മഴ തിമര്‍ത്തുപെയ്തുകൊണ്ടിരുന്ന നട്ടുച്ചനേരം. നനഞ്ഞ സ്‌കൂള്‍വരാന്തയിലൂടെ കാലുതെന്നാതെസൂക്ഷിച്ച് കുട്ടികള്‍ ഭക്ഷണപ്പാത്രങ്ങള്‍ കഴുകാന്‍ പോയിക്കൊണ്ടിരുന്നു.
''ഞാന്‍ ജോണച്ചന്‍. രത്‌നഗിരി സെമിനാരിയില്‍നിന്നാ. നിങ്ങളെ കാണാന്‍വേണ്ടി വന്നതാ.'''
ക്ലാസ്സുമുറിയില്‍ ഒരുമിച്ചുകൂടിയ ഏതാനും ആണ്‍കുട്ടികള്‍ക്ക് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
''മനസ്സിലായച്ചാ, ടോണിസാറു പറഞ്ഞാരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇതുപോലെ അച്ചന്മാര്‍ വന്നിരുന്നു. സെമിനാരിയില്‍ ചേരാന്‍ താത്പര്യമുള്ളവരെ കാണാന്‍''കൂട്ടത്തില്‍ വായാടിയായവന്‍ പറഞ്ഞു.
'''നല്ല കാര്യം. അപ്പോള്‍ പല സഭകളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിങ്ങള്‍ക്കു കേട്ടറിയാന്‍ കഴിഞ്ഞല്ലോ. ഏതായാലും എന്റെ സഭയെപ്പറ്റി ഞാന്‍ പറയാം...'''
അപ്പോഴേക്കും ഒരു പത്താംക്ലാസ്സുകാരന്‍ അനുവാദംപോലും ചോദിക്കാതെ അകത്തേക്കു കയറിവന്ന് മുന്നിലത്തെ ബഞ്ചിലിരുന്നു.
''ഹ..ഹ...ഹ...ഒടുവില്‍ മാത്തനും അച്ചനാകാന്‍ തീരുമാനിച്ചോ... എട്ടാമത്തെ ലോകാദ്ഭുതം...ഹ...ഹ...ഹ...'''കുട്ടികളൊന്നടങ്കം അവനെ കളിയാക്കി.
'''എന്താടാ ചിരിക്കുന്നേ? എനിക്കെന്താ അച്ചനായിക്കൂടേ?'''മത്തങ്ങപോലുള്ള മുഖം പിന്നോട്ടുതിരിച്ച്രോഷത്തോടെയുള്ള അവന്റെ ചോദ്യത്തോടെ എല്ലാരും നിശ്ശബ്ദരായി. മാത്തന്റെ മാസ്‌പെര്‍ഫോമന്‍സ് കാണാന്‍ ജനാലയിലൂടെ പെണ്‍കുട്ടികള്‍ എത്തിനോക്കുന്നുണ്ടായിരുന്നു.
''ഓക്കെ, സമയമില്ലാത്തതുകൊണ്ട് പെട്ടെന്നു പറയാം...'''അച്ചന്‍ തുടര്‍ന്നമാത്രയില്‍ മാത്തന്‍ അല്പം ഉയര്‍ന്ന സ്വരത്തില്‍ പരിഹാസപൂര്‍വം പറഞ്ഞു:
''എന്തിനാച്ചോ, ഇങ്ങനെ വേഷംകെട്ടി പിള്ളാരെ പിടിക്കാനിറങ്ങുന്നത്? ഇക്കാലത്ത്നിങ്ങളോടൊന്നും ആര്‍ക്കും വല്യ ബഹുമാനമൊന്നുമില്ല. എന്തൊക്കെ കഥകളാ ഓരോ ദിവസവും നിങ്ങളെപ്പറ്റി കേള്‍ക്കുന്നത്? പള്ളിയിലിരിക്കേണ്ട നിങ്ങളിന്ന് പന്തോം കൊളുത്തി പെരുവഴീലല്ലേ? ചേരിതിരിഞ്ഞുള്ള പോരും ഗുണ്ടായിസവുമൊക്കെയല്ലേ നിങ്ങളുടെ പ്രധാനപണി? അടി അരമനയിലും അക്രമം അള്‍ത്താരയിലുംവരെ എത്തിയില്ലേ? വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കൂടെക്കൂട്ടാനുള്ള കുതന്ത്രവും. ഇങ്ങനെയുള്ളവരെ കണ്ടിട്ട് ആര്‍ക്കു സെമിനാരിയില്‍ ചേരാന്‍ തോന്നും?'''
ഇതൊക്കെ പറയുമ്പോള്‍ അവന്റെ ദേഹത്ത് ദേഷ്യം പുകഞ്ഞുപൊന്തുന്നുണ്ടായിരുന്നു.
'''എല്ലാരുമങ്ങനെയല്ല മോനേ... ശാന്തനാകൂ...'''അച്ചന്‍ അവന്റെ തോളില്‍ തട്ടിക്കൊണ്ടുനിന്നു. കൂടുതലൊന്നും പറയാന്‍ അദ്ദേഹം തുനിഞ്ഞില്ല. ചുരുങ്ങിയ വാക്കുകളില്‍ തന്റെ സഭയെ അവര്‍ക്കു പരിചയപ്പെടുത്തിയിട്ട് ബാഗില്‍നിന്നു വിസിറ്റിങ് കാര്‍ഡുകളെടുത്ത് ഓരോരുത്തര്‍ക്കും കൊടുത്തു.
''ഞങ്ങളുടെ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പരില്‍ എന്നെ വിളിക്കാം.'''
''ഒരച്ചനും സെമിനാരിയും...'''പുച്ഛത്തോടെ ഇത്രയും പുലമ്പിയിട്ട് മാത്തന്‍ തനിക്കു കിട്ടിയ ഇളംമഞ്ഞ വിസിറ്റിങ്കാര്‍ഡ് ചുരുട്ടിക്കൂട്ടി ക്ലാസ്സ്‌റൂമിന്റെ മൂലയിലുണ്ടായിരുന്ന ചവറ്റുകൊട്ടയിലേക്കെറിഞ്ഞു. ജോണച്ചന്റെ മിഴികള്‍ ഇത്തിരി നനഞ്ഞു. ഇരച്ചുകയറിയ തൂവാനത്തുള്ളികള്‍ അതു മറച്ചുപിടിച്ചു. ഒരുവേള മുറി നിറഞ്ഞുനിന്ന മൗനം മുറിച്ചുകൊണ്ട് ക്ലാസ്സിനുള്ള ബെല്ല് മുഴങ്ങി. മഴ മെല്ലെ തോര്‍ന്നുതുടങ്ങിയിരുന്നു.
''മാത്തനെ ഹെഡ്മാസ്റ്റര്‍ വിളിക്കുന്നു. ബാഗുമെടുത്തോളൂ.'''സ്‌കൂള്‍ വിടുന്നതിന് കുറച്ച് സമയംമുമ്പ് പ്യൂണ്‍ ആന്റണി ക്ലാസ്സില്‍ വന്നറിയിച്ചു. ഓഫീസില്‍ ചെന്നപ്പോള്‍ കോളജില്‍ പഠിക്കുന്ന ചേട്ടന്‍ അവിടെയുണ്ട്. മുഖം വിളറിയിരിക്കുന്നു.
എന്തോ പന്തികേടുണ്ടെന്ന് അവനു തോന്നി.
'''മാത്തന്റെ ചാച്ചന് ചെറിയൊരു അപകടം. ആശുപത്രീലാ.. സീരിയസ്സായിട്ടൊന്നുമില്ല. ചേട്ടന്റെ കൂടെ പൊയ്‌ക്കോളൂ.'''കോരസാര്‍ പറഞ്ഞു.
ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിനു മുമ്പില്‍ അമ്മയും അമ്മാവനുമുണ്ട്.
ഇളയവനെ കണ്ടതേ അമ്മയുടെ കരച്ചില്‍ കൂടി.
''നടന്നുപോകുമ്പോള്‍ ഏതോ ഒരു വണ്ടിയിടിച്ചു. അവര്‍ നിര്‍ത്താതെ പോയി.ആരാലും ശ്രദ്ധിക്കപ്പെടാതെ കുറേ സമയം വഴിയോരത്തെ ഓടയില്‍ കിടന്ന ചാച്ചനെ അതിലേ ബൈക്കില്‍ വന്ന ഒരച്ചനാണ് ഓട്ടോയില്‍ കയറ്റി ഇവിടെയെത്തിച്ചത്. ഒരോപ്പറേഷന്‍ വേണം.. അച്ചനിപ്പോള്‍ പോയതേയുള്ളൂ... അത്യാവശ്യത്തിനു കുറച്ചു കാശ് തന്നിട്ടുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടേല്‍ വിളിക്കണമെന്നു പറഞ്ഞ് ഈ നമ്പരും തന്നു...'' ഇളംമഞ്ഞനിറത്തിലുള്ള ഒരു വിസിറ്റിങ് കാര്‍ഡ് കാട്ടിക്കൊണ്ട് അമ്മാവന്‍ പറഞ്ഞു.
അതു കണ്ടമാത്രയില്‍ ആ പത്താംക്ലാസ്സുകാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
ജോണച്ചന്റെ പേരോടുകൂടിയ കാര്‍ഡ്!..
ആശുപത്രിയുടെ ഭിത്തിയിലേക്കു മുഖം ചേര്‍ത്തുവച്ച് അവന്‍ ഏങ്ങലടിച്ചുകരഞ്ഞു...
വര്‍ഷങ്ങള്‍ക്കുശേഷം ഒരു ജനുവരി 7.
താന്‍ തിരുപ്പട്ടമേറ്റദിവസം വീട്ടിലെ തിരക്കുകളൊക്കെ ഒഴിഞ്ഞ് രാത്രി മുറിയിലെത്തിയ പുത്തനച്ചന് ഒരു ഫോണ്‍കാള്‍:
''മാത്തച്ചാ, ഞാന്‍ ജോണച്ചന്‍. അഭിനന്ദനങ്ങള്‍... ഇന്ന് പ്രാര്‍ഥനയിലോര്‍ത്തു. എന്നെ പ്രത്യേകം ക്ഷണിച്ചിരുന്നെങ്കിലും വരാനൊത്തില്ല. ദീര്‍ഘയാത്ര ചെയ്യാന്‍ നടുവ് അനുവദിച്ചില്ല. ഏതായാലും അന്നു ക്ലാസ്സില്‍ ഒടുവിലായി കയറിവന്ന ചൂടന്‍ മാത്തന്‍മാത്രം ഒടുവില്‍ അച്ചനായി. അച്ചനറിയാല്ലോ, അതെന്റെ അവസാനത്തെ പിള്ളേരെപ്പിടിത്തമായിരുന്നു.
''വഴിയോരത്തെ ഓടയില്‍ക്കിടന്ന അച്ചന്റെ ചാച്ചനെ ആശുപത്രിയിലെത്തിച്ചശേഷം അടുത്ത സ്‌കൂളിലേക്കു വേഗം പോയപ്പോഴാണ് ബൈക്ക് തെന്നിമറിഞ്ഞു ഞാന്‍ വീണത്. വീഴ്ച ചെറുതായിരുന്നെങ്കിലും നടുവിനെ അതു കാര്യമായി ബാധിച്ചു. കുറേക്കാലം ചികിത്സിച്ചു. ഇപ്പോഴും ചെറിയ അസ്വസ്ഥതകളുണ്ട്. സാരമില്ല... എന്നെങ്കിലും നാട്ടില്‍ വരുമ്പോള്‍ കാണാം.''' ജോണച്ചന്‍ പറഞ്ഞുനിര്‍ത്തി.
'താങ്ക്‌സ്അച്ചാ''എന്നു മറുപടി പറയണമെന്നുണ്ടായിരുന്നു.
പക്ഷേ, എന്തോ, വാക്കുകള്‍ വൈകി.
പുറത്തെ ഇരുട്ടില്‍ രാമഴയുടെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു.