''തോറാന'' എന്നു ഗ്രാമ്യഭാഷയില്‍ വിളിക്കുന്ന ദുക്‌റാനത്തിരുനാള്‍ ഓര്‍മയുടെ ദിവസമാണ്. ഭാരതത്തിന്റെ അപ്പസ്‌തോലനും പിതാവുമായ മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മദിനം. മാര്‍ത്തോമാ നസ്രാണികളായ നമുക്ക് ദുക്‌റാന (ഓര്‍മ്മ) പിതൃദിനവും സഭാദിനവുമാണ്. തോമാശ്ലീഹാ പകര്‍ന്നു നല്കിയ വിശ്വാസചൈതന്യത്തില്‍ ജീവിക്കുന്ന സഭാമക്കള്‍ക്ക് ദുക്‌റാനത്തിരുനാള്‍ വിശ്വാസപ്രഖ്യാപനത്തിന്റെ ദിനംകൂടിയാണ്.
എല്ലാ തിരുനാളുകളും ''ഓര്‍മ്മ''ദിനങ്ങളാണ്, ദുക്‌റാനയാണ്. എന്നാല്‍, മാര്‍ത്തോമാനസ്രാണികള്‍ക്കിടയില്‍ വിശ്വാസത്തില്‍ തങ്ങള്‍ക്കു പിതാവും ശ്രേഷ്ഠമാതൃകയുമായ മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വദിനത്തെ (ജൂലൈ 3) ഓര്‍മ്മ എന്നര്‍ഥം വരുന്ന ദുക്‌റാന എന്ന പൊതുനാമം നല്കി ആഘോഷിക്കാന്‍ കാരണം ഈ വിശുദ്ധനെക്കുറിച്ചുള്ള ശ്രേഷ്ഠമായ ഓര്‍മകളാണ്.
മാര്‍ത്തോമാശ്ലീഹായെക്കുറിച്ചുള്ള മനോഹരമായ മൂന്ന് ഓര്‍മ്മകള്‍ വിശുദ്ധഗ്രന്ഥത്തില്‍ യോഹന്നാന്‍സുവിശേഷകന്‍ കുറിച്ചുവച്ചിട്ടുണ്ട്. ആ ഓര്‍മ്മക്കുറിപ്പുകള്‍ തോമാശ്ലാഹായുടെ വ്യക്തിത്വത്തെയും, ജീവിതനിലപാടുകളെയും, ശൈലിയെയും വരച്ചുകാട്ടുന്നവയാണ്. മാര്‍ത്തോമാ ആധ്യാത്മികതയുടെ വിവരണവും അദ്ദേഹത്തിന്റെ ആത്മീയവഴിയുടെ പ്രകാശനവുമാണ് ഈ വചനഭാഗങ്ങള്‍ (യോഹ. 11:1-16; 14:1-14; 20: 24-29).
കൂടെ ചരിക്കാനാഗ്രഹിക്കുന്ന തോമാശ്ലീഹാ: ദൈവം സഹായിക്കുന്നവന്‍ (he whom God helps) എന്ന് പേരിനര്‍ത്ഥമുള്ള ലാസറിന്റെ (എലെയാസര്‍) രോഗമരണവിവരണഭാഗത്തിന്റെ (യോഹ. 11:1-16) അവസാനം നമുക്ക് അവന്റെ (ലാസറിന്റെ) അടുത്തേക്കു പോകാം (11:!5) എന്ന് ഈശോ പറയുമ്പോള്‍, തന്റെ സഹശിഷ്യന്മാരോടു തോമാ പറയുന്നത് 'അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം' (11:16) എന്നാണ്. ഒരു വിളിപ്പാടകലെ മരണം പതിയിരിക്കുന്നുവെന്നു മനസ്സിലാക്കിയിട്ടും യാതൊരു ഭാവഭേദവും കൂടാതെതന്നെ വിളിച്ചവന്റെകൂടെ ഏതു പ്രതിസന്ധിയിലും ഒപ്പം സഞ്ചരിക്കാമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞവനാണ് തോമാ. 'മരിക്കുക, ഇല്ലാതായ്ത്തീരുക' (to die, to expire) എന്നര്‍ഥമുള്ള ഗ്രീക്ക്ഭാഷയിലെ അപ്പോത്‌നെസ്‌കോ (apothnesko) എന്ന വാക്ക് ഇവിടെ സൂചിപ്പിക്കുന്നത് ശാരീരികമായ മരണവും ഇല്ലാതാകലുമാണ്. ഈശോയ്ക്കുവേണ്ടി മരിക്കാനും, ഇല്ലാതായിത്തീരുവാനുമുള്ള ധീരതയാണ് തോമായുടെ വാക്കുകളില്‍ സ്ഫുരിക്കുന്നത്.
ഈശോയുടെ വാക്കുകളോട് ശിഷ്യന്മാരില്‍ ഒരുവന്‍മാത്രമാണ് പ്രത്യുത്തരിക്കുന്നത്. തനിമയുള്ളതും ഉറച്ചതുമായ നിലപാടിന്റെ സ്വരമാണിത്. യഹൂദര്‍ ഈശോയെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുന്നുവെന്നു കേള്‍ക്കുമ്പോള്‍(11:8) കല്ലേറു സ്വീകരിക്കാന്‍ താനും തയ്യാറാണെന്നു പറയുന്ന, അവിടുത്തേക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ ത്യാജ്യഗ്രാഹ്യശേഷി കൈമുതലാക്കിയവനായിരുന്നു നമ്മുടെ തോമാശ്ലീഹാ. അവനോടുകൂടെ (With Him) എന്നര്‍ഥം വരുന്ന മെത്ത് അവുത്തു(met autou) എന്ന തോമായുടെ പ്രയോഗം ഈശോയുടെകൂടെ യാത്ര ചെയ്യാനുള്ള അവന്റെ മനോഭാവത്തെയാണു പ്രതിഫലിപ്പിക്കുന്നത്. ഈശോ ഒരിക്കലും തനിക്കു നഷ്ടപ്പെടരുത് എന്ന് ആഗ്രഹിച്ചവനാണ് തോമാ. ഈശോയില്ലാതെ, അവിടുത്തെ കൂടാതെ, തനിക്കൊരു ജീവിതവും അസ്തിത്വവും ഇല്ലായെന്നുള്ള ബോധ്യത്തില്‍നിന്നുള്ള പ്രതികരണവുമാണിത്. തോമാശ്ലീഹാ പഠിപ്പിക്കുന്ന വലിയൊരു ആത്മീയസത്യമുണ്ട്: ഈശോയെ കൂടാതെ ജീവിക്കുന്നതിലും നല്ലത് അവിടുത്തോടൊപ്പം മരിക്കുന്നതാണ്.
ഒരു പ്രവാചകന്റെ ധീരതയോടെയാണ് തോമാ ഇവിടെ സംസാരിക്കുന്നത്. തന്റെകൂടെ വിളിക്കപ്പെട്ടവരിലാര്‍ക്കും ഈശോ നഷ്ടപ്പെടരുതെന്നുള്ള ഉറച്ചചിന്തയില്‍നിന്നുമാണ് എല്ലാവരോടുമായി തോമാ ഈ ആഹ്വാനം നടത്തുന്നത്. നമുക്കു പോകാം (let us go)എന്നര്‍ഥം വരുന്ന അഗോമെന്‍-(agomen) എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോ വിളിച്ച ശിഷ്യന്മാരെല്ലാവരും ഒന്നിച്ചുണ്ടായിരിക്കണം, അനുയാത്ര ചെയ്യണം accompany)എന്ന ധീരശബ്ദമായിരുന്നു തോമായുടേത്. പ്രതിസന്ധികളില്‍ ശിഷ്യഗണങ്ങളിലാരും നഷ്ടപ്പെടാന്‍ പാടില്ലായെന്ന നിര്‍ബന്ധബുദ്ധിയുടെ, സാഹോദര്യകാഴ്ചപ്പാടിന്റെ ആഹ്വാനമാണിത്. ശിഷ്യന്മാരുടെയിടയിലെ കൂട്ടായ്മയെ വളര്‍ത്തുന്ന, പരിപോഷിപ്പിക്കുന്ന ഐക്യത്തിന്റെ വക്താവാണ് തോമാ. മാര്‍ത്തോമ്മാശ്ലീഹായുടെ മക്കളാരും ചിതറിക്കപ്പെടാന്‍ പാടില്ല; മറിച്ച്, ഒരുമിച്ച് ഒരേ ലക്ഷ്യത്തിലേക്കു നീങ്ങേണ്ടവരാണെന്ന് തോമായുടെ ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
വക്രതയില്ലാത്ത ശുദ്ധമാനസനായ തോമാശ്ലീഹാ: അന്ത്യത്താഴത്തിന്റെ പൊതുപശ്ചാത്തലത്തില്‍ (യോഹ. 14:17) ഈശോ തന്റെ വേര്‍പാടിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ (യോഹ. 14: 1-14) തോമാ ചോദിക്കുന്ന ലളിതമായ ചോദ്യം അവന്റെ വ്യക്തിത്വത്തെ എടുത്തുകാണിക്കുന്നതാണ്:
''കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?'' (14:5). 'ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം' (14:3-4) എന്ന് ഈശോ പറഞ്ഞപ്പോഴുള്ള തോമായുടെ പ്രതികരണമാണിത്. കറയും കളങ്കവുമില്ലാത്ത, ശുദ്ധമനസ്‌കനായ തോമായില്‍നിന്നു നൈസര്‍ഗികമായി പുറപ്പെട്ട ഒരു ചോദ്യമാണിത്. ഇത് തോമായുടെ സ്വതഃസിദ്ധമായ ശൈലിയാണ് - വക്രതയില്ലാത്ത നേരേയുള്ള ചോദ്യം, വളച്ചുകെട്ടില്ലാത്ത നല്ല വടിവുള്ള ചോദ്യം.
ഈശോ പറഞ്ഞ പല കാര്യങ്ങളും ശിഷ്യന്മാര്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നില്ല. പലപ്പോഴും ഈശോയുടെ വാക്കുകളെ അവര്‍ തെറ്റിദ്ധരിച്ചിരുന്നു. കാരണം, വെളിവാക്കപ്പെടുന്ന മിശിഹാ രഹസ്യങ്ങള്‍ വാച്യാര്‍ത്ഥത്തില്‍ത്തന്നെ ശിഷ്യന്മാര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. വേര്‍പാടിന്റെ പശ്ചാത്തലത്തിലുള്ള ഈശോയുടെ വാക്കുകള്‍ ശിഷ്യമാരിലാര്‍ക്കും പൂര്‍ണമായും ഗ്രഹിക്കാന്‍ സാധിക്കാതെവന്നപ്പോഴാണ് നിഷ്‌കളങ്കനായ തോമാ ഈശോയോടു വിശദീകരണം ചോദിക്കാന്‍ മുതിര്‍ന്നത്.
ഫരിസേയന്റെ കുടിലതന്ത്രങ്ങളെക്കാളും, വാക്കില്‍ കുടുക്കാനുള്ള ചോദ്യങ്ങളെക്കാളും വ്യത്യസ്തമായി, ഈശോയെ കൂടുതല്‍ അറിയാനും, വെളിപ്പെട്ടുകിട്ടാനുംവേണ്ടിയുള്ള ചോദ്യമായിരുന്നു തോമായുടേത്. അറിവിനുവേണ്ടിയുള്ള ചോദ്യമാണിത്. 'അറിയുക, മനസ്സിലാക്കുക, ഗ്രഹിക്കുക' (Know, understand, realize) എന്നീ അര്‍ഥങ്ങളുള്ള ഒയ്ദാ (oida) എന്ന ഗ്രീക്ക് ക്രിയാപദം രണ്ടു പ്രാവശ്യം തോമായുടെ ചോദ്യത്തില്‍ കാണുന്നുണ്ട്. ഭാഗികമായ അറിവില്‍നിന്നു ശരിയായും പൂര്‍ണമായതുമായ അറിവിലേക്കു വരാനുള്ള ആഗ്രഹമാണ് തോമായുടെ ചോദ്യത്തില്‍ നിഴലിക്കുന്നത്.
തോമായുടെ ചോദ്യം ദൈവികവെളിപാടിനു വഴിയൊരുക്കുന്നുണ്ട്. വക്രതയില്ലാത്ത, നൈസര്‍ഗികമായ തോമായുടെ ചോദ്യം അനശ്വരമായ സത്യത്തിലേക്കുള്ള, ദൈവികരഹസ്യങ്ങളുടെ വെളിപ്പെടുത്തലിനുള്ള അവസരമായി. ഈശോ പറഞ്ഞു: ''വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല'' (14:6). പിതാവിങ്കലേക്കുള്ള യഥാര്‍ഥവഴി ഈശോയാണെന്ന സത്യം ഇവിടെ വ്യക്തമാക്കപ്പെടുന്നു. ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയിലുള്ള യഥാര്‍ഥമധ്യസ്ഥനാണ് ഈശോ എന്നും, രക്ഷയുടെ ദൈവികജീവന്റെയും മധ്യസ്ഥനാണ് ഈശോ എന്നും ഈ വാക്കുകള്‍ പ്രസ്താവിക്കുന്നു. യഥാര്‍ത്ഥവഴി തോമാ തിരിച്ചറിഞ്ഞു. മാര്‍ത്തോമാ നസ്രാണികളായ നമുക്ക് തോമാമാര്‍ഗത്തിലൂടെ പറഞ്ഞുനല്കിയത് ഈശോയാകുന്ന വഴിയെക്കുറിച്ചാണ്. തോമായുടെ മാര്‍ഗം ഈശോയുടെ മാര്‍ഗം തന്നെയാണ്. സഭയുടെ മാര്‍ഗവും മറ്റൊന്നല്ല. കാരണം, പൗലോസിന്റെ ഭാഷ്യത്തില്‍ പറയുന്നതുപോലെ സഭ മിശിഹാതന്നെയാണ് (എഫേ. 1:23).
വിവേകത്തോടെ സംശയിച്ച അന്വേഷകനായ ശ്ലീഹാ: ഉത്ഥിതനായ മിശിഹാ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായപ്പോള്‍ തോമാ അവരുടെ കൂടെ ഉണ്ടായിരുന്നില്ല. മടങ്ങിയെത്തിയ തോമായോട് ''ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു'' (20:25) എന്ന് മറ്റു ശിഷ്യന്മാര്‍ പറഞ്ഞു. തോമായുടെ പെട്ടെന്നുള്ള പ്രതികരണം ഇപ്രകാരമായിരുന്നു: ''അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല''(20 :25). തോമായുടെ ഈ ശാഠ്യം അവന്റെ അപക്വതയോ അവിശ്വാസമോ അല്ല; മറിച്ച്, ശ്ലീഹായുടെ സ്‌നേഹപാരവശ്യത്തിന്റെ, അവിടുത്തെ മുഖം ദര്‍ശിക്കാനുള്ള അതിതീവ്ര അഭിലാഷത്തിന്റെ പ്രതികരണമാണ്. കാണുക, അനുഭവിക്കുക, സാക്ഷ്യം വഹിക്കുക (see, experience, witness) എന്നീയര്‍ഥങ്ങളുള്ള ഹൊറാവോ((horao)എന്ന ഗ്രീക്ക് ക്രിയാപദമാണ് യോഹന്നാന്‍ സുവിശേഷകന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോ അനുഭവം jesus - Experience) ലഭിക്കാനുള്ള തോമായുടെ അദമ്യമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണീ വാക്കുകള്‍.
ഈശോയുടെ കൂടെ ആയിരിക്കുവാന്‍ ആഗ്രഹിച്ച തോമായ്ക്ക് (11:!6) അവിടുത്തെ സാന്നിധ്യം ഒരുവേള നഷ്ടപ്പെട്ടല്ലോയെന്നോര്‍ത്തുള്ള വ്യസനമാണ് ഈ വാക്കുകളില്‍ നിറയുന്നത്. അവിശ്വാസിയുടെ നിഷേധാത്മകഭാവത്തിന്റെ സ്വരമല്ലിത്. 'തോമാ വിവേകത്തോടെ സംശയിച്ചു' എന്നാണ് പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെട്ട പൗരസ്ത്യപണ്ഡിതനായ മാര്‍ അപ്രേം അഭിപ്രായപ്പെടുന്നത്. തോമായുടെ വാക്കുകള്‍ ഒരു നിഷേധകന്റേതല്ല; മറിച്ച് ഒരു അന്വേഷകന്റേതാണ് എന്നാണു വിശുദ്ധ ആഗസ്തീനോസിന്റെ ഭാഷ്യം. തോമായിലുള്ളത് അവിശ്വാസമല്ല; മാറ്റുകൂടിയ സുവിശ്വാസമാണ്.
ഈശോയുടെ മുറിവില്‍ വിരല്‍ ഇടുകയും(place finger)പാര്‍ശ്വത്തില്‍ കൈവയ്ക്കുകയും (place hand) ചെയ്യണമെന്ന തോമായുടെ വാക്കുകള്‍ വെറുതെ ഒന്നു തൊടണം(touch) എന്ന ആഗ്രഹത്തിനുമപ്പുറത്താണ്. 'എറിയുക, ഇടുക, വയ്ക്കുക'(throw, cast, place)എന്നീയര്‍ഥങ്ങള്‍ വരുന്ന ഗ്രീക്കു ഭാഷയിലെ ബല്ലോ(ballow) എന്ന പദത്തിന് സ്പര്‍ശിക്കുക എന്ന വാക്കിനെക്കാള്‍ ശക്തമായ അര്‍ഥമാണുള്ളത്. തോമാ ഇഷ്ടപ്പെടുന്നത് തീവ്രതയുള്ള കണ്ടുമുട്ടലാണ്. തീക്ഷ്ണവും ഉത്കടവുമായ ഒരു ഈശോ അനുഭവത്തിനുള്ള അഭിലാഷമാണിത്. മാഞ്ഞുപോകാനാവാത്തവിധം ഹൃദയത്തിലേക്കു മുദ്രപതിക്കുന്ന ഒരു അനുഭവം. അവര്‍ണ്ണനീയവും അനന്യവുമായ ഈ തീവ്ര അനുഭവമാണ് ഭാരതത്തില്‍ തോമാശ്ലീഹാ പ്രഘോഷിച്ചതും, സാക്ഷ്യപ്പെടുത്തിയതും, നമുക്കായി പകര്‍ന്നു നല്കിയതും.
ഈ ദൈവാനുഭവം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ പങ്കുവയ്ക്കാന്‍ അദമ്യമായ ആഗ്രഹത്തോടെ സ്വജീവനെയും ജീവിതത്തെയും തൃണവത്ഗണിച്ച് ഭാരതമണ്ണിലേക്കു യാത്രയായവനാണ് നമ്മുടെ പിതാവായ മാര്‍ത്തോമാശ്ലീഹാ. ഭാഷയും ഭക്ഷണവും കാലാവസ്ഥയും കാലഘട്ടവും സംസ്‌കാരവും ജനങ്ങളുമെല്ലാം തികച്ചും അപരിചതമായിരുന്നിട്ടും അതിവിദൂരമായി യാത്ര ചെയ്ത് താന്‍ അനുഭവിച്ച മിശിഹായെ അവസാന ശ്വാസം വരെ പങ്കുവയ്ക്കാന്‍ തയ്യാറായ പ്രേഷ്ഠശിഷ്യനാണ് തോമാശ്ലീഹാ. മിശിഹായെ നമ്മുടെ ഹൃദയത്തിലേക്ക് മുദ്രപതിപ്പിക്കാനും അവിടുത്തെ തീവ്രതയോടെ പ്രഘോഷിക്കാനും തോമാശ്ലീഹാ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്.
ഉത്ഥിതന്‍ സ്പര്‍ശിച്ച തോമാ: ഈശോ അനുഭവത്തിനുവേണ്ടി ആഗ്രഹിച്ച തോമായുടെ മുമ്പില്‍ ആദ്യപ്രത്യക്ഷപ്പെടലിന്റെ എട്ടാംദിവസം ഉത്ഥിതന്‍ കടന്നുവരുന്നുണ്ട്. ശിഷ്യഗണത്തിനിടയില്‍നിന്നും തോമായിലേക്ക് ശ്രദ്ധവയ്ക്കുന്ന ഈശോ അവനോ പറയുന്നത്, 'നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക. എന്റെ കൈകള്‍ കാണുക, നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക, അവിശ്വാസിയാകാതെ വിശ്വാസിയാവുക' (20:27) എന്നാണ്. തോമാ ആഗ്രഹിച്ച എല്ലാ സാക്ഷ്യങ്ങളുംതൊട്ട് അനുഭവിക്കാന്‍ ഈശോ അവനെ ക്ഷണിക്കുകയാണ്. തോമാശ്ലീഹായുടെ വാക്കുകളിലെ അതേ പദങ്ങള്‍ - ഹൊറാവോ (കാണുക), ബല്ലോ (എറിയുക, വയ്ക്കുക) - തന്നെയാണ് ഈശോയുടെ വാക്കുകളിലും ഉപയോഗിച്ചിരിക്കുന്നത്. തോമായ്ക്ക് ശക്തവും വികാരതീവ്രവുമായ അനുഭവം സമ്മാനിക്കാന്‍ അഭിലഷിച്ചുകൊണ്ടുതന്നെയാണ് ഈശോ അവനെ തന്റെ അടുക്കലേക്കു വിളിക്കുന്നത്.
തോമാ ഉത്ഥിതനെ സ്പര്‍ശിച്ചുവെന്ന് സുവിശേഷകന്‍ ഇവിടെ രേഖപ്പെടുത്തുന്നില്ല. ഈശോയുടെ സാന്നിധ്യത്താലും അവിടുത്തെ വചനങ്ങളുടെ പ്രഭയാലും ദൈവാനുഭവത്തിന്റെ മൂര്‍ദ്ധന്യത്തിലേക്കു കടന്നുവന്ന തോമായ്ക്ക് ഈശോയെ തൊടേണ്ടതായി വന്നില്ലായെന്ന് ബൈബിള്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. തോമാ ഉത്ഥിതനായ ഈശോയെ സ്പര്‍ശിച്ചോ എന്നതിനേക്കാള്‍ ഉത്ഥിതന്‍ തോമായുടെ ഹൃദയത്തെയും ജീവിതത്തെയും സ്പര്‍ശിച്ചുവെന്നതാണു പ്രധാനം. അവിടെയാണ് തോമായുടെ വിശ്വാസപ്രഖ്യാപനം ഉടലെടുക്കുന്നത്: ''എന്റെ കര്‍ത്താവേ, എന്റെ ദൈവമേ'' (20:28).
ലോകം കേട്ട ഏറ്റവും ശക്തമായ വിശ്വാസപ്രഘോഷണങ്ങളിലൊന്നാണിത്. യഹൂദനായ തോമാ ഓര്‍മവച്ച കാലം മുതല്‍ കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുള്ള ഒരു സത്യമാണ് 'നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു; ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്' (പുറ. 20:3) എന്നത്. കര്‍ത്താവിന്റെ മുറിവുകളിലേക്ക് തന്റെ കരങ്ങള്‍ എറിയാന്‍ കൊതിച്ചവന്റെ ജീവിതത്തെ ഉത്ഥിതന്‍ സ്പര്‍ശിച്ചപ്പോള്‍ തോമാ ലോകത്തോട് ഉറക്കെപ്രഘോഷിക്കുകയാണ് - ഞാന്‍ ഓര്‍മവച്ചകാലംമുതല്‍ അറിയുകയും കേള്‍ക്കുകയും അപേക്ഷിക്കുകയും ചെയ്ത ആ ഏകദൈവം കുരിശില്‍വച്ച് മരിച്ച് ഉത്ഥിതനായ മിശിഹാതന്നെയാണെന്ന്.
ഇതൊരു യഥാര്‍ഥ തിരിച്ചറിവാണ്. യുക്തിയും ഭക്തിയും ഇവിടെ ഒരുമിച്ചു ചേരുന്നുണ്ട്. ഇത് ശക്തമായ വിശ്വാസബോധ്യത്തിന്റെ പ്രഘോഷണമാണ്. മിശിഹായെ ദൈവവും കര്‍ത്താവുമായി ഏറ്റപറയാനിരിക്കുന്ന സഭയുടെ വിശ്വാസം മുന്‍കുട്ടി പ്രഖ്യാപിക്കുകയാണ് തോമാ. ഈ പ്രഘോഷണത്തില്‍ തോമാ ഒരു മിസ്റ്റിക്കായി മാറുകയാണ്. ഹോ കിരിയോസ് മു കൈ ഹോ തെയോസ് മു(ho kyrios mou kai ho theos mou) എന്ന തോമായുടെ പ്രഖ്യാപനത്തിലെ എന്റെ (my) എന്നര്‍ഥം വരുന്ന മു (mou) എന്ന ഗ്രീക്കു പദത്തിന്റെ രണ്ടു പ്രാവശ്യമുള്ള ഉപയോഗം തോമായ്ക്ക് ഈശോയോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ തീവ്രതയെയാണ് സൂചിപ്പിക്കുന്നത്. ഹൃദയസ്പര്‍ശിയായ ഈ വാക്കുകള്‍ തോമായുടെ സ്‌തോത്രഗീതം തന്നെയാണ്. ഉത്ഥിതന്റെ കൃപയാല്‍ നവമായി സൃഷ്ടിക്കപ്പെട്ട തോമായുടെ വിശ്വാസകീര്‍ത്തനം.
യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്ന മാര്‍ത്തോമാ ശ്ലീഹായുടെ ജീവിതത്തില്‍നിന്നു വ്യക്തമാകുന്ന ആധ്യാത്മികത മാര്‍ത്തോമാ നസ്രാണികള്‍ ജീവിക്കുവാന്‍ ഈ ദുക്‌റാന ആഹ്വാനം ചെയ്യുന്നുണ്ട്. ഉപഭോഗസംസ്‌കാരത്തിന്റെ അതിമാരകബാക്കിപത്രമായ ഭൗതികവത്കരണം മറ്റേതു കാലത്തെക്കാളും കൊടുംപിരി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തിനും ദൈവികതയ്ക്കും പ്രസക്തി നഷ്ടപ്പെടുമ്പോള്‍ മാര്‍ത്തോമാശ്ലീഹാ നമുക്കു മാതൃകയാകുന്നുണ്ട്: പ്രതിസന്ധികളില്‍ ഈശോയോടൊപ്പം ചരിക്കാനും, വിവേകത്തോടെ അവിടുത്തെ കൂടുതല്‍ അന്വേഷിക്കാനും വക്രതയില്ലാതെ നൈസര്‍ഗികമായി അവിടുത്തോടു സംസാരിക്കാനും അതുവഴി ഈശോ അനുഭവം അതിന്റെ തീവ്രതയില്‍ സ്വന്തമാക്കാനും, അതു പകര്‍ന്നു നല്കാനും. ദൈവത്തിങ്കലേക്കുള്ള നമ്മുടെ ആത്മീയവഴി തോമായുടെ മാര്‍ഗമാണ് - മാര്‍ത്തോമാ മാര്‍ഗം ഈ തോമാമാര്‍ഗം നമുക്കു തെറ്റാത്ത വഴികാട്ടിയാണ് കാരണം, ഇത് ഈശോയുടെ മാര്‍ഗമാണ്.