•  Published From Palai
  •  Contact Us
  •  Previous Issues
  •  12 Jun 2025
  •  ദീപം 58
  •  നാളം 14
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • കാഴ്ചയ്ക്കപ്പുറം
    • നേര്‍മൊഴി
    • കരുതാം ആരോഗ്യം
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

മരങ്ങളെ പ്രണയിക്കാത്ത മനുഷ്യരോ നമ്മള്‍?

  • മാത്യു എം. കുര്യാക്കോസ്
  • 12 June , 2025

ജൂണ്‍ 5  ലോകപരിസ്ഥിതിദിനം

    മണ്ണിനെയും മരങ്ങളെയും മനുഷ്യനുവേണ്ടി പ്രണയിച്ച, പ്രണയിക്കുന്ന മഹാമനീഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും മുന്നില്‍ പ്രണാമം!
    ജൂണ്‍ 5. ഫ്രാന്‍സിസ് അസ്സീസിയും മസനോബു ഫുക്കുവോക്കയും വങ്കാരിമാതായിയും സിയാറ്റില്‍ മൂപ്പനും ആല്‍ഡോ ലിയോപോള്‍ഡും ഹെന്‍ട്രി ഡേവിഡ് തോറോയും അകിര മിയാവാക്കിയും തുടങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പാവരെയുള്ള നിരവധി മഹാപ്രതിഭകളെ ആദരവോടെ ഓര്‍മിച്ച് അവരുടെ ദര്‍ശനസൗകുമാര്യത്തിലേക്കു മിഴികള്‍ നീട്ടുന്ന ദിനം. കേരളത്തില്‍ ജോണ്‍ സി ജേക്കബും കല്ലേന്‍ പൊക്കുടനും സിപി റോയിയും മരംമത്തായിച്ചേട്ടനും ദയാല്‍സാറും സതീഷ്‌കുമാറും ദേവസ്യാച്ചന്‍ പൂണ്ടിക്കുളവും അടക്കം ജീവിച്ചിരിക്കുന്നവരും മൃതിയടഞ്ഞവരുമായ നിരവധി സുമനസ്സുകളുടെ തേജസ്സുറ്റ പ്രവര്‍ത്തനങ്ങളുടെ സുഗന്ധം ഒരിക്കല്‍ക്കൂടി ആസ്വദിച്ചാനന്ദിക്കാനുള്ള ദിനം. പേര് ഇവിടെ കുറിക്കാത്ത ഒട്ടനവധി ശാസ്ത്രജ്ഞന്മാരുടെയും സാഹിത്യകാരന്മാരുടെയും ക്രാന്തദര്‍ശികളായ രാഷ്ട്രത്തലവന്മാരുടെയും പാരിസ്ഥിതിക ആഭിമുഖ്യത്തിനു മുന്നില്‍ നന്ദിയോടെ ശിരസ്സു നമിക്കേണ്ട സമയം.
ലോകത്തില്‍ ആദ്യമായി പരിസ്ഥിതി ഒരു പ്രധാന വാദവിഷയമായി എടുത്ത് രാഷ്ട്രനേതാക്കന്മാര്‍ ചര്‍ച്ച ചെയ്ത മഹാദിനം. 52 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അതു നടന്നത്. കൃത്യമായി പറഞ്ഞാല്‍ 1972 ജൂണ്‍ 5-ാം തീയതി. അന്ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ 122 ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്നു. ഔദ്യോഗികപരിവേഷമുള്ള ആദ്യത്തെ പാരിസ്ഥിതികസമ്മേളനം. സ്റ്റോക്‌ഹോം കോണ്‍ഫെറന്‍സ് എന്നതറിയപ്പെട്ടു. വ്യാവസായികവിപ്ലവങ്ങളുടെ പരിണതഫലമായി ജീവവ്യവസ്ഥകളായ അന്തരീക്ഷവും ജലവും മണ്ണും അധികമായി വിഷലിപ്തമാകുകയും മലിനപ്പെടുകയും ചെയ്യുന്നു എന്ന തിരിച്ചറിവില്‍ സ്റ്റോക്ക് ഹോം കോണ്‍ഫെറന്‍സ് മുന്നോട്ടുവച്ച 21 തത്ത്വങ്ങള്‍ പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി ആഘാതത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള മാഗ്‌നാ കാര്‍ട്ടയായി ഇന്നും നിലകൊള്ളുന്നു.
    പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും ജൂണ്‍ 5 ലോകപരിസ്ഥിതിദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിക്കുകയും 1973 മുതല്‍ ഔദ്യോഗികാചരണത്തിനായി ഓരോ വര്‍ഷവും ഒരു രാജ്യം ആതിഥേയത്വം വഹിക്കുകയും ചെയ്തു വരുന്നു. 2025 ലോകപരിസ്ഥിതിദിനാചരണത്തിന് ആതിഥ്യം വഹിക്കുന്നത് ദക്ഷിണ കൊറിയയിലെ ജെജു ദ്വീപാണ്. 2026 ലെ ലോകപരിസ്ഥിതിദിനാചരണം അസര്‍ബൈജാനില്‍വച്ച് ഔദ്യോഗികമായി നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയം പ്രാധാന്യത്തോടെ എടുത്ത് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ പരിസ്ഥിതിമുദ്രാവാക്യം 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍' അതായത്, പ്ലാസ്റ്റിക് മലിനീകരണത്തെ തോല്‍പ്പിക്കുക എന്നതാണ്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനപരിപാടികള്‍ക്കായിരിക്കും ഈ വര്‍ഷം പ്രാമുഖ്യം.
    കൊല്ലരുത് എന്ന കല്പനപോലെതന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് 'പ്ലാസ്റ്റിക് കത്തിക്കരുത്, വലിച്ചെറിയരുത്' എന്ന നിയമം. കാരണം, പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍ എന്ന വാതകം കാന്‍സര്‍പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് അസന്ദിഗ്ധമാംവിധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ദശകങ്ങള്‍ക്കുമുമ്പേതന്നെ നിയമനിര്‍മാണങ്ങള്‍വഴിയും ബോധവല്‍ക്കരണംവഴിയും പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം നാം ആരംഭിച്ചുവെങ്കിലും ഇതുവരെയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും കഴിക്കുന്ന ഭക്ഷണത്തിലും പ്ലാസ്റ്റിക്തരികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവഴി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും കാത്തിരിക്കാതെ പ്ലാസ്റ്റിക്കേ വിട... എന്നു പറയേണ്ട വിവേകത്തിലേക്ക് നാം ഉണരണം. 5 മില്ലിമീറ്ററിലും താഴെ വലുപ്പമുള്ള സൂക്ഷ്മമായ പ്ലാസ്റ്റിക്തരികളെ മൈക്രോ പ്ലാസ്റ്റിക് എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ആഴ്ചയിലും ശരാശരി അഞ്ച് ഗ്രാം പ്ലാസ്റ്റിക്, മൈക്രോ പ്ലാസ്റ്റിക് രൂപത്തില്‍ മനുഷ്യനില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ട് ഞെട്ടലുളവാക്കുന്നു. മറ്റു പാരിസ്ഥിതികപ്രശ്‌നങ്ങള്‍പോലെതന്നെ ആധുനികജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് പാന്‍ഡമിക് എന്നു തിരിച്ചറിയണം.
    കരയിലും ജലത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ച് മരണപ്പെടുന്ന ജീവികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നു. വര്‍ഷംതോറും രണ്ടു ലക്ഷത്തി അറുപത്തൊമ്പതിനായിരം മെട്രിക് ടണ്‍ പ്ലാസ്റ്റിക്മാലിന്യങ്ങള്‍ കരയിലും 12 മില്യണ്‍ മെട്രിക് ടണ്‍ മാലിന്യങ്ങള്‍ സമുദ്രത്തിലും നിക്ഷേപിക്കപ്പെടുന്നു എന്ന കണക്ക് ശുഭകരമല്ല. ആഘോഷങ്ങളിലും സമ്മേളനങ്ങളിലും വിവാഹസല്‍ക്കാരങ്ങളിലും ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്‌ബോട്ടിലുകളുടെ ബാഹുല്യം നിയന്ത്രണാതീതമാണ്. ഈ പരിസ്ഥിതിദിനത്തിലെങ്കിലും പ്ലാസ്റ്റിക് കൂടിന്റെയും പ്ലാസ്റ്റിക് ബോട്ടിലിന്റെയും ഉപയോഗം ബോധപൂര്‍വം ഞാന്‍ ഒഴിവാക്കും, കുറയ്ക്കും എന്ന ഒരു നല്ല തീരുമാനം എടുക്കാന്‍ നമുക്കു കഴിയുമെങ്കില്‍ നമ്മുടെ പരിസ്ഥിതിദിനാചരണത്തിന് അര്‍ത്ഥമുണ്ടാകും.
     കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യശോഷണം, കാട്ടുതീ, വായു ജലമലിനീകരണം, ആഗോളതാപനം തുടങ്ങിയ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ ഇപ്പോഴും നമ്മുടെ മുമ്പിലുണ്ട്. പരിസ്ഥിതിയുടെ സുവിശേഷം എന്നറിയപ്പെടുന്ന റേച്ചല്‍ കാഴ്‌സന്റെ സൈലന്റ് സ്പ്രിങ് എന്ന വിഖ്യാതപുസ്തകം 1962 ല്‍, അതായത്, ലോകപരിസ്ഥിതിദിനം ആചരിച്ചുതുടങ്ങുന്നതിനും പത്തു വര്‍ഷംമുമ്പേ പുറത്തിറങ്ങിയിരുന്നു. ലോകമെമ്പാടും പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന പുസ്തകമായിരുന്നത്. 
അമേരിക്കയില്‍ ഡി.ഡി.റ്റി.യുടെ ഉല്‍പാദനവും ഉപയോഗവും വിതരണവും നിര്‍ത്തലാക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത് ഈ പുസ്തകം പങ്കുവച്ച അറിവുകളായിരുന്നു. പാരിസ്ഥിതികാവബോധത്തിന്റെ ദീര്‍ഘമായ 62 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു പ്രശ്‌നവും അവസാനിച്ചിട്ടില്ല എന്നു മാത്രമല്ല, പുതിയ പാരിസ്ഥിതികപ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കേണ്ടിയും വരുന്നു എന്നത് ആര്‍ജിച്ചെടുത്ത അറിവുകളും ശാസ്ത്രസാങ്കേതികവിദ്യകളും ജീവിതത്തിനും ജീവനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തെ വിളിച്ചോതുന്നു. ഇവിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ  പരിസ്ഥിതിയെ അവലംബമാക്കിയിട്ടുള്ള രണ്ടു ചാക്രികലേഖനങ്ങള്‍ പ്രസക്തമാകുന്നത്. ലൗദാത്തോ സി, ലൗദാത്തോ ഡിയോ  എന്നീ പുസ്തകങ്ങള്‍ പങ്കുവയ്ക്കുന്ന പ്രമേയം ദൈവം മനോഹരമായി സൃഷ്ടിച്ച പ്രപഞ്ചത്തെ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കാനുള്ള മനുഷ്യന്റെ ദൗത്യത്തെക്കുറിച്ചാണ്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ ഇടപെടലുകളും കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപങ്ങളാണ് എന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഗൗരവമായെടുക്കുന്നു എന്നു മാത്രമല്ല, അറിഞ്ഞും അറിയാതെയും നാം നടത്തിയ നിരവധി ഹിതകരമല്ലാത്ത പാരിസ്ഥിതിക ഇടപെടലുകള്‍ക്കുള്ള മിയ കുള്‍പ്പയും കൂടിയാണ്. കാടുവെട്ടി, കുന്നിടിച്ച് ഒരു തുള്ളി വെള്ളംപോലും മണ്ണിലേക്കിറക്കാതെ കോണ്‍ക്രീറ്റ് ടൈലുകള്‍ ഇട്ട് നാം നടത്തുന്ന പരിസ്ഥിതിയാചരണങ്ങള്‍ അന്തരീക്ഷത്തില്‍ വെറും കുരകളായി മാറുന്നുവോ? പിന്നില്‍ എവിടെനിന്നോ ആരോ മന്ത്രിക്കുന്നു, വാക്കുകള്‍ കുരയ്ക്കുന്നു; പ്രവൃത്തികള്‍ ഗര്‍ജിക്കുന്നു എന്ന്. കസ്തൂരിരംഗനും മാധവ് ഗാഡ്കിലും എന്തോ മഹാപരാധം ചെയ്തു എന്ന കണക്കെയുള്ള ചര്‍ച്ചകള്‍, കാലഘട്ടം നമുക്കു മുമ്പില്‍ നല്‍കുന്ന ചില അടയാളങ്ങള്‍ കണ്ടെങ്കിലും നിര്‍ത്തേണ്ടതല്ലേ? പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ആപല്‍ക്കരമായ ഖനനപ്രക്രിയകള്‍ പാടില്ല എന്ന നിയമം നമ്മുടെ ജീവിതത്തെ, ആവാസവ്യവസ്ഥയെ കുറേക്കൂടെ സുരക്ഷിതമാക്കി മാറ്റുകയല്ലേ ചെയ്യുന്നത്? അതുമൂലം പ്രദേശവാസികള്‍ക്ക് അന്യമാകുന്ന വികസന ആനുകൂല്യങ്ങള്‍ മതിയാംവണ്ണം കോമ്പന്‍സേറ്റ് ചെയ്യപ്പെടുന്ന പുത്തന്‍ ഫോര്‍മുലകളെക്കുറിച്ചല്ലേ നാം ഗൗരവമായി ചിന്തിക്കേണ്ടത്?
    വികസനക്കുതിപ്പിന്റെ അടയാളമായി ഉയര്‍ന്നുനില്‍ക്കുന്ന മഹാനഗരങ്ങള്‍ പലപ്പോഴും മരണഗന്ധത്തിലാണ്ടുപോകുന്ന നിസ്സഹായാവസ്ഥയ്ക്കും സാക്ഷ്യം വഹിക്കുന്നുണ്ട്. അടുത്തനാളില്‍ കേരളതീരത്ത് സമുദ്രത്തിലേക്കു കപ്പലില്‍നിന്നു വീണ കണ്ടെയ്‌നറിലെ രാസച്ചോര്‍ച്ചയും ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീപ്പിടിത്തവും, ഡല്‍ഹിയില്‍ കൂടക്കൂടെ പെയ്തിറങ്ങുന്ന വിഷപ്പുകപടലങ്ങളും, ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും അതിനോടനുബന്ധമായ മഞ്ഞുരുകലും വെള്ളപ്പൊക്കഭീഷണിയും വരള്‍ച്ചയും ജൈവവൈവിധ്യശോഷണവും ഏതൊരു സമൂഹത്തിനും കനത്ത വെല്ലുവിളിയാണ് എന്നോര്‍മിച്ച് നമ്മുടെ ഓരോ ചുവടുകളിലും ഒരു കാര്‍ബണ്‍ ഫുട്ട് പ്രിന്റ് അടയാളപ്പെടുത്തേണ്ട സമയമായി.
    ലേഖനം അവസാനിപ്പിക്കുമ്പോള്‍ പ്രത്യാശയുടേതായ ചില ഇടപെടലുകളും കാണേണ്ടതായിട്ടുണ്ട്. അന്താരാഷ്ട്രകടല്‍പ്രദേശങ്ങള്‍ സംരക്ഷിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ യുഎന്‍ ഹൈ സീസ് കരാര്‍, 2030 ഓടെ ഭൂമിയുടെ 30% കരയും 30% സമുദ്രപ്രദേശങ്ങളും സംരക്ഷിക്കാനുള്ള 30 ഃ 30 ബയോഡൈവേഴ്‌സിറ്റി പദ്ധതി, പല രാജ്യങ്ങളിലും പര്‍വതങ്ങള്‍ക്കും തിരമാലകള്‍ക്കും തിമിംഗലങ്ങള്‍ക്കും ഡോള്‍ഫിനുകള്‍ക്കും നല്‍കുന്ന നിയമപരമായ വ്യക്തിത്വം അംഗീകരിക്കല്‍, 2030 ഓടെ 5 ദശലക്ഷം മെട്രിക് ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‌മെന്റിന്റെ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, 2025 - 26 വര്‍ഷക്കാലം വായുമലിനീകരണം 40% കുറയ്ക്കാന്‍ ഇന്ത്യയിലെ 130 നഗരങ്ങളില്‍ നടപ്പാക്കുന്ന നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം തുടങ്ങി ലോകമെമ്പാടും പരിസ്ഥിതിസൗഹൃദത്തിലേക്ക് എത്തുന്നതിനുള്ള നിരവധി പ്രോഗ്രാമുകള്‍ നടക്കുന്നുണ്ട് എന്ന കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. ചുരുക്കത്തില്‍ ഈ പരിസ്ഥിതിദിനത്തിലെങ്കിലും വികസനത്തിന് ഒരു പുതിയ സൂചിക നാം എഴുതിച്ചേര്‍ക്കേണ്ടതുണ്ട്. ജീവന്റെ അടിസ്ഥാനഘടകങ്ങളായ ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും കഴിക്കുന്ന ഭക്ഷണവും മലിനമാക്കാത്ത ഏതൊരു പ്രവൃത്തിയും വികസനം എന്നും, മലിനമാക്കുന്ന ഏതൊരു ഇടപെടലുകളും അവികസിതം എന്നും പറയാനുള്ള ഒരു സത്യസന്ധത നമുക്കുണ്ടാകട്ടെ. മലിനമാകാതെ നമുക്കു ചുറ്റുമുള്ള ജലാശയങ്ങളും, തരിശാകാതെ നമുക്കു ചുറ്റുമുള്ള കൃഷിയിടങ്ങളും നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളാണ് എന്നു തിരിച്ചറിയണം. ഈ പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നാം നടുമ്പോള്‍ ഒരു തണല്‍ മാത്രമല്ല നടുന്നത് എന്ന ഓര്‍മ്മയുണ്ടാകണം. നമുക്കുചുറ്റും കുളിരും മഴയും പുഴയും, അന്നവും ആടയും ഔഷധവും, ജീവനും ജീവിതവും ഒക്കെയായി നാം മാറുകയാണ്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)