•  16 Jan 2025
  •  ദീപം 57
  •  നാളം 44
ലേഖനം

മുഖംമൂടിയണിഞ്ഞപൗരത്വഭേദഗതിനിയമം

ലോകസഭാതിരഞ്ഞെടുപ്പിനായുള്ള സമയക്രമം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, വിവാദപരമായ പൗരത്വഭേദഗതിനിയമവ്യവസ്ഥകള്‍ (സി.എ.എ.) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് രാജ്യത്തു മതപരമായ ഭിന്നതയ്ക്കും സംഘര്‍ഷത്തിനുമിടയാക്കുമെന്ന വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നു മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍മതവിഭാഗങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയവര്‍ക്ക് മാര്‍ച്ച് 12 മുതല്‍ ഇന്ത്യന്‍ പൗരത്വത്തിനപേക്ഷിക്കാമെന്ന് 11 ന് ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍, ഈ രാജ്യങ്ങളില്‍നിന്നെത്തിയ മുസ്ലീംമതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വത്തിനപേക്ഷിക്കാന്‍ കഴിയില്ല.
മതാടിസ്ഥാനത്തില്‍ പൗരത്വം അനുവദിക്കുന്നതിനുള്ള നിയമഭേദഗതികള്‍ 2019 ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. 2019 ഡിസംബര്‍ 12 ന് രാഷ്ട്രപതിയുടെ
അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതുമുതല്‍ നിയമഭേദഗതി പ്രാബല്യത്തിലായെങ്കിലും വ്യവസ്ഥകള്‍ ഉïാക്കാതെ കഴിഞ്ഞ നാലുവര്‍ഷമായി നീട്ടിക്കൊïുപോകുകയായിരുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് പൗരത്വനിയമവ്യവസ്ഥ നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പലവട്ടം പറഞ്ഞിരുന്നെങ്കിലും ലോകസഭാതിരഞ്ഞെടുപ്പു പടിവാതിലില്‍ നില്‍ക്കേ, മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇങ്ങനെയൊരു വിവാദനിയമം കൊïുവന്നത് ഭൂരിപക്ഷമതവിഭാഗങ്ങളില്‍പ്പെടുന്നവരുടെ വോട്ടു നേടിയെടുക്കാനാണ് എന്നതിനു സംശയമൊന്നുമില്ല. അതിനായി വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടാണു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു ദിവസങ്ങള്‍ക്കുമുമ്പുമാത്രം ഇങ്ങനെയൊരു പ്രകോപനപരമായ നടപടിക്കു കേന്ദ്രസര്‍ക്കാര്‍ തയ്യാറായത് എന്നുവേണം കരുതാന്‍.
സി.എ.എ. യെ ചോദ്യം ചെയ്യുന്ന ഏതാണ്ട് 250 ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കാത്തിരുന്ന സര്‍ക്കാരിന്, കോടതിയുടെ അന്തിമതീരുമാനത്തിനുവേണ്ടി മൂന്നോ നാലോ മാസംകൂടി കാത്തിരുന്നശേഷം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാമായിരുന്നു.
അഭയാര്‍ഥികള്‍ക്കു പൗരത്വം നല്കുന്നതില്‍ തങ്ങള്‍ എതിരല്ലെന്നു മുസ്ലീംലീഗ് അവരുടെ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതത്തെമാത്രം ഒഴിച്ചുനിര്‍ത്തിക്കൊണ്ടു നിയമം നിര്‍മിച്ചതിനോടാണ് എല്ലാവരുടെയും എതിര്‍പ്പ്.
സി.എ.എ. പ്രകാരം പൗരത്വത്തിനപേക്ഷിക്കാന്‍ അര്‍ഹതയുള്ളത് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്കു മാത്രമാണെന്നു പറയുമ്പോള്‍ ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ അവസരം നല്‍കാത്തതിനുള്ള യുക്തിസഹമായ മറുപടിയില്ല.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവാക്കല്‍നടപടികള്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമാണെന്നുള്ളതാണു പ്രശ്‌നം. മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണു നമ്മുടേത്. വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോര്‍ത്തിണക്കി മതസമുദായസൗഹാര്‍ദം ദൃഢമായി കാക്കാന്‍ കഴിഞ്ഞതാണ് ലോകത്ത് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ആദരവു നേടിത്തന്നിരുന്നത്. ഇന്ത്യയുടെ ബഹുസ്വരതയ്ക്കു കാരണമായ ആ മതനിരപേക്ഷതയാണ് വിവേചനപരമായ പൗരത്വഭേദഗതിനിയമത്തിലൂടെ വളരെയധികം ദുര്‍ബലപ്പെടുന്നത്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷവിഭാഗമായ മുസ്ലീംകള്‍ക്കു നിയമത്തിലൂടെ പൗരത്വാവകാശം നിഷേധിക്കുന്നത്, ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മൗലികാവകാശമായ തുല്യതയുടെ പരസ്യമായ ലംഘനമാണ്.
മതപരമായ പീഡനത്തിനു വിധേയരായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചതെങ്കില്‍ നിയമഭേദഗതിയില്‍ മതവിഭാഗങ്ങളെ പ്രത്യേകമായി പരാമര്‍ശിക്കുന്നതിനുപകരം 'മതപരമായ പീഡനത്തിനു വിധേയരായ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍' എന്നുമാത്രം പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍, കൃത്യമായ രാഷ്ട്രീയദുരുദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമഭേദഗതിയായതുകൊണ്ടാണ് മൂന്നു രാജ്യങ്ങളിലെമാത്രം മതവിഭാഗങ്ങളെ പേരെടുത്തുപറഞ്ഞത്.
പാക്കിസ്ഥാനില്‍ വലിയ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷമാണ് അഹമ്മദീയവിഭാഗം. മ്യാന്‍മറിലെ രോഹിന്‍ഗ്യന്‍മുസ്ലീംകളും പീഡിപ്പിക്കപ്പെടുന്നവര്‍തന്നെ. ബുദ്ധമതക്കാരില്‍നിന്നു പീഡനം നേരിടുന്ന ഭൂട്ടാനിലെ ക്രിസ്ത്യാനികള്‍, ശ്രീലങ്കയില്‍നിന്നു തമിഴ്‌നാട്ടിലേക്ക് അഭയാര്‍ഥികളായി എത്തിയ ഹിന്ദുക്കള്‍ എന്നിവരെയൊക്കെ പുതിയ പൗരത്വനിയമം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷത മാത്രമല്ല ബിജെപി സങ്കുചിതരാഷ്ട്രീയലക്ഷ്യത്തോടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്! ഇന്ത്യയുടെ നാനാത്വത്തെക്കൂടിയാണ്. സി.എ.എ.യും ദേശീയപൗരത്വരജിസ്റ്റര്‍ (എന്‍.ആര്‍.സി.) സംബന്ധിച്ച നിയമവും പരസ്പരബന്ധിതമാണ്. അവ ഇന്ത്യയിലെ പൗരന്മാരെ പുതിയ രീതിയില്‍ നിര്‍വചിക്കും.
ആര്‍.എസ്.എസ്. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയുടെ പ്രത്യേക അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ പത്തുവര്‍ഷം രാജ്യം കണ്ടത്. ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നത സൃഷ്ടിച്ചുകൊണ്ട് ഭൂരിപക്ഷവിഭാഗത്തിന്റെ വോട്ടുനേടി രാജ്യത്തിന്റെ അധികാരം മൂന്നാംതവണയും പിടിക്കാനിടയായാല്‍ ഇന്ത്യന്‍ഭരണഘടനയുടെ ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളാണ് ഇല്ലാതാകുന്നത്. അതിനുള്ള ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമാണ് അനവസരത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന സി.എ.എ. ചട്ടങ്ങള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)