•  5 Jun 2025
  •  ദീപം 58
  •  നാളം 13
പ്രതിഭ

അകം നിറയ്ക്കുന്ന അക്ഷരലോകം

   ''അറിവുകൊണ്ടും അലിവുകൊണ്ടും അകംനിറയ്ക്കുക.'' കവി കുഞ്ഞുണ്ണിമാഷിന്റേതാണ് ഈ നിര്‍ദേശം. അകം എന്നാല്‍ ഉള്ള്, ഉള്ളം, ഹൃദയം, മനസ്സ് എന്നൊക്കെ അര്‍ഥം പറയാം. ഹൃദയത്തിനുള്ളില്‍ നിറയേണ്ടതിനെക്കുറിച്ചാണ് കവി പറയുന്നത്. വയറുനിറയ്ക്കാന്‍ ഒത്തിരിയൊത്തിരി കാര്യങ്ങളുണ്ട്. അവയില്‍ ചിലതൊക്കെ നല്ലതാണ്; മറ്റു ചിലത് ചീത്തയും. നല്ലതു കഴിച്ചാണ് നാം വയറുനിറയ്‌ക്കേണ്ടത്.
   ഹൃദയം നിറയ്ക്കാനും പലതുണ്ട്. ഏറ്റവും നല്ലതുമാത്രം നിറയ്‌ക്കേണ്ട ഇടമാണ് നമ്മുടെ ഹൃദയം.  അതിനുള്ള മനോഹരമായ നിര്‍ദേശമാണ് മുകളില്‍പ്പറഞ്ഞത്. അറിവും അലിവുമാണ് ഹൃദയത്തില്‍ നിറച്ചുവയ്‌ക്കേണ്ടത്. ആദ്യത്തേത് അറിവാണ്. അറിവുനേടാനുള്ള ആയിരം വഴികളുണ്ട്. ജനിക്കുന്ന നിമിഷംതൊട്ട് മരിക്കുന്നതുവരെ എന്തെല്ലാം അറിവുകളാണ് അറിഞ്ഞും അറിയാതെയും നാം നേടുന്നത്? എന്നാല്‍, സ്‌കൂളില്‍ ചേരുന്നത് കൃത്യമായ ബോധ്യത്തോടെ അറിവു നേടാനാണ്. മനുഷ്യജീവിതത്തിലെ ആദ്യകാലഘട്ടം അറിവു സമ്പാദിക്കാന്‍വേണ്ടി മാറ്റിവച്ചിരിക്കുന്നു. ഈ പ്രക്രിയ വര്‍ഷങ്ങളോളം തുടരുന്നുണ്ട്.
   അക്ഷരലോകത്തേക്ക് കാല്‍ ചവിട്ടുന്ന ഒരുവള്‍/ഒരുവന്‍ അറിവിന്റെ അനന്തവിഹായസ്സിലേക്കു കുതിച്ചുയരാനുള്ള ചുവടുവയ്പാണു നടത്തുന്നത്. മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവുമൊക്കെ ചേര്‍ന്ന് കുട്ടികളെ അറിവുനേടാന്‍ സഹായിക്കുന്നു. പുതിയ തലമുറയുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാരും സമൂഹവും വലിയതോതില്‍ സമ്പത്തും സമയവും ചെലവഴിക്കുന്നു. നമ്മുടെ നാട്ടില്‍ ജൂണ്‍മാസം പ്രവേശനോത്സവങ്ങളുടെയും വിദ്യാരംഭങ്ങളുടെയും കാലമാണ്. പുത്തന്‍പ്രതീക്ഷകളും സുന്ദരസ്വപ്നങ്ങളുമായി രക്ഷിതാക്കളുടെ കൈപിടിച്ച് ലക്ഷക്കണക്കിനു കുട്ടികള്‍ പള്ളിക്കൂടപ്പടിവാതില്‍ കടന്നെത്തുന്നു.
    വിജ്ഞാനത്തിനും വിനോദത്തിനും വികാസത്തിനുമുള്ള നാനാമാര്‍ഗങ്ങള്‍ വിദ്യാലയങ്ങളിലുണ്ട്. അവ ഫലപ്രദമായി ഉപയോഗിക്കാനുള്ള ആഗ്രഹവും അതിനുള്ള പരിശ്രമവും ഉണ്ടാകണം. 'കുതിരയെ വെള്ളപ്പാത്രത്തിന്റെ സമീപത്ത് എത്തിക്കാന്‍ കഴിയും; വെള്ളം കുടിക്കാന്‍ കുതിരതന്നെ തീരുമാനിക്കണം.'  പ്രശസ്തമായ ഈ ചൊല്ല് വിദ്യാര്‍ഥികളെ സംബന്ധിച്ച് അന്വര്‍ഥമാണ്. പഠനസാഹചര്യങ്ങള്‍ ഒരുക്കുവാന്‍ മറ്റുള്ളവര്‍ക്കു കഴിയുന്നു. അത് ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്കേ സാധിക്കുകയുള്ളൂ.
    അറിവ് ശക്തിയാണെന്നും സമ്പത്താണെന്നും പറയാറുണ്ട്. അറിവില്ലെങ്കില്‍ അനേകം ആപത്തുകളില്‍ ചെന്നുപെടാനിടയുണ്ട്. അറിവുണ്ടായാല്‍ ഒട്ടുവളരെ നേട്ടങ്ങള്‍ കൈവരിക്കാനും കഴിയും. അതിനാല്‍, അറിവുകൊണ്ട് അകം നിറച്ചുവയ്ക്കണം. അവനവനെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ലോകത്തെക്കുറിച്ചും അറിവു നേടണം. ലോകത്തുള്ള എല്ലാറ്റിനെക്കുറിച്ചുമുള്ള അറിവ് ഉപകാരപ്രദമാണ്. എത്രയോ വിജ്ഞാനശാഖകള്‍ ഇന്ന് വികസിതമാണ്! അവയില്‍ താത്പര്യമുള്ളതില്‍ പ്രത്യേകമായ അറിവു നേടാന്‍ അവസരമുണ്ട്.
ഈശ്വരനിലുള്ള അറിവും വിശ്വാസവും പ്രധാനപ്പെട്ടതാണ്. ലോകവിജ്ഞാനങ്ങളെ സ്വായത്തമാക്കാന്‍ അതു സഹായിക്കും.  നാനാമേഖലകളില്‍ 
അറിവിന്റെ നിറകുടങ്ങളായിത്തീര്‍ന്ന ഏറെപ്പേര്‍ ഈ വഴിയിലൂടെ സഞ്ചരിച്ചവരാണ്.
    അകം നിറയ്‌ക്കേണ്ട കാര്യങ്ങളില്‍ ഒന്നിനെക്കുറിച്ചേ ഇതുവരെ നാം പറഞ്ഞുള്ളൂ. അടുത്തത് അലിവാണ്. ദയവ്, കരുണ എന്നൊക്കെയാണ് ഇതിനര്‍ഥം. അലിവ് എന്ന വിശിഷ്ടഗുണം നേടുമ്പോഴാണ് മനുഷ്യര്‍ ഉത്തമവ്യക്തികളായിത്തീരുന്നത്. നമ്മെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശങ്ങളും ആവശ്യങ്ങളും ഉണ്ടെന്നും അതുനേടാന്‍ അവരെ സഹായിക്കണമെന്നുമുള്ള വിശാലവീക്ഷണം നമ്മില്‍ വളര്‍ന്നുവരാന്‍ അലിവ് സഹായിക്കും. എത്ര അറിവുണ്ടായാലും അലിവില്ലാതായാല്‍ നമ്മുടെ പെരുമാറ്റം നല്ലതാവില്ല. നാം സമൂഹത്തിന് ഒരു അനുഗ്രഹമാവില്ല. അതിനാല്‍, അറിവിനൊപ്പം അലിവുമുള്ള വ്യക്തികളായി വളരാന്‍ വിദ്യാഭ്യാസകാലം ഉപയോഗിക്കണം.
    നമ്മുടെ നാട്ടില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും കാരണം അറിവിന്റെ കുറവല്ല, അലിവിന്റെ അഭാവമാണ്. വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ തിന്മകളുടെ അളവ് കുറഞ്ഞിരിക്കണം. ഇതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആലോചിക്കണം. ധാര്‍മികമായി ഉയര്‍ന്നാല്‍മാത്രമേ മികച്ച സമൂഹമെന്നു നമുക്കു പറയാനാവൂ. ചുരുക്കിപ്പറയാം: അലിവില്ലാതെ അറിവുണ്ടായാല്‍ അത് പല തെറ്റുകുറ്റങ്ങള്‍ക്കും വഴിതെളിക്കും. അറിവില്ലാതെ അലിവുണ്ടായാല്‍ അത് പല അബദ്ധങ്ങളിലേക്കും നയിക്കും. അതിനാല്‍ വേണ്ടത് ഇതാണ് - അറിവും അലിവും ഒരുപോലെ പ്രധാനമാണ്. അതു നേടാന്‍ ശ്രമിക്കുക, അകം നിറയ്ക്കുക.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)