പുതിയ അധ്യയനവര്‍ഷത്തെ വരവേല്ക്കാനായി സംസ്ഥാനം ഒരുങ്ങുകയാണ്. മധ്യവേനലവധിക്കുശേഷം ജൂണ്‍ രണ്ടിനു പ്രവേശനോത്സവത്തോടെയാണ് ആരംഭം. അന്നേദിവസം ആലപ്പുഴയില്‍ നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഘോഷമായ ഒരു ചടങ്ങുമാത്രമായി ഒതുങ്ങാതെ പുത്തന്‍പാഠങ്ങളുടെ തുടക്കമാവുകയാണ്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വിവിധ പദ്ധതികള്‍ വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുകഴിഞ്ഞു.
വിദ്യാര്‍ഥിസുരക്ഷയെ അടിസ്ഥാനമാക്കി വിവിധ നിര്‍ദേശങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സ്‌കൂള്‍കെട്ടിടത്തിന്റെ ഫിറ്റ്‌നസ്, സ്‌കൂള്‍പരിസരത്തിന്റെ ശുചിത്വവും സുരക്ഷിതത്വവും, വൃത്തിയുള്ള ജലസ്രോതസ്സുകള്‍, ആകര്‍ഷകമായ സ്‌കൂള്‍കെട്ടിടം, വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സൗകര്യങ്ങള്‍ തുടങ്ങി നീണ്ട നിര്‍ദേശങ്ങള്‍ ശ്ലാഘനീയവും സ്വീകാര്യവുമാണ്. മുന്‍കാലനിര്‍ദേശങ്ങളുടെ നവവ്യാഖ്യാനമായും അവതരണമായും ഇവയെ മനസ്സിലാക്കാവുന്നതാണ്. യാത്രാസുരക്ഷയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ശക്തവും ചെലവേറിയതുമാണ്. കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാനായി പാലിക്കേണ്ട മുന്‍കരുതലുകള്‍ക്കും റോഡുസുരക്ഷാമാനദണ്ഡങ്ങള്‍ക്കും പുറമേ ഈ വര്‍ഷംമുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബസുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡോറിനു സമീപം ഉള്‍പ്പെടെ അകത്തും പുറത്തുമായി നാലു കാമറകള്‍ സ്ഥാപിക്കണമെന്നുമാണ് നിര്‍ദേശം. സ്‌കൂള്‍വാഹനങ്ങളുടെ ഫിറ്റ്‌നസ്പരിശോധനാവേളയില്‍ കാമറയുടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഈ നിര്‍ദേശവും വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭീമമായ സാമ്പത്തികബാധ്യതയിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല. യാത്രക്കൂലിപോലും അധ്യാപകരുടെ സംഭാവനയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഇരട്ടിപ്രഹരം. നിര്‍ദേശങ്ങള്‍ നല്ലതെങ്കിലും നടത്തിപ്പിലെ ചെലവ് വിസ്മരിക്കരുത്. ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രനിലവാരമുള്ള നിര്‍ദേശങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നല്‍കിയിട്ടുള്ളത്. അരി വാങ്ങാന്‍ ഇരന്ന ഹെഡ്മാസ്റ്ററിന്റെ എഴുത്ത് വാര്‍ത്തയായ നാടാണിത്. പേപ്പറിലെ നിര്‍ദേശങ്ങളെ പ്രായോഗികമായി നടപ്പാക്കാന്‍ ആവശ്യമായ ആലോചനയും ആസൂത്രണവും അര്‍ഥവും അകലെയാകുമ്പോള്‍ ഫലവും അന്യമാകും. വിദ്യാര്‍ഥികളുടെ സുരക്ഷയും യാത്രയും ആഹാരവും ആഗ്രഹിച്ച വിധത്തില്‍ സംലഭ്യമാകുന്നതിന് നിര്‍ദേശങ്ങള്‍മാത്രം പോരാ 'നാണയ'നയങ്ങള്‍കൂടി ആവശ്യമാണ്.
വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഭൗതികസാഹചര്യത്തോടൊപ്പം നല്ല ശീലത്തിന്റെ നവപാഠങ്ങള്‍കൂടി വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ലഹരിയുപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹനോപയോഗം, അക്രമപ്രവര്‍ത്തനങ്ങള്‍, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ മേഖലകളില്‍ രണ്ടാഴ്ചകൊണ്ട് ആറുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബോധവത്കരണക്ലാസും അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ ഹയര്‍സെക്കന്‍ഡറിവിഭാഗത്തില്‍ നല്‍കുമെന്നാണ് വിദ്യാഭ്യാസവകുപ്പുമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കാലോചിതമായ ഈ തീരുമാനത്തിന് ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍! 'ഏട്ടിലെ പശു പുല്ലു തിന്നില്ല' എന്ന പഴഞ്ചൊല്ല് മുകളില്‍ പരാമര്‍ശിച്ച വിഷയങ്ങളോട് ഏറെ അടുത്തുനില്‍ക്കുന്നവയാണ്. ക്ലാസ്മുറികളിലെ കണ്ഠക്ഷോഭത്തിനപ്പുറം പ്രസ്തുതവിഷയങ്ങളെ അവതരിപ്പിക്കണം. കേള്‍ക്കുന്നതിനെക്കാള്‍ കാണുകയും അറിയുന്നതിനെക്കാള്‍ അനുഭവിക്കുകയും ചെയ്യുന്നവരായ വിദ്യാര്‍ഥികളിലേക്ക് ഈ വിഷയങ്ങളുടെ പ്രാധാന്യത്തെ എത്തിക്കുന്ന വിധത്തിലായിരിക്കണം 'നല്ല ശീല'ത്തിന്റെ നവപാഠങ്ങളെ നിവേശിപ്പിക്കേണ്ടത്. ജീവന്റെ വിലയെ ആഴത്തില്‍ത്തന്നെ മനസ്സിലാക്കണം. സ്വജീവനും അപരന്റെ ജീവനും സംരക്ഷിക്കുന്ന കാവല്‍ദൗത്യം കുട്ടികള്‍ ഏറ്റെടുക്കണം. സാമൂഹിക തിന്മകള്‍ക്കെതിരേ സ്വയം പ്രതിരോധത്തിനുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടൊപ്പം മനോധൈര്യത്തിന്റെ മേഖലയും ശക്തിപ്പെടുത്തണം. അതിനാല്‍, കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്ന പുതിയ നിര്‍ദേശങ്ങളില്‍ 'നാണയനയ'ത്തിന്റെ ശ്രദ്ധയും, നവപാഠങ്ങളുടെ നടത്തിപ്പ് നൈമിഷികമാകാതെ നൈരന്തര്യം പേറുന്ന 'നിത്യനയ'ങ്ങളാക്കുന്ന ജാഗ്രതയും നമുക്കാവശ്യമാണ്.
എഡിറ്റോറിയല്‍
ഏട്ടിലെ പശു പുല്ലു തിന്നുമോ?
