•  26 Jun 2025
  •  ദീപം 58
  •  നാളം 16
വചനനാളം

ദിശയറിയാതെ ഉഴലുമ്പോള്‍

മേയ് 18
ഉയിര്‍പ്പുകാലം അഞ്ചാം ഞായര്‍
ഏശ 49:7-13       ശ്ലീഹ 9:1-9
ഹെബ്രാ 10:19-25  യോഹ 21:1-14

   ഉത്ഥിതനായ ഈശോ ശിഷ്യന്മാര്‍ക്ക് തിബേരിയാസ് കടല്‍ത്തീരത്തു പ്രത്യക്ഷപ്പെട്ട് തന്നെത്തന്നെ വെളിപ്പെടുത്തുന്ന സംഭവമാണ് ഉയിര്‍പ്പുകാലം അഞ്ചാം ഞായറാഴ്ച സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്. ആഴ്ചയുടെ ആദ്യദിവസം കല്ലറയില്‍ എത്തിയിരുന്ന സ്ത്രീകള്‍ക്കു ദൈവദൂതന്‍ നല്കിയ ഉയിര്‍പ്പിന്റെ സന്ദേശത്തില്‍ ശിഷ്യന്മാരോടു ഗലീലിയിലേക്കു പോകാനും അവിടെ അവര്‍ ഈശോയെ കണ്ടെത്തുമെന്നും അറിയിച്ചിരുന്നു. ശിഷ്യന്മാര്‍ ഗലീലിയായില്‍ ആയിരിക്കുന്നതും മത്സ്യങ്ങള്‍ പിടിക്കുന്നതിന് തങ്ങളുടെ തൊഴിലിലേക്കു തിരിച്ചുപോകുന്നതുമാണ് സുവിശേഷത്തില്‍ കാണുന്നത്. പത്രോസും കൂടെയുള്ളവരും മീന്‍ പിടിക്കാന്‍ പോയി രാത്രിമുഴുവനും അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരിക്കുന്ന അവസരത്തില്‍ ഉത്ഥിതനായ മിശിഹാ അവര്‍ക്കു പ്രത്യക്ഷപ്പെട്ട് മത്സ്യം ലഭിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്കുന്നതും അവന്റെ വാക്കനുസരിച്ച് അവര്‍ വലയിറക്കിയപ്പോള്‍ അദ്ഭുതകരമായ വിധത്തില്‍ മത്സ്യം ലഭിക്കുന്നതുമായ സംഭവമാണ് സുവിശേഷത്തില്‍ വിവരിക്കുന്നത്. 
    മീന്‍പിടിത്തക്കാരായിരുന്ന ശിഷ്യന്മാരെ അവിടുന്ന് വിളിച്ചത് മനുഷ്യരെ പിടിക്കുന്നവരാക്കുന്നതിനുവേണ്ടിയായിരുന്നു. അതിനുള്ള പരിശീലനവും അവിടുന്ന് അവര്‍ക്കു നല്കിയിരുന്നു. മിശിഹായുടെ ഉത്ഥാനത്തിനുശേഷം അവര്‍ വീണ്ടും മീന്‍പിടിക്കാന്‍ പോകുമ്പോള്‍ ഈശോ അവര്‍ക്കു പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ദൗത്യത്തിലേക്കു തിരിച്ചുവിടുകയാണു ചെയ്യുന്നത്. ഗലീലിയാക്കടലില്‍ നല്ല പരിചയമുണ്ടായിരുന്ന ശിഷ്യന്മാര്‍ക്കു രാത്രിമുഴുവനും അധ്വാനിച്ചിട്ടും ഒന്നും ലഭിച്ചിരുന്നില്ല. ദിശമാറി വലയിറക്കിക്കൊണ്ടിരുന്ന ശിഷ്യന്മാരെ ശരിയായ ദിശയില്‍ വലയിറക്കുന്നതിനു പ്രേരിപ്പിക്കുകയും അദ്ഭുതകരമായ വിധത്തില്‍ മത്സ്യങ്ങള്‍ ലഭിക്കുകയുമാണു ചെയ്യുന്നത്. അവര്‍ കര്‍ത്താവിന്റെ വാക്കനുസരിച്ചു വലയിറക്കിയപ്പോള്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങള്‍ ലഭിച്ചിരുന്നു എന്ന് സുവിശേഷകന്‍ പറയുന്നത് മത്സ്യത്തിന്റെ ആധിക്യം സൂചിപ്പിക്കുന്നതിനും  കടലിലുള്ള എല്ലാത്തരം മത്സ്യങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു എന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയായിരുന്നു. നൂറ്റിയമ്പത്തിമൂന്നു തരത്തിലുള്ള മത്സ്യങ്ങള്‍ കടലില്‍ ഉണ്ടായിരുന്നു എന്നു പൊതുവില്‍ കരുതിയിരുന്നു. ശിഷ്യന്മാര്‍ വലയിറക്കിയപ്പോള്‍ എല്ലാത്തരത്തിലുമുള്ള മത്സ്യങ്ങള്‍ ലഭിച്ചു എന്ന സൂചനയാണ് നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങള്‍ ലഭിച്ചു എന്നു പറയുന്നതിലൂടെ വ്യക്തമാക്കുന്നത്.  ശിഷ്യന്മാര്‍ മനുഷ്യരെ പിടിക്കുന്നതിനു നിയോഗിക്കപ്പെട്ടിരുന്നവരാണ്; അവരുടെ ദൗത്യം എല്ലാ ജനതകളെയും കര്‍ത്താവിനായി നേടുക  എന്നകാര്യമാണ് ഈ മീന്‍പിടിത്തത്തിലൂടെ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഈ അദ്ഭുതകരമായ മീന്‍പിടിത്തത്തിനുശേഷം ഈശോ പത്രോസിന് അജഗണത്തെ നയിക്കുന്നതിനുള്ള ഉത്തരവാദിത്വം നല്കുന്ന കാര്യം വിവരിക്കുന്നത്. തങ്ങള്‍ വിളിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ലക്ഷ്യത്തില്‍നിന്നു മാറി തങ്ങളുടെ പഴയ ജോലിയിലേക്കു തിരിച്ച ശിഷ്യന്മാരെ, ഉത്ഥിതനായ മിശിഹാ പ്രത്യക്ഷപ്പെട്ടു ശരിയായ ദിശയിലേക്കു തിരിച്ചുവിടുകയാണു ചെയ്യുന്നത്.  ഉത്ഥിതനായ മിശിഹായാണ് നമുക്കും വാഗ്ദാനം തന്നിരിക്കുന്നത്: ലോകാവസാനംവരെയും എന്നും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും. അവിടുന്ന് ദൃശ്യമായി കൂദാശകളിലൂടെയും അദൃശ്യമായി വചനത്തിലൂടെയും നമ്മോടൊപ്പമായിരിക്കുന്നത് ശരിയായ ദിശയിലേക്കു നമ്മെ നയിക്കുന്നതിനാണ്. ഉയിര്‍ത്തെഴുന്നേറ്റ ഈശോയെ കൂദാശകളിലും തിരുവചനത്തിലും കണ്ടെത്തി അവിടുത്തെ വചനമനുസരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് നമുക്കും ജീവിതം അദ്ഭുതകരമായി അനുഭവിക്കാന്‍ സാധിക്കുന്നത്. 
   ഇന്നത്തെ തിരുവചനവായനകളെല്ലാം വഴിതെറ്റി യാത്രചെയ്യുന്നവരെ ശരിയായ പാതയിലേക്കു തിരിച്ചുവിടുന്ന സംഭവങ്ങളാണ് വിവരിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ ഇസ്രയേല്‍ജനത്തെ പരിപാലിച്ചു വഴിനടത്തുന്ന ദൈവത്തെയാണു കാണുന്നത്. ബാബിലോണിയായില്‍ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രയേല്‍ജനത്തെ അവിടെനിന്നു വിമോചിപ്പിച്ച് സിയോനിലേക്കു നയിക്കുന്നതിനെക്കുറിച്ചാണ് പ്രവാചകന്‍ പറയുന്നത്. വഴിതെറ്റി നടന്നിരുന്ന ഇസ്രയേല്‍ജനം അടിമത്തത്തിലേക്കു പോയിരുന്നു. കര്‍ത്താവ് അവിടെ ഇടപെട്ട് അവരെ വിമോചിപ്പിച്ചു പരിപാലിച്ച് സിയോനിലേക്കു നയിക്കും എന്ന് പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു. 
രണ്ടാമത്തെ പ്രഘോഷണം ശ്ലീഹന്മാരുടെ നടപടിയില്‍നിന്നുള്ളതാണ്. ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന സാവൂളിന് ഉത്ഥിതനായ മിശിഹാ പ്രത്യക്ഷപ്പെട്ട് അവനെ ശരിയായ പാതയിലേക്കു തിരിച്ചുവിടുന്ന കാര്യമാണ് ശ്ലീഹന്മാരുടെ നടപടിയില്‍നിന്നു ശ്രവിക്കുന്നത്. ഉത്ഥിതനായ മിശിഹായെ അനുഭവിച്ച സാവൂള്‍ അതുവരെയും നടന്ന പാതയില്‍നിന്നു മാറി മിശിഹാ കാണിച്ചുകൊടുത്ത മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുകയാണ്. സാവൂളില്‍നിന്ന് പൗലോസിലേക്കുള്ള ദിശമാറ്റമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്. 
   നാം സഞ്ചരിക്കേണ്ട ശരിയായ പാത ഏതാണ് എന്നാണ് ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ഇന്നത്തെ ലേഖനഭാഗം വ്യക്തമാക്കുന്നത്. ഈശോമിശിഹായുടെ രക്തംമൂലം വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നതിനു നമ്മെ യോഗ്യരാക്കുന്ന പാതയാണിത്. തന്റെ ശരീരമാകുന്ന വിരിയിലൂടെ അവിടുന്ന് തുറന്നുതന്ന നവീനവും സജീവവുമായ പാതയാണിത്. അവിടുത്തെ ജീവദായകമായ പാതയില്‍ നമ്മെ പങ്കുകാരാക്കുകയാണ് എന്നതാണ് ഓരോ പരിശുദ്ധ കുര്‍ബാനയിലും നടക്കുന്നത്. ശ്ലീഹന്മാര്‍ തങ്ങള്‍ പിടിച്ച മത്സ്യങ്ങളുമായി എത്തിയപ്പോള്‍  ഉത്ഥിതനായ മിശിഹാ കരയില്‍ തീയുംകൂട്ടി അപ്പവുമായി കാത്തിരുന്നതുപോലെ ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണവേളയിലും ഉത്ഥിതനായ മിശിഹാ ശരിയായ ദിശയിലേക്കു നമ്മെ നയിക്കുന്നതിനു കാത്തിരിക്കുന്നുണ്ട്. അവനെ കണ്ടെത്താനുള്ള ആഹ്വാനമാണ്, അവന്റെ വചനം ശ്രവിച്ച് അതനുസരിച്ചു പ്രവര്‍ത്തിക്കുവാനുള്ള ക്ഷണമാണ് ഇന്നു തിരുവചനം നല്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)