•  26 Jun 2025
  •  ദീപം 58
  •  നാളം 16
നേര്‍മൊഴി

ഒഴിവാക്കേണ്ട വിമാനാപകടങ്ങള്‍

   കാല്‍നൂറ്റാണ്ടു മുമ്പുവരെ വിമാനയാത്ര വലിയ ആര്‍ഭാടമായിരുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവരും അതിസമ്പന്നരുമൊക്കെയായിരുന്നു വിമാനത്തില്‍ സഞ്ചരിച്ചിരുന്നത്. ഇന്ന് വിമാനം സാധാരണക്കാരന്റെ യാത്രാമാര്‍ഗമായി മാറിയിരിക്കുന്നു. പഠനത്തിനും ജോലിക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉല്ലാസത്തിനുമായി വിവിധ ദേശങ്ങളിലേക്ക് ആളുകള്‍ പറക്കുന്നു. വിദേശത്തുള്ള മാതാപിതാക്കളോടു ചേരാന്‍ വിമാനയാത്ര നടത്തുന്ന കുട്ടികളുടെയും കുട്ടികളെ പരിചരിക്കാന്‍ അന്യനാടുകളിലേക്കു പോകേണ്ടി വരുന്ന വല്യപ്പന്മാരുടെയും വല്യമ്മച്ചിമാരുടെയും സംഖ്യ അനുദിനം വര്‍ധിച്ചുവരികയാണ്. പ്രവാസത്തിന്റെ ഇക്കാലത്ത് വിമാനയാത്ര ഒഴിവാക്കാനാവാത്ത കാര്യമത്രേ.
   ആകാശയാത്ര താരതമ്യേന അപകടരഹിതവും സമയനഷ്ടം കുറഞ്ഞതും സുഖപ്രദവും അതുകൊണ്ടുതന്നെ ആഹ്ലാദകരവുമാണ്. വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിച്ചതും സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളുടെ ഉപയോഗം വ്യാപിച്ചതും ലോകത്തെ ചെറിയ ഗ്രാമമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു ദിവസം ഒരുലക്ഷത്തിമൂവായിരത്തിലധികം വിമാനങ്ങള്‍ സര്‍വീസു നടത്തുന്നവെന്നാണ് വ്യക്തമാക്കുന്നത്. ഇതുമുഴുവന്‍ യാത്രാവിമാനങ്ങള്‍ ആയിക്കൊള്ളണമെന്നില്ല. സൈനികവിഭാഗങ്ങളുടെ വിമാനങ്ങളും സ്വകാര്യവ്യക്തികളുടെ വിമാനങ്ങളും ഫ്‌ളയിങ് ക്ലബുകളുടെ വിമാനങ്ങളും ഈ കണക്കില്‍പ്പെടുന്നു. ഒരു കോടിയിലധികം ആളുകളാണ് ഒരു ദിവസം വിമാനയാത്ര നടത്തുക. മൂവായിരത്തഞ്ഞൂറോളം വിമാന സര്‍വീസുകളാണ് ഇന്ത്യയില്‍ ഒരു ദിവസം ഉണ്ടാവുക. എന്നാല്‍, അമേരിക്കയില്‍ അത് പ്രതിദിനം 45000 ത്തിലധികമാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അകലവും സാമ്പത്തികസമൃദ്ധിയും അതിനു കാരണങ്ങളാണ്.
   ''സീറോ എറര്‍'' അപകടസാധ്യതയാണ് വിമാനയാത്രയ്ക്കു പറയുന്നതെങ്കിലും അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരം അപകടങ്ങളിലധികവും സംഭവിക്കുന്നത് സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളിലാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍, ആവശ്യത്തിന് അറ്റകുറ്റപ്പണികള്‍ ചെയ്യാത്ത വിമാനങ്ങള്‍, മുന്നറിയിപ്പുകളെ അവഗണിച്ചു പറക്കുന്ന വിമാനങ്ങള്‍, പ്രതികൂലകാലാവസ്ഥ, പൈലറ്റുമാരുടെ അശ്രദ്ധയോ പരിചയക്കുറവോ, പക്ഷികള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍, ഭീകരാക്രമണവുമായി ബന്ധപ്പെട്ട അട്ടിമറികള്‍ എന്നിങ്ങനെ ഏതെങ്കിലും നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളാണ് ആകാശയാത്ര അപകടകരമാക്കുന്നത്. അപകടം സംഭവിച്ചാല്‍ അത് വന്‍ദുരന്തമായി മാറുന്നു. അതിജീവനസാധ്യത തീരെക്കുറവാണ്. എന്നാല്‍, കഴിഞ്ഞ ദിവസം സംഭവിച്ച അഹമ്മദാബാദ് ദുരന്തത്തില്‍ ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. എമര്‍ജന്‍സി എക്‌സിറ്റിനു തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ വിമാനം നിലംപൊത്തുന്നതിനു തൊട്ടുമുമ്പ് പുറത്തേക്ക് എടുത്തുചാടിയെന്നാണ് പ്രാഥമികറിപ്പോര്‍ട്ട്.
   വിമാനം താഴേക്കു പതിച്ചാല്‍, അത് ഏത് ഉയരത്തില്‍ നിന്നായാലും, അഗ്നിഗോളമായിത്തീരുക സ്വാഭാവികമാണ്. ജ്വലനശേഷി കൂടുതലുള്ള ഇന്ധനമാണ് വിമാനത്തിലുപയോഗിക്കുന്നത്. അഹമ്മദബാദ് ദുരന്തത്തിനിടയായ വിമാനത്തില്‍ ഒരുലക്ഷത്തിലധികം ലിറ്റര്‍ ഇന്ധനമുണ്ടായിരുന്നു. പറന്നുയര്‍ന്ന സമയത്തുതന്നെ അപകടമുണ്ടായതിനാല്‍ ആ ഇന്ധനം മുഴുവന്‍ കത്തി വലിയ അഗ്നിഗോളങ്ങളുണ്ടായി. എ 380 പോലുള്ള വലിയ എയര്‍ ബസുകളില്‍ 3,20,000 ലിറ്റര്‍ ഇന്ധനമുണ്ടാകും. ഇടത്താവളങ്ങളില്‍ ഇറങ്ങാതെ ദീര്‍ഘദൂരം സഞ്ചരിക്കുന്നതിനുള്ള ഇന്ധനശേഖരമാണ് അത്തരം വിമാനങ്ങളിലുള്ളത്. വിമാനം അടിയന്തരമായി ഇറക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഇന്ധനത്തിന്റെ അളവു കുറയ്ക്കാന്‍ ആകാശത്തു ചുറ്റിക്കറങ്ങുന്നത് വാര്‍ത്തയാകാറുണ്ടല്ലോ.
   ആവശ്യകമായ എല്ലാ സുരക്ഷാപരിശോധനകള്‍ക്കും ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുക. എന്നാല്‍, വേണ്ടത്ര പരിശോധന വിമാനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുണ്ടോ എന്നു സംശയിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പറന്നുയരുന്ന ഉടനെതന്നെ തിരിച്ചിറക്കേണ്ടി വരുന്നത് യന്ത്രത്തകരാറുകള്‍ മൂലമാണെന്നു വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നു. സുരക്ഷാപരിശോധനയുടെ പോരായ്മയിലേക്കാണ് അതു വിരല്‍ ചൂണ്ടുന്നത്.
    അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തെക്കുറിച്ചു നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുള്ളതാണ്. പൊതുവെ വിമാനക്കമ്പനികളെക്കുറിച്ചുള്ള പരാതി യാത്രക്കാരെ കൊള്ളയടിക്കുന്നവെന്നാണ്. വിമാനസര്‍വീസ് ഒരു ബിസിനസ്സാണെന്നു സമ്മതിക്കാമെങ്കിലും അതിനെ ചൂഷണത്തിനുള്ള ഉപാധിയായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. തിരക്കുള്ള സമയങ്ങളില്‍ എത്രയോ ഇരട്ടി തുകയാണ് ഈടാക്കുക. ലാഭം വര്‍ധിപ്പിക്കാന്‍ സൗകര്യങ്ങള്‍ കുറയ്ക്കുന്ന വിമാനക്കമ്പനികളുമുണ്ട്. സുരക്ഷയാണ് പ്രധാനം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)