ജൂണ്‍ 22 ശ്ലീഹാക്കാലം മൂന്നാം ഞായര്‍
നിയ 1:5-8 ഏശ 1:1-9
1 കോറി 7:1-7 ലൂക്കാ 10:25-37
ഈശോയെ അനുഗമിക്കുന്ന ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് അയയ്ക്കപ്പെടാന്‍വേണ്ടിയാണ്. നമ്മുടെ ജീവിതയാത്രയില്‍ വഴിയരുകില്‍ വീണുകിടക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ കരം നല്കാന്‍, മുറിവേറ്റു കിടക്കുന്നവരെ വച്ചുകെട്ടാന്‍ തളര്‍ന്നുകിടക്കുന്നവരെ സഭയാകുന്ന സത്രത്തിലേക്കു നയിക്കാന്‍ അയയ്ക്കപ്പെട്ടിരിക്കുന്ന നല്ല സമറായക്കാരാണു നാം.
ശ്ലീഹാക്കാലം മൂന്നാം ഞായറാഴ്ച പ്രഘോഷിക്കപ്പെടുന്ന ദൈവവചനഭാഗങ്ങളെല്ലാം സ്‌നേഹത്തിന്റെ വിവിധതലങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നതും സ്‌നേഹത്തിലധിഷ്ഠിതമായ ജീവിതത്തിലൂടെ ദൈവത്തിന്റെ വാഗ്ദാനമായ നിത്യജീവന്‍ നേടുന്നതിനെക്കുറിച്ചുമാണ്. നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണം ദൈവത്തിന്റെ വിശ്വസ്തസ്‌നേഹത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ ആമോസ്പ്രവാചകന്റെ വാക്കുകളില്‍ ദൈവത്തിന്റെ സ്‌നേഹം മറന്നു ജീവിക്കുന്ന ജനത്തെക്കുറിച്ചാണു പറയുന്നത്. ദാമ്പത്യസ്‌നേഹത്തിന്റെ സമര്‍പ്പണത്തിലൂടെ ദൈവഹിതം നിറവേറ്റി ജീവിച്ച്, തങ്ങളുടെ ജീവിതകടമ നിര്‍വഹിച്ച് നിത്യജീവനു യോഗ്യമാകാനുള്ള ആഹ്വാനമാണ് പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ നല്കുന്നത്. നല്ല സമറായന്റെ പരസ്‌നേഹപ്രവൃത്തി എടുത്തുകാണിച്ചുകൊണ്ട് നിത്യജീവന്‍ പ്രാപിക്കുന്നതിനുള്ള മാര്‍ഗം സ്‌നേഹത്തിന്റെ പ്രവൃത്തികളാണ് എന്ന് സുവിശേഷം വ്യക്തമാക്കുന്നു.
സുവിശേഷം ആരംഭിക്കുന്നത് നിത്യജീവന്‍ അവകാശമാക്കുന്നതിന് എന്തു ചെയ്യണമെന്ന ചോദ്യം ഉയര്‍ത്തുന്ന നിയമജ്ഞന്റെ വാക്കുകളോടെയാണ്. ഈശോയെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടിയാണ് ആ ചോദ്യമുയര്‍ത്തിയത് എന്ന് സുവിശേഷകന്‍ പറയുന്നു. ഈശോയാകട്ടെ, ആ ചോദ്യത്തിന് ഉത്തരം നല്കാതെ നിയമജ്ഞനോടു മറുചോദ്യം ഉയര്‍ത്തുകയാണ്: നിയമത്തില്‍ എന്തെഴുതിയിരിക്കുന്നു? നിയമജ്ഞന്റെ മറുപടി എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്‌നേഹിക്കണമെന്നും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നുമുള്ള പ്രമാണമായിരുന്നു. ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലുമധിഷ്ഠിതമായ ജീവിതം നയിക്കുക എന്നതായിരുന്നു നിത്യജീവന്‍ പ്രാപിക്കുന്നതിനുള്ള മാര്‍ഗമായി നിയമം പഠിപ്പിക്കുന്നത്. എന്താണ് പരസ്‌നേഹം അഥവ ആരാണ് അയല്‍ക്കാരന്‍ എന്ന ചോദ്യത്തിനുത്തരമായാണ് നല്ല സമറായന്റെ ഉപമ ഈശോ പറയുന്നത്.
നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുമുള്ള വചനഭാഗത്ത് ദൈവം വാഗ്ദത്തനാട്ടിലേക്ക് ഇസ്രായേലിനെ അയയ്ക്കുന്നതാണു കാണുന്നത്. ഇസ്രയേലിന്റെ ദൗത്യമാണ് തങ്ങളുടെ പ്രവൃത്തികളിലൂടെ ആ ദേശം സ്വന്തമാക്കുക എന്നത്. സുവിശേഷം പറയുന്നതും നിത്യജീവന്‍ നേടുന്നതിന് പരസ്‌നേഹപ്രവൃത്തികള്‍ അടിസ്ഥാനപ്പെടുത്തിയ ജീവിതം വേണമെന്നാണ്. ആ പരസ്‌നഹപ്രവൃത്തികള്‍ എന്തായിരിക്കണമെന്നാണ് നല്ല സമറായന്റെ ഉപമയിലൂടെ വ്യക്തമാക്കുന്നത്.
വഴിയരുകില്‍ വീണുകിടക്കുന്നത് ശത്രുവാണെങ്കില്‍പ്പോലും നിന്റെ സഹായത്തിന്റെ കരം അവനുവേണ്ടി നീട്ടണമെന്ന് തിരുവചനം പഠിപ്പിക്കുന്നു. ഈ ഉപമയിലെ സമരിയക്കാരന്‍ ഈശോതന്നെയാണ്. ഈശോയുടെ മാതൃക അനുകരിച്ചാല്‍ ആര്‍ക്കും നിത്യജീവന്‍ പ്രാപിക്കാം എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. ശത്രുവിന്റെ പ്രലോഭനത്താല്‍ പാപത്തില്‍ വീണുപോയ മനുഷ്യകുലത്തെ വീണ്ടെടുക്കുന്നതിനുവേണ്ടി സ്വജീവന്‍പോലും സമര്‍പ്പിച്ച ഈശോതന്നെയാണ് നല്ല സമരിയാക്കാരന്‍. വഴിയരുകില്‍ വീണുകിടന്ന മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന സത്രം സഭയാണ്. പാപത്തില്‍ വീണുപോയ മനുഷ്യനെ വീണ്ടെടുത്ത് അവന്റെ മുറിവുകള്‍ വച്ചുകെട്ടി സഭയാകുന്ന സത്രത്തില്‍ ഈശോ എത്തിച്ചിരിക്കുകയാണ്. സഭയുടെ ദൗത്യമാണ് അവരെ പരിചരിക്കുക എന്നത്. അതിനുവേണ്ടി അവിടുന്നു നല്കിയിട്ടുള്ള രണ്ടു ദനാറകളാണ് അവിടുത്തെ വചനവും വിശുദ്ധ കൂദാശകളും. മിശിഹാ എല്പിച്ചിരിക്കുന്ന ദൗത്യം നിര്‍വഹിച്ച്, മനുഷ്യകുലത്തിനു ശുശ്രൂഷ ചെയ്ത്, അവനെ നിത്യജീവന്‍ പ്രാപിക്കുന്നതിനു യോഗ്യനാക്കുക എന്നതാണ് സത്രംസൂക്ഷിപ്പുകാരുടെ ഉത്തരവാദിത്വം. മിശിഹായുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് സത്രവാസികളെല്ലാവരും.
ഈശോ ഈ ഉപമ പറഞ്ഞിട്ട് നീയും പോയി അതുപോലെ ചെയ്യുക എന്നു പറഞ്ഞുകൊണ്ട് നിയമജ്ഞനെ അയയ്ക്കുകയാണ്. അതിലൂടെ ഈശോ തന്നെ അനുഗമിക്കാന്‍ അദ്ദേഹത്തെ വിളിക്കുകയാണ്. ഈശോയായി മാറാനുള്ള വിളിയാണ് ഇവിടെ നല്കുന്നത്. ശ്ലീഹാക്കാലം അയയ്ക്കപ്പെടലിനെ അനുസ്മരിക്കുന്ന കാലമാണ്. ഈശോയെ അനുഗമിക്കുന്ന ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് അയയ്ക്കപ്പെടാന്‍ വേണ്ടിയാണ്. നമ്മുടെ ജീവിതയാത്രയില്‍ വഴിയരുകില്‍ വീണുകിടക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ കരം നല്കാന്‍, മുറിവേറ്റുകിടക്കുന്നവരെ വെച്ചുകെട്ടാന്‍, തളര്‍ന്നു കിടക്കുന്നവരെ സഭയാകുന്ന സത്രത്തിലേക്കു നയിക്കാന്‍, പാപത്തില്‍വീണുപോയവരെ സന്മാര്‍ഗത്തിന്റെ പാതയിലേക്കു നയിക്കാന്‍ അയയ്ക്കപ്പെട്ടിരിക്കുന്ന നല്ല സമറായക്കാരാണ് നാം എന്ന ബോധ്യത്തില്‍ വളരാനുള്ള വിളിയാണ് ഇന്നു തിരുവചനം നല്കുന്നത്.