•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

സഹായകനായ സത്യാത്മാവ്

ജൂലൈ  17 ശ്ലീഹാക്കാലം  ഏഴാം ഞായര്‍
സംഖ്യ 11:16-18; 24-30 1 സാമു 16 : 14-23
ഗലാ 5 : 16 - 26 യോഹ 14:15-20; 25,26

സ്വാഭാവികകാഴ്ച മാത്രമുള്ള ലോകത്തിന്റെ മനുഷ്യര്‍ക്ക് സത്യാത്മാവിനെ ദര്‍ശിക്കാന്‍ സാധ്യമല്ല. കാരണം, അതിനു മാനുഷികശരീരമില്ല. എന്നാല്‍, ഈശോയില്‍ വിശ്വസിക്കുന്ന ക്രിസ്തീയകൂട്ടായ്മയ്ക്ക് ഈ ആത്മാവിനെ സ്വീകരിക്കാന്‍ സാധിക്കും. ഒപ്പം, ആത്മാവിന്റെ ദാനങ്ങളും ഫലങ്ങളും സ്വീകരിക്കാനും.

ശോ തന്റെ പ്രബോധനങ്ങള്‍ക്കിടയില്‍ ശ്ലീഹന്മാര്‍ക്കും മറ്റുള്ളവര്‍ക്കുമൊക്കെ ഉണ്ടായിരിക്കേണ്ട വിശ്വാസത്തെക്കുറിച്ചു പഠിപ്പിക്കുകയും ഒപ്പം അവിടുത്തെ സ്‌നേഹിക്കുകയും കല്പനകള്‍ പാലിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. അപ്രകാരം ജീവിക്കുന്നവരില്‍ ആത്മാവ് വന്നു നിറയുമെന്ന വാഗ്ദാനവും അവിടുന്നു നല്‍കുന്നു. യോഹന്നാന്റെ സുവിശേഷത്തില്‍ അഞ്ചുപ്രാവശ്യം സഹായകനായ പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുന്നുണ്ട്. ഈശോയുടെ വിടവാങ്ങലിന്റെ പശ്ചാത്തലത്തില്‍, ഇത്തരത്തിലുള്ള ഒന്നാമത്തെ അവതരണമാണ് ശ്ലീഹാക്കാലം ഏഴാം ഞായറാഴ്ചത്തെ  സുവിശേഷവായനയിലുള്ളത്.
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പന പാലിക്കും (14:15). 'കല്പന, നിയമം' (commandment, precept) എന്നീയര്‍ത്ഥങ്ങളുള്ള എന്‍തോലെ (entole) എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോയുടെ കല്പനകള്‍ എന്നു പറയുന്നത് പഴയനിയമകല്പനകള്‍ക്കപ്പുറത്തുള്ള സ്‌നേഹത്തിന്റെ കല്പനയാണ്: ഠവല ഹമം ീള ഹീ്‌ല. ''ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍...'' (യോഹ. 13:34-35). കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്; കൈയ്ക്കുപകരം കൈ, കാലിനു പകരം കാല് (പുറപ്പാട് 21:24) എന്ന പഴയ നിയമത്തിനു പകരമായി ഈശോ നല്‍കുന്ന നിയമം 'അഗാപെ' (മഴമുല)  സ്‌നേഹത്തിന്റേതാണ്.
ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരും (14:16). താന്‍ വിട വാങ്ങിയാലും ശിഷ്യര്‍ക്ക് എന്നും തുണയായി ഒരു സഹായകന്‍ ഉണ്ടാകും എന്ന ഈശോയുടെ വാഗ്ദാനമാണിത്. ''സഹായകന്‍, ആശ്വാസകന്‍'' (comforter, helper, advocate, intercessor) എന്നീയര്‍ത്ഥങ്ങളുള്ള പാരക്ലേത്തോസ് (parakletos) എന്ന ഗ്രീക്കുനാമമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ''കോടതിയില്‍ ഒരാളെ സഹായിക്കാന്‍ അരികിലേക്കു വിളിക്കപ്പെട്ടവന്‍'' എന്ന അര്‍ത്ഥതലത്തിലാണ് ഈ പദം പൊതുവെ ഉപയോഗിച്ചിരുന്നത്. ഈശോയ്ക്കുശേഷം ശിഷ്യരുടെ അരികില്‍ അവര്‍ക്ക് ആശ്വാസകനായും മദ്ധ്യസ്ഥനായും സഹായിയായും പരിശുദ്ധാത്മാവ് ഉണ്ടാകും എന്ന ഒരു ഉറപ്പാണിത്.
ഈശോ എന്നും ഒരു 'സഹായകന്‍' ആണ്. അക്കാരണത്താലാണ് 'മറ്റൊരു സഹായകനെ' (another advocate) എന്ന് ഇവിടെ കുറിച്ചിരിക്കുന്നത്. 1 യോഹ 2:1 പ്രകാരം ഈശോ 'സ്വര്‍ഗീയസഹായകന്‍' ആണ്: ''പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു.'' ഈശോയുടെ ഭൗമികശുശ്രൂഷകന്‍ തുടര്‍ന്നുകൊണ്ടുപോകുന്ന അദൃശ്യനായ സഹായകനാണ് പരിശുദ്ധാത്മാവ്. പിതാവാണ് ഈ സഹായകനെ എല്ലാവര്‍ക്കുമായി നല്കുന്നത് (14:16). യോഹ 15:26 പ്രകാരം ഈശോ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകനാണ് 'സത്യാത്മാവ്' (Spirit of Truth).
ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു. നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും (14:17). ഈശോ അയയ്ക്കുന്ന സഹായകനെ കൂടുതല്‍ വ്യക്തമാക്കുകയാണ് ഈ വാക്യത്തിലൂടെ. ഇത് സത്യത്തിന്റെ ആത്മാവാണ് (പ്‌നെവുമാതെസ്  അലെത്തെയ്‌യാസ് pneuma tes  aletheias).ഇത് സത്യത്തിനു സാക്ഷ്യം വഹിക്കുന്ന ആത്മാവാണ് (14:26). 'ലോകം' എന്നര്‍ത്ഥം വരുന്ന കോസ്‌മോസ് (kosmos) എന്ന പദം സൂചിപ്പിക്കുന്നത് ഈശോയില്‍ വിശ്വസിക്കാത്ത അക്രൈസ്തവരെയും ക്രിസ്തീയമാര്‍ഗത്തോട് എതിരായി നില്‍ക്കുന്ന സമൂഹത്തെയുമാണ്. അവര്‍ക്ക് ഈ ആത്മാവിനെ സ്വീകരിക്കാന്‍ സാധിക്കുകയില്ല. അതായത്, വിശ്വാസികള്‍ക്കാണ് ആത്മാവിന്റെ നിറവ് അനുഭവവേദ്യമാകുന്നത്.
സത്യാത്മാവിന്റെ പ്രത്യേകത അദൃശ്യമാണ് എന്നുള്ളതാണ്. സ്വാഭാവികകാഴ്ച മാത്രമുള്ള ലോകത്തിന്റെ മനുഷ്യര്‍ക്ക് സത്യാത്മാവിനെ ദര്‍ശിക്കാന്‍ സാധ്യമല്ല. കാരണം, അതിനു മാനുഷികശരീരമില്ല. എന്നാല്‍, ഈശോയില്‍ വിശ്വസിക്കുന്ന ക്രിസ്തീയകൂട്ടായ്മയ്ക്ക് ഈ ആത്മാവിനെ സ്വീകരിക്കാന്‍ സാധിക്കും. ഒപ്പം, ആത്മാവിന്റെ ദാനങ്ങളും ഫലങ്ങളും സ്വീകരിക്കാനും. ഈ ആത്മാവ് 'നമ്മില്‍ വസിക്കുന്നു' (abides with you).. വസിക്കുക, താമസിക്കുക, ജീവിക്കുക (abide, dwell, live, remain) എന്നീയര്‍ത്ഥങ്ങളുള്ള  മെനോ (meno) എന്ന ഗ്രീക്കുക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു: ''നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?'' (1 കോറി 6:19).
ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും (14:18). ഈശോയുടെ വേര്‍പാടിന്റെ സമയം താത്കാലികമാണെന്നും അവിടുന്ന് ഉത്ഥാനശേഷം മടങ്ങിവരുമെന്നുമുള്ള ഉറപ്പാണിത്. ഈശോയുടെ യുഗാന്ത്യവരവിനെയാണ് (പരൂസിയ -parousia) ഇത് അര്‍ത്ഥമാക്കുന്നതെന്നും  പറയാറുണ്ട്.  എങ്കിലും മരണാനന്തരം ഉത്ഥിതനായി ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനാകും എന്നാണു പ്രധാന സൂചന. 'അനാഥന്‍, സഹായമില്ലാത്തവന്‍, ആശ്രയമില്ലാത്തവന്‍' (orphan, abandoned, unprotected)  എന്നീയര്‍ത്ഥങ്ങളുള്ള ഒര്‍ഫാനോസ് (orphanous)  എന്ന നാമവിശേഷണമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ശിഷ്യന്മാര്‍ എന്നും ഈശോയില്‍ സംരക്ഷിതര്‍ ആണെന്നാണിതിന്റെ അര്‍ത്ഥം. ഈശോയുടെ മരണത്തോടുകൂടി ഒറ്റപ്പെട്ടു പോകുന്നവരല്ല ശിഷ്യസമൂഹം. മറിച്ച്, അവിടുത്തെ തിരിച്ചുവരവില്‍ 'സനാഥര്‍' ആണ് അവര്‍. 'അല്പസമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ കാണും' (14:19) എന്ന് ഈശോ പറയുന്നതിന്റെ അര്‍ത്ഥമിതാണ്.
എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും (14:26). സഹായകനായ (paraclete) പരിശുദ്ധാത്മാവ് ചെയ്യുന്ന ദൗത്യങ്ങളെക്കുറിച്ചാണ് ഈശോ ഇവിടെ സൂചിപ്പിക്കുന്നത്: 1. പഠിപ്പിക്കും (teaching) 2. ഓര്‍മ്മിപ്പിക്കും (reminding) പ്രബോധനം നല്‍കുക, പഠിപ്പിക്കുക (instruct, teach) എന്നീയര്‍ത്ഥങ്ങള്‍ വരുന്ന ഡിഡാസ്‌കോ (didasko) എന്ന ക്രിയാപദം 'തിരുലിഖിതം വ്യാഖ്യാനിച്ചു' കൊടുക്കുന്നതിനെയാണ് പൊതുവെ സൂചിപ്പിക്കുന്നത്. സഹായകന്‍ പുതിയ കാര്യം പഠിപ്പിക്കുകയല്ല; മറിച്ച്, ഈശോ പഠിപ്പിച്ചത് ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുകയാണ്. കൂടാതെ ഈശോ പഠിപ്പിച്ചതെല്ലാം സഹായകന്‍ ശിഷ്യസമൂഹത്തെ ഓര്‍മ്മിപ്പിക്കും. ഈ രണ്ടു ദൗത്യങ്ങളും പരസ്പരം ചേര്‍ന്നുപോകുന്നവയാണ്.

Login log record inserted successfully!