അമ്മ നല്കിയ ചൂടുകാപ്പി മൊത്തിക്കുടിച്ചുകൊണ്ട് വല്യമ്മച്ചി പരാതി പറഞ്ഞു: ''വന്നുവന്ന് അപ്പാപ്പന് ഒരു പ്രാര്‍ഥന ചൊല്ലിക്കൊടുക്കാനോ പത്രം വായിച്ചു കൊടുക്കാനോപോലും ലിസിപ്പെണ്ണിന് നേരമില്ലാണ്ടായി. അവളു വരുമ്പം അങ്ങോട്ടൊന്നു പറഞ്ഞുവിട്, ഓര്‍ത്തോ... കൂടം കൊണ്ടൊന്നാണേല്‍ മുട്ടിക കൊണ്ടു രണ്ടാ, അതാരും മറക്കണ്ടാ, എല്ലാര്‍ക്കും വയസ്സാകും, അന്നേരം ചിന്തിച്ചിട്ടു കാര്യമില്ല, പന്നിക്കു വെടികൊണ്ടപോലെ മോളിലോട്ട് നോക്കും, അത്രതന്നെ.''
അമ്മ നല്കിയ കാപ്പിയും വടയും ആസ്വദിച്ചുകഴിച്ചിട്ട് പോകാന്‍ നേരത്തൊരു പിരാക്കും!
എത്ര പിരാക്ക് കേട്ടിട്ടുള്ളതാണ്.
വല്യമ്മച്ചി പോയിക്കഴിഞ്ഞ് അമ്മ സ്വയം പുലമ്പി:
''എന്റെ കൈകൊണ്ട് കാപ്പീം പലഹാരോം കഴിച്ചിട്ട്, പിള്ളേരെ പിരാകി നേര്‍ന്ന് പോണ കണ്ടില്ലേ, ദൈവമേ!''
പഠിക്കാതെ ചൊറീംകുത്തി വീട്ടില്‍നിന്ന കാലത്ത് തറവാട്ടില്‍പ്പോയി ഒത്തിരി തുപ്പല്‍കോളാമ്പി ആ പാവം മിഴക്കീട്ടുണ്ട്, ആരും മനസ്സറിഞ്ഞതിനെ സഹായിച്ചിട്ടുമില്ല. ഇപ്പോള്‍ പിരാകാന്‍ മാത്രം ഇറങ്ങിവന്നിരിക്കുന്നു. സമയക്കുറവുമൂലം രണ്ടുകാശ് കൃത്യമായി കൊടുക്കുന്നവരുടെ വീട്ടില്‍പ്പോലും പോയി അത് പഠിപ്പിക്കുന്നില്ല. ഇവിടെ വരുന്ന പിള്ളേരെയും അവള്‍ നല്ലവാക്കു പറഞ്ഞ് ഒഴിവാക്കുകയാണ്. അപ്പഴാ ഇല്ലാത്ത നേരം ഒണ്ടാക്കി പോയി തുപ്പലുംതൂറലും കോരേണ്ടത്, എന്നിട്ടും പിരാക്കു മാത്രം മിച്ചംകിട്ടും.
ലിസി അന്നു പതിവിലും നേരത്തേ വന്നു.
''യ്യോ, എന്നാ മോളെ നേരത്തേ.''
''തൊണ്ടവേദനയാമ്മേ, കുറച്ച് ഉപ്പുവെള്ളം കവിള്‍ക്കൊള്ളണം. മാറിക്കോളും, കുറച്ചുനേരം വിശ്രമിച്ചാല്‍ മതി.''
മോനു പറഞ്ഞു: ''ലിസിച്ചേച്ചി കരോട്ടു ചെല്ലാമ്പറഞ്ഞിട്ട് വല്യമ്മച്ചി പോയി.''
''ങാ... ഇരുട്ടുന്നേനുമുമ്പു പോയി പ്രാര്‍ഥന ചൊല്ലിക്കൊടുത്തിട്ട് ഞാനോടിപ്പോരാം, പത്രം വായിക്കാമ്മേല. തൊണ്ടയ്ക്കു വല്ലാത്ത കാറലും നീറ്റലുമാ അമ്മ ചൂടാക്കിക്കൊടുത്ത ഉപ്പുവെള്ളം മാറ്റിവച്ചിട്ട് ലിസി തറവാട്ടിലേക്കു പോയി.
വല്യപ്പച്ചന്‍ ഇപ്പോള്‍ എന്തു പറഞ്ഞാലും ആര്‍ക്കും മനസ്സിലാക്കാന്‍ പാടാണ്. എങ്കിലും അവള്‍ക്കു മനസ്സിലാകും. വല്യപ്പച്ചന്‍ അവളെ അടുത്തു വിളിച്ചിരുത്തി. മെലിഞ്ഞുമെലിഞ്ഞ് ചുള്ളിക്കമ്പുപോലെയായ ആ വലതുകരം അവളുടെ നെറുകയില്‍വച്ച് അവളെ നിറകണ്ണുകളോടെ, നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു. 'യൗസേഫിനെ യാക്കോബ് അനുഗ്രഹിച്ചതുപോലെയാ നിന്നെ ഞാനനുഗ്രഹിക്കുന്നത്' എന്ന് വല്യപ്പച്ചന്‍ പറഞ്ഞു; എന്നിട്ട് സ്വരം താഴ്ത്തിപ്പറഞ്ഞു; ''നിന്റെ അപ്പനെയും അമ്മയെയും വിളിച്ചോണ്ടു വാ.'' വല്യപ്പച്ചന്‍ മുമ്പു പറഞ്ഞേല്പിച്ചതനുസരിച്ച് അവള്‍ മരണസമയത്തെ പ്രാര്‍ഥന ചൊല്ലി. വിശ്വാസപ്രമാണോം ചൊല്ലി.
ശ്വാസംകിട്ടാതെ വിമ്മിട്ടപ്പെടുന്ന വല്യപ്പച്ചനെ കാണാന്‍ മക്കളുള്‍പ്പെടെ പലരും കയറിയിറങ്ങുകയാണിപ്പോള്‍.
വല്യപ്പച്ചന്‍ അപ്പനെയും അമ്മയെയും അവര്‍ക്കൊപ്പംവന്ന മോനുവിനെയും അനുഗ്രഹിച്ചു,
മരിച്ചുകഴിഞ്ഞാല്‍ എങ്ങനെ ഒരുക്കിക്കിടത്തണമെന്നൊക്കെ അപ്പച്ചന്‍ പണ്ടേ ലിസിയോടു പറഞ്ഞിട്ടുള്ളതാണ്. അതുപോലെ വേണം. അവളെ ചില ആത്മീയകാര്യങ്ങള്‍ വല്യപ്പച്ചന്‍ നേരത്തേ പറഞ്ഞേല്പിച്ചിട്ടുള്ളത് അവള്‍ ഓര്‍ത്തെടുത്തു.
വല്യപ്പച്ചന്റെ അനുഗ്രഹം വാങ്ങാന്‍ മറിയക്കുട്ടിക്കൊച്ചമ്മയും ഓടിയെത്തി.
ആണ്‍മക്കളെല്ലാം പരസ്പരവൈരം മറന്ന് തറവാട്ടില്‍ ഒത്തുകൂടി.
അമ്മ പറഞ്ഞു: ''സമയമടുത്തുകാണും, കഴിഞ്ഞ ദിവസം അപ്പനുമമ്മയും വന്ന്, അവരുടെയൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടെന്ന് ലിസിക്കുട്ടിയോടു കുറെ മുമ്പേകൂടെ അപ്പാപ്പന്‍ പറഞ്ഞതല്ലേ?''
കൊച്ചുപ്പാപ്പന്‍ പറഞ്ഞു: ''കാല്‍വിരലുകള്‍ എല്ലാം ഉണങ്ങിയുണങ്ങിപ്പോയി. മേനാശ്ശേരീടെ ചികിത്സ ഇപ്പം ഏല്ക്കുന്നില്ല. കാല്‍വെള്ളയില്‍ പഴുപ്പുണ്ട്. നാക്കില്‍ മുഴുവന്‍ അക്കരമാണ്. തൊണ്ടയില്‍ നിറഞ്ഞിരിക്കുന്ന കഫം ബേവിച്ചനോ ഞാനോ വിരലില്‍ തുണിചുറ്റി എടുക്കുകയല്ലേ, വെള്ളമിറക്കാനും ബുദ്ധിമുട്ടായി. വെള്ളം കടവായിലൂടെ ഒഴുകിപ്പോകുന്നു, ങാ ഇനി എളുപ്പമങ്ങുപോട്ടെ, കിടന്നു കഷ്ടപ്പെടാതെ, എത്ര തൈലാഭിഷേകം നടത്തിയതാ.''
പള്ളിയിലെ വികാരിയച്ചന് കാറയച്ച് വിളിപ്പിച്ചു. അച്ചന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വല്യപ്പച്ചന്‍ നല്ല മയക്കത്തിലായി. വായു വലിക്കുന്ന ആ ഘോരശബ്ദം നേര്‍ത്തുനേര്‍ത്തു വന്ന് ക്രമേണ ഇല്ലാണ്ടായി. അച്ചന്റെ നിര്‍ദേശാനുസരണം എല്ലാരും വിശ്വാസപ്രമാണം ഉച്ചത്തില്‍ ചൊല്ലി. ലിസി വല്യപ്പച്ചന്‍ പറഞ്ഞേല്പിച്ച മരണസമയത്തെ പ്രാര്‍ഥന ചൊല്ലിത്തീര്‍ന്നപ്പോള്‍ തളത്തില്‍നിന്ന് ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കാം. ''അപ്പാപ്പാ എന്നെയിട്ടേച്ചു പോകല്ലേ'' വല്യമ്മച്ചി നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്. വല്യമ്മച്ചിയെ മേഴ്‌സി വന്നുറുപ്പടങ്ങം പിടിച്ചു. ലിസിയും ഒപ്പംകൂടി.
വല്യമ്മച്ചി ജ്ഞാനസ്ഥയാണ്. വല്യപ്പച്ചനെ പ്രാണനെക്കാള്‍ സ്‌നേഹിച്ചവളുമാണ്. ക്രമേണ വല്യമ്മച്ചി കരച്ചില്‍ സ്വയം നിയന്ത്രിച്ചു.
ചാവറിയിക്കാന്‍ ദൂരെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് പണിക്കാരന്മാരെയും അവരുടെ കിടാത്തന്മാരെയും അയയ്ക്കാന്‍ പറഞ്ഞു.
ലിസിക്കു തോന്നി, ഒരു യുഗം അവസാനിച്ചിരിക്കുന്നെന്ന്. കൃതാര്‍ത്ഥതയുണ്ട്.
ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടാണെങ്കിലും യാതൊരു പ്രതിഫലവും പറ്റാതെ വല്യപ്പച്ചന് വേണ്ടതൊക്കെ ചെയ്തുകൊടുത്തു. അവസാനം വല്യപ്പച്ചന്റെ അനുഗ്രഹവും ലഭിച്ചു. ധനമാഹാത്മ്യത്തെക്കാള്‍ നല്ലതാണ്, പിതാക്കന്മാരുടെ അനുഗ്രഹം. അവളുടെ ഹൃദയം ചാരിതാര്‍ത്ഥ്യംകൊണ്ടു നിറഞ്ഞുകവിയുകയാണ്.
വല്യപ്പച്ചന്‍ പറഞ്ഞേല്പിച്ച കാര്യങ്ങള്‍ ലിസി പറഞ്ഞു: സഭയിലെ വിശ്വാസികളായ അല്മായരെ ധരിപ്പിക്കുന്ന വെട്ടുതൊപ്പി വേണം. കൈകളിലും കാലുകളിലും വെള്ളസോക്‌സുവേണം. ചേര്‍ത്തുപിടിപ്പിച്ച കൈകളില്‍ കുരിശുവേണം. പൂക്കളാല്‍ അലംകൃതമായ ഈട്ടിപ്പെട്ടിയില്‍ പ്രൗഢമായി വല്യപ്പച്ചനെ അണിയിച്ചൊരുക്കിക്കിടത്തി.
വേദവായനയ്ക്ക് ഈപ്പച്ചന്‍ നേതൃത്വം നല്കി. പാട്ടുകള്‍ക്കു മേഴ്‌സിയും.
അതിഗംഭീരമായ ചെലവുകളും മലേഷ്യനപ്പച്ചന്‍ നടത്തി. നാലപതാമടിയന്തിരം കരയടച്ച് ക്ഷണിച്ച്, അതിഗംഭീരമാക്കി. ഒപ്പം പത്തമ്പലത്തെ അഗതിമന്ദിരത്തിലും ബാലഭവനിലും ഗംഭീരമായ സദ്യയും നല്കി.
വല്യപ്പച്ചന്റെ മരണവും നാല്പതടിയന്തിരവും കഴിഞ്ഞ് ഏതാനും ദിവസം പിന്നിട്ടപ്പോള്‍, കൊച്ചുപ്പാപ്പന്‍ ജാതിമരത്തില്‍നിന്നു വീണു, ബോധംകെട്ടുപോയി. താഴെക്കിടന്ന ഒരു കരിങ്കല്ലില്‍ തലയിടിച്ചാണ് വീണത്.
''ഒരാവശ്യവുമില്ലാത്ത മരംകേറ്റമായിപ്പോയി. കൈയൊന്നു ഞൊടിച്ചാല്‍ എന്തുമാത്രം പണിക്കാര്‍ ഓടിവരുന്ന വീടാണ്. എങ്കിലും സമയദോഷം. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.'' തങ്കപ്പച്ചാര്‍ നിലവിളിച്ചു.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായ ക്ഷതം.
''എല്ലാരെടേം ദെണ്ണം തീര്‍ന്നല്ലോ'' വല്യമ്മച്ചി നിലവിളിച്ചു. ആ വാചകം പറഞ്ഞ് മക്കളെ മുഴുവന്‍ നാട്ടുകാര്‍ മുമ്പാകെ, വിഷമിപ്പിച്ചതിന് കാരാപ്പുഴയമ്മച്ചി വന്നപ്പോള്‍ ഒത്തിരി വഴക്കു പറഞ്ഞു.
ഏറെക്കാലത്തെ ആശുപത്രി വാസത്തിനുശേഷം ആംബുലന്‍സില്‍ സ്‌ട്രെക്ച്ചറില്‍ കിടത്തി കൊച്ചുപ്പാപ്പനെ വീട്ടിലേക്കു കൊണ്ടുവന്നു. പ്രശസ്തമായ ആശുപത്രികളില്‍ ഏറെ പണം മുടക്കി ചികിത്സകള്‍ മാറിമാറി നടത്തിയെങ്കിലും കൊച്ചുപ്പാപ്പന്റെ ശരീരം തളര്‍ന്നുപോയി. മലകിടപ്പാണ്. തെളിച്ചൊന്നു മിണ്ടാനോ, എഴുന്നേറ്റിരിക്കാനോ, ഭക്ഷണം കഴിക്കാനോ, തിരിയാനും മറിയാനും ആവതില്ലാതെയുള്ള ആ കിടപ്പു കണ്ടവരൊക്കെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ പടിയിറങ്ങിയത്. തിരിച്ചും മറിച്ചും കിടത്താന്‍ ബേബിച്ചനും അവറാഞ്ചേട്ടനും സഹായിച്ചു. തലച്ചോറിനാണ് ഗുരുതരമായി ക്ഷതമേറ്റിരിക്കുന്നത്. തലച്ചോറിലെ നാലു ലോബുകളില്‍ മൂന്നും പ്രവര്‍ത്തനക്ഷമമല്ലാതെ നശിച്ചുപോയി.
മലമൂത്രവിസര്‍ജ്യങ്ങള്‍ വല്യമ്മച്ചിയെടുത്തു, കൊച്ചമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ വല്യമ്മച്ചി കൂടുതല്‍ കഷ്ടപ്പെട്ടു.
ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും യാതൊരു ഫലവും കിട്ടിയില്ല.
ലിസിയെയും മേഴ്‌സിയെയും കാണുമ്പോള്‍ കിടക്കയില്‍ കെട്ടിവച്ചിരിക്കുന്ന കൈകള്‍ അഴിച്ചുതരാന്‍ പറയും. കൈകള്‍ കെട്ടിയിട്ടില്ല, മുകളിലേക്ക് ഉയര്‍ത്താന്‍ പറ്റാത്തതാണ്. വായ് തുറന്നുകാട്ടി അവ്യക്തമായ ശബ്ദത്തില്‍ ആഹാരം ചോദിക്കും. വല്യമ്മച്ചിയും കൊച്ചമ്മയും ഇച്ചാച്ചനും അമ്മയുമെല്ലാം കൊച്ചുപ്പാപ്പനെ നന്നായി സംരക്ഷിക്കാന്‍ കഠിനപ്രയത്‌നം നടത്തുന്നുണ്ട്. എങ്കിലും കൊച്ചുപ്പാപ്പന്‍ ഉച്ചത്തില്‍ നിലവിളിക്കുകയും അലറുകയും ചെയ്തു. കിടപ്പിന്റെ ആദ്യാവസ്ഥയിലെല്ലാം നീരുപിടിച്ചുവീര്‍ത്തിരുന്ന ശരീരം ക്രമേണ നേര്‍ത്തു നേര്‍ത്തുപോയി.
പള്ളിയിലെ വികാരിയച്ചനോട് കൊച്ചമ്മ പറഞ്ഞു: ''ഇങ്ങേരെ രക്ഷിക്കാന്‍ ഇനിയൊരു മാര്‍ഗവുമില്ലേ, എന്നാല്‍ ദൈവഹിതം നടപ്പാക്കാന്‍ പ്രാര്‍ഥിക്കാം അല്ലേ, അച്ചാ.''
ദൈവഹിതം എന്ന വാക്ക് കൊച്ചമ്മ 'മരണം' എന്ന് നേരിട്ടു പറയാതെ പറഞ്ഞതാണ്.
അച്ചന്‍ പറഞ്ഞു: ''കിടക്കുന്ന രോഗിയുംകൂടെ മനസ്സുവച്ചാലേ, ദേഹത്തില്‍നിന്ന് ഊരിന് വേര്‍പെടാന്‍ പറ്റൂ.''
വല്യമ്മച്ചി പറഞ്ഞു: ''എന്റെ ചെറുക്കന്‍ ആ കെടപ്പില്‍ക്കെടന്ന് എല്ലാം കേക്കുന്നുണ്ട്, അവന്‍ മിണ്ടിയാല്‍ നമ്മക്കൊട്ടു തിരിയത്തുമില്ല, എഴുന്നേറ്റിരിക്കാനവനൊട്ട് ആക്കവുമില്ല, തീട്ടവും മൂത്രവുമെടുത്ത് എത്രനാള്‍, ഞാന്‍ പോണതിനുമുമ്പേ അവന്‍ പോട്ടെ, എല്ലാരേക്കാളും നേരത്തേ പോട്ടെ, അവിടെച്ചെല്ലുമ്പം കാണാല്ലോ.''
നീണ്ടനാലുവര്‍ഷമാ വില്ലുപുരത്തെ പാപ്പന്‍ നട്ടെല്ലു തകര്‍ന്ന് ഒറ്റക്കിടപ്പങ്ങു കെടന്നത്. ആ കുടുംബം കുളം തോണ്ടിയിട്ടാ അയാളുപോയേ, അതുപോലെയൊന്നും ആകല്ലേ ദൈവമേ, കൊച്ചമ്മയുടെ ആങ്ങള തരിച്ചായന്‍ പറഞ്ഞു,
''എന്റെ തരിച്ചായാ ഇങ്ങനൊന്നും പറേല്ലേ, ഇവിടെ മനസ്സു തകര്‍ന്ന് ഒരമ്മയും ഒപ്പം തരിച്ചായന്റെ കൊച്ചുപെങ്ങളുമില്ലേ.''
''ങാ ഞാനൊരു ആദിവാസി മൂപ്പരെ കൊണ്ടരാം, അയാക്കടെ മരുന്നു കുറേ ചെല്ലുമ്പം ഒരു തീരുമാനമാകും.
ആദിവാസിമൂപ്പന്‍ എന്നു പറഞ്ഞ് തരിയന്‍ കൊണ്ടുവന്നത് ഹമീദ് എന്നു പേരുള്ള, കമ്പംമേട്ടുകാരനായ ഒരു താടിക്കാരനെയായിരുന്നു.
അയാള്‍ തറവാട്ടിലെ സ്ഥലങ്ങളുടെ അതിരെല്ലാം ചുറ്റിനടന്ന് എന്തൊക്കെയോ ചെയ്തു. ചോദ്യങ്ങള്‍ ഉന്നയിച്ചവരോട് സ്ഥലരക്ഷ ചെയ്യുകയാണ് എന്നു പറഞ്ഞു.
അമ്മ പറഞ്ഞു: ''അങ്ങോട്ടു നോക്കാന്‍ പോകണ്ടാ, അവരെന്തേലും കൂടോത്രം ചെയ്യുകയാകും.''
ഏറെത്താമസിയാതെ ആ ദുന്തം നടന്നു. തറവാട്ടില്‍നിന്നൊരു കൂട്ടനിലവിളി ഉയര്‍ന്നു കേള്‍ക്കുന്നു...
കൊച്ചുപ്പാപ്പനെയും വല്യപ്പച്ചനെ അടക്കിയ കുടുംബക്കബറില്‍ അടക്കി.
കൊച്ചുപ്പാപ്പന്റെ മരണത്തോടെ വല്യമ്മച്ചി, വീട്ടുഭരണം പൂര്‍ണ്ണമായും മറിയക്കുട്ടിയെ ഏല്പിച്ചു.
അച്ചോയി പറഞ്ഞു: ''പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണികൂടെ ആയാലോ എന്ന ഗതിയായി. കുഞ്ഞവറാ പോയതോടെ തറവാട്ടില്‍ കിഴക്കന്‍ചേട്ടന്മാരുടെ 'ലീലാവിലാസങ്ങളും, ആറാട്ടും പൂരവു'മാണ്.''
വല്യമ്മച്ചി പള്ളിയില്‍നിന്നു മാറാതെയായി. അല്ലാത്തപ്പോള്‍ കയ്യാലയിലെ പുല്ലുപറിക്കുകയോ, പൊതിച്ച തേങ്ങാത്തൊണ്ടുകള്‍ കമിഴ്ത്തിയടുക്കുകയോ ചെയ്യും. സംസാരം തീരെക്കുറച്ചു.
രണ്ടു പ്രാവശ്യം അറ്റാക്കു വന്ന വല്യമ്മച്ചിക്ക് അപ്പിടി സങ്കടമാണ്. ആ വീട്ടിലേക്ക് മറ്റു മക്കളാരും കടന്നുവരുന്നില്ലെന്ന്. കാലായിലെ അവറാഞ്ചേട്ടനോട് വല്യമ്മച്ചി പറഞ്ഞുവത്രേ: ''എന്റെ അവറാഹം, എല്ലാം സംഭവിച്ചു പോയി, ഇനി തിരുത്താനും മേലാ, എന്റെ ബേവിച്ചെറുക്കന് ഞാനൊന്നും കൊടുത്തില്ലല്ലോ, അവന്റെ കോലം കാണുമ്പം ചങ്കുപൊട്ടുന്നു. അവന്റെ വെളുപ്പാന്‍കാലത്തെ ചങ്കുപറിഞ്ഞുള്ള ചൊമയും വലിവും ഇവിടംവരെ കേക്കാം. അതെന്നും എന്നും എന്റെ കണ്ണീരാണ്, ഞാനീ ലോകം വിട്ടുപോയാലും അതെന്റെ പൊറകെ വരും.''
ബാല്യകാലം തൊട്ടേ അപ്പന്റെ ചങ്ങാതിയായ അവറാഞ്ചേട്ടന്‍ പറഞ്ഞു: ''നിങ്ങടെ മൂത്ത മരുമകന്‍ വക്കീലല്ലേ, അങ്ങേരോടു ചോദിച്ചു ശരിയാക്ക്, ആധാരമൊക്കെ മാറ്റി ഈ സങ്കടത്തിന് ഒരു നിവര്‍ത്തി വരുത്താന്‍ മാര്‍ഗമൊണ്ടോന്ന്.''
''അതെങ്ങിനെയാ, ആശുപത്രിയില്‍ വച്ചാ മറിയപ്പെണ്ണിന്റെ ആങ്ങളമാര് എന്റെ കുഞ്ഞവറാച്ചനെക്കൊണ്ട് എല്ലാം അവടെ പേരിലോട്ടു മാറ്റിയേ, റബ്ബര്‍ബോര്‍ഡീന്ന് ഗ്രാന്റ് ഒക്കെ കിട്ടണ്ടേ, മക്കക്കു പടിക്കണ്ടേ, എന്നായാലും ഞാനൊന്നുമന്നഴിക്കാമ്പോയില്ല. പശൂം ചത്തു, മോരിലെ പുളീമ്പോയി, പിന്നെയിനി എന്നേത്തിനാ.''
''ആ എന്നാ പോയി ഞൊട്ട്, ഇപ്പം അന്വേഷിച്ചുവരാന്‍ അടുത്തൊള്ളത് ആ പാവമല്ലേ, സ്‌നേഹവും പണവുമൊള്ള മക്കളൊക്കെ അകലങ്ങളിലല്ലേ.''
എല്ലാരും അന്നേഴിച്ചു വരുന്നൊണ്ട്, ക്രിസ്തുമസിനും അമ്പതുനോയമ്പുവീടലിനുമൊക്കെ പലഹാരോം കേക്കും പൊകലേം കൊണ്ടരും. പാപ്പച്ചനും മാത്തുക്കുട്ടീം എല്ലാ മാസോം ചിലവുകാശും അയക്കുന്നുണ്ട്, അതൊപ്പിട്ടുമേടിച്ച് ഞാനവടെ കൈയിലോട്ടങ്ങു കൊടുക്കും, എനിക്കെന്തിനാ ഇനീ കാശ്.''
''അതീന്നു കൊറച്ചെടുത്താ ബേവിച്ചനു കൊടുക്കാമ്മേലേ, അതുമില്ല, ദേ ഞാമ്പോണ്, എനിക്കു വീട്ടിച്ചെന്ന് പശൂനെ കറക്കാനൊണ്ട്.''
ഇത്തരം എരണംകെട്ട ജന്തുക്കളെ കാലനും വേണ്ടാ എന്നു പിറുപിറുത്ത് അയാള്‍ തോളില്‍ക്കിടന്ന ചെളിയും കറയുംപുരണ്ട കച്ചത്തോര്‍ത്ത് എടുത്ത് തലയില്‍ക്കെട്ടി കൈവീശി നടന്നു കൂട്ടുകാരന്റെ വീട്ടിലേക്ക്.
ഇതറിഞ്ഞ അപ്പന്‍ പറഞ്ഞു:
''ഇപ്പം അമ്മച്ചി ആര്‍ക്കെങ്കിലുമൊരു ചില്ലിക്കാശു കൊടുത്താലവളു വിവരമറീക്കും. അവളാരാ പെണ്ണെന്നറിയാവോ, നമ്മടെ തറവാടാന്നു പറഞ്ഞിട്ടൊരു കാര്യോമില്ല, കെഴക്കമ്മാരാ ഭരണം. ഇനീം സമാധാനത്തോടെ പോട്ടേ, എനിക്കെന്റെ സ്രഷ്ടാവെല്ലാം തന്നോളും. പതുക്കെപ്പതുക്കെ അടിവച്ചടിവച്ചു പച്ചപിടിച്ചാ മതിയെന്നേ.''
അമ്മ കൊടുത്ത കട്ടനും കുടിച്ച് എളിയില്‍നിന്നൊരു ബീഡിയുമെടുത്താഞ്ഞു വലിച്ച്, കൈയും വീശി അവറാഞ്ചേട്ടന്‍ പോയി.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പതിവിലും നേരത്തേ ലിസിയെത്തി. ''ഇച്ചാച്ചാ നാളെ ഒരാള്‍ മേഴ്‌സിയെ കാണാന്‍ വരും. ഒരു ബ്രോക്കറെ ഞങ്ങടെ മാനേജര്‍ ഇങ്ങോട്ടു വിടുന്നുണ്ട്. അയാളിപ്പം വരും.''
''ങ്ങാഹാ, വന്നു വന്നിപ്പം പെണ്ണ് കല്യാണാലോചനയും തുടങ്ങിയോ?'' അപ്പന്‍ ലിസിയെ കളിയാക്കി.
'ങാ, അങ്ങനെയെങ്കിലങ്ങനെ ഞങ്ങടെ മാനേജരുടെ ബന്ധത്തിലൊരു വീട്ടില്‍ചെന്ന് പഠിപ്പൊള്ള, കാണാന്‍ ചെമ്മാന്ത്രമുള്ള ഒരു പെണ്ണിനെ കിട്ടുമോന്നു ചോദിച്ചു. അവരുടെ മകള്‍ക്കെന്നെ അറിയാവുന്നകൊണ്ട് എന്റെ റ്റീച്ചറുണ്ടെന്നു പറഞ്ഞു, അങ്ങനെ അയാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്നു, ഞാനാ മേഴ്‌സീടെ കാര്യം പറഞ്ഞത്, വെളുത്തിട്ട് സുമുഖനായ ചെറുക്കനാണെന്ന്. അയാള്‍ക്കൊരു ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട് അതു നോക്കിനടത്താനാളു വേണം. അയാള്‍ റബ്ബര്‍ബോര്‍ഡില്‍ ജോലിക്കാരനാണ്. ലിസി വിശദീകരിച്ചു.
''അവന് തുട്ടെണ്ണിക്കൊടുക്കണ്ടേ, ആരെടെ കൈയീലിരിക്കുന്നു? അവക്കൊരു ജോലിയാകട്ടേ.''
''ഇച്ചാച്ചാ ദേ ആ വരുന്ന പൊക്കം കുറഞ്ഞ മനുഷ്യനാ.''
ലിസി പെട്ടെന്ന് വീട്ടിനുള്ളിലേക്കോടിക്കയറി. അമ്മയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു.
''ങാ, ഇച്ചാച്ചന്‍ സംസാരിക്കട്ടേ, നല്ലതാണേല്‍ നടക്കട്ടേ, ചീത്തയാണേ മാറ്റിത്തരണേ പൊന്നു കര്‍ത്താവേ, ചക്കേം മാങ്ങേമൊന്നുമല്ലല്ലോ അകം തുന്നിച്ചു നോക്കാന്‍.''
ബ്രോക്കര്‍ പറഞ്ഞു: ''അവര് ദെവസോം കാലോം നാളും നാഴികേം വിനാഴികേം നോക്കുന്നോരാ, നാളെ ശനിയല്ലേ, വരാന്‍ സാധ്യതയില്ല, ഞാറാഴ്ച ഉച്ചതിരിഞ്ഞു വരും, എന്ത്യേ പെണ്ണെന്ത്യേ.''
''ആ അവളു വരാറായി. എംപ്ലോയ്‌മെന്റീന്ന് ടെമ്പററിയായി മൂന്നുമാസത്തേക്ക് അവക്ക് മെഡിക്കല്‍ കോളേജില്‍ സ്റ്റെനോ ആയി ജോലി കിട്ടീട്ടൊണ്ട്.'' അമ്മ പറഞ്ഞു.
''ആ എന്നാ കാര്യങ്ങളെളുപ്പമായി, നമ്മുക്കന്തസ്സായി പറയാല്ലോ. ജോലിക്കാരിയാന്ന്. അപ്പപ്പിന്നെ സ്ത്രീധനപ്രശ്‌നോമില്ല.'' ബ്രോക്കറിലെ കുറുക്കനുണര്‍ണു.
''അതൊന്നും പറ്റില്ല. നൊണ പറഞ്ഞിട്ട് കിട്ടുന്ന ബന്ധം വേണ്ടാ.'' അപ്പന്‍ തീര്‍ത്തുപറഞ്ഞു.
(തുടരും)