•  4 Jul 2024
  •  ദീപം 57
  •  നാളം 17
ശ്രേഷ്ഠമലയാളം

അന്നരവുംകിന്നരവും

''അന്നരം ചെല്ലുമ്പോള്‍ കിന്നരം തോന്നും.'' ഈ പഴഞ്ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും! എന്താണ് അന്നരം? എന്താണ് കിന്നരം! അദ് എന്ന ധാതുവില്‍നിന്നു നിഷ്പന്നമായ ശബ്ദമാണ് അന്നം (ന്ന - വര്‍ത്സ്യം). അദിക്കപ്പെടുന്നത് അഥവാ തിന്നുന്നത് അന്നം. അത് ചോറോ മറ്റു ഭക്ഷണപദാര്‍ഥങ്ങളോ ആകാം. അന്നാഹാരത്തിന്റെ ലുപ്തരൂപമാണ് അന്നരം. അന്നം + ആഹാരംണ്ണഅന്നാഹാരംണ്ണഅന്നരം എന്നിങ്ങനെ അന്നരത്തിന്റെ പരിണാമം നിര്‍ണയിക്കാം*

വിരലുകൊണ്ടോ കമ്പികൊണ്ടോ തട്ടി വായിക്കുന്ന ഒരു സംഗീതോപകരണമാണ് കിന്നരം. ഹര്‍മോണിയം, പിയാനോ തുടങ്ങിയ വാദ്യോപകരണങ്ങള്‍ക്ക് കിന്നരപ്പെട്ടി (കിന്നരം + പെട്ടി = കിന്നരപ്പെട്ടി) എന്നു പറയാറുണ്ട്. 'അരവും അരവും ചേര്‍ന്നാല്‍ കിന്നരം (വൃദ്ധി സമാനൈഃ സര്‍വേഷാം), 'പോത്തിന്റെ ചെവിയില്‍ കിന്നരം വായിക്കുക!' (മൂഢനെ ഉപദേശിക്കുക) തുടങ്ങിയ പഴമൊഴികള്‍ പ്രസിദ്ധങ്ങളാണല്ലോ. പ്രിയദര്‍ശന്റെ  സംവിധാനത്തില്‍ 1985 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രത്തിന്റെ പേരും അരം + അരം = കിന്നരം എന്നാണ്. ഗുണസാമ്യമുള്ളവര്‍ തമ്മില്‍ചേര്‍ന്നാല്‍ ആ ഗുണം വര്‍ധിക്കുകയേയുള്ളൂ എന്നാണാ ശൈലിയുടെ പൊരുള്‍.
ചുരുക്കിപ്പറയട്ടെ, വയര്‍ നിറയെ ആഹാരമൊക്കെ കഴിച്ച്, തുടയില്‍ താളംപിടിച്ച് രസിച്ചിരിക്കുമ്പോള്‍ ചിലര്‍ക്ക് അല്പം പാടണമെന്ന തോന്നലുണ്ടാവാം. ഈ സ്വാഭാവികതയില്‍നിന്നു പിറവിയെടുത്ത പഴഞ്ചൊല്ലാണ് 'അന്നരം ചെല്ലുമ്പോള്‍ കിന്നരം തോന്നും' എന്നത്. 'അന്നരം ചെന്നാലേ കിന്നരം പാടൂ' എന്നിങ്ങനെ ഈഷദ്‌ഭേദത്തോടെയും ഈ പഴഞ്ചൊല്ല് പ്രചരിച്ചിട്ടുണ്ട്.
* ലത, വി. നായര്‍, പ്രൊഫ., സമ്പാദനം. എന്‍. ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം രണ്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം-50.   

Login log record inserted successfully!