•  Published From Palai
  •  Contact Us
  •  Previous Issues
  •  12 Jun 2025
  •  ദീപം 58
  •  നാളം 14
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • കാഴ്ചയ്ക്കപ്പുറം
    • നേര്‍മൊഴി
    • കരുതാം ആരോഗ്യം
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കഥ

ചുടുചോറ്

  • ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
  • 12 June , 2025
  ''പതിവുപോലെ ഇന്നുമിവിടെ ചുറ്റിപ്പറ്റി നില്ക്കുവാല്ലേ?     പറ്റുകാശു തന്നുതീര്‍ക്കാതെ ഇനി ഒരുപിടി അരിപോലും ഈ കടേന്നു കിട്ടില്ല... അതും പ്രതീക്ഷിച്ച് ഇവിടെ നില്ക്കുകയും വേണ്ട... 
പീടികയില്‍ ആള്‍ക്കാരു വരുന്നതാ, അങ്ങോട്ടെങ്ങാനും മാറിനില്ക്ക്... ഓരോ 
ശല്യങ്ങള്...'' '' 
തന്റെ പലചരക്കുകടയുടെ അടുത്ത് കുറേനേരമായി ചിന്താവിഷ്ടനായിനിന്ന നീലക്കള്ളിമുണ്ടും കൈയില്ലാത്ത 
വെള്ളബനിയനും തോളിലൊരു തോര്‍ത്തും ധരിച്ച നരച്ച മുടിക്കാരനോടായി കടക്കാരന്‍ അല്പം പുച്ഛത്തോടെതന്നെ പറഞ്ഞു.
''നാണമില്ലേ ഇങ്ങേര്‍ക്ക്... കാര്യം എന്റെ അപ്പന്റെ പ്രായമുള്ള ആളൊക്കെയാ... പക്ഷേ എന്നും കടം കൊടുക്കാന്‍ പോയാലെങ്ങനെയാ... കടം 
കുറേയുണ്ടേയ്... എനിക്കു 
കട നടത്തണ്ടേ... കടം കൊടുത്താല്‍ മാത്രം മതിയോ...? അല്ല പിന്നെ... നിങ്ങളു പറ.'' സാധനങ്ങള്‍ വാങ്ങാന്‍ വന്ന സ്ത്രീകളോടായി അയാളുടെ ബാക്കി പരാതി.
അപ്പോഴും ആ നരച്ചമുടിക്കാരന്‍ അവിടെത്തന്നെ നിന്നു. 
പരസ്യമായി പരിഹസിക്കപ്പെട്ടതിന്റെ നൊമ്പരച്ചുളിവുകള്‍ ആ മുഖത്തുണ്ടായിരുന്നെങ്കിലും വെറ്റിലച്ചുവപ്പുള്ള ചുണ്ടുകള്‍ ചേര്‍ത്ത് അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. 
ആ കണ്ണുകള്‍ നനഞ്ഞത് അയാള്‍ മാത്രമേ അറിഞ്ഞുള്ളൂ. മുണ്ടിന്റെ 
മടക്കിക്കുത്ത് അഴിച്ചിട്ട് തൊട്ടടുത്ത പച്ചക്കറിക്കടയിലെ ബഞ്ചില്‍ അയാളിരുന്നു. 
കടയില്‍ ആളൊഴിഞ്ഞ മാത്രയില്‍ വീണ്ടും ചെന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: ''കുഞ്ഞേ, ഇന്നുകൂടി ഒന്നു ക്ഷമിക്ക്... റേഷനരി തീര്‍ന്നതുകൊണ്ടാ... പറ്റുകാശ് മുഴുവന്‍ തീര്‍ക്കാതെ മേലില്‍ കടം ചോദിക്കില്ല.. ഉച്ചയുണ്ണാന്‍ പിള്ളേര് പള്ളിക്കൂടത്തില്‍നിന്നും വരാറായി... വിശന്നുവരുന്ന അവര്‍ക്കെന്തെങ്കിലും കൊടുക്കണ്ടേ?... വീട്ടുകാരി വെള്ളം അടുപ്പേല്‍ വച്ചു നോക്കിയിരിക്കുവാ... അരി കൊണ്ടുചെന്നിട്ടു വേണം ചോറുകാലമാക്കാന്‍...''''
''ഓ, ഇതൊക്കെ ഞാന്‍ എത്ര തവണ കേട്ടിരിക്കുന്നു...'' '''കുഞ്ഞ് പറഞ്ഞതൊക്കെ നേരാ... കളിയാക്കിയതില്‍           പരിഭവവുമില്ല..എന്റേം അവളുടേം കാര്യം പോട്ടെ... കുഞ്ഞുങ്ങളുടെ കാര്യമോര്‍ക്കുമ്പോ... അവരുടെ വിശപ്പോര്‍ക്കുമ്പോ...'' അയാളുടെ തൊണ്ടയിടറിത്തുടങ്ങിയിരുന്നു. 
തലതാഴ്ത്തിനിന്ന     അയാളുടെ കവിള്‍ത്തടത്തിലൂടെ കലങ്ങിത്തുളുമ്പിയ       ഹൃദയത്തില്‍നിന്നെന്നപോലെ ചുടുകണ്ണീരൊഴുകി.
''ങാ... മതി, മതി പറഞ്ഞതൊക്കെ... ഇതാ, അരി... ഇന്നുകൂടി മാത്രം... നാളെയിതുപോലെ ഇവിടെ കണ്ടുപോകരുത്.'' പത്രക്കടലാസിന്റെ കുമ്പിളിലെടുത്ത അരിപ്പൊതി അയാള്‍ക്കുനേരേ നീട്ടിക്കൊണ്ടുള്ള കടക്കാരന്റെ താക്കീത്.
സാധനങ്ങള്‍ വാങ്ങാനായി വന്നവരൊക്കെ അതു കേള്‍ക്കുന്നുണ്ടായിരുന്നു. 
രണ്ടു കൈകളും നീട്ടി ആ പൊതിയും വാങ്ങി വലിയ ഏതോ നിധി കിട്ടിയാലെന്നപോലെ മറിച്ചൊന്നും പറയാതെ ഇടവഴിയിലൂടെ അയാള്‍ വേഗം വീട്ടിലേക്കു നടന്നു...
''ഇന്നും കിട്ടാന്‍ വൈകി, അല്ലേ..? എന്തു ചെയ്യാനാ?'' അരിപ്പൊതി വാങ്ങിക്കൊണ്ടുള്ള വീട്ടുകാരിയുടെ സങ്കടം.
''ഏതായാലും കിട്ടിയല്ലോ... നീ വേഗം അത് വെള്ളത്തിലിട്... പിള്ളേരെത്താന്‍ ഇനി അധികനേരമില്ല.'' ''
തോളിലെ തോര്‍ത്തെടുത്ത് ദേഹത്തു വീശിക്കൊണ്ട് ഉമ്മറത്തെ ചാരുകസേരയില്‍ അയാളിരുന്നു. കൈയില്ലാത്ത വെള്ളബനിയന്‍ വല്ലാതെ    നനഞ്ഞിരുന്നു. 
ചുവരിലെ ക്ലോക്കിന്റെ സൂചികള്‍ക്കായി അയാളുടെ കണ്ണുകള്‍ തിരഞ്ഞു. 
ഉച്ചവെയിലിനു ചൂട്      കൂടിക്കൊണ്ടിരുന്നു. 
അടുക്കളയില്‍ പാതിയുണങ്ങിയ ചുള്ളിക്കമ്പുകള്‍ ഊതിക്കത്തിക്കുന്നതിന്റെ സ്വരവും പുകയും നിറഞ്ഞുനിന്നു.
സമയംപോയത് അയാള്‍ അറിഞ്ഞില്ല. മണിയൊന്നായെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ക്ലോക്ക് ശബ്ദിച്ചു. 
അല്പം കഴിഞ്ഞപ്പോള്‍ പത്താംക്ലാസ്സുകാരന്‍ ഉണ്ണാന്‍ വന്നു. കൈകഴുകി അകത്തേക്കുപോയ അവന്‍ അടുക്കളയില്‍അമ്മയോട് എന്തൊക്കെയോ കയര്‍ത്തുസംസാരിക്കുന്നത് അയാള്‍ കേട്ടു. പാത്രങ്ങള്‍ തള്ളിനീക്കുന്ന സ്വരവും. പൊടുന്നനെ കോപിച്ച്, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവന്‍ പുറത്തേക്കിറങ്ങി സ്‌കൂളിലേക്കുപോയി. 
ചോറുണ്ണാതെയാണ് അവന്‍ പോയതെന്നു മനസ്സിലാക്കിയ അയാള്‍ കസേരയില്‍നിന്നെഴുന്നേറ്റ് നടവഴിയില്‍ അവന്‍ അകലെ മറയുവോളം നോക്കിനിന്നു.
പെട്ടെന്ന് അടുക്കളയിലേക്കു ചെന്നു.
''എന്താടീ, എന്തുപറ്റി?'' ''
''അവന്‍ കഴിക്കാതെ പിണങ്ങിപ്പോയി.. ചോറിനു കൈ പൊള്ളുന്ന ചൂടായിരുന്നത്രേ.. കുറേക്കൂടി നേരത്തേയുണ്ടാക്കി പാത്രത്തില്‍ വിളമ്പിവയ്ക്കാമായിരുന്നില്ലേ എന്ന്...'' ''
വിശക്കുന്ന വയറുമായുള്ള മകന്റെ തിരികെപ്പോക്ക്    അടുപ്പിലെ പുകയെക്കാള്‍         അധികമായി ആ അമ്മമിഴികളെ നനച്ചു. കരിപുരണ്ട കൈത്തണ്ടയാല്‍ അവളതു തുടച്ചു.
വീട്ടിലെ കഷ്ടതകളറിയാതെ കുട്ടികളിങ്ങനെ തുടങ്ങിയാല്‍ എന്താ ചെയ്ക..? ''
ഒരു ഗദ്ഗദത്തോടെ അയാള്‍ വീണ്ടും ആ ചാരുകസേരയില്‍ കിടന്നു. 
ചുടുചോറിനേക്കാള്‍ പൊള്ളുന്ന മറ്റൊരു മനസ്സ് അപ്പോള്‍ അടുക്കളപ്പടിയേല്‍ ഇരിക്കുന്നുണ്ടായിരുന്നു.
വീടിനുള്ളിലെ പുകമണം പുറത്തുപോകാതെ നിന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)