കൊച്ചി: തീരദേശജനതയോടുള്ള സര്‍ക്കാരിന്റെ സമീപനം നീതീകരിക്കാനാകാത്തതും ആശങ്ക ഉളവാക്കുന്നതുമാണെന്ന് കെആര്‍എല്‍സിസി. കടലാക്രമണവും തീരശോഷണവും തീരത്താകെ ദുരന്തം വിതയ്ക്കുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗതരാവുകയാണ്. മാതൃകാപദ്ധതിയെന്ന നിലയില്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന ചെല്ലാനം മോഡല്‍ കടല്‍ഭിത്തി ഭാഗികമായാണ് പൂര്‍ത്തീകരിച്ചത്. ഈ ഭാഗത്ത് പുലിമുട്ടുകള്‍ നിര്‍മ്മിച്ച് മണല്‍ നിക്ഷേപിച്ച് തീരത്തെ ആഴം കുറയ്ക്കുന്നില്ലെങ്കില്‍ കടല്‍ഭിത്തിതന്നെ തകരുന്ന അവസ്ഥയാണ്.
19 കിലോമീറ്ററില്‍ 7.26 കിലോമീറ്റര്‍ മാത്രമാണ് ഭാഗികമായി പൂര്‍ത്തീകരിച്ചിട്ടുള്ളത്.. വൈപ്പിനിലെ ഞാറയ്ക്കല്‍, എടവനക്കാട് പ്രദേശങ്ങളിലും ആലപ്പുഴയുടെ തീരങ്ങളിലും കടലാക്രമണം രൂക്ഷമാണ്.
തിരുവനന്തപുരത്തെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറ്റിയിരിക്കുന്നു. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തോടു ചേര്‍ന്ന് ഉണ്ടായിട്ടുള്ള കപ്പലപകടങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിനും ഗുരുതരമായ വിധത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടത്തിനും കാരണമായിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവമാണ്. തീരദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് ഈ ജനതയെ സംരക്ഷിക്കാനുള്ള അടിയന്തരനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കെ.ആര്‍.എല്‍.സി.സി. രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രാദേശികം
തീരദേശജനതയോടുള്ള സര്‍ക്കാര്‍ സമീപനം നീതീകരിക്കാനാവാത്തത്: കെആര്‍എല്‍സിസി
