•  26 Jun 2025
  •  ദീപം 58
  •  നാളം 16
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

''കുഞ്ഞന്നാമ്മോ, എന്ത്യേ,  ഇവിടെയുള്ളവരൊക്കെ എവിടെപ്പോയി? നടവാതിലും തുറന്നിട്ടേച്ച്.''
പര്യംപുറത്ത് ഉണക്കാനിട്ടിരുന്ന ഓലമടലു കീറിയതും ചൂട്ടുകറ്റകളും  തൊണ്ടും ചിരട്ടയുമെല്ലാം മഴക്കാലത്തേക്ക് സംഭരിക്കുന്ന  തിരക്കിലായിരുന്ന  കുഞ്ഞന്നാമ്മ നടവാതില്ക്കലെ ആളനക്കം  കേട്ടിട്ട് വന്ന് എത്തിനോക്കി.
''എന്റെ പൊന്നേ, ഈ ഉച്ച തിരിഞ്ഞനേരത്ത് ഈ എരിവെയിലില്‍ക്കിടന്ന് കഷ്ടപ്പെടാതെ വന്നിച്ചിരെ വിശ്രമിച്ചുകൂടേ? പെണ്ണേ നിനക്കീയലച്ചിലും കഷ്ടപ്പാടും പരിചയമായോടീ?''
പാലമറ്റത്തെ അമ്മിണിയാണ്. അമ്മിണിയും കുഞ്ഞന്നാമ്മയും ഒരേ നാട്ടുകാരാണെന്നു മാത്രമല്ല, സ്‌കൂളില്‍ ഒരേ കാലഘട്ടത്തില്‍ ഒന്നിച്ചുപഠിച്ചവരുമാണ്, ഇന്നാട്ടിലും ഒരിടവകക്കാരുമാണ്.
''അമ്മിണി ഇവിടെയിരിക്ക്, ഞാന്‍ കാലും മൊകോം ഒന്നു കഴുകിയേച്ചെളുപ്പമിങ്ങു വരാം.''
കാലുംമുഖവും കഴുകി വന്ന അമ്മ പറഞ്ഞു: ''ഒരു മഴക്കോളുണ്ട്,  ഉണക്കാനിട്ടിരുന്ന ചൂട്ടും മടലുമൊക്കെ  മഴയ്ക്കുമുന്നേ കോതിക്കെട്ടിവക്കുവാരുന്നു. ഇനി കന്നുകാലിക്കൂടുംകൂടെ വെടിപ്പാക്കണം.'' 
''യ്യോ... എന്നാ കന്നാലിക്കൂട് വെടിപ്പാക്ക്, ഞാനിച്ചിരെ കഴിഞ്ഞേ പോകുന്നൊള്ളൂ, നിന്നോട് ഒരത്യാവശ്യകാര്യം പറയാനുണ്ട്.'' 
''ങാ, എന്നാല്‍ ശകലം  കാപ്പിയിടട്ടേ, നിനക്കിച്ചിരെ കാപ്പിയിട്ടു തന്നേച്ച് കന്നാലിക്കൂടടിക്കാം, പിന്നെ വന്നിരുന്നേറെ മിണ്ടാമല്ലോ.'' 
അമ്മ കൊടുത്ത കാപ്പിയും മൊത്തിക്കുടിച്ചുകൊണ്ട് അമ്മിണിയും അമ്മയ്‌ക്കൊപ്പം പര്യത്തേക്കു നടന്നു. 
''വിശേഷം ഒക്കെ പറയാനുണ്ട്, ഞാന്‍ വന്നതിനൊരു കാരണോം കൂടെയൊണ്ട്, പെരയ്ക്കകത്തിരുന്നോണ്ട് സാവകാശം  പറയാം, എന്നാലേ ശരിയാകത്തൊള്ളൂ.''
അമ്മ ധിറുതിവച്ച്  പണികളൊതുക്കി, കൈയും കാലും  കഴുകിവന്ന് കസേര വലിച്ചിട്ട് അമ്മിണിക്കഭിമുഖമായി ഇരുന്നു. 
''ഞാനൊരു കാര്യം,  മുഖവുരയും മറയുമില്ലാതെ  ചോദിക്കുവാ, നിനക്കിഷ്ടമാണെങ്കില്‍ തുറന്നുപറഞ്ഞേക്കണം, ഇഷ്ടമല്ലെങ്കില്‍ അതും പറയണം.  അങ്ങനെയാണെങ്കിലു മാത്രം നമ്മടെ ആണുങ്ങളെ എടപെടുത്തിയാ മതിയല്ലോ. അതാ അതിയാന്‍ എന്നെ നിന്റടുത്തേക്ക് ആദ്യം പറഞ്ഞുവിട്ടേ.''
''എന്നാന്നാ കാര്യം പറ, എന്നിട്ടാട്ടേ.''
''അതേ നിനക്കറിയാല്ലോ എന്റെ മൂത്തപെണ്ണ് പേര്‍ഷ്യേലാണെന്ന്.'' 
''അറിയാം.''
 ''അവക്ക് കല്യാണാലോചന തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല.  നിന്റെ മൂത്തമകന്‍ റോയിച്ചനെ അവക്കേറെയിഷ്ടമാണ്. അവര് കളരിമൊതലേ ഒന്നിച്ചു പഠിച്ചുവന്നവരല്ലേ.''
''യ്യോ... നിന്റെ മോളു സാലമ്മേ എനിക്കൊത്തിരിയിഷ്ടാ. അവളു മിടുക്കത്തിയല്ലേ,  അവളല്ലേ ആ കുടുംബം പച്ചപിടിപ്പിച്ചത്, ഒക്കെ എനിക്കറിയാം.  പിന്നെ,  ഇപ്പഴത്തെ പിള്ളേരല്ലേ, ഇനി റോയിച്ചന്‍ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോന്നൂടെ അറിയണ്ടേ.''
''അതേയതെ. നമ്മളൊക്കെ പിള്ളേര്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ചോരല്ലേ, പിള്ളേരുടെ ഇഷ്ടമാദ്യം തിരക്കണം, ബേബിച്ചനുമായി ആലോചിച്ചിട്ട് സാവധാനം  പറഞ്ഞാമതി. ഒരു  തിരക്കുമില്ല. അവക്കവധി കിട്ടണെങ്കി ഇനി അഞ്ചാറു മാസം പിടിക്കും. വീടു രക്ഷപ്പെടുത്തിയതാന്നു പറഞ്ഞ് കെട്ടിക്കാതെ നിര്‍ത്താന്‍ പാടില്ലല്ലോ. അവക്കും ജീവിക്കണ്ടേ, കുടുംബം നോക്കി കല്യാണം നടക്കാതെപോയ എത്രയോ പേരുടെ ചരിത്രങ്ങള്‍ നമ്മള്‍ കേട്ടിരിക്കുന്നു. സ്വത്തും പവറുമൊന്നും വേണ്ടാ, നല്ല സൊബാവമുള്ള, കാണാന്‍ മോശമല്ലാത്ത, കുടുംബമഹിമയുള്ള ഒരു ബന്ധം മാത്രേ നോക്കുന്നൊള്ളൂ. കല്യാണം നടക്കുവാണേല്‍ എന്റെ മോളോടൊപ്പം പേര്‍ഷ്യേല് പോകേം വേണം.''
അമ്മിണി തുടര്‍ന്നു: ''മഴയ്ക്കു മുമ്പേ ഞാമ്പോട്ടെ, ആലോചിച്ചിട്ടിഷ്ടാണേല്‍ അപ്പന്മാരു തമ്മില്‍ സംസാരിക്കട്ടെ, പിന്നെ പെണ്ണും ചെക്കനും കണ്ട് തീരുമാനമെടുക്കട്ടേ, പരസ്പരം ഇഷ്ടമാണെങ്കില് ജൂണിലൊറപ്പിച്ചിടുകയോ നടത്തുകയോ ചെയ്യാമല്ലോ. നല്ലത് നടത്തിക്കൊടുത്തെന്ന് നമ്മക്കും ആശ്വസിക്കാം.''
''ങാ, എന്തായാലും മേഴ്‌സിമോടെ കല്യാണം കഴിയണം, അവക്കു ചേര്‍ന്ന നല്ലൊരാലോചന വന്നിട്ടുണ്ട്. അവരടെഭാഗത്ത്  എടങ്ങേറൊന്നുമില്ലേല്‍, നമ്മടെ കൊക്കിനിണങ്ങിയതായകൊണ്ട്, നോയമ്പുവീടുമ്പം അതങ്ങു നടത്തണം.''
''നടക്കട്ടേ, എന്തായാലും ബേബിച്ചനോട് അത്രടം വരെയൊന്നു വരാമ്പറ.'' അമ്മിണി മഴയെപ്പേടിച്ച് തിടുക്കത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോയി.
രണ്ടു വീട്ടുകാരു തമ്മില്‍ ആലോചന തുടങ്ങുന്നതിനു മുമ്പേ കുടുംബത്തിലെ വേണ്ടപ്പെട്ടവരെയൊക്കെ ഒപ്പം കൂട്ടണം.  ആദ്യം മേഴ്‌സീടെ കാര്യം, അതുകഴിഞ്ഞുമതി റോയിച്ചന്റെ ആലോചന. അതാണതിന്റെയൊരു ശരി. അക്കാര്യത്തില്‍ അപ്പനുമമ്മയും ഒരേ അഭിപ്രായക്കാരാണ്. 
ലിസി ചോദിച്ചു: ''ഇച്ചാച്ചന്‍ ആ പെണ്ണിനെ കണ്ടിട്ടുണ്ടോ, സാലമ്മച്ചേച്ചി എത്ര സുന്ദരിയാണെന്നോ, എനിക്കൊത്തിരിയിഷ്ടമാ ആ ചേച്ചിയേ.''
മേഴ്‌സി പറഞ്ഞു : ''റോയിച്ചായനും സുന്ദരനല്ലേ, റോയിച്ചായന് നന്നായിച്ചേരും.''
ആ ആലോചന വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമായി.
അമ്മ എല്ലാവരെയും താക്കീതു ചെയ്തു: ''പുറത്താരോടും ഇപ്പം പറയണ്ടാ,  അസൂയക്കാര് പ്രശ്‌നമുണ്ടാക്കും. പെണ്ണിന്റെ കല്യാണത്തിന് വീടൊക്കെ  ഇങ്ങനെ മതി. എന്നാല്‍, ചെറുക്കന് സ്വന്തമായി ഒരു മുറി വേണം. അത്യാവശ്യം വീടൊന്നു പുതുക്കിപ്പണിയണം.''
''ഒക്കെ നടക്കുമെടീ, കര്‍ത്താവായിട്ട് ഓരോ ആലോചന മുന്നില്‍ കൊണ്ടുവരുവല്ലേ, ദൈവം നൂലില്‍ കെട്ടിയിറക്കിത്തരുമെന്നു പഴമക്കാര്‍ പറയുന്നതിതിനെയാ,  എല്ലാം മിശിഹാ തമ്പുരാന്‍തന്നേ  നോക്കിക്കോളും.''
അമ്മയുടെ നടുവത്തെ ആങ്ങള അവറാച്ചായിയും അപ്പന്റെ കൂട്ടത്തില്‍  കൊച്ചുകൊച്ചപ്പച്ചനുള്‍പ്പെടെ ഒമ്പതുപേരു പോയി മേഴ്‌സിയുടെ കല്യാണം ഉറപ്പിച്ചു.
പണത്തിന് മാര്‍ഗം കാണാഞ്ഞിട്ട്, അപ്പന്‍ ആകെയുള്ള സ്വത്തില്‍നിന്ന് മൂന്നിലൊന്നുവിറ്റ് പണംകണ്ടെത്തി.  കാരണം, ചെറുക്കന്റെ അമ്മ പറഞ്ഞുപോലും: എന്റെ മോന്റെ കൂടെ ടൗണിലൂടെയൊക്കെ നടക്കുമ്പോള്‍ നാണംകെടരുത്. അവനഭിമാനിയാ. മാന്യമായരീതിയില്‍ സ്വര്‍ണ്ണവും പണവും വേണം.  
''അതു പിന്നെ ഞങ്ങള്‍ കൊടുക്കാതിരിക്കുമോ?'' കൊച്ചുകൊച്ചപ്പച്ചന്‍ വാക്കുപറഞ്ഞുപോയി. പിന്നീട് അദ്ദേഹം പരിതപിച്ചു, അപ്പനോടു ക്ഷമ ചോദിച്ചു. 
എല്ലാവര്‍ക്കും  പയ്യനെയും വീട്ടുകാരെയും  അത്രമേല്‍ ഇഷ്ടമായി. വീടും ചുറ്റുപാടും കൊള്ളാം. ഇതു നടന്നുകിട്ടിയാല്‍ നല്ല ബന്ധമാണ്. 
നോയമ്പുവീടണം. പള്ളിയില്‍ മൂന്നു വിളിച്ചുചൊല്ലുണ്ട്. എല്ലാം  തീരുമാനിച്ചുറപ്പിച്ചു.
വീട്ടിലെ ആദ്യത്തെ  വിവാഹമായതിനാല്‍ അപ്പന്റെയും അമ്മയുടെയും സഹോദരങ്ങള്‍ ഉദാരമായ സംഭാവനകള്‍ നല്കി. എന്നിട്ടും സ്ഥലംവിറ്റ പണംമുഴുവന്‍ ചെലവഴിക്കേണ്ടിവന്നു.   വീടിനിട്ടും കുറച്ചു പണിവന്നു.  ഓടും പട്ടികയുമൊക്കെ മാറ്റിയിട്ടു.  കുളിമുറിയും ടോയ്‌ലറ്റും പണിതു. വീട് പെയിന്റു ചെയ്തു. 
കല്യാണം കെങ്കേമമാക്കി. സ്വര്‍ണ്ണവും പുതുവസ്ത്രങ്ങളുമൊക്കെയായപ്പോള്‍  മേഴ്‌സിയ്ക്ക് ഒരു പുതിയരൂപവും ഭാവവും കൈവന്നു. മുഖത്ത് പ്രത്യേക ഒരു ചൈതന്യം. കഴുത്തിലെയും കൈയിലെയും മഞ്ഞലോഹത്തിന് മനുഷ്യനെ എങ്ങനെ മാറ്റാന്‍ കഴിയുമെന്ന്  ലിസി വിസ്മയംകൂറി. 
ചെറുക്കനെ അണിയിക്കുന്ന മാലയും മേഴ്‌സിയുടെ സ്വര്‍ണ്ണാഭരണങ്ങളും  കല്യാണവസ്ത്രങ്ങളും  കാണാന്‍ അയല്‍ക്കാരും ബന്ധുക്കളുമായ സ്ത്രീകള്‍  ഇടയ്ക്കിടെ  വന്നുകൊണ്ടിരുന്നു. അവര്‍ക്കൊക്കെ ലിസിയും സുമയും കാപ്പി നല്കി സല്‍ക്കരിച്ചു. 
സുമയും സന്തോഷവതിയായി. കാതില്‍ മഴത്തുള്ളിക്കമ്മലും കഴുത്തിലിടാന്‍  ഒരു ചെറിയ കുരിശുമാലയും അവള്‍ക്കും കിട്ടി. 
ചെറുക്കന്‍വീട്ടുകാര്‍ ആവശ്യപ്പെട്ട സ്വര്‍ണവും സ്ത്രീധനവും കൊടുത്ത്, നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും  കെങ്കേമമായ സദ്യയും ഒരുക്കിയതില്‍ അപ്പന്‍ അഭിമാനംപൂണ്ടു. 
മേഴ്‌സി മൊത്തത്തിലങ്ങു മാറി. മേഴ്‌സിയും ഭര്‍ത്താവ് ജോയിയും  വീട്ടിലെ അധികാരമുള്ള അംഗങ്ങളായി. എല്ലാകാര്യത്തിലും കേറിയങ്ങിടപെട്ടു. 
റോയിച്ചന്‍ പുതിയ കമ്പനിയില്‍ പെര്‍മനന്റായിട്ടില്ല. ജോയിന്‍ ചെയ്തിട്ട്  മൂന്നുമാസമേ ആയിട്ടുള്ളൂ.  പ്രബേഷന്‍ പീരിയഡ് ആയതിനാല്‍ റോയിച്ചായന് കമ്പനി ലീവ് അനുവദിച്ചില്ല. എങ്കിലും പറ്റുന്ന സാമ്പത്തികം നല്കി അപ്പനെ തുണച്ചു. 
സ്ഥലം വിറ്റുകിട്ടിയ തുകയില്‍ പാതി ലിസിക്കുവേണ്ടി മാറ്റണം എന്ന് അമ്മ വാശിപിടിച്ച് ബാങ്കില്‍ ഇടുവിച്ചുതാണ്.  എന്നാല്‍, മേഴ്‌സിയുടെ അമ്മായിയമ്മയുടെ അതിസാമര്‍ഥ്യംകൊണ്ട് ആ പണവും അപ്പന്‍ പിന്നീട്  എടുത്തുകൊടുത്തു, അവര്‍ക്കു സ്ഥലം വാങ്ങാന്‍ അഡ്വാന്‍സു കൊടുക്കുന്നതിന്. 
അമ്മയതില്‍ അത്യന്തം ദുഃഖിച്ചു. എന്റെ ലിസിമോളും മേഴ്‌സിയും ഒറ്റവയസ്സിനിളപ്പമാണ്. മേഴ്‌സിയെക്കാള്‍ മുന്നേ കല്യാണം വന്നത് ലിസിക്കാണ്. എന്നിട്ട് ഒന്നും അതിനുവേണ്ടി കരുതാനായില്ലല്ലേന്നു പരിതപിച്ചു.
''എടീ ഇത്രയും ഡീസന്റായി മൂത്തവളെ ഇറക്കിവിടുമെന്നു നമ്മള്‍ സ്വപ്നം കണ്ടിട്ടുണ്ടോ? അതുപോലെ ലിസിമോക്കും നടക്കും. നമ്മുടെ ബന്ധുക്കളു  സ്‌നേഹമുള്ളവരാണ്.''
''ഒന്നു മിണ്ടായിരി ഇച്ചാച്ചാ, ആദ്യത്തെ കല്യാണത്തിന് എല്ലാരും തരും, പിന്നെയൊക്കെ ഒരു കണക്കാ.''
ഇച്ചാച്ചനും അമ്മയും പരസ്പരം കണക്കുപറഞ്ഞും പഴിചാരിയും സങ്കടം പറയുകയും ഇടയ്ക്കിടെ പിണങ്ങുകയും ചെയ്തു. 
ലിസി പറഞ്ഞു: ''മിണ്ടാതിരി, അതുമിതും പറഞ്ഞ് വെറുതെ അലോഹ്യമുണ്ടാക്കാതെ.''
''അതുമോളേ, ഇച്ചാച്ചന്‍  ദേ ആ പഴയ 'കുടിക്കൂട്ടു' തുടങ്ങീട്ടൊണ്ട്, പണവും ആരോഗ്യവും പോകും. എന്നും വെളുക്കാറാകുമ്പം ചൊമയും വലിവുമാ.''
ആരും കേള്‍ക്കാനില്ലാഞ്ഞിട്ടും അമ്മ പതം പറഞ്ഞ് സങ്കടപ്പെടുകയാണ്. 
ലിസി കിണറ്റില്‍നിന്ന് വെള്ളം കോരി ചുമന്ന് പര്യംപുറത്ത് കുളിമുറിയിലും ടോയ്‌ലറ്റിലും നിറച്ചു, ആരെങ്കിലും ഒന്നോടിപ്പോയാല്‍ തുള്ളി വെള്ളമില്ല. 
അവള്‍ റോയിച്ചായന് കത്തിട്ടു.
''നമുക്കു പൈപ്പിടണം, സാലമ്മച്ചേച്ചിയൊക്കെ നന്നായി ജീവിക്കുന്നവരാ, അവരു വരുമ്പം ഇവിടെ ഒരു കുറവുമുണ്ടാകരുത്.''
തോമാച്ചനും മേഴ്‌സിയും  താറാമ്മുട്ട,  ഏത്തക്കുല അല്ലെങ്കില്‍ കേക്ക് ഒക്കെയായി വല്യമ്മച്ചിയെ പോയി കാണുക പതിവാണ്. വല്യമ്മച്ചി എല്ലാര്‍ക്കും കത്തിട്ടതുകൊണ്ടാണ് അപ്പന്റെ എല്ലാ സഹോദരങ്ങളും ഉദാരമായ സംഭാവനകള്‍ നല്കിയത്. 
പെണ്ണിനെ കെട്ടിച്ചുവിട്ട അന്നുമുതല്‍ വല്യമ്മച്ചി തിരക്കാന്‍ തുടങ്ങി.
''അവക്ക് വിശേഷം വല്ലോമായോ?''
അമ്മ പറഞ്ഞു: ''ഇത്ര പെട്ടെന്നൊന്നും വേണ്ടാ, ലിസിമോടെ  കല്യാണംകൂടെ കഴിയട്ടേ, എന്നാലും മക്കള്‍, ദൈവം സ്വര്‍ഗത്തില്‍നിന്നു കൊടുക്കുന്ന വരദാനമാണ്. അതിന്  കാലോം നേരോമൊന്നും വേണ്ടാ, ദൈവേഷ്ടംപോലെ നടക്കട്ടേ.''
സാലമ്മയുടനെ വരും.  റോയിച്ചായന് ലീവ് കിട്ടണം.  വീട്ടില്‍ ആകെയൊരു സന്തോഷം അലയടിച്ചിട്ടുണ്ട്. 
വീടിനിച്ചിരെ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ട്, ചെറുക്കനും പെണ്ണിനും പാര്‍ക്കാന്‍ ഒരു മുറി പണിയണം,  ടോയിലറ്റും കക്കൂസും  ഒന്നുകൂടെ  മോടികൂട്ടണം. 
പൈപ്പുമിടണം. എല്ലാം പ്ലാന്‍ ചെയ്തുവച്ചു. ഇനി പണം കൈവരുന്നതനുസരിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാം, 
മേഴ്‌സിയെയുംകൊണ്ട് ജോയിച്ചന്‍ വന്നു. മേഴ്‌സിക്ക് സുഖമില്ല. മൂത്രതടസ്സം. ടാക്‌സി പിടിച്ച് മേഴ്‌സിയെയുംകൊണ്ട് മെഡിക്കല്‍ സെന്ററില്‍ പോയി. മൂത്രം ട്യൂബിട്ടാണ് എടുക്കുന്നത്.   മേഴ്‌സി ഗര്‍ഭിണിയാണ്. കുഞ്ഞിന്റെ സൈസ് മാറുമ്പോള്‍ മൂത്രതടസ്സം മാറുമത്രേ. 
ലിസി ഗൃഹഭരണവും  ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിയും കൂടെ ഒത്തുകൊണ്ടുപോകാന്‍ കഷ്ടപ്പെടുകയാണ്. 
ജോയിച്ചന്റെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ''ലിസിക്കുട്ടി  ഇനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണ്ടാ, ട്യൂഷനും വേണ്ടാ. വീട്ടിലിരുന്ന് ചെയ്യാന്‍ വര്‍ക്കുകളും ടൈപ്പിങ് മെഷീനുകളും കൊണ്ടെത്തരാം. തന്നേയല്ല എന്നുമിങ്ങനെ മതിയോ, കല്യാണം കഴിപ്പിച്ചയയ്ക്കണ്ടേ.''
വീട്ടിലെ തിരക്കുകൂടിയപ്പോള്‍,  എല്ലാരുംകൂടെ നിര്‍ബ്ബന്ധിച്ച്,  അവള്‍ക്കേറെയിഷ്ടമായ ആ ജോലി സങ്കടത്തോടെ  ഉപേക്ഷിക്കേണ്ടതായി വന്നു.  അതില്‍ അവള്‍ക്ക് അനല്പമായ ദുഃഖമുണ്ട്. 
വീടിന്റെ പിന്‍ഭാഗം പകുതി വച്ച് ജാക്‌സനും  കൂട്ടുകാരുംകൂടെ പൊളിച്ചിട്ടു. പൊളിച്ചിടാന്‍ എന്തെളുപ്പമാണ്. വീടുപണി ആരംഭിച്ചു.  ആകെ തിരക്കോടു തിരക്കുതന്നെ.
കഷ്ടപ്പാട് കൂടുതലായിരുന്നെങ്കിലും കൈയില്‍ ഇത്തിരിക്കാശ് കിട്ടിക്കോണ്ടിരുന്നത് നിര്‍ത്തിയതിന്റെ നൊമ്പരം ലിസിയുടെ മനസ്സില്‍ ജ്വലിച്ചുനിന്നു. ട്യൂഷന്‍ക്ലാസ്സുകള്‍ പണ്ടേ നിര്‍ത്തിയതാണ്.
പുരപണി, റോയിച്ചന്റെ വിവാഹം, ചേച്ചിയുടെ ഗര്‍ഭപരിലാളനങ്ങള്‍, അടുക്കളഭരണം, കന്നുകാലികള്‍, ആട്, കോഴി സര്‍വത്ര തിരക്കുതന്നെ. 
കാലം ആരുടെയും വരുതിയില്‍ നിന്നില്ല. കാത്തുകാത്തിരുന്ന ആ  സുദിനം വന്നു. മേഴ്‌സി പ്രസവിച്ചു. സൂര്യപ്രഭയുള്ള ഒരാണ്‍കുഞ്ഞ്.  ആ കുഞ്ഞ്  ആ വീട്ടിലെ വിലപ്പെട്ട നിധിയായി.  അവന്‍ യാതൊരു വേറുകൃത്യവുമില്ലാതെ  എല്ലാവര്‍ക്കും ഏറെ ആനന്ദം പകര്‍ന്നു.
ലിസിക്കും മേഴ്‌സിക്കും ഇന്റര്‍വ്യൂന് കത്തുകിട്ടി. പ്രസവിച്ചുകിടക്കുന്ന മേഴ്‌സിയും ഇള്ളാക്കുഞ്ഞുമായി ഇന്റര്‍വ്യൂനു പോകണം. അമ്മയും ജാക്‌സണും സഹായിച്ചു. 
അമ്മായിയമ്മയുടെ കൂടെ ജീവിക്കുന്ന  മേഴ്‌സിയുടെ ജോലിക്കായി അമ്മ ദൈവസന്നിധിയില്‍ ഏറെ കരഞ്ഞു. എന്നിട്ടു പറഞ്ഞു: ''ലിസിമോളെന്റെ കൂടെയാ നിക്കുന്നേ മറ്റേപ്പാവത്തിനെ അമ്മായിയമ്മയിട്ടു പൊരിക്കുവാ.'' 
അമ്മയുടെ പ്രാര്‍ഥന ഫലിച്ചു. മേഴ്‌സിക്ക് മൂന്നാംറാങ്ക്, ലിസിക്കു പന്ത്രണ്ടാം റാങ്ക്. ലിസിക്ക് വിഷമം തോന്നിയില്ല. ആരുടെയും ശിപാര്‍ശയില്ലാതെ കിട്ടിയപന്ത്രണ്ടാം റാങ്കില്‍ അവള്‍ക്ക് അഭിമാനമേറി. മൂന്നുവര്‍ഷത്തെ കാലാവധിയുണ്ടെങ്കിലും ജാതി സംവരണങ്ങളൊക്കെ കഴിഞ്ഞ് കിട്ടിയാല്‍ കിട്ടിയെന്നുമാത്രം പറയാം. ജാക്‌സണ്‍ കളിയാക്കി ലിസിക്ക് കെ കെ പി പിയാ. കിട്ടിയാക്കിട്ടി പോയാപ്പോയി. 
''മേഴ്‌സിയേ നീയൊരു ലോട്ടറി എടുക്കെടീ, നിനക്കിപ്പം നല്ല സമയമാ'' ദാ പോസ്റ്റുമാന്‍ വിളിക്കുന്നു. അച്ചോയിയാണ്. 
മേഴ്‌സിയുടെ മോനെ വളര്‍ത്താന്‍ നല്ലൊരു ആയയായി ലിസിയെ അവര്‍ മനസ്സിലുറപ്പിച്ചു. അര്‍പ്പണബോധമുള്ള ആയയെ മേഴ്‌സിക്കും ജോയിച്ചനും ഏറെയിഷ്ടമായി. 
അമ്മായിയമ്മയുടെ നിന്ദ സഹിക്കാന്‍ വയ്യാതെ ആ പാവം ഏറെ വിഷമിച്ചതല്ലേ, ഹെഡ്ക്വാര്‍ട്ടര്‍ വേക്കന്‍സിയിലാണ്. സമാധാനത്തോടെ പോയി ജോലി ചെയ്യട്ടേ, അഡൈ്വസ്സ് മെമ്മോ കിട്ടിയില്ലോ, താമസംവിനാ അപ്പോയിന്റ്‌മെന്റ് ഓര്‍ഡറും ലഭിക്കും. ലിസിയും ഏറെ പ്രാര്‍ഥിച്ചതാണ് മേഴ്‌സിക്കുവേണ്ടി. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)