•  12 Jun 2025
  •  ദീപം 58
  •  നാളം 14
ലേഖനം

ലഹരി ... ലഹരി ... കോലാഹലം കൂടുന്നുവോ?

    ലഹരിക്കെതിരേ എന്തെന്തു കാര്യങ്ങളാണ് നാം ചെയ്തുകൂട്ടുന്നത്! ലഹരിവിരുദ്ധസെമിനാറുകള്‍, ബോധവത്കരണക്ലാസുകള്‍, പ്രഭാഷണങ്ങള്‍, തെരുവുനാടകങ്ങള്‍, ഷോര്‍ട്ട്ഫിലിമുകള്‍, ജാഥകള്‍, ഉത്തരവുകള്‍, നിരോധനങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. ലഹരിയുടെ കരാളഹസ്തങ്ങളില്‍നിന്നു പുതുതലമുറയെ വിമോചിപ്പിക്കുകയാണ് ലക്ഷ്യം. അത് ഉചിതമാണ്; ന്യായവും. എന്നാല്‍, അതിനുതകുന്നതാണോ ഇവയെല്ലാം? അഥവാ ഇതുകൊണ്ടൊക്കെ ലക്ഷ്യം സാധിതമാകുമോ? ഒരു പടികൂടി കടന്നുചിന്തിച്ചാല്‍ ലഹരിക്കെതിരായുള്ള ഈ പ്രചാരണകോലാഹലങ്ങള്‍ വിപരീതഫലം ഉളവാക്കുമോ?
   ഇതൊരു വിപരീതചിന്തയായി കണക്കാക്കാം. എന്നാല്‍, ഇത്തരം ഒരു ചിന്തയിലും കുറച്ചു കാര്യമില്ലേ? അരുതെന്ന് ഉറക്കെപ്പറഞ്ഞ, എതിരായി അവതരിപ്പിക്കുന്ന പല കാര്യങ്ങളും തിരിച്ചടിക്കുന്നതു നാം കണ്ടിട്ടുണ്ട്. ലഹരിയെക്കുറിച്ചുള്ള നിരന്തരമായ പരാമര്‍ശങ്ങളും വിശദീകരണങ്ങളും രണ്ടുതരത്തില്‍ അപകടം ഉണ്ടാക്കാം. ഒന്നാമതായി, ആവര്‍ത്തനംകൊണ്ട് ഇതൊരു സാധാരണകാര്യമായി തോന്നാം. അടുത്തതായി ലഹരിയെക്കുറിച്ചുള്ള അധികവിവരങ്ങള്‍ ലഭ്യമാകുന്നത് വിപരീതഫലം നല്‍കിയേക്കാം. അതുകൊണ്ടാണല്ലോ ലഹരിവിരുദ്ധക്ലാസുകളില്‍ ലഹരിവസ്തുക്കളുടെ പേരുകളും മറ്റും വിവരിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നത്.
വിലക്കുന്നതിനൊക്കെ വിലയേറുന്ന ഒരു സമൂഹത്തില്‍ സ്ഥാനത്തും അസ്ഥാനത്തും അതിനു തുനിയരുത്. അരുതെന്നു പറയുമ്പോള്‍ അതൊന്ന് ആകാമെന്നു കരുതുന്നതാണ് കൗമാരയൗവനങ്ങളുടെ പ്രകൃതം. എതിരേനില്‍ക്കുന്നതിനെ എങ്ങനെയും മറികടക്കാനുള്ള പ്രവണതയും സ്വാഭാവികം. അതുകൊണ്ടാണ് അരുതും എതിരും അധികമാവരുതെന്നു പറയുന്നത്.
ഈ പറഞ്ഞതിനര്‍ഥം ലഹരിയെ അംഗീകരിക്കാമെന്നോ പ്രോത്സാഹിപ്പിക്കാമെന്നോ അല്ല. അതിനെ ഇല്ലാതാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ ശക്തമായി നടത്തേണ്ടതുണ്ട്. ഇവിടെ നാം സ്വീകരിക്കേണ്ട തത്ത്വം എന്താണ്? ഇരുട്ടിനെതിരേ കോലാഹലം കൂട്ടിയിട്ടു കാര്യമില്ല. വെളിച്ചം കൊളുത്തുകയും അതിനായി നിലകൊള്ളുകയുമാണു വേണ്ടത്.
    ജീവിതം ലഹരിയാക്കുക, വായന ലഹരിയാക്കാം, കല ഒരു ലഹരി, കളികളാകട്ടെ ലഹരി തുടങ്ങിയ പല മുദ്രാവാക്യങ്ങളും പ്രചാരണപരിപാടികളില്‍ ഉയര്‍ന്നുവരുന്നുണ്ട.് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണങ്ങളില്‍ ലഹരി എന്ന പദം ആവര്‍ത്തിക്കണമെന്ന ശാഠ്യം ഉപേക്ഷിക്കണം. ലഹരി പകരുന്ന രാസവസ്തുക്കള്‍ക്കുപകരം മറ്റു ചിലതിനെ ചൂണ്ടിക്കാണിക്കുന്ന പ്രബോധനശൈലി അപകടകരമാണ്. ഒന്നും ലഹരിയാകരുത്, ജീവിതം പോലും എന്നതാണ് വാസ്തവം. ലഹരി എന്ന പദത്തിന്റെ അര്‍ഥം 'മദംപിടിക്കല്‍' എന്നാണ.് മയക്കം ഉണ്ടാക്കുന്നതാണ് ലഹരി. കലയും കളിയും വായനയും ഒന്നും അതിനുള്ളതല്ല, അതിനുള്ളതാകരുത്. പകരംവയ്‌ക്കേണ്ടതല്ല ഇതൊന്നും; ജീവിതത്തിന് അര്‍ഥവും ആനന്ദവും നല്‍കുന്നതാണ്. ആ വിധത്തില്‍ത്തന്നെ ഇവയെല്ലാം അവതരിപ്പിക്കപ്പെടണം.
   കളിയുടെ ആനന്ദം കുട്ടികള്‍ അനുഭവിക്കട്ടെ. അതിനുള്ള അനേകം അവസരങ്ങള്‍ ഉണ്ടാവട്ടെ, കലകളുടെ വിസ്മയകരങ്ങളായ ലോകം കുട്ടികള്‍ ദര്‍ശിക്കട്ടെ. അതില്‍ മനസ്സര്‍പ്പിച്ച് ഇടപഴകട്ടെ. പുതിയകാലത്തും വായന നല്‍കുന്ന ആഹ്ലാദം അനുഭവിക്കാന്‍ സന്ദര്‍ഭങ്ങള്‍ ഒരുങ്ങട്ടെ. അത് ആസ്വദിച്ച് സന്തോഷിക്കട്ടെ. ജീവിതം ഓരോ നിമിഷവും ബോധപൂര്‍വ്വം ജീവിക്കാന്‍ പ്രചോദിപ്പിക്കണം. ജീവിതമെന്നത് അത്രമേല്‍ മനോഹരമാണെന്നു ബോധ്യപ്പെടുത്തണം.
   മേല്പറഞ്ഞതൊക്കെ പരിചയപ്പെടുത്തേണ്ടത് ലഹരിക്കു പകരമായിട്ടോ പരിഹാരമായിട്ടോ ആവരുത്; ജീവിതാനന്ദത്തിന്റെ ഓരോരോ വഴികളായിട്ടാവണം. അതിലേതെങ്കിലും തിരഞ്ഞെടുക്കാനും അതില്‍ മുന്നേറാനും അവസരം ഒരുക്കുക. അരുതെന്ന വിലക്കലിനേക്കാള്‍ അതെത്രയോ ഗുണപ്രദമായിരിക്കും!
   ചുരുക്കം ഇതാണ്: നമ്മുടെ ലക്ഷ്യം നല്ലതാണ്. മാര്‍ഗവും ശരിയാണ്. അവതരണത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി. അതിന് പുതിയൊരു ദിശാബോധം നമുക്കു വേണം, അത്രമാത്രം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)