•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് മെത്രാനായി അഭിഷിക്തനായി

     ചങ്ങനാശ്ശേരി: ഭക്തിനിര്‍ഭരവും അനുഗ്രഹധന്യവുമായ നിമിഷത്തില്‍ നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് മെത്രാനായി അഭിഷിക്തനായി. നവംബര്‍ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിദേശത്തുനിന്നും ഇന്ത്യയില്‍നിന്നുമുള്ള മെത്രാന്മാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിധ്യത്തിലായിരുന്നു മെത്രാഭിഷേകച്ചടങ്ങുകള്‍. 
    സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാഭിഷേകച്ചടങ്ങില്‍ മുഖ്യകാര്‍മികനായി.വത്തിക്കാന്‍ സെക്രട്ടേറിയേറ്റ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എസ്ഗാര്‍ പേഞ്ഞപാര്‍റ, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി. 
   നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും മറ്റു മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും പാരിഷ്ഹാളില്‍നിന്നു തിരുവസ്ത്രങ്ങളണിഞ്ഞ് കൊച്ചുപള്ളിയില്‍ എത്തി പ്രാര്‍ഥിച്ച് പന്തലിലൂടെ പ്രദക്ഷിണമായി പ്രധാന കവാടത്തിലൂടെ പള്ളിയില്‍ പ്രവേശിച്ചു. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. 
    മദ്ബഹയ്ക്കു സമീപം പ്രത്യേക പീഠത്തില്‍ സ്ഥാപിച്ചിരുന്ന മാര്‍ത്തോമ്മാശ്ലീഹായുടെ തിരുശ്ശേഷിപ്പില്‍ നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് വന്ദനം അര്‍പ്പിച്ചതോടെയാണ് ശുശ്രൂഷകള്‍ക്കു തുടക്കമായത്. മെത്രാഭിഷേകച്ചടങ്ങുകള്‍ക്കു ശേഷം മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
    ഇന്ത്യയുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലെയോ പോള്‍ദോ ജിറേല്ലി മുഖ്യസന്ദേശം നല്‍കി. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, മാര്‍ കൂവക്കാട്ടിന്റെ മാതൃസഹോദരനും ചെത്തിപ്പുഴ തിരുഹൃദയാശ്രമം പ്രിയോറും വികാരിയുമായ ഫാ. ഡോ. തോമസ് കല്ലുകളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ ജോര്‍ജ് കൂവക്കാട്ട് മറുപടിപ്രസംഗം നടത്തി.
    നിയുക്ത കര്‍ദിനാള്‍ ലിത്വാനിയ സ്വദേശി ആര്‍ച്ചുബിഷപ് ഡോ. റൊളാന്തസ് മാക്‌റിക്കസ് ഉള്‍പ്പെടെ വിദേശത്തുനിന്നും ഭാരതത്തില്‍നിന്നുമായി മുപ്പതോളം മെത്രാന്മാരും നൂറുകണക്കിനു വൈദികരും സന്ന്യസ്തതരും അല്മായ പ്രതിനിധികളും ചടങ്ങില്‍ സാക്ഷികളായി. മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളായ ജേക്കബും ലീലാമ്മയും വല്യമ്മ ശോശാമ്മയും മറ്റു കുടുംബാംഗങ്ങളും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
   ഡിസംബര്‍ എട്ടിന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം നടക്കും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)