•  28 Mar 2024
  •  ദീപം 57
  •  നാളം 4
പ്രതിഭ

പാട്ടുവഴിയില്‍ പുല്ലാങ്കുഴല്‍നാദവുമായി അലന്‍

വിദ്യാഭ്യാസസമ്പ്രദായം വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇന്റര്‍നെറ്റിന്റെ വിസ്മയലോകം സൃഷ്ടിക്കുന്ന അനന്തസാധ്യതകള്‍, കുട്ടികളുടെ പഠനമേഖലകളെയെന്നല്ല, അവരുടെ സകലവിജ്ഞാനതൃഷ്ണകളെയും ശമിപ്പിക്കാന്‍ പര്യാപ്തമായിരിക്കുന്നു. മനസ്സുണ്ടോ, എന്തും പറഞ്ഞുതരാന്‍ ഒരു വിദ്വല്‍സദസ്സുതന്നെ യൂട്യൂബിലും മറ്റും നിരന്നിരിക്കുന്നു.
കഴിവും വാസനയുമുള്ളവര്‍ക്ക്, ഗുരുമുഖത്തുനിന്നു നേരിട്ടു പഠിക്കാതെ തന്നെ ഇന്റര്‍നെറ്റ് സഹായത്തോടെ തങ്ങളുടെ കലാഭിരുചികളെ വളര്‍ത്തിയെടുക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് അലന്‍ എന്ന കൊച്ചുമിടുക്കന്‍. നല്ലൊരു ഗായകന്‍കൂടിയായ അലന്‍ യൂട്യൂബ് ക്ലാസുകളിലൂടെ ഒരു മികച്ച പുല്ലാങ്കുഴല്‍വാദകനായിരിക്കുന്നു. ഗുരുമുഖത്തുനിന്നു പഠിക്കേണ്ട പാഠങ്ങളൊക്കെ ഒരു വര്‍ഷംകൊണ്ട് യൂട്യൂബില്‍നിന്നു പഠിച്ചെടുത്തു അലന്‍.
വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍നിന്ന് പത്താംക്ലാസ് പാസ്സായ അലന്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനു തയ്യാറെടുക്കുകയാണ്.
അലന്റെ മാനസഗുരു പ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തലയാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതും രാജേഷ് ചേര്‍ത്തലയെ ഫോണില്‍ വിളിച്ചാണ്. യൂട്യൂബില്‍ രാജേഷിന്റെ കലാപ്രകടനം കണ്ടാണ് അലന്‍ പുല്ലാങ്കുഴലിന്റെ ആരാധകനും ഉപാസകനുമായി മാറിയത്. 
പലതരത്തിലുള്ള ഓടക്കുഴലുകളുïെങ്കിലും അവ വിലകൊടുത്തു വാങ്ങുന്നത് ബുദ്ധിമുട്ടായതിനാല്‍ തനിക്കാവശ്യമുള്ളവ അലന്‍ സ്വന്തമായി നിര്‍മിക്കുകയായിരുന്നു. മുളന്തണ്ടുകൊണ്ട് അലന്‍ പലയിനം ഓടക്കുഴലുകള്‍ നിര്‍മിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ''അലന്‍ പാലാക്കാരന്‍'' എന്ന പേരില്‍ സ്വന്തം കലാപ്രകടനങ്ങളിലൂടെ ശ്രദ്ധേയനായിക്കഴിഞ്ഞു ഈ കൊച്ചുകലാകാരന്‍.
വിളക്കുമാടം തച്ചേത്തുപറമ്പില്‍ ജോമോന്റെയും ലിന്റയുടെയും മകനാണ് അലന്‍. പാറമടത്തൊഴിലാളിയായിരുന്നജോമോന്‍ അപകടത്തെത്തുടര്‍ന്ന് ലോട്ട
റിക്കച്ചവടം നടത്തിവരികയാണ്. സഹോദരി ദിയ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

 

Login log record inserted successfully!