•  12 Jun 2025
  •  ദീപം 58
  •  നാളം 14
ലേഖനം

വിപ്ലവഭീകരതയെ ശമിപ്പിച്ചവര്‍

ഫ്രഞ്ചുവിപ്ലവകാലത്തു രക്തസാക്ഷിത്വം വരിച്ച പതിനാറു കന്യാസ്ത്രീകളെ, പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ 2024 ഡിസംബര്‍ 18-ാം തീയതി വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ലേഖനം

 

പുതിയ മദര്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ ആഗസ്തീനോസിന്റെ സിസ്റ്റര്‍ മേരി തന്റെ വാക്കുകള്‍ പൂര്‍ത്തിയാക്കിയശേഷം അസിസ്റ്റന്റ് മദറിനോട് തന്റെ ആമുഖവചസ്സുകള്‍ക്ക് ഉപസംഹാരമായി സംസാരിക്കുവാന്‍ ആവശ്യപ്പെട്ടു.
''പ്രിയ സഹോദരിമാരേ, 
ബഹുമാനപ്പെട്ട മദര്‍ പ്രാര്‍ഥനയുടെ പ്രാധാന്യത്തെപ്പറ്റിപ്പറഞ്ഞു. അനുസരണവും അതുപോലെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് നമുക്ക് പുതിയ മദറിനെ പൂര്‍ണമായും അനുസരിക്കാം.'' ഇപ്രകാരമാണ് അസിസ്റ്റന്റ് മദര്‍ കൂട്ടിച്ചേര്‍ത്തു പറഞ്ഞത്.
ഈ കഥയിലെ പ്രധാനകഥാപാത്രമായ ബ്ലാന്‍ഷിന് തലമുണ്ട് കൊടുക്കുന്ന കാര്യത്തില്‍ അസിസ്റ്റന്റ് മദര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും മരണമടഞ്ഞ മദറിന്റെ ഇംഗിതമായിരുന്നതുകൊണ്ട് ബ്ലാന്‍ഷിന് തലമുണ്ട് നല്കാനും മരണവേദന അനുഭവിച്ച കര്‍ത്താവിന്റെ സിസ്റ്റര്‍ ബ്ലാന്‍ഷ് എന്ന പേരു സ്വീകരിക്കാനും പുതിയ മദര്‍ അനുവദിച്ചു. 
1784 ജൂലൈ 14-ാം തീയതി ആരംഭം കുറിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ അലയടികള്‍ കംപിയേഞ്ഞ് എന്ന പട്ടണത്തിലുമെത്തി. മുനിസിപ്പല്‍ അധികാരികള്‍ കാര്‍മല്‍മഠത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുകയും സന്ന്യാസവ്രതങ്ങള്‍ എടുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
ബ്ലാന്‍ഷിന്റെ സഹോദരന്‍ മഠത്തില്‍വന്ന് തന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നുണ്ട്. മഠംവിട്ടുപോകുവാന്‍ ഒരുക്കമല്ലെന്ന് അവള്‍ തീര്‍ത്തുപറഞ്ഞു. 
വിപ്ലവം പുരോഗമിക്കുന്നതനുസരിച്ച് സഭയ്‌ക്കെതിരേയുള്ള നടപടികള്‍ വര്‍ധിച്ചുവന്നു. ബ്ലാന്‍ഷിനെപ്പോലുള്ളവരെ സ്വതന്ത്രരാക്കുവാനായി എന്നു പറഞ്ഞുകൊണ്ട് മഠങ്ങളെല്ലാം നിര്‍ത്തലാക്കുകയും അംഗങ്ങള്‍ സന്ന്യസ്തവസ്ത്രങ്ങള്‍ ധരിക്കുന്നതും ഒന്നിച്ചുതാമസ്സിക്കുന്നതും കര്‍ശനമായി നിരോധിക്കുകയു ചെയ്തു. നല്ലവരായ ചില നാട്ടുകാര്‍ അവര്‍ക്കു പഴയ വസ്ത്രങ്ങള്‍ നല്കുകയും പല വീടുകളിലായി അവരെ പാര്‍പ്പിക്കുകയും ചെയ്തു.
മഠത്തില്‍നിന്നു പുറത്താക്കപ്പെടുന്നതിനുമുമ്പ് അസിസ്റ്റന്റ് മദറിന്റെ നിര്‍ദേശപ്രകാരം ഓരോരുത്തരും ഫ്രാന്‍സില്‍ സമാധാനമുണ്ടാകുവാനും കത്തോലിക്കാസഭയ്ക്കതിരേയുള്ള അതിക്രമങ്ങള്‍ അവസാനിക്കുവാനുമായി തന്റെ ജീവിതം ഹോമബലിയായി അര്‍പ്പിക്കുന്നു എന്ന് പ്രതിജ്ഞയെടുക്കുകയും തുടര്‍ന്ന് ഓരോ ദിവസവും അത് ആവര്‍ത്തിച്ചു ചൊല്ലുകയും ചെയ്തുപോന്നു.
ഫ്രഞ്ചുവിപ്ലവം
മനുഷ്യാവകാശപ്രഖ്യാപനത്തോടുകൂടിയാണ് ആരംഭിച്ചതെങ്കിലും ഫ്രഞ്ചുവിപ്ലവവും മനുഷ്യാവകാശലംഘനങ്ങളുടെയും കൂട്ടക്കൊലയുടെയും കേളീരംഗമായി മാറി. ദിവസംപ്രതി വിപ്ലവത്തിനു വിരോധികള്‍ എന്ന് കുറ്റംവിധിച്ച് പൊതുസ്ഥലത്ത് ഗില്ലറ്റിന്‍ എന്ന യന്ത്രം സ്ഥാപിച്ച് ശിരച്ഛേദം നടത്തിയിരുന്നു. നാഷണല്‍ അസംബ്ലി സ്ഥിരമായി സമ്മേളിച്ച് നിയമങ്ങള്‍ പാസ്സാക്കിക്കൊണ്ടിരുന്നു. പതിനേഴായിരം പേരെങ്കിലും 'വിചാരണ' ചെയ്യപ്പട്ടശേഷം ഗില്ലറ്റിനില്‍ കഴുത്തറക്കപ്പട്ടു. ആകെ അമ്പതിനായിരം പേരെങ്കിലും ജീവന്‍ വെടിഞ്ഞു എന്നാണു കണക്കാക്കപ്പെടുന്നത്. മഹത്ത്വവത്കരിക്കപ്പെട്ട ഒരു ചരിത്രമാണ് ഫ്രഞ്ചുവിപ്ലവത്തെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിഭീകരമായ സംഭവങ്ങളാണ് വിപ്ലവത്തിന്റെ പേരില്‍ അരങ്ങേറിയത് എന്ന് ആധുനികപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സൈമണ്‍ ഷാമാ എന്ന അമേരിക്കന്‍ ചരിത്രകാരന്‍ 2004 ല്‍ പ്രസിദ്ധീകരിച്ച 'ഫ്രഞ്ചുവിപ്ലവത്തിന്റെ ഒരു ക്രോണിക്കിള്‍' എന്ന ഗ്രന്ഥം ഒരുദാഹരണമാണ്. 1793 ജനുവരി 21-ാം ലൂയി പതിനാറാമന്‍ രാജാവും 1793 ഒക്‌ടോബര്‍ പതിനാറിന് മരീ അന്തോണിയേറ്റ് രാജ്ഞിയും പൊതുമൈതാനത്തുവച്ച് ആരവങ്ങളുടെയും കൂക്കുവിളികളുടെയും നടുവില്‍ ശിരച്ഛേദം ചെയ്യപ്പെട്ടു. തുടര്‍ന്ന് വിപ്ലവത്തിനു നേതൃത്വം കൊടുത്തവരും തമ്മില്‍ത്തമ്മില്‍ കലഹിച്ചു വധിക്കപ്പെടുകയുണ്ടായി.
രക്തസാക്ഷികള്‍
കംപിയേഞ്ഞില്‍ പല സ്ഥലങ്ങളിലായി താമസിച്ചിരുന്ന സന്ന്യാസിനികള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ട്  അറസ്റ്റുചെയ്യപ്പെടുകയും വിചാരണയ്ക്കായി അവരെ പാരീസിലേക്കു കൊണ്ടുവരികയും ചെയ്തു. 1794 ജൂലൈ പതിനേഴിനാണ് വിചാരണ നടന്നത്. അന്നുതന്നെ അവരെ വധിക്കുവാന്‍ വിധിപറയുകയും ചെയ്തു. ഈ അറസ്റ്റ് നടക്കുമ്പോഴും വിചാരണയുടെ സമയത്തും ബ്ലാന്‍ഷ് ദ ല ഫോര്‍സ് അവരോടൊപ്പം ഇല്ലായിരുന്നു. സിസ്റ്റര്‍ കൊണ്‍സ്താന്‍സ് മറ്റുള്ളവരോടു പറഞ്ഞിരുന്നു: ''അവള്‍ എവിടെനിന്നെങ്കിലും വരും.'' ബ്ലാന്‍ഷ് തന്റെ പിതാവിന്റെ പക്കല്‍ അഭയം പ്രാപിച്ചിരുന്നു.
ജോര്‍ജ് ബര്‍ണാനോസിന്റെ തിരക്കഥ അനുസരിച്ച് എടുത്ത ചലച്ചിത്രങ്ങളിലും സംഗീതനാടകത്തിലും ഏറ്റവും ഹൃദയസ്പൃക്കായ രംഗം ഈ സന്ന്യാസിനികളെ ജയിലില്‍നിന്നു കൊലക്കളത്തിലേക്കു കുതിരവണ്ടിയില്‍ കൊണ്ടുപോകുന്നതും ഓരോരുത്തരായി പടികള്‍ കയറിച്ചെന്ന് മരണം വരിക്കുന്നതുമാണ്. 
തുറന്ന കുതിരവണ്ടിയില്‍ ഈ പതിനാറുപേരും സന്ന്യാസവസ്ത്രങ്ങളണിഞ്ഞ് ലത്തീന്‍ഭാഷയില്‍ ഉച്ചസ്വരത്തില്‍ കീര്‍ത്തനങ്ങളാലപിച്ചുകൊണ്ട് കടന്നുപോയപ്പോള്‍ വഴിയരികില്‍ തടിച്ചുകൂടിയ ജനങ്ങള്‍ നിശ്ശബ്ദരായി അദ്ഭുതത്തോടെ നോക്കിനിന്നു. ഒളിവില്‍ പോയിരുന്ന അവരുടെ ചാപ്‌ളൈന്‍ അവര്‍ക്കു മറ്റാരും കാണാതെ ആശീര്‍വാദം നല്കുന്നുണ്ട്. ഗില്ലറ്റില്‍ സ്ഥാപിച്ചിരുന്ന മൈതാനിയിലും ആളുകള്‍ സ്തബ്ധരായി നോക്കിനിന്നു. സന്ന്യാസിനികള്‍ ഒന്നുചേര്‍ന്നു പാടിയിരുന്ന കീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. ഓരോരുത്തരായി പാടിക്കൊണ്ടുതന്നെ കഴുത്തു വച്ചുകൊടുത്തു. അവസാനം സിസ്റ്റര്‍ കൊണ്‍സ്താസ് പാടിക്കൊണ്ട് പടികള്‍ കയറുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഉറച്ചസ്വരത്തില്‍ ഒപ്പം പാടിക്കൊണ്ട് ധൈര്യസമേതം ബ്ലാന്‍ഷ് മുന്നോട്ടു വന്നു. ഏറ്റവും അവസാനത്തവളായി അവളും  ഗില്ലറ്റിനില്‍ കഴുത്തുവച്ചുകൊടുത്തു. തൂക്കുമരത്തട്ടില്‍ അവസാനത്തവള്‍! 
ബര്‍ണനോസ് എന്ന കലാകാരന്‍ ഈ വിവരണത്തില്‍ കുറെ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. എങ്കിലും ഈ പതിനാറു രക്തസാക്ഷികള്‍ മരണം വരിക്കുന്ന രംഗം മറ്റു ചരിത്രരേഖകളെയും സാക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി വില്യം ബുഷ് എന്ന ചരിത്രകാരന്‍ രചിച്ച ഒരു ഗ്രന്ഥമുണ്ട്. ഠീ ഝൗലഹഹ വേല ഠലൃൃീൃ (ഭീകരതയെ ശമിപ്പിക്കുവാന്‍) എന്നാണ് 2015 ല്‍ പ്രസിദ്ധീകരിച്ച പ്രസ്തുത ഗ്രന്ഥത്തിന്റെ പേര്.
ഗില്ലറ്റില്‍ കഴുത്തറക്കപ്പെട്ടവരെ രാജസിംഹാസനത്തിന്റെ മൈതാനത്തിനു തൊട്ടുപിന്നിലുള്ള പിക്പ്യൂസ് സിമിത്തേരിയിലാണ് മറവു ചെയ്തത്. 16 പേരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു ഫലകം അവിടെ സ്ഥാപിച്ചിട്ടുണ്ട്. 
ഇവരുടെ രക്തസാക്ഷിത്വത്തിന്റെ കൃത്യം പത്താംദിവസം, മാക്‌സ് മില്യന്‍ റൊബ്‌സ്പിയറുടെ കൂട്ടാളികളും ഗില്ലറ്റിന്‍യന്ത്രത്തിന് ഇരകളായതോടെ വിപ്ലവം അവസാനിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)