഷിണമാണ്. ലോകമെമ്പാടുംനിന്ന് ഫാത്തിമയിലെത്തുന്ന വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സ്വന്തം ഭാഷയില്‍ ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ അവസരമുണ്ട്.
   ഞങ്ങളെപ്പോലെ കേരളത്തില്‍നിന്നുമെത്തിയ മറ്റൊരു സംഘത്തിന് ജപമാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫാ ബിനു തൊട്ടിയില്‍ എം എസ് റ്റിക്ക്  പ്രത്യക്ഷീകരണചാപ്പലില്‍ രണ്ടു ദിവസങ്ങളിലായി ഇംഗ്ലീഷിലും മലയാളത്തിലും ദിവ്യബലിയര്‍പ്പിക്കാന്‍ ഭാഗ്യമുണ്ടായി.
    പ്രത്യക്ഷീകരണചാപ്പലിനും ബസിലിക്കയ്ക്കും മുമ്പിലുള്ള അതിവിശാലമായ മൈതാനത്ത് ഒത്തുചേരുന്ന ആയിരക്കണക്കായ വിശ്വാസികള്‍ കത്തിച്ചുപിടിച്ച മെഴുതിരികളുമായി ജപമാലയില്‍ പങ്കെടുക്കുന്നതും, രൂപതാധ്യക്ഷന്റെയും അനേകം പുരോഹിതരുടെയും സാന്നിധ്യത്തില്‍ അമലോദ്ഭവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി നീങ്ങുന്നതും വേറിട്ട അനുഭവമാണ്.
വിശുദ്ധരായ മാര്‍പാപ്പമാരുടെ സന്ദര്‍ശനംകൊണ്ടും അനുഗൃഹീതമാണ് ഫാത്തിമയിലെ പുണ്യഭൂമി. ലോകരാജ്യങ്ങളെ മുഴുവന്‍ അമലോദ്ഭവമാതാവിന്റെ  തിരുഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ട് 1942 ഒക്‌ടോബര്‍ 31-ാം തീയതി ധന്യനായ പയസ് 12-ാമന്‍ പാപ്പ ഉത്തരവായി. രണ്ടാം ലോകയുദ്ധത്തില്‍നിന്നു പോര്‍ച്ചുഗലിനെ സംരക്ഷിച്ചതിന് പരിശുദ്ധ കന്യകാമാതാവിന് കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് പോര്‍ച്ചുഗലിലെ സ്ത്രീകള്‍ സമര്‍പ്പിച്ച സ്വര്‍ണകിരീടം അമലോദ്ഭവമാതാവിന്റെ ശിരസില്‍ ചാര്‍ത്തിയത് മാര്‍പാപ്പയുടെ പ്രതിനിധിയാണ്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ 1967 മേയ് 13-ാം തീയതി ഫാത്തിമയിലെത്തിയ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ, ലോകസമാധാനത്തിനും സഭകളുടെ ഐക്യത്തിനുംവേണ്ടി പ്രാര്‍ഥിച്ചു. ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പ 1977 ജൂലൈ 10-ാം തീയതിയും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1982 ലും 1991 ലും 2000 ത്തിലും ഫാത്തിമ സന്ദര്‍ശിച്ചു. 1981 ലെ വധശ്രമത്തിനിടെ തന്റെ ശരീരത്തില്‍ തറച്ച വെടിയുണ്ട അലോദ്ഭവകന്യകയുടെ സ്വര്‍ണകിരീടത്തില്‍ ചാര്‍ത്തിയതും പാപ്പതന്നെയാണ്. 2010 മേയ് 13 ന് ഫാത്തിമയിലെത്തിയ ബെനഡിക്ട് 16-ാമന്‍ പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ അഞ്ചു ലക്ഷം പേരാണ് പങ്കെടുത്തത്. 2017 മേയ് 13 നും 2023 ഓഗസ്റ്റ് 5 നും ഫാത്തിമ സന്ദര്‍ശിച്ച മരിയഭക്തനായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസമാധാനത്തിനും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുംവേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയാഘോഷിച്ച 2017 മേയ് 13 ന് ഫ്രാന്‍സിസ്‌കോയെയും ജസീന്തയെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതും ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)