അക്രമങ്ങളും ഭിന്നിപ്പുകളും മുന്‍വിധികളും നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഐക്യത്തിന്റെ പുളിമാവാകാന്‍ ലെയോ പതിന്നാലാമന്‍ പാപ്പായുടെ ആഹ്വാനം. മേയ് 18 ഞായറാഴ്ച വത്തിക്കാനില്‍ നടന്ന സ്ഥാനാരോഹണദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭൂവിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയും ദരിദ്രര്‍ പ്രാന്തവത്കരിക്കപ്പെടുകയും ചെയ്യുന്ന ആധുനികകാലത്ത് ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും ഒരു ചെറുപുളിമാവായിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. ക്രിസ്തുവിനെ നോക്കൂ എന്ന് എളിമയോടെയും സന്തോഷത്തോടെയും ലോകത്തോടു പറയാന്‍ നാം ആഗ്രഹിക്കുന്നു. നമ്മുടെ ചെറുഗണത്തില്‍ ഒരുങ്ങിനില്ക്കാതെയും നാം ലോകത്തില്‍ ഉന്നതരാണെന്നു ചിന്തിക്കാതെയും നമ്മെ നയിക്കേണ്ടത് ഈ പ്രേഷിതചൈതന്യമാണ്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതും ദരിദ്രരെ അരികുവത്കരിക്കുന്നതും അവസാനിപ്പിക്കണമെന്നു പാപ്പാ പറഞ്ഞു.
ചെറുസമൂഹങ്ങള്‍ക്കുനേരേ നാം വാതിലടയ്ക്കരുത്. വ്യത്യാസങ്ങളെ റദ്ദാക്കിക്കളയാതെ, ഓരോ വ്യക്തിയുടെയും ചരിത്രത്തെയും, ഓരോ ജനതയുടെയും സാമൂഹികവും മതപരവുമായ സംസ്‌കാരത്തെയും വിലമതിക്കുന്ന ഐക്യം കൈവരിക്കുന്നതിനായി എല്ലാവര്‍ക്കും ദൈവസ്‌നേഹം പകരാന്‍ വിളിക്കപ്പെട്ടവരാണ് നാം. വിഭജനത്തിന്റെ ലോകത്ത് കത്തോലിക്കാസഭ പരിവര്‍ത്തനശക്തിയാകണമെന്ന് അദ്ദേഹം പറഞ്ഞു.
മേയ് എട്ടിന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിന്നാലാമനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു വാഴിക്കുന്ന ചടങ്ങാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കഅങ്കണത്തില്‍ നടന്നത്. മാര്‍പാപ്പായുടെ പ്രധാന മുദ്രകളായ 'മുക്കുവന്റെ മോതിര'വും 'പാലിയ'വും അണിയിക്കലായിരുന്നു ചടങ്ങിലെ ചൈതന്യവത്തായ മുഹൂര്‍ത്തം. വിശുദ്ധ പത്രോസ് വഞ്ചിയിലിരുന്നു വല വീശുന്ന ചിത്രവും മാര്‍പാപ്പായുടെ പേരുമുള്ള സ്വര്‍ണമോതിരമാണ് ലെയോ പതിന്നാലാമനെ അണിയിച്ചത്. ആദ്യമാര്‍പാപ്പായായ വിശുദ്ധ പത്രോസ് മുക്കുവനായതിനാലാണ് മോതിരത്തിന് ആ പേരു വന്നത്. മാര്‍പാപ്പാ ദിവംഗതനായാലോ സ്ഥാനത്യാഗം ചെയ്താലോ അതു നശിപ്പിച്ചുകളയും.
തിരുവസ്ത്രത്തിനു മുകളിലായി കഴുത്തിനുചുറ്റും അണിയുന്ന വെളുത്ത തിരുവസ്ത്രമാണു പാലിയം. ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകളെ സൂചിപ്പിച്ച് അഞ്ചു കുരിശുകള്‍ ഇതിലുണ്ട്. മാര്‍പാപ്പായുടെ അധികാരത്തെയും ഉത്തരവാദിത്വത്തെയും ഓര്‍മിപ്പിക്കുന്നു പാലിയം.
പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ യുഎസിന്റെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക് മെര്‍ത്‌സ്, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി, ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഉള്‍പ്പെടെയുള്ള ലോകനേതാക്കളും രണ്ടു ലക്ഷത്തിലേറെ തീര്‍ഥാടകരും സാക്ഷികളായി. ചടങ്ങു നടന്ന സെന്റ് പീറ്റേഴ്‌സ് ബസലിക്ക അങ്കണത്തിന് അഞ്ചു കിലോമീറ്ററോളം ദൂരെ വരെ ഗതാഗതം നിയന്ത്രിച്ചിരുന്നു. അത്രദൂരം നടന്നാണ് ആളുകള്‍ തിരുക്കര്‍മങ്ങള്‍ക്കെത്തിയത്.
ഇറ്റാലിയന്‍ സമയം പത്തിന് (ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നര) തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. അതിനുമുമ്പ് പാപ്പാ മൊബീലില്‍ വത്തിക്കാന്‍ ചത്വരത്തിലെത്തി മാര്‍പാപ്പാ വിശ്വാസികളെ ആശീര്‍വദിച്ചു.
മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ലെയോ പതിന്നാലാമന്‍ പാപ്പാ മൊബീല്‍ ഉപയോഗിച്ചത്. വേദിയുടെ ഇരുവശങ്ങളിലായി വിശിഷ്ടാതിഥികളും കാര്‍മികരും അണിനിരന്നു. ദിവ്യബലിക്കുമുമ്പ് ജപമാല പ്രാര്‍ഥന നടന്നു. സുവിശേഷവായനയ്ക്കുശേഷം പാപ്പയെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.
കത്തോലിക്കാസഭയുടെ പരമാധികാരിയെന്ന നിലയില്‍ ലെയോ പതിന്നാലാമന്‍ മാര്‍പാപ്പാ ആദ്യം കൂടിക്കാഴ്ച നടത്തിയത് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി ആയിരുന്നു. 'രക്തസാക്ഷിയായ യുക്രെയ്ന്‍, ശാശ്വതസമാധാനത്തിനായുള്ള ചര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ്.' ദിവ്യബലിക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ മാര്‍പാപ്പാ പറഞ്ഞു.
ദിവ്യബലിക്കുശേഷം രാഷ്ട്രനേതാക്കളെ കണ്ട പാപ്പാ, സെലെന്‍സ്‌കിക്കു കൈ കൊടുത്തു. പിന്നീട് സെലെന്‍സ്‌കിയും ഭാര്യ ഒലേന സെലെന്‍സ്‌കിയുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി. പരസ്പരം സമ്മാനങ്ങളും കൈമാറി. പിന്നീട് പെറൂവിയന്‍ പ്രസിഡന്റ് ഡിന ബൊലുവാര്‍ട്ടെയുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പായാകും മുമ്പ് രണ്ടു പതിറ്റാണ്ടോളം അദ്ദേഹം സുവിശേഷവേല ചെയ്ത നാടാണ് പെറു. അവിടെ അദ്ദേഹത്തിന് പൗരത്വവുമുണ്ട്. ഇവര്‍ രണ്ടുപേരുമായി മാത്രമേ ഞായറാഴ്ച പാപ്പാ സ്വകാര്യകൂടിക്കാഴ്ച നടത്തിയുള്ളൂ. മാര്‍പാപ്പായുടെ നല്ല വാക്കുകള്‍ക്ക് 'ടെലിഗ്രാം' കുറിപ്പിലൂടെ സെലെന്‍സ്‌കി നന്ദിയറിയിച്ചു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യന്തുങ്കോ പാറ്റണ്‍ എന്നിവര്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചു.
അന്തർദേശീയം
ലെയോ പതിന്നാലാമന്‍ മാര്‍പാപ്പായായി സ്ഥാനമേറ്റു; ഐക്യത്തിന്റെ പുളിമാവാകുക : ലെയോ പാപ്പാ
