•  Published From Palai
  •  Contact Us
  •  Previous Issues
  •  11 Sep 2025
  •  ദീപം 58
  •  നാളം 27
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കാര്‍ഷികം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

സ്‌നാപകശാസനം

  • എം.എസ്. ചാമക്കാല
  • 11 September , 2025
   യോര്‍ദാന്‍ നദിക്കരെയെത്താം നമുക്കിപ്പോള്‍
യോഗീന്ദ്രമൗലിയോടൊത്തു ചേരാം
യോഹന്നാനാണവന്‍ സ്‌നാപകനാണവന്‍
യേശുവിന്‍ പാതയൊരുക്കിടുന്നോന്‍!
ലോകസുഖങ്ങളെ പാടേ വെടിഞ്ഞും വന്‍
ഗഹ്വരം തന്നില്‍ തപസ്സിരുന്നു.
ഈശപദാബ്ജം തന്‍ ഹൃദയാന്തര്‍വേദിയി-
ലീടുറ്റ ഭക്തിയോടാരാധിച്ചും
കാമാദിവൈകൃതം തള്ളിക്കളഞ്ഞവന്‍,
ധീമാനവനൊരു ദീര്‍ഘദര്‍ശി!
ചെഞ്ചെമ്മേ തോളറ്റം നീണ്ടുകിടക്കുമാ
ചെഞ്ചിട താപസഭൂഷണം താന്‍!
ശ്മശ്രുക്കള്‍ തിങ്ങുന്ന വക്ത്രത്തിന്‍ ഗാംഭീര്യം
മറ്റൊന്നിനൊപ്പമെന്നെണ്ണിക്കൂടാ
ഘോരമാം താപസനിഷ്ഠയ്ക്കു പാത്രമാ-
മക്കൃശഗാത്രമനാസ്ഥയോടെ
ഏറ്റം പരുപരുത്തൊട്ടകരോമത്താല്‍
വേഷ്ടി ധരിച്ചവന്‍ യതിവര്യന്‍
ശര്‍മ്മം വെടിഞ്ഞവന്‍ ധര്‍മം ധരിച്ചവന്‍
ചര്‍മ്മത്താലരവാറുറപ്പിച്ചവന്‍
അന്നാ നദീതീരത്തെത്തി പതിവുപോ-
ലന്നമാം ദൈവവചനമേകാന്‍
താപസന്‍ തന്നുടെ ഭാഷണ ഭക്ഷണ-
മാസ്വദിപ്പാനനേകരെത്തി;
മാനത്തു മിന്നുന്ന ഭാനുവിന്‍ ചുറ്റിലും
ചൂഴുന്ന താരങ്ങളെന്നപോലെ!
അപ്പുരുഷേന്ദ്രന്റെ ഗീരുവാം ദോലയി-
ലിപ്പാരിലാടാത്ത മര്‍ത്ത്യരുണ്ടോ!!!
* * * * *
നേത്രങ്ങളാലേ സുസ്വാഗതമോതിക്കൊ-
ണ്ടെത്രയും സക്തനായോതി ധന്യന്‍
വത്സലശിഷ്യരേ, ഭ്രാതാക്കളേ! നിങ്ങ-
ളുത്സാഹമാര്‍ന്നു ശ്രവിച്ചിടുവിന്‍
പാപം വെടിയുവിന്‍, പശ്ചാത്തപിക്കുവിന്‍
പാവനപാത തിരഞ്ഞിടുവിന്‍
ആദ്യന്തഹീനനമേയനാം ദൈവത്തി-
ലത്യന്തം വിശ്വാസമര്‍പ്പിക്കുവിന്‍!
എബ്രഹാം തങ്ങള്‍ക്കു താതനായുണ്ടല്ലോ-
യെന്നു ചൊല്ലിയൂറ്റം കൊള്ളവേണ്ട!
ഇക്കാണും കല്ലില്‍നിന്നെബ്രാഹത്തിനായ്
മക്കളെ നല്കാനുമീശനാകും!
സംഭോഗ സംഭ്രാന്തി ബാധിച്ചുഴലുന്നു
സംസാരവീഥിയില്‍ നിങ്ങളിപ്പോള്‍!
കാടത്തം പേറി നയിക്കുന്ന ജീവിതം
പാടേ ത്യജിക്കുവിനല്ലായ്കിലോ
സര്‍പ്പത്തിന്‍ സന്തതിവൃന്ദമേ! നിങ്ങളില്‍
സര്‍വോത്തമനാകും സര്‍വശക്തന്‍
നീതിജ്ഞന്‍, നീതിനിയമങ്ങള്‍ പാലിക്കു-
മാരാണൊരാശ്രയം നിങ്ങള്‍ക്കപ്പോള്‍?
കായ്ക്കാത്ത വൃക്ഷച്ചുവട്ടിലേക്കെത്തുന്നു
കോടാലി; നിങ്ങളും കണ്ടുകൊള്‍വിന്‍!
സല്‍ഫലമേകാത്ത ശാഖികളൊന്നാകെ-
യഗ്നിക്കിരയാക്കും തീര്‍ച്ചയല്ലോ!
വീശുന്നു, കൂട്ടുന്നു കോതമ്പറയ്ക്കുള്ളില്‍
പതിരോ ചെന്തീയില്‍ വെന്തുനീറും
കള്ളം കളഞ്ഞുള്ളം കണ്ണീര്‍ നിറച്ചോര്‍ക്കായ്
വെള്ളത്താല്‍ സ്‌നാനം ഞാന്‍ നല്കി,യെന്നാല്‍
എന്നുടെ പിന്നാലെയെന്നെക്കാള്‍ ശക്തനാ-
മെന്നെന്നുമുള്ളവനെത്തിടുമ്പോള്‍
പാവനാത്മാവിനാല്‍ ജ്ഞാനസ്‌നാനം നല്കും
ഞാനോ വെറുമൊരു പാദദാസന്‍!
സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നവനെത്തുന്നു
സ്വസ്ഥന്‍, സമസ്തവും കാണുന്നവന്‍
നീതി പാലിച്ചു വിധിക്കുവാനെത്തുന്നു
ന്യായവിധിക്കു സമയമായി!
പശ്ചാത്തപിക്കുവിന്‍ പരിശുദ്ധരാകുവിന്‍
പ്രാപ്യമായീടട്ടെ ദൈവരാജ്യം.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)