ഒക്‌ടോബര്‍ 27 ഏലിയാ-സ്ലീവ-മൂശക്കാലം പത്താം ഞായര്‍(മൂശ മൂന്നാം ഞായര്‍)
നിയ 11:1-7 ജ്ഞാനം 6:1-10
1 തെസ 5:12-24 മത്താ 12:22-32
പത്ത് ആഴ്ചകള്‍ നീണ്ട ഏലിയാ-സ്ലീവ-മൂശക്കാലം അവസാനിക്കുകയാണ്. കര്‍ത്താവിന്റെ രണ്ടാം വരവ്, സ്വര്‍ഗം, നരകം, രക്ഷ, ശിക്ഷ, വിധി, ഉത്ഥാനം, നിത്യജീവിതം തുടങ്ങിയ യുഗാന്ത്യോന്മുഖമായ വിഷയങ്ങളെക്കുറിച്ച് വചനത്തിന്റെ അടിസ്ഥാനത്തില്‍ നാമെല്ലാവരും ധ്യാനിച്ചു. നന്മയുടെ വഴിയേ ചരിക്കുന്നവര്‍ക്കു രക്ഷയും തിന്മയുടെ വഴിയേ പോകുന്നവര്‍ക്കു ശിക്ഷയും എന്ന ദര്‍ശനമാണ് ഇന്നത്തെ വായനകളുടെ പൊതുപ്രമേയം.
ഒന്നാം വായനയില്‍ (നിയമ. 11:1-7) ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കേണ്ടതിനെക്കുറിച്ചും അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുസരിക്കേണ്ടതിനെക്കുറിച്ചും; രണ്ടാം വായനയില്‍ (ജ്ഞാനം 6:1-10) നീതിയില്‍ വ്യാപരിക്കാനും ധാര്‍മികമായി ജീവിക്കാനും വിശുദ്ധമായവ വിശുദ്ധിയോടെ കൈകാര്യം ചെയ്യാനുമുള്ള ദൈവികാഹ്വാനത്തെക്കുറിച്ചും; മൂന്നാം വായനയില്‍ (1 തെസ. 5:12-24) ക്രിസ്തീയകൂട്ടായ്മയില്‍ ജീവിക്കുമ്പോള്‍ ഒരാള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പൗലോസ്ശ്ലീഹായുടെ നിര്‍ദേശത്തെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 12:22-32) അന്തശ്ഛിദ്രമുള്ള ഏതു നഗരവും ഭവനവും നേരിടേണ്ടിവരുന്ന നാശത്തെക്കുറിച്ചും നാം ശ്രവിക്കുന്നു.
നിയമാവര്‍ത്തനം 11:1-7: രക്ഷ കരഗതമാക്കാന്‍ ഇസ്രയേല്‍ജനം ചെയ്യേണ്ടത് രണ്ടു കാര്യങ്ങളാണ് - ദൈവത്തെ 'സ്‌നേഹിക്കുക', അവിടുത്തെ അനുസരിക്കുക. ഹീബ്രുഭാഷയിലെ 'അഹെബ്' (aheb) എന്ന പദത്തിന്റെ അര്‍ഥം 'സ്‌നേഹിക്കുക' എന്നാണ്. ഇത് ദൈവത്തോടുള്ള ഒരാളുടെ 'അഗാപ്പെ' ആണ്. ദൈവത്തോടുള്ള വിശ്വസ്തതയാണിത്. 'ഷമര്‍' (shamar) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം 'അനുസരിക്കുക' എന്നാണ്. ദൈവത്തോടുള്ള സ്‌നേഹത്തിന്റെ പ്രതികരണമാണിത്. അവിടുത്തോടുള്ള വിശ്വസ്തതയാണിത്. ദൈവത്തെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്ന ഒരാള്‍ക്കുമാത്രമേ അവിടുത്തെ ചട്ടങ്ങളും നിയമങ്ങളും കല്പനകളും പാലിക്കാന്‍ സാധിക്കുകയുള്ളൂ.
ദൈവികസ്വരത്തിനു ചെവി കൊടുക്കാതെ, അവിടുത്തെ കല്പനകളെ ചോദ്യം ചെയ്തവര്‍ക്ക് 'ശിക്ഷ' നേരിടേണ്ടിവന്നു. തെറ്റു ചെയ്യുന്നവരോടു മുഖംനോട്ടമില്ലാതെ നീതിയായി കര്‍ത്താവ് പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ചില തെളിവുകളാണ് ഈ വചനഭാഗത്തു നല്‍കിയിരിക്കുന്നത്. കഠിനഹൃദയനായ ഫറവോയുടെമേലും ഈജിപ്തുകാരുടെമേലും അയച്ച മഹാമാരികളും, ഇസ്രയേലിനെ പിന്തുടര്‍ന്ന ഈജിപ്തുകാരുടെ സൈന്യത്തെയും അവരുടെ കുതിരകളെയും ചെങ്കടലിലെ വെള്ളംകൊണ്ടു മൂടിയതും (പുറ. 14:7) എല്ലാം വിവിധങ്ങളായ ഉദാഹരണങ്ങളാണ്.
ജ്ഞാനം 6:1-10: ജ്ഞാനസാഹിത്യത്തിന്റെ ശൈലിയില്‍ രാജാക്കന്മാര്‍ക്കും ന്യായാധിപന്മാര്‍ക്കുമുള്ള ഉപദേശങ്ങളാണ് ഈ വായനയിലുള്ളത്. 'രാജാക്കന്മാരേ, ഭൂപാലകരേ,' എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന വചനഭാഗത്ത് അവരുടെ അധികാരവും സാമ്രാജ്യവും എവിടെനിന്നു വരുന്നുവെന്ന് ആദ്യം അവരെ ഓര്‍മിപ്പിക്കുന്നു: നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനില്‍നിന്നാണ് (6:3). യഥാര്‍ഥ അധികാരത്തിന്റെയും രാജത്വത്തിന്റെയും ഉറവിടം ദൈവമാണ്, നീതിയുടെ കാവല്‍ക്കാരനായ ദൈവമാണ് മനുഷ്യന്റെ എല്ലാ പ്രവൃത്തികളെയും വിലയിരുത്തുന്നതും വിധി നിശ്ചയിക്കുന്നതും. നിയമം പാലിക്കാത്തവര്‍ക്കും ശരിയായി ഭരിക്കാത്തവര്‍ക്കും ''ശിക്ഷ'' ലഭിക്കും.
ഉന്നതമായ സ്ഥാനം വഹിക്കുന്നവര്‍ക്കു ദൈവസന്നിധിയില്‍ ഉന്നതമായ ഉത്തരവാദിത്വങ്ങളുണ്ട്. ഉത്തരവാദിത്വത്തിലെ വീഴ്ചകള്‍ ഗുരുതരമായ 'ശിക്ഷ' വിളിച്ചുവരുത്തും. വലിയവന്റെ സ്ഥാനത്തെയല്ല കര്‍ത്താവു പരിഗണിക്കുന്നത്; മറിച്ച്, അവന്റെ ഉത്തരവാദിത്വത്തിന്റെ നീതിപൂര്‍വകമായ നിര്‍വഹണത്തെയാണ്. എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്ന ദൈവം പ്രബലനെ കര്‍ശനമായി വിചാരണ ചെയ്യും. കാരണം, കൂടുതല്‍ നല്‍കപ്പെട്ടവനോടു കൂടുതല്‍ ആവശ്യപ്പെടും.
ഏകാധിപതികളായിരിക്കുന്നവരോടു ജ്ഞാനം അഭ്യസിക്കാനാണ് ഇവിടത്തെ ആഹ്വാനം. 'സോഫിയ' (sop-hia) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'ജ്ഞാനം, വിവേകം, അറിവ്, വെളിവ്' എന്നൊക്കെയാണ്. ഒരു ഭരണാധിപനുണ്ടായിരിക്കേണ്ട ഗുണങ്ങളാണിവ. നീതി പാലിക്കുന്നവന്‍ ജ്ഞാനത്തെ സ്‌നേഹിക്കണം. ദൈവികമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ അതു വിശുദ്ധിയോടെ ചെയ്യണം. 'ഹോസിയോസ്' (hosios) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'ദൈവത്തിനു പ്രീതികരമായ വിധത്തില്‍' എന്നാണ്.
1 തെസലോനിക്ക 5:12-24: ക്രൈസ്തവജീവിതം നയിക്കുന്നവര്‍ എപ്രകാരമുള്ള ജീവിതശൈലിയാണു സ്വീകരിക്കേണ്ടതെന്ന് പൗലോസ്ശ്ലീഹാ തന്റെ ധാര്‍മികപ്രബോധനങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്. ദൈവശാസ്ത്രപ്രബോധനങ്ങളോടൊപ്പംതന്നെ "ethical' ആശയങ്ങളും പൗലോസ് തന്റെ സഭാസമൂഹങ്ങള്‍ക്കു നല്‍കുന്നു. ഇതൊരു ലഃവീൃമേശേീി ആണ്. സഭയുടെ വളര്‍ച്ചയ്ക്കും സഭാംഗങ്ങളുടെ നന്മയ്ക്കുമായിട്ടുള്ള ഉപദേശങ്ങളാണിവ.
കൂട്ടായ്മയിലെ അധികാരസ്ഥാനത്തുള്ളവരെ അവരുടെ ഉത്തരവാദിത്വവും അധ്വാനവും പരിഗണിച്ച് എല്ലാവരും അവരോടു പരിഗണനയും ബഹുമാനവും കാണിക്കണമെന്നതാണ് ഒന്നാമത്തെ നിര്‍ദേശം (5:12-13). സഹോദരങ്ങളോടുള്ള സമീപനവും ജീവിതവും സമാധാനപൂര്‍ണമായിരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. പരസ്പരസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ് സമാധാനം. സഹിഷ്ണുതയും ക്ഷമയും കൂട്ടായ്മാജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്.
വ്യക്തിബന്ധങ്ങളില്‍ പരസ്പരം നന്മ ചെയ്യണമെന്നതാണ് ശ്ലീഹായുടെ മറ്റൊരു നിര്‍ദേശം (5:11). ഒരാളുടെ പ്രവൃത്തി മറ്റൊരാള്‍ക്കു സഹായകമായിരിക്കണം. 'അഗാത്തോസ്' (agathos) എന്ന ഗ്രീക്കുപദം ഇതാണു സൂചിപ്പിക്കുന്നത്. അപരന്റെ നന്മ,അവന്റെ വളര്‍ച്ച, അവന്റെ നേട്ടം അതെല്ലാമാണ് ഒരു ക്രൈസ്തവന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകേണ്ടത്. വ്യക്തിബന്ധത്തിന്റെ മേഖലകളിലാണ് സ്‌നേഹത്തിന്റെ കല്പന പൂര്‍ത്തിയാക്കേണ്ടത്.
തെസലോനിക്കാ സഭാംഗങ്ങളുടെ ആത്മീയവളര്‍ച്ചയും പൗലോസ് ആഗ്രഹിക്കുന്നുണ്ട്. ദൈവികാനന്ദത്തോടെ വ്യാപരിക്കാനും ദൈവത്തോടുള്ള സംഭാഷണത്തില്‍ (പ്രാര്‍ഥന) മുന്നേറാനും എല്ലാറ്റിനും ദൈവത്തിനു നന്ദിയര്‍പ്പിക്കാനും പൗലോസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു '"thanksgiving culture' രൂപപ്പെടുത്താനാണ് പൗലോസിന്റെ അഭിലാഷം.
മത്തായി 12:22-32: തന്റെ പരസ്യജീവിതശുശ്രൂഷയില്‍ ഈശോ ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അന്ധര്‍ക്കു കാഴ്ചയും ബധിരര്‍ക്കു കേള്‍വിശക്തിയും തളര്‍വാതരോഗിക്കു സൗഖ്യവും പിശാചുബാധിതനു വിമോചനവും രക്തസ്രാവക്കാരി സ്ത്രീക്കു രോഗമുക്തിയും ഊമനു സംസാരശക്തിയും അവിടുന്നു നല്‍കി. ദൈവികമായ അടയാളങ്ങള്‍ അനേകരെ ഈശോയിലേക്കടുപ്പിച്ചു. അവര്‍ ഈശോയെ അംഗീകരിച്ചു. ഈശോയെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന യഹൂദസമൂഹത്തിലെ ഫരിസേയര്‍ ജനത്തിന്റെ ഈ മാറ്റത്തെ അംഗീകരിച്ചില്ല; മാത്രവുമല്ല, ഈശോ പ്രവര്‍ത്തിക്കുന്ന അദ്ഭുതങ്ങളുടെ സ്രോതസ്സ് പിശാചുക്കളുടെ തലവനായ ബേല്‍സബൂലാണെന്ന് അവര്‍ പറഞ്ഞു. ഇവരോടുള്ള ഈശോയുടെ മറുപടിയാണു വചനഭാഗത്തിന്റെ പശ്ചാത്തലം.
രണ്ടു തലങ്ങളിലാണ് അവരുടെ ആരോപണത്തിന് ഈശോ ഉത്തരം നല്‍കുന്നത്. ഒന്നാമത്, ഈശോ ഒരു പൊതുതത്ത്വം അവതരിപ്പിച്ചു: അന്തശ്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല (12:25). 'സാത്താനാസ്' (sata-nas) എന്ന വാക്കിന്റെ അര്‍ഥം '‘adversary of God’ - ദൈവത്തിന് എതിരുനില്‍ക്കുന്നവന്‍ എന്നാണ്. അത്തരത്തിലുള്ള ഒരുവനോടു ഗൂഢാലോചന നടത്തിയാല്‍ ഈശോയുടെ രാജ്യം വിഭജിതമാകുകയേയുള്ളൂ; അത്, നിലനില്‍ക്കില്ല. അതിനാല്‍, ഈശോയ്ക്ക് ബേല്‍സബൂലുമായി യാതൊരു ബന്ധവുമില്ല. രണ്ടാമത്, ഫരിസേയരുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണു പിശാചുബാധ ഒഴിപ്പിക്കല്‍ നടത്തുന്നതെന്നായിരുന്നു ഈശോയുടെ ചോദ്യം. ഈശോ പിശാചുക്കളെ ഒഴിപ്പിക്കുന്നത് അവിടുന്ന് പിശാചുക്കളെക്കാള്‍ ശക്തിയുള്ളവനായതുകൊണ്ടാണ്.