•  12 Jun 2025
  •  ദീപം 58
  •  നാളം 14
പ്രാദേശികം

കേരളത്തെ മദ്യഭ്രാന്താലയമാക്കരുത് : കെ.സി.ബി.സി. മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്

കൊച്ചി: സര്‍ക്കാരിന്റെ  വിനാശകരമായ മദ്യനയത്തെ കേരള കത്തോലിക്കാസഭയും പൊതുസമൂഹവും നഖശിഖാന്തം എതിര്‍ക്കുന്നുവെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്. അത്യന്തം വിനാശകരമായ മദ്യനയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം.
വകതിരിവും വിവേചനവുമില്ലാത്ത ഒരു സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിത്. മദ്യാസക്തിയിലേക്കു ജനത്തെ തള്ളിവിടുന്ന ഈ സംസ്‌കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ പേരു വിളിക്കാന്‍ കഴിയും? വീടുകളും തൊഴിലിടങ്ങളും മദ്യശാലകളായാല്‍ ഈ നാടെങ്ങനെ രക്ഷപ്പെടും? സുബോധം നഷ്ടപ്പെട്ടവരെക്കൊണ്ടു സൃഷ്‌ക്കേണ്ട ഒന്നാണോ കേരളത്തിന്റെ നവോത്ഥാനം?
സംസ്ഥാനം നിക്ഷേപസൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുക എന്നതു ബാലിശമായ ചിന്താഗതിയാണ്. മൂല്യബോധമുള്ള ഒരു വ്യക്തിക്കും ഈ ആശയത്തെ സാധൂകരിക്കാനാവില്ല. പഴവര്‍ഗങ്ങളില്‍നിന്നുള്ള മദ്യോത്പാദനം സാവകാശം വിഷം കുത്തിവയ്ക്കുന്ന കുത്സിതോപായമാണ്. സ്ത്രീകളെയായിരിക്കും ഇത്തരം വീര്യംകുറഞ്ഞ മദ്യം ദുരന്തമായി ബാധിക്കുക. മദ്യവും ലഹരിയും മൂലം കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങളും അവ ഉണ്ടാക്കുന്ന ദുരന്തങ്ങളും കാണാന്‍ സര്‍ക്കാരിനു കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. മദ്യലോബികളുടെ പ്രീണനത്തിനു വഴിപ്പെട്ട് കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്. പിടിച്ചെടുക്കുന്ന ലഹരിസാധനങ്ങള്‍ എവിടെയാണെന്നതിന് ജുഡീഷ്യല്‍ അന്വേഷണവും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആവശ്യമായ കൂടിയാലോചനകള്‍ നടത്തി കേരളസര്‍ക്കാരിന്റെ മദ്യനയത്തില്‍ സമൂലമാറ്റം ഉണ്ടാക്കണമെന്ന് കേരളകത്തോലിക്കാസഭയിലെ 32 രൂപതകളും സുമനസ്സുകളും ഐകകണ്‌ഠ്യേന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വ്യാപകമായ പ്രതിഷേധം ഈ വിഷയത്തില്‍ ഉണ്ടാകുമെന്നും മാര്‍ തെയഡോഷ്യസ് പറഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)