ഇസ്രയേലും ഹമാസും തമ്മില്‍ ഈ വര്‍ഷം ജനുവരി 19-ാം തീയതി ധാരണയിലെത്തിയ വെടിനിര്‍ത്തല്‍കരാര്‍ രണ്ടുമാസംപോലും പൂര്‍ത്തിയാക്കാതെ ലംഘിക്കപ്പെട്ടത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതേയുള്ളൂ. 19 മാസംമുമ്പ് 2023 ഒക്‌ടോബര്‍ 7-ാം തീയതി ഹമാസ് പോരാളികള്‍ ബന്ദികളാക്കിയ 251 പേരില്‍ അവശേഷിക്കുന്ന ബന്ദികളെക്കൂടി വിട്ടയയ്ക്കാമെന്ന വാഗ്ദാനം ഹമാസ് നേതൃത്വം ലംഘിച്ചതാണ് വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്മാറാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. ഹമാസ് തീവ്രവാദികള്‍ വീണ്ടും സംഘടിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലും പിന്മാറ്റത്തിനു പിന്നിലുണ്ട്.
ദുരിതപര്‍വം
വെള്ളവും ഭക്ഷണവും മരുന്നും മറ്റത്യാവശ്യസൗകര്യങ്ങളും നിഷേധിക്കപ്പെട്ട് താത്കാലികകൂടാരങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട 22 ലക്ഷത്തിലധികം ജനങ്ങളുടെ ദുരിതം വിവരണാതീതമാണ്. 23 ലക്ഷം ജനങ്ങളുണ്ടായിരുന്ന ഗാസാമുനമ്പിലെ 52,000 ലധികം പേര്‍ ഇസ്രയേലിന്റെ കരയാക്രമണങ്ങളിലും മിസൈലാക്രമണങ്ങളിലും മരണപ്പെട്ടുകഴിഞ്ഞു. അവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന യാഥാര്‍ഥ്യം ലോകമനഃസാക്ഷിയെ വേദനിപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍, ഒരു ഡോക്ടറുടെ ഒമ്പതു മക്കളും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. വീടുകളും പാര്‍പ്പിടസമുച്ചയങ്ങളും മാത്രമല്ല, ആശുപത്രികളും തകര്‍ക്കപ്പെട്ടത് ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. 36 ആശുപത്രികളുണ്ടായിരുന്നതില്‍ 20 എണ്ണവും പൂര്‍ണമായി നശിപ്പിക്കപ്പെട്ടുവെന്നും ബാക്കിയുള്ള 16 എണ്ണത്തിനു ഭാഗികമായിമാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുള്ളൂ എന്നുമാണ് വാര്‍ത്ത. പരുക്കേറ്റ് ആശുപത്രികളിലെത്തുന്ന ആയിരങ്ങളെ ചികിത്സിക്കാന്‍ ഡോക്ടമാരില്ല, ജീവനക്കാരില്ല, ഉപകരണങ്ങളില്ല, മരുന്നുപോലും കിട്ടാതെ ജനം കഷ്ടപ്പെടുകയാണ്. പതിനായിരങ്ങളുടെ പട്ടിണിമരണവും സംഭവിച്ചേക്കാമെന്നാണു പ്രവചനം. 100 മുതല്‍ 200 വരെ ട്രക്കു ലോഡ് ഭക്ഷണം ഒരു ദിവസം ആവശ്യമുള്ളപ്പോള്‍ അതിന്റെ പകുതിപോലും എത്തുന്നില്ലെന്നും പറയപ്പെടുന്നു. ഇസ്രയേലിന്റെ കര്‍ശനമായ ഉപരോധംമൂലം അഭയാര്‍ഥിക്യാമ്പുകളിലേക്ക് അടുക്കാന്‍കഴിയാതെ നൂറുകണക്കിന് ട്രക്കുകള്‍ ഈജിപ്തിന്റെ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയാണ്.
ഐക്യരാഷ്ട്രസംഘടനയും, 27 അംഗയൂറോപ്യന്‍ യൂണിയനും 22 രാജ്യങ്ങള്‍ അംഗങ്ങളായുള്ള അറബ്‌ലീഗുമടക്കമുള്ള അന്താരാഷ്ട്രസംഘടനകള്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചെങ്കിലും പിന്നോട്ടുപോകാന്‍ ബെഞ്ചമിന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കാനഡയുടെയും രാഷ്ട്രത്തലവന്മാര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയോടും തണുത്ത പ്രതികരണമാണുണ്ടായത്. അതിനിടെ 'ഗിദെയോന്‍ ചാരിയറ്റ്‌സ്' എന്ന പുതിയൊരാക്രമണപദ്ധതിക്കുകൂടി ഇസ്രയേല്‍മന്ത്രിസഭ അംഗീകാരം നല്‍കിയതായി നെതന്യാഹു വെളിപ്പെടുത്തുകയും ചെയ്തു. പുരാതന ഇസ്രയേലിലെ ധീരനായ ഒരു പോരാളിയായിരുന്ന ഗിദെയോന്റെ പേരാണ് പുതിയ മുന്നേറ്റത്തിനു നല്‍കിയിരിക്കുന്നത്. 10,000 ലധികം വരുന്ന മിദിയാന്‍ സൈന്യത്തെ 300 പേര്‍ മാത്രമുള്ള പടയാളികളുമായി നേരിട്ടു തോല്‍പ്പിച്ചോടിച്ച ഗിദെയോന്റെ വിജയചരിത്രം പഴയനിയമഗ്രന്ഥത്തില്‍ ന്യായാധിപന്മാരുടെ പുസ്തകത്തിലെ 6, 7, 8 അധ്യായങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ത്താവായ ദൈവത്തിന്റെ അനുഗ്രഹം ഗിദെയോനോടൊപ്പമുണ്ടായിരുന്നു.
വടക്കന്‍ഗാസയിലുള്ള മുഴുവനാളുകളെയും തെക്കന്‍ഗാസയിലേക്കു തുരത്തിയോടിക്കാനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. മുഴുവന്‍ ജനങ്ങളെയും ഒഴിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കാമെന്നുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം നെതന്യാഹുവിനെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു നിരീക്ഷിക്കുന്നവരുണ്ട്. ഹമാസിനെ പൂര്‍ണമായി ഉന്മൂലനം ചെയ്യുംവരെ സൈനികനടപടി തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. തീവ്രവാദികള്‍ ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുള്ള തുരങ്കശൃംഖലകളെല്ലാം ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും മിസൈലുകളുമയച്ച് തകര്‍ക്കുമെന്നും അവശേഷിക്കുന്ന ബന്ദികളെയെല്ലാം മോചിപ്പിക്കുമെന്നും നെതന്യാഹു അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 148 പേരെ മാത്രമാണ് വിവിധ ഘട്ടങ്ങളിലായി വിട്ടയച്ചത്. ഏറ്റവുമൊടുവില്‍, ഈദന്‍ അലക്‌സാണ്ടറെന്ന അമേരിക്കന്‍-ഇസ്രയേല്‍ ഇരട്ടപൗരത്വമുള്ള ബന്ദിയെയും ട്രംപിന്റെ ഇടപെടലിലൂടെ മോചിപ്പിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ള 102 പേരില്‍ മരിച്ചുവെന്നു കരുതപ്പെടുന്ന 44 ബന്ദികളെ ഒഴിവാക്കിയാല്‍ 58 പേര്‍ ഇപ്പോഴും ഹമാസിന്റെ ഒളിത്താവളങ്ങളിലെവിടെയോ ഉണ്ടെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍. ഹമാസിന്റെയോ പലസ്തീനികളുടെയോ തുടര്‍ഭരണം ഗാസയിലുണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയും നെതന്യാഹുവിനുണ്ട്.
പലസ്തീന്‍ അനുഭാവികളായ അറബുരാജ്യങ്ങളുടെ മൗനവും അര്‍ഥഗര്‍ഭമായേ കാണാനാവൂ. ഗാസയില്‍നിന്ന് ഒഴിപ്പിക്കുന്ന ജനങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന ഈജിപ്തും സൗദിഅറേബ്യയും ഉള്‍പ്പെടെയുള്ള അറബുരാജ്യങ്ങള്‍ നിരാകരിച്ചതും ശ്രദ്ധിക്കപ്പെട്ടു. ഗാസയിലെ ജനങ്ങളെ മറ്റിടങ്ങളിലേക്കു മാറ്റാതെ വെസ്റ്റു ബാങ്കിനോടു ചേര്‍ന്നുള്ള കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ രാഷ്ട്രം രൂപീകരിക്കുകമാത്രമാണ് ശാശ്വതപരിഹാരമെന്ന അവരുടെ നിലപാടിന് സ്വീകാര്യത ഏറുന്നുമുണ്ട്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഏതാനും അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി 2020 സെപ്റ്റംബര്‍ 15 ന് ഒപ്പിട്ട 'എബ്രാഹം കരാറി'ല്‍ വിള്ളല്‍ വീഴാതിരിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മധ്യപൂര്‍വദേശരാജ്യങ്ങളുടെയിടയില്‍ പരസ്പരധാരണയും സഹവര്‍ത്തിത്വവും ഊട്ടിവളര്‍ത്തുകവഴി മേഖലയില്‍ ശാശ്വതമായ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചു രൂപംകൊടുത്ത എബ്രാഹം ഉടമ്പടിയില്‍ ആദ്യം ഒപ്പിട്ട അറബുരാജ്യങ്ങള്‍ യു എ ഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ എന്നിവയാണ്. 1978 സെപ്റ്റംബര്‍ 17-ാം തീയതിയിലെ ക്യാംപ് ഡേവിഡ് ഉടമ്പടിയിലൂടെ ഈജിപ്തും, 1994 ഒക്‌ടോബര്‍ 26-ാം തീയതിയിലെ ഉടമ്പടിയിലൂടെ ജോര്‍ദാനും ഇസ്രയേലുമായി സമാധാനകരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, സൗദിഅറേബ്യയുള്‍പ്പെടെയുള്ള ഭൂരിഭാഗം അറബുരാജ്യങ്ങളും ഇസ്രയേലുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ വിമുഖരായി മാറിനില്ക്കുകയാണ്.
സമാനതകളില്ലാത്ത വംശഹത്യ
ഒന്നാംലോകയുദ്ധകാലത്തെ അര്‍മേനിയന്‍ വംശഹത്യയെയും (1915-16), രണ്ടാം ലോകയുദ്ധകാലത്തെ ഹോളോകോസ്റ്റിനെയും (1941-45) അതിശയിപ്പിക്കുംവിധമുള്ള ഏറ്റവും വലിയ വംശഹത്യകളിലൊന്നായി ഗാസയിലെ കൂട്ടക്കുരുതി മാറുമോയെന്നു ലോകരാജ്യങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്. വെടിവച്ചുകൊന്നും വാഗണുകളില്‍ കുത്തിനിറച്ചു ശ്വാസംമുട്ടിച്ചും, വിഷവാതകം നിറച്ച മുറികളില്‍ പൂട്ടിയിട്ടും 60 ലക്ഷം യഹൂദരെ കൂട്ടക്കൊല ചെയ്ത് ഹിറ്റ്‌ലര്‍ നടത്തിയ വംശഹത്യയും, 12 ലക്ഷത്തോളം അര്‍മേനിയന്‍ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്ത് ഒട്ടോമന്‍ ഏകാധിപതികള്‍ നടത്തിയ നരവേട്ടയും ചരിത്രത്തിലെ കറുത്ത ഏടുകളാണ്.
ലേഖനം
ഗാസയില്‍ നടക്കുന്നത് വംശഹത്യയോ?
