•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

തിരിയെ

തെറ്റുകള്‍ ആദ്യം കടന്നുകൂടുന്നത് സംസാരഭാഷയിലാണ്. അവിടെ ഉറച്ചുകഴിഞ്ഞാല്‍പ്പിന്നെ സാവധാനം അവ വരമൊഴിയിലേക്കു കടക്കും. പിന്നെ തിരുത്തുക എളുപ്പമല്ല. തിരുത്താന്‍ പറ്റാത്തവിധം ഉറച്ചുപോയ ഒരു സ്ഖലിതരൂപമാണ് ''തിരികെ'' എന്നത്. തിരിയെ എന്നതിന്റെ രൂപഭേദമോ ദുഷിച്ച രൂപമോ ആണ് ''തിരികെ.'' ഇക്കാര്യം വൈയാകരണന്മാര്‍ ഉറക്കെ വിളിച്ചുപറഞ്ഞിട്ടും 'തിരികെ' ശരിയെന്ന മട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു.
തിരി + എ ആണ് തിരിയെ എന്നാകുന്നത്. പൂര്‍വപദാന്തമായ ഇകാരം താലവ്യസ്വരമായതിനാല്‍ യകാരം ആഗമിച്ചു എന്നു കരുതാം. തിരിയെ എന്ന തന്‍വിനയെച്ചത്തിന് വീണ്ടും, ആവര്‍ത്തിച്ച്, തിരിച്ച് (ൃലുലമലേറഹ്യ, മഴമശി, യമരസ) എന്നെല്ലാമാണര്‍ഥം. തിരിയെ വരുക, തിരിയെ പോവുക, തിരിയെ കൊടുക്കുക, തിരിയെ പറയുക എന്നിങ്ങനെ 'തിരിയെ'യുടെ പ്രയോഗപാഠങ്ങള്‍ കണ്ടെത്താം.
''തിരി - എന്ന ധാതുവാണ് തിരിയെ എന്നതിന്റെ ഉറവിടം. നോക്കുക: മുറി ണ്ണ മുറിയെ, ചെരി ണ്ണ  ചെരിയെ. മുറുകെ, ഇറുകെ മുതലായവ മൂലമുള്ള സാദൃശ്യഭ്രമത്തില്‍നിന്നാവാം 'തിരികെ' യുടെ പിറവി. എന്നാല്‍, അവ മുറയ്ക്ക് മുറുക് - ഇറുക് - എന്നീ ധാതുക്കളില്‍നിന്നു വന്നവയാണ്. തിരിയില്‍ ക കാരമില്ലല്ലോ.''* ''തിരി-ധാതു. തിരിക്കുന്നു, തിരിച്ചു, തിരിക്കും എന്നു ക്രിയാരൂപങ്ങള്‍. തിരിച്ചുപോയി, തിരിയെപ്പോയി എന്നെല്ലാം പ്രയോഗം''** എന്നു പി. ദാമോദരന്‍ തിരിയെ എന്ന ശരിപക്ഷത്തില്‍ ഉറച്ചുനില്‍ക്കുന്നു.
''പാതിപ്പെട്ടും ഭവച്ചങ്ങല വലയിലകപ്പെട്ടു കാലാലയത്തിന്‍/ വാതില്ക്കല്‍പോയി മുട്ടിത്തിരിയെ വരുമൊരെന്‍ ജീവിതം ഭാരഭൂതം''*** എന്ന് 'ഒരു വിലാപത്തി'ലും ചരിതാര്‍ഥതയാര്‍ന്ന ദേഹിയില്‍/ തിരിയെശ്ശോഭനമല്ല ജീവിതം''**** എന്നു ചിന്താവിഷ്ടയായ സീതയിലുംനിന്ന് തിരിയെ മാത്രമാണ് ശരിയെന്നു വ്യക്തമാകുന്നു.
* പ്രബോധചന്ദ്രന്‍നായര്‍, വി.ആര്‍., എഴുത്തു നന്നാവാന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം - 71.
** ദാമോദരന്‍നായര്‍, പി. അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 269.
*** ബാലകൃഷ്ണപ്പണിക്കര്‍, ബി.സി. ഒരു വിലാപം, വിദ്യാര്‍ഥിമിത്രം ബുക്ക് ഡിപ്പോ, കോട്ടയം, 1998, പുറം - 40.
**** കുമാരനാശാന്‍, ചിന്താവിഷ്ടയായ സീത, (വ്യാഖ്യാനം), ബുക്ക് മീഡിയ, 2017, പുറം - 188.

 

 

Login log record inserted successfully!